ADVERTISEMENT

ഇരുട്ടിൽ തിളങ്ങുന്ന കടൽ കണ്ടിട്ടുണ്ടോ? ആകാശം നിലത്തിറങ്ങിയതാണെന്നു തോന്നും. നക്ഷത്രങ്ങളെല്ലാം ഒന്നിച്ച് കടലിൽ പൂത്തിറങ്ങിയതുപോലെ അത് പ്രകാശിച്ചുകൊണ്ടിരിക്കും. ഇതൊക്കെ കഥകളിലും സിനിമയും മാത്രമാണെന്നാണ് തെറ്റിദ്ധരിക്കണ്ട, സംഭവം യാഥാർത്ഥത്തിലുമുണ്ട്, അതും ഇന്ത്യയിൽത്തന്നെ പലയിടത്തും. മനോഹരവും രസകരവുമായ കാഴ്ചയാണ് രാത്രികളിൽ കടൽ ഇത്തരത്തിൽ പ്രകാശിക്കുന്നതെങ്കിലും അതിനു വ്യക്തമായ കാരണമുണ്ട്. അത്തരത്തിലുള്ള ചില കടല്‍ത്തീരങ്ങളെ അറിയാം.

ബീറ്റൽബാറ്റിം ഇൻ ഗോവ 

ഗോവ സഞ്ചരികളുടെ പറുദീസയാണ്. ആസ്വദിക്കാൻ ഒരുപാട് കാഴ്ചകൾ ചിതറിക്കിടക്കുന്ന ഇടം. കടലാണ് ഗോവയുടെ പ്രധാന ആകർഷണം. ബീച്ച് സൈഡ് ആസ്വദിക്കാനാണ് കൂടുതൽ പേരും ഇവിടെയെത്തുന്നതും. സൺസെറ്റ് ബീച്ചെന്നാണ് ഗോവയെ സഞ്ചരികൾ വിളിക്കുന്നത്. ഇവിടുത്തെ തന്നെ ബീറ്റൽബാറ്റിം കടലിനു രാത്രികളിൽ ഒരു പ്രത്യേകതയുണ്ട്. 

നക്ഷത്രങ്ങൾ തിളങ്ങുന്നത് പോലെ ഇരുട്ടിൽ തിളങ്ങും. ബയോലൂമിനിയെസെന്റ് എന്ന ആല്‍ഗകള്‍ ആണ് ഈ തിളക്കത്തിന് കാരണക്കാർ. ബീച്ചിന് തൊട്ടടുത്തുള്ള വെള്ളത്തിൽ ബയോലുമിനെസെന്റ് ആൽഗെകളുടെ അധിവാസമുണ്ട് . കടലിന്റെ വേലിയേറ്റത്തിൽ ജീവിക്കുന്ന തരമാണിത്തരം ജീവികൾ. വേലിയേറ്റം കരയിൽ എത്തുമ്പോൾ അവയുടെ ഒഴുക്ക് മാറ്റപ്പെടുകയും പ്രകാശം പുറപ്പെടുവിക്കുന്ന പിഗ്മെന്റ് വഴി നീലനിറം പുറപ്പെടുവിക്കുകയും ചെയ്യും. വളരെ കുറഞ്ഞ സമയത്തേയ്ക്കാണ് ഈ പ്രകാശനം കടലിൽ കാണാനാവുക. പക്ഷെ ഇതിന്റെ സമയം മനസിലാക്കി ഈ കാഴ്ചകൾ കാണാനായി ദൂരങ്ങളിൽ നിന്ന് പോലും ഇവിടെ ഈ ബീച്ചിലെത്തുന്ന നിരവധി സഞ്ചാരികളുണ്ട്. 

കർണാടകയിലെ മാട്ടു 

സൂര്യാസ്തമയങ്ങൾക്ക് പേരുകേട്ട ബീച്ചാണ് കർണാടകയിലെ മാട്ടു ദ്വീപ്. രാത്രികൾക്ക് തിളക്കം കൂട്ടുന്ന മറ്റൊരു അനുഭവമാണ് ഇവിടം. ഉഡുപ്പിയിൽ നിന്നും പത്തു കിലോമീറ്റർ അകലെയായി ആണ് ഈ ബീച്ചുള്ളത്. പ്രകൃതിയുടെ ഭംഗി അപ്പാടെ നിലനിർത്തിയിരിക്കുന്ന ഇവിടെ കർണാടകയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നല്ല. മുഖ്യധാരാ കേന്ദ്രങ്ങളിൽ നിന്നുമകന്നു നിൽക്കുന്ന ഇവിടെ എന്നാൽ സഞ്ചാരികൾ കുറവുമില്ല. വളരെ ശാന്തമാണ് ഇവിടുത്തെ കടൽ. അതിന്റെ ഭംഗി ആസ്വദിക്കാൻ തന്നെയാണ് യാത്രികർ എത്തുന്നതും, അവർക്ക് ലഭിക്കുന്ന അദ്‌ഭുതക്കാഴ്ചയാണ് ബയോലൂമിനിയെസെന്റ് ആൽഗകൾ ഒരുക്കുന്ന ഇരുട്ടിലെ ജ്വലിക്കുന്ന ദൃശ്യ വിരുന്ന്.

ലക്ഷദ്വീപിലെ ബംഗാരം   

ലക്ഷദ്വീപിൽ ആളൊഴിഞ്ഞ ദ്വീപുകളിലൊന്നാണ് ബംഗാരം. പക്ഷെ ഏറ്റവും മികച്ച ടൂറിസം സാദ്ധ്യതകൾ ഉപയോഗിക്കുന്ന ഒരു ദ്വീപു കൂടിയാണിത്. ഇപ്പോഴും സഞ്ചാരികൾ ഒരുപാടു കടന്നു വരാത്തതിനാൽ ആസ്വാദനത്തിന്റെ ഒരുപാടു ഇടങ്ങൾ ഇവിടെ ഒളിഞ്ഞു കിടക്കുന്നു. അതിലേറ്റവും മനോഹരമായ ഒന്നാണ് ഇവിടുത്തെ കടലിന്റെ രാത്രി കാഴ്ച.

ഫൈറ്റോപ്ലാങ്ക്റ്റോൺ എന്ന ആൽഗെയുടെ സാമീപ്യവും ജെല്ലിഫിഷ് പോലെയുള്ള ജീവികളുമാണ് ഇവിടുത്തെ കടലിനെ പ്രതേകതയില്ലാതാക്കി തീർക്കുന്നത്. ഇവിടുത്തെ കടൽ രാത്രികളിൽ മനോഹരമാണ്, ഈ തിളക്കം കാണാൻ എത്തുന്ന സഞ്ചാരികൾ ധാരാളമുണ്ട്. 

തിരുവൺമിയൂർ ചെന്നൈ 

ചെന്നൈയിലെ ഏറ്റവും പ്രശസ്തമായ ബീച്ചുകളിൽ ഒന്നാണ് തിരുവൺമിയൂർ. പല രാത്രികളിലും കടലിൽ അപൂർവമായ നീല വെളിച്ചം സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. സൂക്ഷമ ജീവികളുടെ പ്രവർത്തന ഫലമായി ഉണ്ടാകുന്ന വെളിച്ചമാണ് ഇവിടുത്തെയും കടലിനെ പ്രത്യേകതയുള്ളതാക്കുന്നത്. പ്രകാശത്തെ ആഗിരണം ചെയ്തു ചിതറിക്കുമ്പോഴാണ് ഇവയിൽ നിന്നും വെളിച്ചം പ്രതിഫലിക്കുന്നതായി മനസിലാക്കുക. കടലും ജലാശയങ്ങളും ചേരുന്ന ഇടത്താണ് കൂടുതലും ഈ പ്രതിഭാസം കാണുക പതിവ്. കാണാൻ ഇവ രസമാണെങ്കിലും സംഗതി വിഷം പുറപ്പെടുവിക്കുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. പക്ഷെ സഞ്ചാരികൾക്ക് ഇതൊരുക്കുന്നത് മായക്കാഴ്ച തന്നെയാണെന്നതിൽ സംശയമില്ല. 

ഹാവ്‍‍ലോക്ക് ഐലൻഡ് 

ബ്രിട്ടീഷ് മേജർ ജനറലായിരുന്ന ഹെന്റി ഹാവ് ലോക്കിന്റെ പേരിൽ നിന്നും തുടങ്ങുന്നുണ്ട് ഹാവ്ലോക്ക് ഐലണ്ടിന്റെ പേര്. സംഗതി ആൻഡമാൻ ദ്വീപിലാണുള്ളത്.  നവംബറിനും ഫെബ്രുവരിയ്ക്കും ഇടയിലാണ് ഇവിടെ യാത്രികർ വരുന്നതും ഇവിടുത്തെ കാഴ്ചകൾ കൂടുതൽ ആവേശ ഭരിതമാകുന്നതും. ഫൈറ്റോപ്ലാങ്ക്റ്റോൺ എന്ന ജീവിയുടെ സാന്നിധ്യം ഇവിടുത്തെ ചില രാത്രികളെ മനോഹരമാക്കുന്നു. 

കടൽ കണ്ടാൽ ആകാശമാണോ എന്ന് സംശയം തോന്നും പോലെയാണ് കാഴ്ചകൾ. ആൻഡമാനിൽ ഹാവ്ലോക്ക് ദ്വീപിലാണ് ഈ കാഴ്ച കാണുക. ആന്‍ഡമാനിന്റെ തലസ്ഥാനമായ പോർട് ബ്ലെയറിൽ നിന്നും 20 കിലോമീറ്റർ അകലെയാണ് ഹാവ്ലോക്ക്. പോർട്ട് ബ്ലെയറിൽ നിന്നും ഇവിടേയ്ക്ക് ഷിപ്പിങ് സെർവീസുണ്ട്. ഹാവ്ലോക്കിൽ എത്തിയാൽസഞ്ചരിക്കാൻ വാടകയ്ക്ക് വാഹനങ്ങളും ലഭിക്കും. ടെന്റ് കെട്ടി താമസിക്കാനുള്ള സൗകര്യങ്ങൾ മുതൽ മികച്ച സൗകര്യമുള്ള ഹോട്ടൽ റൂമുകൾ വരെ ഇവിടെ ലഭ്യമാണ്. അതുകൊണ്ട് രാത്രിയിലെ മിന്നാമിന്നി കടൽ കാഴ്ച ആസ്വദിക്കാനായി ധൈര്യമായി യാത്രികർക്ക് വരാൻ കഴിയുന്നതാണ്. 

English Summary: Beaches in India that glows in the dark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com