ADVERTISEMENT

ആർ കെ നാരായണന്‍റെ ‘മാല്‍ഗുഡി ഡേയ്സ്’ എന്ന നോവലിലൂടെയാണ് ആഗുംബെയെന്ന കൊച്ചുഗ്രാമം പ്രസിദ്ധമായത്. മനോഹരമായ മലനിരകളും വെള്ളച്ചാട്ടങ്ങളും പഴമയുടെ ചാരുതയും പേറുന്ന ആഗുംബെ ഇന്ന് സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നാണ്. വര്‍ഷം മുഴുവനും മഴ പെയ്യുന്ന, കഥകളിലെന്ന പോലെ സമാധാനപൂര്‍ണമായ ആഗുംബെയുടെ വിശേഷങ്ങളിലേക്ക്

തെക്കിന്‍റെ ചിറാപുഞ്ചി

കർണാടകയിലെ മലനാട് മേഖലയിലുള്ള ഷിമോഗ ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് ആഗുംബെ. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 643 മീറ്റർ ഉയരത്തിൽ പശ്ചിമഘട്ട ബെൽറ്റിലാണ് ഈ മനോഹരമായ ഗ്രാമം സ്ഥിതിചെയ്യുന്നത്. ഏതു സമയത്തും മഴ പെയ്യാനുള്ള സാധ്യതയുള്ളതിനാല്‍ ' തെക്കിന്‍റെ ചിറാപുഞ്ചി' എന്നും ഈ ഗ്രാമം അറിയപ്പെടുന്നു.

agumbe-karnataka2
Anwar Attar/Istock

പാല്‍നുരയിട്ടൊഴുകുന്ന വെള്ളച്ചാട്ടങ്ങള്‍

ആഗുംബെയുടെ വനഹൃദയത്തിനുള്ളില്‍ മറഞ്ഞിരിക്കുന്ന ഒട്ടനേകം വെള്ളച്ചാട്ടങ്ങളുണ്ട്‌. ഇവിടം സന്ദര്‍ശിക്കുമ്പോള്‍ ഒരിക്കലും വിട്ടുപോകരുതാത്ത കാഴ്ചയാണ് ഇവ.

ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടങ്ങളുടെ കൂട്ടത്തിലുള്ള ബർകാന വെള്ളച്ചാട്ടം ഏകദേശം 850 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിലെ നിബിഡ വനത്തിന് നടുവിലുള്ള വെള്ളച്ചാട്ടം സീത നദിയില്‍ നിന്നാണ് രൂപപ്പെടുന്നത്. സമൃദ്ധമായ മഴക്കാടുകൾക്കിടയിലൂടെ ബർകാന വെള്ളച്ചാട്ടത്തിലേക്ക് ട്രെക്കിങ് നടത്താം.

മഴക്കാടിനുള്ളിലെ കുന്നുകൾക്കിടയിലൂടെ ഒഴുകുന്ന ഒരു ഗുഹയിൽ നിന്നാണ് മറ്റൊരു പ്രധാന വെള്ളച്ചാട്ടമായ ജോഗി ഗുണ്ടി. പ്രധാന പട്ടണത്തിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ അകലെയായാണ് ഇത് സ്ഥിതിചെയ്യുന്നത്. അവസാനത്തെ ഒരു കിലോമീറ്റർ ട്രെക്കിങ് നടത്തി വേണം വെള്ളച്ചാട്ടത്തിനരികിലെത്താന്‍.

മഴക്കാലത്തോടനുബന്ധിച്ചുള്ള സമയങ്ങളില്‍ മാത്രം തെളിഞ്ഞു കാണുന്ന വെള്ളച്ചാട്ടമാണ് ഒനകെ അബി. ഇത് കാണാൻ ഏറ്റവും അനുയോജ്യമായ സമയം നവംബർ മുതൽ ഫെബ്രുവരി വരെയാണ്. കാടിനുള്ളിലെ ചെളി നിറഞ്ഞ പാതയിലൂടെ ഏതാനും കിലോമീറ്റര്‍ ട്രെക്കിംഗ് നടത്തിയാണ് ഇവിടെയെത്തുന്നത്.

agumbe-karnataka1
Green Vine Snake,ePhotocorp/Istock

ഇവ കൂടാതെ, അഗുംബെയിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള കൂഡ്‌ലു തീർത്ഥ വെള്ളച്ചാട്ടം, 40 കിലോമീറ്റർ അകലെയുള്ള ശ്രീമാനേ വെള്ളച്ചാട്ടം എന്നിവയും സന്ദര്‍ശിക്കേണ്ടവയാണ്.

അറബിക്കടലിലെ അസ്തമയം കാണാം

മനംമയക്കുന്ന സൂര്യാസ്തമയക്കാഴ്ചയ്ക്ക് പേരുകേട്ടതാണ് ആഗുംബെ. പ്രധാന പട്ടണത്തിൽ നിന്ന് 10 മിനിറ്റ് നടന്നാൽ, പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളില്‍ ഒന്നായ സണ്‍സെറ്റ് പോയിന്‍റിലെത്താം. ഇവിടെ നിന്നും നോക്കിയാല്‍ ദൂരെ ഒരു പൊട്ടു പോലെ സൂര്യന്‍ അറബിക്കടലില്‍ മാഞ്ഞില്ലാതെയാകുന്ന കാഴ്ച ആസ്വദിക്കാം, വൈകുന്നേരങ്ങളില്‍ ഇവിടം സഞ്ചാരികളെക്കൊണ്ട് നിറയും.

പതിനാലാം നൂറ്റാണ്ടിലെ ശ്രീകൃഷ്ണ ക്ഷേത്രം

പതിനാലാം നൂറ്റാണ്ടിലെ ഹൊയ്‌സാല കാലഘട്ടത്തില്‍ നിര്‍മ്മിച്ച ശ്രീകൃഷ്ണ ക്ഷേത്രമാണ് ഗോപാല കൃഷ്ണ ക്ഷേത്രം. അഗുംബെയ്‌ക്കടുത്തുള്ള കബ്ബിനലെ ഗ്രാമത്തിലെ ഒരു കുന്നിന്‍മുകളിലാണ് ഇത് സ്ഥിതിചെയ്യുന്നത്. മനോഹരമായ ശിൽപങ്ങൾക്കും ഹൊയ്സാല വാസ്തുവിദ്യയ്ക്കും പേരുകേട്ട ഈ ക്ഷേത്രത്തിലേക്ക് കാൽനടയായി മാത്രമേ എത്തിച്ചേരാനാകൂ. കൃഷ്ണന്‍റെ 108 നാമങ്ങളുടെ പ്രതീകമായി, ബേസ്മെന്‍റിൽ നിന്ന് ഗർഭഗൃഹത്തിലേക്ക് നയിക്കുന്ന 108 പടികൾ ഇവിടുത്തെ പ്രത്യേകതയാണ്.

രാജവെമ്പാലയ്ക്കൊരു വീട്

പശ്ചിമഘട്ട മലനിരകളില്‍ നിറയെ മഴക്കാടുകള്‍ ഉള്ള പ്രദേശത്താണ് ആഗുംബെ. മഴക്കാടുകളുടെ സംരക്ഷണ പ്രവർത്തനങ്ങൾ, ഔഷധ സസ്യങ്ങളുടെ ഡോക്യുമെന്റേഷൻ, ടൂറിസം(ട്രെക്കിങ്, ഫോട്ടോഗ്രാഫി), കുടിൽ വ്യവസായ പ്രോത്സാഹനം എന്നിവയ്ക്കായി ആഗുംബെയില്‍ ഒരു റെയിന്‍ഫോറസ്റ്റ് റിസര്‍ച്ച് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

ഹെർപെറ്റോളജിസ്റ്റായ റോമുലസ് വിറ്റേക്കർ 2005 - ൽ സ്ഥാപിച്ചതാണ് റിസര്‍ച്ച് സ്റ്റേഷന്‍. വംശനാശഭീഷണി നേരിടുന്ന രാജവെമ്പാലകളുടെ സംരക്ഷണകേന്ദ്രമായും ഇത് പ്രവര്‍ത്തിക്കുന്നു.

ആഗുംബെ സന്ദർശിക്കാൻ പറ്റിയ സമയം

നവംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് ആഗുംബെ സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം. ജൂണിൽ ആരംഭിച്ച് സെപ്റ്റംബർ വരെ നീണ്ടുനിൽക്കുന്ന കനത്ത മൺസൂൺ കാലയളവിൽ ഇവിടേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്

agumbe-karnataka3
Agumbe from a viewpoint,Vignesh Kamath/Istock

എങ്ങനെ എത്താം?

അഗുംബെ ഗ്രാമത്തിൽ നിന്ന് 95 കിലോമീറ്റർ അകലെയാണ് ഏറ്റവും അടുത്തുള്ള മംഗലാപുരം വിമാനത്താവളം. ഉഡുപ്പി റെയിൽവേ സ്റ്റേഷൻ അഗുംബെയിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയാണ്. ബാംഗ്ലൂരിൽ നിന്ന് അഗുംബെയിലേക്ക് നേരിട്ടുള്ള ബസുകളുണ്ട്. അതല്ലെങ്കില്‍ ബെംഗളൂരു നിന്നു തീർത്ഥഹള്ളിയിലേക്ക് പോയ ശേഷം, അവിടെ നിന്നും അഗുംബെയിലേക്ക് മറ്റൊരു ബസില്‍ പോകാം.

English Summary: Best Places to Visit in Agumbe - Karnataka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com