ADVERTISEMENT

ഇന്ത്യയിലെ പ്രധാന നഗരങ്ങളുടെ പട്ടികയിൽ സ്ഥാനമുള്ള കൊൽക്കത്തയിലേക്ക് യാത്ര തിരിക്കുമ്പോൾ എല്ലാവരും കേൾക്കുന്ന ചോദ്യമായിരിക്കും എന്താണ് അവിടെ കാണാനുള്ളതെന്ന്. മറ്റുള്ള ഇന്ത്യൻ നഗരങ്ങളെ അപേക്ഷിച്ച് വിനോദത്തിനുള്ള ഉപാധികൾ കുറവെങ്കിലും ചരിത്രമുറങ്ങുന്ന കാഴ്ചകൾ ഈ നഗരത്തിൽ ധാരാളമുണ്ട്. പഴമയുടെ സൗന്ദര്യം ഒട്ടും ചോരാതെ കാത്തുവച്ചിരിക്കുന്ന നിരവധി കാഴ്ചകളുമുണ്ട് ഈ നഗരത്തിൽ. ആ നഗര തിരക്കുകളിലും ഹൂഗ്ലി നദിക്കരയിലും വിക്ടോറിയ മെമ്മോറിയലിലുമെല്ലാം കാഴ്ചകൾ ആസ്വദിക്കുകയാണ് ഗോവിന്ദ് പദ്മസൂര്യയും ഭാര്യ ഗോപികയും. കൊൽക്കത്തയുടെ മനോഹരമായ മുഖവും സൗന്ദര്യവും വെളിപ്പെടുത്തുന്ന നിരവധി കാഴ്ചകളും താരദമ്പതികൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. 

കൊൽക്കത്ത നഗരത്തിലെത്തിയാൽ സന്ദർശിക്കേണ്ട പ്രധാനയിടങ്ങളിൽ ഒന്നാണ് ഇന്ത്യൻ മ്യൂസിയം. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ മ്യൂസിയമെന്നൊരു ഖ്യാതി ഈ ഇന്ത്യൻ മ്യൂസിയത്തിനു സ്വന്തമാണ്. നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ മ്യൂസിയങ്ങളിലൊന്നും ഇതു തന്നെയാണ്. 1814-ൽ ഡെൻമാർക്കിലെ പ്രശസ്ത സസ്യശാസ്ത്രജ്ഞനായ ഡോ. നഥാനിയൽ വാലിച്ചാണ് മ്യൂസിയം സ്ഥാപിച്ചത്. 1875-ലാണ് ഇന്ന് കാണുന്ന കെട്ടിടത്തിലേക്കു മാറ്റി സ്ഥാപിച്ചത്. 1878-ലാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ആഭരണങ്ങൾ, ഫോസിലുകൾ, അസ്ഥികൂടങ്ങൾ, പുരാവസ്തുക്കൾ തുടങ്ങി ഈജിപ്ഷ്യൻ മമ്മി വരെയുള്ള ഇവിടുത്തെ കാഴ്ചകൾ കൗതുകം പകരും. പഴയ ചിത്രകലാരീതികളിലുള്ള പെയിന്റിങ്ങുകൾക്കായി ഗാലറിയും ഈ മ്യൂസിയത്തിലെ പ്രത്യേകതയാണ്. പല വിഷയങ്ങളുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളായി മ്യൂസിയത്തെ തിരിച്ചിട്ടുണ്ട് കല, പുരാവസ്തുശാസ്ത്രം, നരവംശശാസ്ത്രം, ജിയോളജി, സുവോളജി, ഇക്കണോമിക്, ബോട്ടണി എന്നിങ്ങനെയാണത്. ചരിത്രപ്രാധാന്യമുള്ള അമൂല്യവസ്തുക്കളുടെ സംഗമം ഇവിടെ കാണുവാൻ കഴിയും. ചരിത്രാതീത കാലത്തെ മൃഗങ്ങളുടെ അസ്ഥികൂടങ്ങൾ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അപൂർവ ഇനം പക്ഷികൾക്കായുള്ള ഗാലറിയും കൗതുക കാഴ്ചയാണ്. കൊൽക്കത്ത സന്ദർശിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം തിങ്കളാഴ്ച ഇന്ത്യൻ മ്യൂസിയം ഉൾപ്പെടെ മിക്ക കേന്ദ്രങ്ങൾക്കും അവധിയാണെന്നുള്ളതാണ്.

kolkata-trip

വിക്ടോറിയ മെമ്മോറിയൽ കൊൽക്കത്ത നഗരത്തിന്റെ മറ്റൊരു മുഖമാണ്. വിശാലമായ ഉദ്യാനത്തിന് നടുവിൽ വെള്ള മാർബിളിൽ തീർത്ത നിർമിതി. ദിവസവും ആയിരക്കണക്കിന് സന്ദർശകരെത്തുന്ന ഒരിടം കൂടിയാണിത്. 1901 ൽ വിക്ടോറിയ രാജ്ഞി അന്തരിച്ചപ്പോൾ അന്നത്തെ വൈസ്രോയി ആയിരുന്ന കഴ്സൺ പ്രഭുവിന്റെ ആശയമായിരുന്നു അവർക്കായി കൊൽക്കത്തയിൽ ഒരു മനോഹര സ്മാരകം നിർമിക്കുക എന്നത്. അഞ്ച് വർഷങ്ങൾക്കു ശേഷം 1906 ൽ വേൽസ് രാജകുമാരനാണ് ആ സ്മാരകത്തിനു തറക്കല്ലിട്ടത്. മുഗൾ വാസ്തുവിദ്യയും ബ്രിട്ടീഷ് വാസ്തുവിദ്യയും കൈകോർത്തു നിൽക്കുന്ന ഈ മനോഹര സൗധം ഹൂഗ്ലി നദിക്കരയിലാണ്. ബ്രിട്ടീഷ്കാരുടെ തലസ്ഥാനനഗരിയായിരുന്നു അന്ന് കൊൽക്കത്ത എന്നതുകൊണ്ടാകാം വിക്ടോറിയ രാജ്ഞിക്ക് ഇവിടെയൊരു സ്മാരകം പണി കഴിപ്പിച്ചത്. പ്രധാനഹാളിന്റെ നടുവിലായി പ്രതാപത്തിന് ഒട്ടും കുറവില്ലാതെ തലയുയർത്തി നിൽക്കുന്ന രാജ്ഞിയുടെ വലിയ പ്രതിമയുണ്ട്. ആ ഹാളിന്റെ നിർമാണരീതിയും കൗതുകമുണർത്തുന്നതാണ്. മുകളിലെ മട്ടുപ്പാവിൽ നിന്നും താഴേക്ക് നോക്കിയാൽ പുറത്തെ ഉദ്യാനത്തിന്റെ മനോഹരമായ കാഴ്ചയും ആസ്വദിക്കാവുന്നതാണ്.

Kolkata. Image Credit : Arijeet Bannerjee/ Shutterstock
Kolkata. Image Credit : Arijeet Bannerjee/ Shutterstock

ഹൂഗ്ലിനദിക്ക്‌ കുറുകെയാണ് വിദ്യസാഗർ പാലം സ്ഥിതി ചെയ്യുന്നത്. 823 മീറ്റർ നീളത്തിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കേബിൾ പാലമാണിത്. ദിവസവും 30,000 മുതൽ 85,000 വരെ വാഹനങ്ങൾ വിദ്യസാഗർ പാലം വഴി കടന്നു പോകുന്നുണ്ടെന്നാണ് കണക്ക്. വലിയ ഇരുമ്പ് കേബിൾകൊണ്ട് വടം പോലെ വലിച്ചു കെട്ടിയ വിദ്യാസാഗർ പാലം കാഴ്ചയിൽ കൗതുകമുണർത്തും. കൊൽക്കത്തയുടെ പ്രധാന ആകർഷകങ്ങളിൽ ഒന്നാണിത്. ഗതാഗതത്തിനായി ഈ പാലം തുറന്നുകൊടുത്തിട്ട് വർഷങ്ങളധികമായിട്ടില്ല. 

Howrah bridge Kolkata. Roop_Dey/istockphoto
Howrah bridge Kolkata. Roop_Dey/istockphoto

ഹൂഗ്ലി നദിക്ക്‌ കുറുകെയുള്ള മറ്റൊരു ചരിത്രപ്രസിദ്ധ നിർമിതിയാണ് ഹൗറ പാലം. കൊൽക്കത്തയുടെ അഭിമാനമായയിത് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കാന്റിലർ പാലമാണ്. 71 അടി വീതിയുള്ള ഈ പാലത്തിൽ എട്ട് വരിപാതയും ഇരു ഭാഗങ്ങളിലും വീതിയേറിയ നടപ്പാതയുമുണ്ട്. 1943 ലാണ് ഹൗറ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ഈസ്റ്റ് ഇന്ത്യ കമ്പനി നിർമിച്ച പാലത്തിന്റെ എൻജിനീയറിങ്ങും ദീർഘ വീക്ഷണവും എത്ര വലുതാണെന്നു ഹൗറ പാലം കടന്നു പോകുന്ന ആരും ചിന്തിച്ചുപോകും. ഹൗറയെയും കൊൽക്കത്തയെയും ബന്ധിപ്പിക്കുന്ന ഈ പാലം രവീന്ദ്രനാഥ ടഗോറിന്റെ സ്മരണാർഥം 1965 ൽ രവീന്ദ്ര സേതു എന്ന് പുനർനാമകരണം ചെയ്തു.

കൊൽക്കത്തയിൽ നിന്ന് ആറ് കിലോമീറ്റർ വടക്ക് കൊൽക്കത്തയുടെ ഹൃദയഭാഗത്ത്, ഹൂഗ്ലി തീരത്തായാണ് ശ്രീരാമകൃഷ്ണ ആശ്രമത്തിന്റെ ആസ്ഥാന മന്ദിരമായ ബേലൂർ മഠം സ്ഥിതിചെയ്യുന്നത്. എല്ലാ മതങ്ങളുടെയും ഐക്യത്തിന്റെ പ്രതീകമായി ഹിന്ദു, ക്രിസ്ത്യൻ, ഇസ്‌ലാമിക് വാസ്തു വിദ്യാശൈലിയാണ് ബേലൂർ മഠത്തിന്റെ നിർമാണ സവിശേഷത. പരമഹംസരുടെയും വിവേകാനന്ദന്റെയും ശാരാദമ്മയുടെയും സമാധികൾ ഇവിടെയെത്തിയാൽ സന്ദർശിക്കാവുന്നതാണ്. ശേഷം ഹൂഗ്ലിനദി കരയിൽ ആശ്രമത്തിന്റെ ശാന്തത ആസ്വദിച്ച് ഏറെനേരം അവിടെയിരിക്കുകയും ചെയ്യാം. 

English Summary:

Explore Kolkata's captivating charm with Govind Padmasoorya and Gopika as they journey through historical landmarks, bustling riverfronts, and architectural marvels. Discover the city's hidden gems and experience its rich cultural heritage.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com