ADVERTISEMENT

ഊട്ടി കാണാൻ ഇറങ്ങുന്നവരിൽ ഭൂരിപക്ഷവും വിട്ടുകളയുന്ന അതിമനോഹരമായ ഒരു ഗ്രാമമുണ്ട്. മലകളാൽ ചുറ്റപ്പെട്ട, സുഖകരമായ തണുപ്പ് വന്നു പൊതിയുന്ന, നട്ടുച്ചയ്ക്ക് പോലും വെയിലെത്താൻ മടിക്കുന്ന കിണ്ണകൊരൈ. ഊട്ടിയിൽ നിന്നും 60 കിലോമീറ്റർ യാത്ര ചെയ്താൽ ഈ ഗ്രാമത്തിലേക്കെത്താം. ആദ്യമേ തന്നെ പറയാം. കുറച്ചു വർഷങ്ങൾ പുറകിലോട്ടു സഞ്ചരിച്ച് എത്തുന്ന ഒരു ഗ്രാമത്തിന്റെ കാഴ്ചകളുമായാണ് കിണ്ണകൊരൈ അതിഥികളെ സ്വീകരിക്കുന്നത്. ഭക്ഷണം കഴിക്കാനായി വലിയ റെസ്റ്റോറന്റുകളോ ഹോട്ടലുകളോ ഇല്ലെന്നു ചുരുക്കം. ചെറിയ ചില കടകളുണ്ട്. കഴിക്കാനായി എന്തെങ്കിലുമൊക്കെ ഇവിടെ കാണും. വിശപ്പ് അകറ്റാൻ അതു സഹായിക്കും. 

ഗവി പോലെ യാത്ര സുന്ദരം

kinnakorai-trip1
Kinnakorai (File Photo)

കാഴ്ചകൾ നിറച്ചു വച്ചിരിക്കുന്ന ഒരു ലക്‌ഷ്യം തേടി യാത്ര ചെയ്യുന്നവർക്ക് ഇവിടം സ്വർഗമാകില്ല. പകരം പോകുന്ന വഴിയിലുടനീളം ആസ്വദിച്ചു നീങ്ങാനുള്ള കാഴ്ചകളാണ് കിണ്ണകൊരൈ കാത്തുവച്ചിരിക്കുന്നത്. ഗവിയിലേക്കുള്ള യാത്ര പോലെ ഏറെ മനോഹരമാണ് ഇവിടേക്കുള്ള പാതയും. കാടിനു നടുവിലൂടെ, ചെറിയ തണുപ്പെല്ലാം ആസ്വദിച്ചു മുന്നോട്ടു പോകാം. ഇടയ്ക്കു കാട്ടാനക്കൂട്ടത്തെയും കാട്ടുപോത്തിനേയുമൊക്കെ കാണുവാൻ കഴിയും. കിണ്ണകൊരൈയിലേക്ക് കാലെടുത്തു വെയ്ക്കുമ്പോഴേ സ്വീകരിക്കുന്നത് ഒരു ചെറിയ വെള്ളച്ചാട്ടമാണ്. അവിടെ നിന്നുമാണ് കാഴ്ചകളും യാത്രയും ആരംഭിക്കുന്നത്. മുടിപ്പിന്നലുകൾ പോലെയുള്ള  നാൽപ്പത്തിമൂന്നു വളവുകൾ കയറി ചെല്ലുമ്പോൾ മഞ്ഞുപെയ്യുന്ന മഞ്ചൂരെത്തും. ഓരോ വളവുകളും കയറി മുകളിലേക്ക് ചെല്ലുംതോറും തണുപ്പും കൂടിക്കൂടി വരും. മഞ്ചൂർ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മഞ്ഞും തണുപ്പും ഒരുമിച്ചു ചേർന്നാണ് ആ യാത്രയെ ഏറെ സുഖകരമാക്കുന്നത്.  ഇവിടെ നിന്നും താഴേക്ക് നോക്കിയാൽ കയറി വന്ന വഴികളെല്ലാം പുതച്ചുമൂടി ചുരുണ്ടു കിടക്കുന്നതു കാണാം. 

Kinnakorai-Trip8
Kinnakorai (File Photo)

മഞ്ഞിൽ പൊതിഞ്ഞ നാട്

Kinnakorai-Trip9
Kinnakorai (File Photo)

മഞ്ചൂരിൽ നിന്നും യാത്ര നീളുന്നത് കിണ്ണകൊരൈയിലേക്കാണ്. കോടമഞ്ഞുള്ളതു കൊണ്ടുതന്നെ എതിർദിശയിൽ നിന്നും വരുന്ന വാഹനങ്ങൾ ഹെഡ്‍ലൈറ്റ് ഉണ്ടെങ്കിൽ മാത്രമേ കാണുവാൻ കഴിയുകയുള്ളൂ. ആ വഴിയിലുടനീളം മാസങ്ങളോളം കൊഴിയാതെ നിൽക്കുന്ന ഊട്ടിപ്പൂക്കൾ കാണാം. സന്ദർശകർക്ക് അതൊരു കൗതുക കാഴ്ചയായതു കൊണ്ടുതന്നെ വാഹനങ്ങൾ നിർത്തി അതുപറിച്ചെടുക്കുന്ന നിരവധി പേരെ വഴിയരികിൽ കാണുവാൻ കഴിയും. 

Kinnakorai-Tourism2
Kinnakorai (File Photo)

യാത്ര കുറച്ചുദൂരം പിന്നിട്ടുകഴിയുമ്പോൾ ഒന്നായ വഴി രണ്ടായി പിരിയും. ഒരു വഴി കിണ്ണകൊരൈക്കുള്ളതാണ്. മറ്റേ വഴി അപ്പർ ഭവാനിയിലേക്കും. ഇരുവശത്തുമുള്ള വലിയ വൃക്ഷങ്ങൾ അർക്കകിരണങ്ങളെ ഭൂമിയിലേക്കെത്താൻ അനുവദിക്കില്ല എന്ന് ദൃഢനിശ്ചയമെടുത്തിട്ടുണ്ടെന്നു തോന്നുന്നു. പാത മുഴുവൻ ഇരുള് മൂടി തന്നെ കിടക്കുകയാണ്. ലക്ഷ്യമെത്തി എന്ന് സൂചിപ്പിച്ചുകൊണ്ട് വഴിയിൽ കിണ്ണകൊരൈ എന്ന ബോർഡ് കാണാവുന്നതാണ്. മനോഹരമായ തേയിലത്തോട്ടങ്ങൾ...കൊളുന്തു നുള്ളുന്ന തൊഴിലാളികൾ. അവരുടെ താമസ സ്ഥലങ്ങൾ. പച്ചയണിഞ്ഞ താഴ്വരകളും നല്ല തണുപ്പും. 

യാത്ര അവസാനിപ്പിക്കാറായിട്ടില്ല. അവിടെ നിന്നും കുറച്ചു മാറി ഹെറിയസെഗൈ എന്നൊരു ഗ്രാമമുണ്ട്. കിണ്ണകൊരൈയിൽ നിന്നും നീണ്ടു കിടക്കുന്ന ആ പാത അവസാനിക്കുന്നത് ആ ഗ്രാമത്തിലാണ്. അവിടെ നിന്നും കുറച്ചുമാറിയാൽ ഒരു വ്യൂപോയിന്റ് ഉണ്ട്. കോടയും മലനിരകളും പൂക്കളും നിറഞ്ഞ മനോഹരമായ ഒരു കാഴ്ച. ഓറഞ്ചും വെള്ളയും മഞ്ഞയും വയലറ്റും നിറത്തിലുള്ള കുഞ്ഞുപൂക്കൾ. എല്ലാം ഒരേ കുടുംബക്കാര്‍ തന്നെ. വ്യൂപോയിന്റിന് അരികുപറ്റി വളർന്നുനിൽക്കുന്ന ആ കുഞ്ഞിപ്പൂക്കളെ കൂടാതെ, പേരറിയാത്ത പിന്നെയുമെത്രയോ ചെടികളും പൂക്കളും അവിടെ കാണുവാൻ കഴിയും. 

മുകളിൽ നിന്നും നോക്കുമ്പോൾ താഴെ നിന്നു കണ്ടുപോന്നവയെല്ലാം സോപ്പുപെട്ടിയെക്കാളും ചെറുതായതായി തോന്നിപോകും. കോടമഞ്ഞു മാഞ്ഞുതുടങ്ങുമ്പോൾ ചുറ്റിലും ദൃശ്യമാകുന്ന മലനിരകൾ, നോക്കി നിൽക്കുന്ന അതേ നിമിഷത്തിൽ തന്നെ കാഴ്ചയെ മറച്ചുകൊണ്ട് പിന്നെയും പുകമറകൾ...കാണെക്കാണെ കണ്ണെടുക്കാൻ കഴിയാത്തത്രയും ദൃശ്യഭംഗിയാണ് കിണ്ണകൊരൈ എന്ന ഗ്രാമത്തിന്. പകൽനേരങ്ങളിൽ സൂര്യൻ പോലും മൂന്നോ നാലോ മണിക്കൂറുകൾ മാത്രം എത്തിനോക്കുന്നുള്ളൂ. അപ്പോൾ തന്നെ ഊഹിക്കാമല്ലോ...ഈ മനോഹര ഭൂമിയിലേക്കുള്ള യാത്രയും ഇവിടുത്തെ കാഴ്ചകളും തണുപ്പിന്റെ പുതപ്പു പുതച്ചു കൊണ്ടാണെന്ന്. 

തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലാണ് കിണ്ണകൊരൈ. ഭക്ഷണത്തിനും താമസത്തിനും വലിയ സൗകര്യങ്ങളൊന്നുമില്ല. ആനയിറങ്ങാൻ സാധ്യതയുള്ളതുകൊണ്ട് രാത്രിയിൽ യാത്രയ്ക്ക് അനുമതിയില്ല. ഏറ്റവുമടുത്തുള്ള റെയിൽവേ സ്റ്റേഷൻ ലവ്ഡേൽ ആണ്. കിണ്ണകൊരൈയ്ക്ക് 45 കിലോമീറ്റർ അപ്പുറത്താണ് അത് സ്ഥിതിചെയ്യുന്നത്.    

English Summary:

Plan your Uttarakhand adventure now! Explore stunning landscapes, thrilling activities, and rich culture during the perfect weather in February and March.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com