ADVERTISEMENT

സിനിമകളുടെ തിരക്കുകളിൽ നിന്നും മാറി ഭാരതത്തിന്റെ പുരാണങ്ങളുടെ കാഴ്ചകളിലേക്കു നടക്കുകയാണ് മലയാളികളുടെ പ്രിയതാരം സംയുക്ത. അസമിലെ കാമാഖ്യ ക്ഷേത്രത്തിലേക്കാണ് ഇത്തവണയും പതിവ് മുടക്കാതെ നടിയുടെ യാത്ര. ക്ഷേത്രവും അതിന്റെ പരിസര കാഴ്ചകളും മോഹിപ്പിക്കുന്ന വാസ്തുവിദ്യയും ഒരുമിക്കുന്ന നിരവധി ചിത്രങ്ങളാണ് സംയുക്ത പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ വർഷവും താരം ഉത്സ നാളുകളിൽ ക്ഷേത്രം സന്ദർശിച്ചിരുന്നു. 

കാമാഖ്യ ക്ഷേത്രം (ഫയൽ ചിത്രം)

ഒരുപാട് ആചാരങ്ങൾ നിലനിൽക്കുന്ന ക്ഷേത്രമാണ് കാമാഖ്യ. ഗുവാഹട്ടിയുടെ പടിഞ്ഞാറന്‍ മേഖലയില്‍ നീലാചല്‍കുന്നിന്റെ മുകളിലാണ് കാമാഖ്യാദേവി ക്ഷേത്രം. സതീദേവിയുടെ ശക്തിചൈതന്യം അതിന്റെ ഉഗ്രരൂപത്തിൽ ഇവിടെയുണ്ടെന്നാണ് വിശ്വാസം. അച്ഛൻ ദക്ഷൻ നടത്തുന്ന യാഗത്തിന്, പരമശിവന്റെ ഇഷ്ടമില്ലാതെ സതി പോകുമ്പോൾ അവൾക്കുറപ്പുണ്ടായിരുന്നു, ഇരുകൈയും നീട്ടി അച്ഛൻ സ്വീകരിക്കുമെന്ന്. പക്ഷേ അതു വെറുതെയായി. സതിയെ ദക്ഷൻ അപമാനിച്ചു. അതിന്റെ ദുഃഖം താങ്ങാനാകാതെയാണ് സതി യാഗാഗ്നിയിൽ ചാടി ജീവനൊടുക്കിയത്. സതിയുടെ കത്തിക്കരിഞ്ഞ ശരീരം കയ്യിൽ എടുത്തു ലോകം മുഴുവൻ അലഞ്ഞു നടന്ന ശിവനെ അതിൽനിന്നു പിന്തിരിപ്പിക്കാൻ മഹാവിഷ്ണു സതിയുടെ ശരീരം പല കഷ്ണങ്ങളാക്കി നുറുക്കി ഓരോ ഭാഗത്തേക്കു വലിച്ചെറിഞ്ഞു. അതിൽ സതിയുടെ യോനീ ഭാഗം വീണ സ്ഥലമാണ് പിന്നീട് കാമാഖ്യ ക്ഷേത്രമായി പ്രശസ്തിയാര്‍ജിച്ചത്. ഇവിടെ ദേവി കാമാതുരയും സ്ത്രൈണ ശക്തിയുടെ കേന്ദ്രവുമായി കരുതപ്പെടുന്നു. സന്താന സൗഭാഗ്യത്തിനായി ഇവിടെവന്നു ഭജനമിരിക്കുന്നവർ നിരവധിയാണ്.

ഭാരതത്തിലെ അന്‍പത്തിയൊന്നു ശക്തിപീഠങ്ങളിൽ ഒന്നാണ് കാമാഖ്യ ക്ഷേത്രം. കാമാഖ്യയിൽ യോനീ വിഗ്രഹത്തെ കൂടാതെ ദശമഹാവിദ്യമാരായ മഹാകാളി, താരാദേവി, ഭുവനേശ്വരി, ബഗളാമുഖി, ഷോഡശി, ചിന്നമസ്ത, ത്രിപുര സുന്ദരി, ധൂമാവതി, മാതംഗി, കമല (മഹാലക്ഷ്മി), ആദിശക്തി (ദുർഗ) എന്നീ ദേവീസങ്കല്പങ്ങളെയും കുടിയിരുത്തിയിട്ടുണ്ട്. സ്ഥിരമായി മൃഗബലിയുള്ള ക്ഷേത്രവുമാണിത്. എന്നാൽ പെൺമൃഗങ്ങളെ ഇവിടെ ബലി നൽകാറില്ല, ആൺമൃഗങ്ങൾ മാത്രമേ കാമാഖ്യയിൽ ബലിയാക്കപ്പെടാറുള്ളൂ. പൂജയുടെ പ്രസാദമായി ചുവപ്പു നിറത്തിലുള്ള പൂക്കൾ, തുണി എന്നിവ ലഭിക്കും.

ദേവിയുടെ ആർത്തവ ദിനങ്ങളിലാണ് ഇവിടെ പ്രശസ്തമായ അമ്പുബാച്ചി മേള നടക്കുന്നത്. ദേവീചൈതന്യം അനുഭവിക്കാൻ ലോകത്തിന്റെ പല ഭാഗത്തുനിന്നും ഇവിടെ ഭക്തരെത്തുന്നു. ഈ സമയത്തു ക്ഷേത്രത്തിനരികിലുള്ള ബ്രഹ്മപുത്ര നദി പോലും ചുവക്കും എന്നാണു സങ്കല്പം. ക്ഷേത്രത്തിനുള്ളിലൂടെ ഒഴുകുന്ന നീരുറവയ്ക്കു പോലും ഈ ചുവന്ന നിറം പടരും. ഇത് പ്രസാദമായി സ്വീകരിക്കാനും ഭക്തരുടെ തിരക്കായിരിക്കും. 

അമ്പുബാച്ചി മേളയുടെ സമയത്ത് ആദ്യ മൂന്നു ദിവസം ദേവീദർശനം സാധ്യമല്ല. ആ സമയത്ത് നട അടഞ്ഞു കിടക്കുകയാവും. ഈ മൂന്നു ദിവസവും ക്ഷേത്ര പരിസരത്ത് ഉത്സവ പ്രതീതിയാണ്. നാലാം ദിവസം നട തുറന്നു പൂജകൾ തുടങ്ങുന്നു. അന്ന് ഇവിടെ നിന്ന് ഭക്തർക്കു ചുവന്ന നിറമുള്ള തുണി പ്രസാദമായി ലഭിക്കും. ഇത് ഭക്തർ വളരെ പവിത്രമായി കരുതിപ്പോരുന്നു.

കാമാഖ്യയിലെത്താൻ ഗുവാഹത്തി റെയിൽവേ സ്റ്റേഷനിൽനിന്ന് ആറു കിലോമീറ്ററും എയർപോർട്ടിൽനിന്ന് 20 കിലോമീറ്ററുമാണ് ദൂരം. കാറിലോ ടാക്സിയിലോ ഗുവാഹതിയിലേക്കെത്താനും ബുദ്ധിമുട്ടില്ല. 

English Summary:

Malayalam actress Samyuktha's spiritual journey to the sacred Kamakhya Temple in Assam. Discover the history, rituals, and significance of this powerful Shakti Peetha. Witness the divine energy and the captivating Ambubachi Mela.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com