ADVERTISEMENT

ഒരു വടക്കു കിഴക്കൻ സംസ്ഥാന യാത്രയുടെ ഭഗമായിട്ടാണ് ഞാനും ഭാര്യ ജയശ്രീയും അടങ്ങുന്ന 20 പേരുടെ ഗ്രൂപ്പ് നമ്മുടെ ഭാരതത്തിൽ ആദ്യ അരുണ ശോഭ കണ്ണും മനവും നിറക്കുന്ന അരുണാചൽ പ്രദേശിൽ എത്തിയത്. വടക്കു കിഴക്ക് ഇന്ത്യയിലെ ഏഴു സഹോദരിമാരിൽ ഏറ്റവും സുന്ദരിയാണിവൾ. പ്രഭാത പർവതങ്ങളുടെ നാട്' എന്നറിയപ്പെടുന്ന അരുണാചൽ പ്രദേശ്, ഇന്ത്യയിലെ ഏറ്റവും വിദൂര സംസ്ഥാനവും ഉദയസൂര്യനെ സ്വാഗതം ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ മണ്ണുമാണ്. മാർച്ച് 18നു അസാം-അരുണാചൽ അതിർത്തി പട്ടണമായ ഭാലുക്പോങ്ങിലൂടെ ഈ സുന്ദര ഭൂപ്രദേശത്തേക്കു കടന്നു. ഇന്ത്യൻ സംസ്ഥാനമാണെങ്കിലും പ്രത്യേകം ഇന്നർലൈൻ പെർമിറ്റുമായി മാത്രമേ മറ്റുള്ളവർക്ക് ഇവിടെ പ്രവേശനമുള്ളു. രാത്രിയിൽ ദിരാങ് എന്ന പട്ടണത്തിൽ തങ്ങി. 5,300 അടി ഉയരത്തിൽ ഇവിടുത്തെ തണുപ്പ് മാർച്ച് മാസത്തിൽ പോലും അസഹനീയമായിരുന്നു. 

indian-flag-bumla-pass
Bum La Pass

ഇവിടെ നിന്നും കാലത്തെ പുറപ്പെട്ട ഞങ്ങളുടെ ലക്ഷ്യങ്ങൾ ദുർഘട പാതയായ സല പാസ്, സൈനിക പോരാട്ട വീര്യത്തിന്റെ സ്‌മാരകമായ ജസ്വന്ത് ഗാർഹ് വാർ മെമ്മോറിയൽ, ജാങ്ങ് വെള്ള ചാട്ടം, പ്രസിദ്ധമായ ബുംല പാസ്, തവാങ്ങിന്റെ കാഴ്ചകൾ, സൗന്ദര്യം, സൗരഭ്യം, തുഷാരനിരകൾ എന്നിവയായിരുന്നു. തവാങ്ങിലേക്കു 140 കി മീ യാത്രയുണ്ട്. NH13 ലൂടെയാണ് യാത്ര. 2024 മാർച്ച് 9 വരെ ഈ യാത്രയിൽ 13,000 അടി ഉയരത്തിലുള്ള ദുർഘടമായ സെലപാസ് വഴി യാത്ര ചെയ്യണമായിരുന്നു. ഭാരതത്തിന്റെ അതിർത്തി റോഡുകളുടെ മുഖ മുദ്രയായ ബോർഡർ റോഡ് ഓർഗനൈസേഷന്റെ തൊപ്പിയിലെ ഒരു പൊൻതൂവലായി മാറിയ സേല ടെണലിന്റെ നിർമാണത്തോടെ ഈ യാത്ര എളുപ്പവും സുഗമവും ആയിത്തീർന്നു. 12.4 കിലോമീറ്റർ ദൂരം വരുന്ന ഒരു പുതിയ റോഡ് വഴി ഈ ടണലിനെ N H 13 മായി ബന്ധിപ്പിച്ചിരിക്കുന്നു. അസാം -അരുണചൽ യാത്രയിൽ 10 കിമീ ലാഭിക്കാനും ഏത് കാലാവസ്ഥയിലും ഉപയോഗിക്കാനും ഇന്ത്യ -ചൈന അതിർത്തിയിലേക്ക് പട്ടാളനീക്കം എളുപ്പമാക്കാനുമായി 9800 അടി ഉയരത്തിലുള്ള ഈ തുരങ്ക പാത തലയുയർത്തി നിൽക്കുന്നു. 

sela-pass-sign-board
Sela pass sign board
vehicle-stucked-in-sala-pass
Vehicle stucked in ice at Sela pass

ഇതിനു മുൻപിൽ നിന്നു ചിത്രങ്ങൾ എടുത്തതിനു ശേഷം യാത്ര കുറച്ചു സഹസികമാകട്ടെ എന്നു കരുതി, തവാങ്ങിലേക്കു ദുർഘടമായ സേല പാസും, തിരിച്ചു ടണലും ഉപയോഗിക്കാം എന്നു തീരുമാനിച്ചു. 

ഞങ്ങളുടെ തീരുമാനത്തിന് സ്വാഗതമേകിക്കൊണ്ട് 13000 അടി ഉയരത്തിൽ മഞ്ഞു മൂടിയ മലകളും, താഴ് വരകളും കൺമുൻപിൽ ചെറുവെയിലിൽ തിളങ്ങി. പെട്ടെന്നു ഞങ്ങളുടെ വാഹനം നിന്നു. റോഡ് മഞ്ഞു മൂടിയിരിക്കുന്നു. മുന്നോട്ടു പോകാൻ പറ്റില്ല. പിന്നാലെ വന്ന വാഹനങ്ങളിലെ ഡ്രൈവർമാരും, യാത്രക്കാരും ഒരുമണിക്കൂറിൽ കൂടുതൽ പരിശ്രമിച്ചാണ് ഞങ്ങൾക്കും, പിന്നിലെ വാഹനങ്ങൾക്കും മുന്നോട്ടു പോകാൻ കഴിഞ്ഞത്. മുന്നോട്ടു നീങ്ങിയ ഞങ്ങളെ വരവേറ്റത് തവാങ്ങിലേക്കുള്ള പ്രവേശന കവാടവും, അതിനപ്പുറം തണുത്തുറഞ്ഞ സേല തടാകവും. താപനില രണ്ട് ഡിഗ്രി. മനസ്സിലും, മൊബൈലിലും ദൃശ്യങ്ങൾ പകർത്തി. അടുത്ത ലക്ഷ്യം പോരാട്ട വീര്യത്തിന്റെ സ്‌മാരകം. ജസ്വന്ത് ഗാർഹ് വാർ മെമ്മോറിയൽ. 1962 ലെ ഇന്ത്യ - ചൈന യുദ്ധത്തിലെ അതിധീരമായ പ്രകടനത്തിനു മരണാനന്തര ബഹുമതിയായി ഇദ്ദേഹത്തിന് മഹാവീർ ചക്ര നൽകുകയുണ്ടായി. പതിനായിരം അടി ഉയരത്തിൽ നടന്ന ഇന്ത്യ-ചൈന നൂറനാങ് യുദ്ധത്തിൽ 72 മണിക്കൂർ വെറും തോക്കിന്റെയും ബയണറ്റിന്റെയും ബലത്തിൽ ചെറുത്തു നിൽക്കുകയും ശത്രുവിനെ കനത്ത പ്രഹരം നൽകി അവസാനം വീരമൃത്യുവരിക്കുകയും ചെയ്‌ത വെറും 21 വയസ്സ് മാത്രം ഉണ്ടായിരുന്ന റൈഫിൽമാൻ ജസ്വന്ത് സിങ്ങിന്റെ ഈ സ്‌മാരകത്തിനു മുൻപിൽ നിറകണ്ണുകളോടെ പ്രണാമം അർപ്പിച്ചു. ഇദ്ദേഹത്തിന്റെ അവസാന ചെറുത്തുനിൽപ്പിൽ രണ്ടു പ്രാദേശിക മോൻപ യുവതികൾ കൂടി സഹായികളായി ഉണ്ടായിരുന്നു എന്ന് പറയുന്നു. സേലയും, നൂറയും. സേല കൊല്ലപ്പെടുകയും, നൂറ പിടിക്കപ്പെടുകയും ചെയ്‌തു. സേലയുടെ ഓർമക്കാണത്രെ സേല പാസ്, സേല തടാകം എന്നീ പേരുകൾ വന്നത്. 

jaswanth-memorial
Jaswant Memorial entry point

പട്ടാളം നടത്തുന്ന കാന്റീനിൽ നിന്ന് ഉച്ച ഭക്ഷണം കഴിച്ചു. യാത്രയിൽ ഭക്ഷണം ലഭിക്കാനായുള്ള പട്ടാളത്തിന്റെ സജ്ജീകരണങ്ങൾ വളരെ ഉപകാരപ്പെട്ടു. പ്രസിദ്ധമായ ജാങ്ങ് വെള്ള ചാട്ടത്തിന്റെ മനോഹാരിതയിലേക്ക് യാത്ര തിരിച്ചു. നൂറു മീറ്റർ ഉയരത്തിൽ നിന്ന് പതിക്കുന്ന ഈ സൗന്ദര്യം ഇപ്പോൾ ശാന്തമാണ്. മൺസൂൺ കാലത്ത് ഇതൊരു ഉഗ്രയായി മാറും. ചുറ്റുമുള്ള മലനിരകളും താഴ്​വാരവും മനോഹരമാണ്. പല സിനമകൾക്കും ഈ ദൃശ്യം വേദിയായിട്ടുണ്ട്. 1997 ൽ ബോളിവുഡ് സിനിമ കൊയ്‌ലയിലെ മാധുരിദീക്ഷിതിന്റെ പ്രസിദ്ധമായ തന്ഹയി....തന്ഹയി എന്ന ഗാനച്ചിത്രികരണത്തോടെയാണ് ഇവിടം പ്രസിദ്ധമായത്. താമസം ഒരുക്കിയിരിക്കുന്ന തവാങ്ഹെയ്റ്റ്സ് ഹോട്ടലിൽ എത്തിയ ഞങ്ങൾക്ക് ഈ രാത്രിക്ക് ശേഷം നാളെ പ്രസിദ്ധമായ ബുംല പാസ്സിലേക്ക് യാത്രതിരിക്കണം.ആ ചിന്തയോടെ മൂന്നു ഡിഗ്രി തണുപ്പിൽ, റൂം ഹിറ്ററിന്റെ അനുഗ്രഹത്തോടെ പതുക്കെ കമ്പിളിക്കടിയിൽ അഭയം പ്രാപിച്ചു.

sela-tunnel-entrance
Welcome gate to tawang

പ്രഭാത ഭക്ഷണത്തിനു ശേഷം മഞ്ഞു മൂടിയ, പതിനയ്യായിരം അടി ഉയരത്തിൽ ഉള്ള, ഇന്ത്യ-ചൈന പട്ടാളം മുഖാമുഖം നിൽക്കുന്ന നിയന്ത്രണ രേഖയിലേക്ക് - ബുംല പാസ്സിലേക്ക് പുറപ്പെട്ടു. 34 കിലോമീറ്റർ ദൂരം ഉണ്ട്. അഞ്ചോ, ആറോ പേർക്ക് യാത്ര ചെയ്യാവുന്ന സ്കോർപിയോ, ഇന്നോവ പോലുള്ള വാഹനങ്ങൾ മാത്രമേ അവിടേക്കു യാത്രക്ക് അനുവദിക്കുകയുള്ളു. കുറച്ചു ദൂരം പിന്നിട്ടപ്പോൾ തന്നെ മഞ്ഞു മൂടിയ മലകൾ ഞങ്ങളെ വരവേറ്റ് തുടങ്ങി. മുന്നോട്ടു പോകും തോറും കണ്ണെത്താദൂരത്തു ഇരു വശത്തും മഞ്ഞു പുതച്ച താഴ്​വരകളും മലകളും. ഒന്നാകെ വെള്ള കാർപെറ്റ് വിരിച്ച പോലെ. പ്രഭാത കിരണങ്ങൾ അതിൽ തട്ടി പ്രതിഫലിക്കുന്നത് ഒരു അസുലഭ കാഴ്ചയായിരുന്നു. യാത്ര ചെയ്യുന്ന റോഡ് മാത്രം ഇവയ്ക്കിടയിൽ ഒരു കറുത്ത റിബൺ കണക്കെ മുന്നോട്ടു പോകുന്നു. വഴി നീളെ പട്ടാള ക്യാംപുകളും സേന സജ്ജീകരണങ്ങളുമാണ്. പട്ടാളം സമയബന്ധിതതമായി റോഡിൽ നിന്ന് മഞ്ഞു നീക്കുന്നതിനാൽ യാത്ര ചെയ്യാൻ പറ്റുന്നു. 

jaswanth-garwar-memmorial
Jaswant Garh war Memorial

ഈ ഇന്ത്യ -ചൈന അതിർത്തി നമ്മുടെ പട്ടാളം എത്ര സുരക്ഷിതമാക്കുന്നു. 20 കിലോമീറ്റർ പിന്നിട്ടപ്പോൾ സൻഗേസ്റ്റർ തടാകത്തിന്റെ കാഴ്ചകളിലേക്കു എത്തി. മാധുരി ലേക്ക് എന്നൊരു പേര് കൂടി ഇതിനുണ്ട്. നേരത്തെ പറഞ്ഞ കൊയ്ലയിലെ പാട്ടിന്റെ ഒരു ഭാഗം ഇവിടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. അതാണ് ഈ പേരിനു കാരണം. മാർച്ച് മാസത്തിലും  തണുത്തുറഞ്ഞു കിടക്കുന്ന ഈ തടാകവും അതിരിടുന്ന വെള്ള പുതച്ച മല നിരകളും കൺമുൻപിൽ തെളിഞ്ഞപ്പോൾ, മനോഹാരിത മനസ്സിൽ നിറഞ്ഞപ്പോൾ മൈനസ് രണ്ട് ഡിഗ്രി താപനിലയും ഹിമക്കാറ്റും പ്രശ്നമായില്ല. കാഴ്ചകൾക്കും ഫോട്ടോകൾക്കും ശേഷം 15200 അടി ഉയരത്തിലേക്ക്. നിയന്ത്രണ രേഖയിലെ ബുംല പാസ്സിലേക്ക്. 1962 ലെ ഇന്ത്യ - ചൈന യുദ്ധത്തിലെ ശക്തമായ പോരാട്ടം നടന്ന സ്ഥലം. 

bumlapass-1
Bum La Pass

വർഷം മുഴുവനും മഞ്ഞു മൂടികിടക്കുന്ന പ്രദേശം. ഞങ്ങളെ സ്വാഗതം ചെയ്‌ത് മൈനസ് രണ്ട് ഡിഗ്രി തണുപ്പും, ശക്തമായ കാറ്റും. തണുപ്പിനെ പ്രതിരോധിക്കാനുള്ള ഞങ്ങളുടെ തയാറെടുപ്പുകൾ അപര്യാപ്തമായി തോന്നി. മിലിറ്ററി കാന്റീനിൽ നിന്നു ലഭിച്ച ഒരു ചുടു ചായ അമൃതിനു തുല്യം. ഇന്ത്യ-ചൈന സുരക്ഷ സേനകളുടെ ഒരു യോജിച്ച അതിർത്തി പേർസണൽ മീറ്റിങ് പോയിന്റ് കൂടിയാണിത്. രണ്ടു രാജ്യങ്ങളിലെയും പട്ടാളക്കാർ മുഖാമുഖം നിൽക്കുന്നു. അവരുടെ മനസ്സിൽ എന്തൊക്കെ ചിന്തകളും, വികാരങ്ങളും ഉദിക്കുന്നു, അസ്തസ്മിക്കുന്നു? വെറുതെ ചിന്തിച്ചു പോയി. ഓരോ യാത്ര ഗ്രൂപ്പുകൾക്കുമായി നമ്മുടെ ഒരു മുതിർന്ന സൈനികദ്യോഗസ്ഥൻ അവിടുത്തെ പ്രത്യേകതകൾ, 1962 ലെ യുദ്ധം, അതിധീരമായി പോരാടിയ ജസ്വന്ത് സിങ്ങിന്റെ വീര്യം എന്നിവ വിവരിക്കുന്നു. അതിനു സാക്ഷിയായപ്പോൾ അക്ഷരാർത്ഥത്തിൽ കണ്ണ് നിറഞ്ഞു പോയി.ഈ മണ്ണിനു എന്തൊക്കെ കഥ പറയാനുണ്ടാവും? ഈ കൊടിയ കാലാവസ്ഥയിലും നമ്മുടെ അതിർത്തി കാക്കുന്ന ധീര യോദ്ധാക്കൾക്കു എല്ലാ ഭാവുകങ്ങളും നേർന്നു. ഫോട്ടോകൾക്ക് ശേഷം തവാങ്ങിലേക്കു മടക്കം. നേരത്തെ അടുത്തടുത്തു വന്ന തുഷാരസാഗരം കുതറി മാറി അകന്നു പോകുന്നു. ഒപ്പം ചിന്തകൾ പല വഴിക്കും. മലനിരകളിലൂടെയുള്ള റോഡുകൾ എല്ലാം തന്നെ ബോർഡർ റോഡ് ഓർഗനൈസേഷൻ നിർമിച്ചവയാണ്. പുതിയ പണികൾ ധാരാളം നടന്നുകൊണ്ടിരിക്കുന്നു. റോഡിൽ പലസ്ഥലത്തും കണ്ണും, മനസ്സും ആകർഷിക്കുന്ന, അർഥവത്തായ, ഡ്രൈവിങ് സെൻസ് നിറഞ്ഞ നിരവധി ബോർഡുകൾ. ജോലി ചെയ്യുന്നത് അധ്വാനശീലരായ സ്ത്രീകൾ. പണി എടുക്കുന്ന പുരുഷന്മാർ വളരെ കുറച്ചു മാത്രം.

salute-to-patel

താവാങ്ങിൽ തിരികെ എത്തിയ ഞങ്ങൾ ഉച്ച ഭക്ഷണത്തിനു ശേഷം ക്ഷീണമൊന്നും വകവയ്ക്കാതെ തവാങ് മോണാസ്റ്ററിയുടെ പരിപാവനത അടുത്തറിയാനായി യാത്രയായി.1680-81 കാലഘട്ടത്തിൽ അഞ്ചാം ദലൈലാമയുടെ ആഗ്രഹപ്രകാരം പൂർത്തീകരിച്ച ഈ നിർമ്മിതി ഭാരതത്തിലെ ഏറ്റവും വലിയ മോണാസ്റ്ററി ആണ്. ആ ശാന്തതയിൽ ഒരു മണിക്കൂർ മനസ്സർപ്പിച്ച ഞങ്ങക്ക് തിരികെ പോരാൻ നേരം അവിടെ നിന്നു ലഭിച്ച ചുടുചായ ശക്തമായ തണുപ്പിൽ ഒരു അനുഗ്രഹമായി.

tawang-giant-buddha
Giant Buddha Statue

ഇവിടെ നിന്നുള്ള താവാങ് താഴ്​വരയുടെ ദൃശ്യം മനം മയക്കുന്നത് തന്നെ. ബുദ്ധപാർക് ആണ് ഇന്നത്തെ അവസാന കാഴ്ച. 2006 ൽ ഗൗതമ ബുദ്ധന്റെ 2550–ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് ഇത് നിർമിച്ചത്. 130 അടി ഉയരമുള്ള ഈ കൂറ്റൻ ബുദ്ധ പ്രതിമ തവാങ് നഗരത്തിന്റെ തലയെടുപ്പാണ്. അകലങ്ങളിൽ ദൃഷ്‌ടി ഊന്നുന്ന ബുദ്ധൻ തലയെടുപ്പോടെ ചുറ്റും അനുഗ്രഹം വിതറുന്നു.തിരികെ റൂമിലേക്ക്.മൈനസ് രണ്ടു ഡിഗ്രി തണുപ്പും, റൂം ഹീറ്ററും, കമ്പിളിയും കൂട്ടുകാർ.രാത്രിയിൽ മഴക്ക് സാധ്യതയുണ്ട്. നാളെ തവാങ്ങിലെ അവസാന ദിവസമാണ്. പ്രസിദ്ധമായ ചക്സം പാലം, വാർ മെമ്മോറിയൽ എന്നിവ കാണണം. കാലത്ത് എഴുന്നേറ്റപ്പോൾ മഴ പെയ്യുന്നു. രാത്രിയിലും മഴ ഉണ്ടായിരുന്നു. മഞ്ഞു വീഴ്ച്ച കാരണം ബുംല പാസ് അടച്ചിരിക്കുന്നു. ഇന്നലെ പോയത് നന്നായി.ഞങ്ങൾ ഭാഗ്യവാന്മാർ. മുപ്പത്തി അഞ്ചു കിലോമീറ്റർ ദൂരെയുള്ള ചക്‌സം പാലത്തിലേക്കാണ് ഇന്നത്തെ ആദ്യ യാത്ര. 700 വർഷം പഴക്കമുള്ള, എൻജിനിയറിങ് അദ്ഭുതമായ തവാങ്ങിലെ ചക്‌സം പാലം, പൈതൃകത്തിനും കരകൗശല വൈദഗ്ധ്യത്തിനും ഒരു സാക്ഷ്യമായി ഇന്നും നിലകൊള്ളുന്നു. 1454 നും 1458 നും ഇടയിൽ ബുദ്ധ സന്യാസിയും എൻജിനീയറുമായ ഡുപ്‌തോപ്പ് താങ്ടോങ് ഗ്യാൽപോ നിർമ്മിച്ച ഇരുമ്പ് തൂക്കുപാലം തവാങ് ചു നദിക്ക് കുറുകെ മനോഹരമായി വ്യാപിച്ചിരിക്കുന്നു. താഴെ ശക്തമായി ഒഴുകുന്ന നദി. മുകളിൽ രണ്ടു തൂക്ക് പലങ്ങൾ. അതിലൂടെ ഉള്ള നടത്തം രസകരമായിരുന്നു.

tawang-war-memorial-stoopa
Tawang war memorial stupa
valley-near-jung-water-fall-writer-wife
Writer and wife

മഴ ഇടയ്ക്കിടയ്ക്ക് പെയ്യുന്നു. നല്ല കാറ്റുണ്ട്.തണുപ്പ് ശക്തം. ഉച്ച ഭക്ഷണത്തിനും ചെറിയ വിശ്രമത്തിനും ശേഷം വാർ മെമ്മോറിയൽ, ലൈറ്റ് ആൻഡ് സൗണ്ട് ഷോ ദൃശ്യങ്ങളിലേക്ക് തിരിച്ചു. തവാങ്ങിൽ സ്ഥിതി ചെയ്യുന്ന ഒരു ചരിത്ര സ്മാരകമാണ് തവാങ് വാർ മെമ്മോറിയൽ. അതിർത്തി തർക്കങ്ങളെ തുടർന്ന് ഇന്ത്യയും ചൈനയും തമ്മിൽ നടന്ന 1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിൽ മരിച്ച ഇന്ത്യൻ സൈനികരുടെ സ്‌മരണക്കായി നിർമിച്ചതാണ് ഈ സ്‌മാരകം. തവാങ്ങിൻ്റെ മനോഹരമായ ഭൂപ്രകൃതിയുടെ നടുവിൽ ഗംഭീരവും, ചരിത്രപരവുമായി നിലകൊള്ളുന്ന നിർമ്മിതി.1962 ലെ ഇന്തോ-ചൈന യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച ധീരരായ ഇന്ത്യൻ സൈനികരുടെ ഹൃദയസ്പർശിയായ സാക്ഷ്യമായി ഈ സ്തൂപം നിലകൊള്ളുന്നു. രക്തസാക്ഷികളുടെ പേരുകൾ, അവരുടെ റെജിമെൻറുകൾ, അവരുടെ ത്യാഗത്തെ ആദരിക്കുന്ന ലിഖിതങ്ങൾ എന്നിവയാൽ ഈ ഗംഭീരമായ ഘടന അലങ്കരിച്ചിരിക്കുന്നു.

jaswanth-garwar-memmorial
Jaswant Garh war Memorial

സ്മാരകത്തിന് മുന്നിൽ നിൽക്കുമ്പോൾ, മാതൃരാജ്യത്തിനായി പോരാടിയവരുടെ ധൈര്യവും സഹിഷ്ണുതയും മനസ്സിലാക്കിക്കൊണ്ട് നിങ്ങളെ ആ കാലത്തിലേക്ക് തിരികെ കൊണ്ടുപോകും. സ്തൂപത്തിന് ചുറ്റും ദേശീയ പതാക, സൈനിക പതാക, വ്യോമസേന പതാക, യുദ്ധത്തിൽ പോരാടിയ മറ്റ് 27 റെജിമെന്റുകളുടെ പതാകകൾ ഉൾപ്പെടെ നിരവധി പതാകകൾ ഉയർന്നു പറക്കുന്നു. യുദ്ധസമയത്ത് കാമെങ് ജില്ലയിൽ ജീവൻ ബലിയർപ്പിച്ച 2,420 സായുധ സേനാംഗങ്ങളുടെ സ്‌മരണയ്ക്കായി ഈ സ്മാരകം നിർമ്മിച്ചിരിക്കുന്നു. ഈ മ്യൂസിയത്തിലെ മറ്റൊരു ആകർഷണം തന്റെ ഇന്ത്യ ഏകീകരണ പ്രവർത്തനങ്ങളിലൂടെ അരുണാചൽ പ്രദേശിനെ ഭാരതത്തിന്റ അവിഭാജ്യ ഘടഘമാക്കിത്തീർത്ത ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായ് പാട്ടേലിനെ പ്രകീർത്തിക്കുന്ന ഗാലറി ആണ്. ആ ദീക്ഷണാശാലിയുടെ ക്രാന്തദർശമല്ലേ ഈ ഏകീകൃത ഭാരതം?. ശാന്തവും, സ്വച്ഛവുമായ ഒരു ഭൂപ്രദേശം. ബുദ്ധമതത്തിൽ വിശ്വസിക്കുന്ന ഭൂരിപക്ഷം ജനങ്ങൾ തികച്ചും ശാന്തരും, സൗമ്യരും. അരുണാചൽ തികച്ചും ആദ്യ അരുണകിരണങ്ങൾ ഏറ്റു വാങ്ങുന്ന നാട് തന്നെ. ഇവിടുത്തോട് വിടപറയുമ്പോൾ ഒരു കാര്യം എനിക്ക് ഉറപ്പായി. ഈ കൊച്ചു സുന്ദരിക്കു നമ്മുടെ ധീരരായ പട്ടാളക്കാർ എല്ലാ കവചവും ഒരുക്കുന്നു. ഇവിടേയ്ക്ക് ഒരു ചൈനീസ് ചാര കണ്ണുകൾക്കും വ്യാമോഹങ്ങൾക്കും പ്രവേശനമില്ല... ഇവൾ സുരക്ഷിതയാണ്.

English Summary:

Arunachal Pradesh Adventure: Conquering Sela Pass and Exploring Tawang

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com