ഗോവൻ ബീഫ് റോസ്റ്റ് വിളമ്പുന്ന ഷാപ്പ്

toddy-shapp
SHARE

മസാലയിലും ചെറിയുള്ളിയിലും വഴന്നുവെന്തുവരുന്ന ബീഫിന്റെ ചാറുവടിച്ചു നാക്കിന്റെ മർമ്മത്തു തൂത്തേച്ചു നല്ല മധുരക്കള്ളു മൊത്തികുടിക്കണം. കുഴഞ്ഞ കപ്പയെ മീൻക്കറിയിൽ മുക്കി അതുകുഴച്ചു ഉരുട്ടിയെടുത്തു നാവിൻ തുമ്പത്തുവെച്ചു അലിയിച്ചിറക്കണം.  വായിൽ മലവെള്ളപാച്ചിലുപോലെ അണപൊട്ടി ഒഴുകി വരുന്ന രുചിയുടെ ഇരമ്പമപ്പോൾ കാതോരത്തിൽ കേൾക്കാം.

ഓരോ വിഭവം രുചിക്കാനും ഓരോ താളവും മേളവുമുണ്ട്. രുചിമുറുകുന്നത് ചിലതു ചിലതിനോട് ചേരുമ്പോൾ മാത്രമാണ്. സ്വാദിൽ ഏറെ മുമ്പിലാണ് ഷാപ്പുവിഭവങ്ങൾ. നാടൻ വിഭവങ്ങളുടെ യഥാർത്ഥ രുചിയറിയണമെങ്കിൽ ഇന്നു കള്ളുഷാപ്പുകളാണ് ശരണം.  അത്തരത്തിൽ ധൈര്യപൂർവം കയറിചെല്ലാവുന്ന ഒരിടമാണ് കൊല്ലം കല്ലുവാതുക്കലിലെ വട്ടക്കുഴിക്കൽ കള്ളുഷാപ്പ്. രുചിപ്പെരുമ കൊണ്ട് ഭക്ഷണപ്രേമികളുടെയുള്ളിൽ കുളിരുകോരിയിടുന്ന ഈ ഷാപ്പിലെ രുചിപ്രമാണക്കാർ ആരെന്നറിയാം.

നിരവധി വിഭവങ്ങൾകൊണ്ടു സമ്പന്നമാണ് വട്ടക്കുഴിക്കൽ കള്ളുഷാപ്പ്. അതിൽ തന്നെ സുപ്രധാനിയാണ് ഗോവൻ ബീഫ് റോസ്റ്റ്. ചെറിയുള്ളിയാണ് ഈ സ്പെഷ്യൽ  ബീഫ് റോസ്റ്റിന്റെ പ്രധാനകൂട്ട്. കൂടെ വറുത്തുപൊടിച്ച തേങ്ങയുടെ നാടൻ കൂട്ടുകൂടി ചേരുമ്പോൾ നാവിൽ രുചിയൂറിക്കുന്നൊരു വിഭവം മേശപ്പുറത്തെത്തും. വിഭവങ്ങളുടെ കാര്യത്തിൽ വട്ടക്കുഴിക്കൽ ഷാപ്പ്  താരരാജാക്കൻമാരെല്ലാം ഒന്നിച്ച ട്വന്റി ട്വന്റി സിനിമ പോലെയാണ്. പായസമുൾപ്പെടെയുള്ള വിഭവസമൃദ്ധമായ സദ്യയും മീന്തലക്കറിയും ഞണ്ടുറോസ്റ്റും നാടൻ താറാവുക്കറിയും കോഴിക്കറിയും പിന്നെയും സൈഡ് റോളിൽ ഒരുപാടു വിഭവങ്ങൾ വേറെയും.

വിറകടുപ്പിലെ പാചകമാണ് വിഭവങ്ങൾക്കു രുചിയേറ്റുന്നതെന്നാണ് അടുക്കള രഹസ്യം. ആൾത്തിരക്കൊഴിഞ്ഞതും  ശാന്തവും വൃത്തിയുള്ളതുമായ അന്തരീക്ഷവും കുടുംബങ്ങൾക്കു സ്വസ്ഥമായിരുന്നു  ഭക്ഷണം കഴിക്കാൻ തക്ക ചെറുപുരകളും വട്ടക്കുഴിക്കൽ ഷാപ്പിന്റെ സവിശേഷതയാണ്. രുചിയിൽ ഇവിടുത്തെ വിഭവങ്ങൾ ഏറെ മുമ്പിലായതു കൊണ്ടു തന്നെ ഷാപ്പിൽ തിരക്കൊഴിഞ്ഞ നേരമില്ല. ഉച്ചനേരമാണ് ആൾത്തിരക്കേറെയും.

അവിയലും സാമ്പാറും കാച്ചിയമോരും രസവും തോരനും അച്ചാറും ഇഞ്ചിക്കറിയും പച്ചടിയും ഓലനും ഒടുവിൽ മധുരത്തിനായല്പം കള്ളല്ല, പായസവും വിളമ്പുന്ന വട്ടക്കുഴിക്കൽ ഷാപ്പിൽ കപ്പയും മീന്തലക്കറിയും ഇവിടുത്തെ മാത്രം വിഭവമായ  ബീഫ് റോസ്റ്റുമൊക്കെ കഴിക്കാൻ ദൂരെ നിന്നും കേട്ടറിഞ്ഞെത്തുന്നവർ നിരവധിയാണ്. രുചി വൈവിധ്യം തന്നെയാണ് വട്ടക്കുഴിക്കൽ ഷാപ്പിന്റെ പെരുമയേറ്റുന്നത്. 

യാത്ര കൊല്ലത്തേക്കാണെങ്കിൽ, വിശപ്പിന്റെ വിളി വന്നുവെങ്കിൽ മടിക്കാതെ കല്ലുവാതുക്കലിൽ നിന്നും വണ്ടി വട്ടക്കുഴിക്കൽ ഷാപ്പിലേക്കു തിരിക്കാം. രുചിയുടെ കാര്യത്തിൽ ഇല്ലോളം നിരാശ പോലും ഈ ഷാപ്പ് സമ്മാനിക്കില്ലെന്നുറപ്പാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA