കാട്ടിൽ താമസിക്കാം രാജകീയ പ്രൗഢിയിൽ...

forest-trip
SHARE

വേനൽ കനത്ത പുല്ലുവഴികളിൽ മഴത്തണുപ്പു വന്ന് തൊട്ട വൈകുന്നേരമാണ് തേക്കടി ബോട്ട് ലാൻഡിങ്ങിൽ എത്തുന്നത്.  തടാകക്കരയിൽ ഞങ്ങളെയും കാത്ത്  ജല സുന്ദരി പാതി മയക്കത്തിലായിരുന്നു. ഇളം വെയിലും മഴയും തിളക്കം നൽകിയ കടും പച്ച പായലിന്റെ നിറമുള്ള    ആ ജല സുന്ദരി  ഞങ്ങളെ സ്വകരിച്ചത് മൗനമായാണെങ്കിലും സ്രാങ്ക് ബഷീർ ജീവൻ പകർന്നതോടെ അവളൊന്നു മുരണ്ടു. പിന്നീട് തടാകത്തിന്റെ നീർപ്പരപ്പിലേക്ക് നീരാടാനിറങ്ങുന്ന യുവതിയെ പോലെ അവൾ നീന്തിത്തുടങ്ങി. ഞങ്ങൾ നാലാളെയും കെടിഡിസി മാനേജർ അബി ചന്ദ്രനെയും സഹായി രവിയെയും മാത്രം കയറ്റിയാണ് ഇപ്പോൾ യാത്രയെങ്കിലും 55 യാത്രക്കാരെ ഒരേസമയം ഉൾക്കൊള്ളുന്ന  രണ്ടു ഡെക്കുള്ള അവളെ  കാണാൻ നല്ല ചന്തമാണ്. പച്ചപ്പിന്റെ ഫ്രെയിമിലെ ജലനിരപ്പിനു മീതെയുള്ള അപാര സുന്ദര നീലാകാശവും അവളും ലേക്ക് പാലസ് ലക്ഷ്യമാക്കി നീങ്ങി.   

ktdc-lake-palace-thekkady-3

ഈ യാത്ര രാജകീയമാണ്. കാരണം  ഇനിയുള്ള രണ്ടു നാളുകൾ മറ്റൊരു  തിരക്കുകൾക്കും പ്രസക്തിയില്ല. മൊബൈൽ ഫോണുകൾ ഇടയിക്കിടെ സന്ദേശങ്ങളും കോളുകളും നൽകി മടുപ്പിക്കില്ല. മൊബൈൽ പരിധിക്കുമപ്പുറം ഒരു ശാന്തസുന്ദരമായ കൊട്ടാര വാസമാണ്  ഞങ്ങളെ കാത്തിരിക്കുന്നത്. കാടിനു നടുവിൽ തേക്കടിയുടെ വനസൗന്ദര്യം മുഴുവൻ നുകരാൻ പാകത്തിന് തിരുവിതാംകൂർ രാജകുടുംബത്തിന്റെ പഴയ ടൂറിസ്റ്റ് ബംഗ്ലാവിൽ   ഒരു റോയൽ ഹോളിഡേ; അതും തിരക്കുകളെല്ലാം മാറ്റിവച്ചുകൊണ്ട്.  

കാനന നടുവിൽ മൂന്ന് കൊട്ടാരങ്ങൾ

അര മണിക്കൂറോളം തടാകത്തിലൂടെ ബോട്ട് യാത്ര ചെയ്തു മാത്രം എത്താവുന്ന ലേക് പാലസ് എന്ന പഴയ ടൂറിസ്റ്റ് ബംഗ്ളാവ് അല്ലാതെ മറ്റ് രണ്ട് കെടിഡിസി  ഹോട്ടലുകൾ കൂടെ പെരിയാർ വന്യമൃഗസംരക്ഷണകേന്ദ്രത്തിലുണ്ട്.   ഇവയെല്ലാം രാജകുടുംബവുമായി ബന്ധപ്പെട്ടു നിർമിക്കപ്പെട്ടവയാണ്. രാജ കുടുംബവും തുല്യനിലയുള്ളവരും ഇവിടെയായിരുന്നു പണ്ട് എഴുന്നെള്ളിയിരുന്നത്, പള്ളിയുറക്കവും പള്ളിനീരാട്ടുമൊക്കെ നടത്തിയിരുന്ന ഇവിടമാണ് ഇന്ന് കാനന സൗന്ദര്യത്തോടൊപ്പം രാജകീയതയും ആഗ്രഹിക്കുന്നവരെ കാത്തിരിക്കുന്നത്. 

ktdc-lake-palace-resort-thekkady-front-view-1

തമ്പുരാക്കന്മാരുടെ കാട്ട് വാസത്തിന് പേരുകേട്ട ഒരു കഥയുമുണ്ട്. ചിത്തിര തിരുനാൾ  മഹാരാജാവ്  അതായത് അവസാനത്തെ മഹാരാജാവ്  െപരിയാറിലൂടെ ബോട്ട് സവാരി നടത്തവെ കാട്ടിൽ നിന്നൊരു വെടിയൊച്ച കേട്ടു. അന്വേഷിച്ചപ്പോൾ  െവടി പൊട്ടിച്ചത് അന്നത്തെ റേഞ്ചർ സായിപ്പിന്റെ പുത്രൻ ആണെന്നറിഞ്ഞു. വെടി കൊണ്ടു വീണത് ഒരു കാട്ടു കൊമ്പൻ. വന്യമൃഗങ്ങളെ ഇഷ്ടപ്പെട്ടിരുന്ന മഹാരാജാവ് മൃഗങ്ങളാൽ സമൃദ്ധമായിരുന്ന ഇടപ്പാളയമെന്ന ആ പ്രദേശത്ത് നായാട്ടിനും ഉല്ലാസത്തിനുമായി ഒരു കൊട്ടാരം തീർത്തു. അതാണ്  പിന്നീട് ലേക് പാലസായി മാറിയത്. ഇന്നും തേക്കടി വനത്തിൽ ഏറ്റവുമധികം മൃഗങ്ങൾ വെള്ളം കുടിക്കാനെത്തുന്നത് ലേക് പാലസിനു ചുറ്റുമുള്ള തടാകത്തിലാണ്. ഇന്ത്യയിൽത്തന്നെ വളരെ അപൂർവമായുള്ള ഫോറസ്റ്റ് ലോഡ്ജ് എന്ന വിഭാഗത്തിൽപ്പെടുന്ന രാജകീയ ഹോട്ടലാണ് ലേക് പാലസ്.

ktdc-aranya-nivas-hotel

ആരണ്യനിവാസ്  ആണ് രണ്ടാമത്തെ കെടിഡിസി ഹോട്ടൽ. തേക്കടി ബോട്ട് ലാൻഡിങ്ങിനു സമീപമുള്ള ഈ ഹോട്ടൽ മഹാരാജാവ് എഴുന്നെള്ളിയെത്തുമ്പോൾ അകമ്പടി സേവിച്ചെത്തുന്ന മുതിർന്ന ഉദ്യോഗസ്ഥരുടെ താമസ സ്ഥലമായിരുന്നു. ഇന്നിപ്പോൾ 30 മുറികളുള്ള ഹെറിറ്റേജ് ഹോട്ടലായി മാറി ആരണ്യ നിവാസ്. പെരിയാർ ഹൗസ് ആണ് മൂന്നാമത്തേത്. ബോട്ട് ലാൻഡിങ്ങിൽ നിന്നു പുറത്തേക്കുള്ള റോഡരികിൽ  സ്ഥിതി ചെയ്യുന്ന ഈ ഹോട്ടൽ പടയാളികൾക്കുള്ള  മന്ദിരമായിരുന്നു. 44 മുറികളാണ് ഈ ഹോട്ടലിലുള്ളത്. വന്യമൃഗസങ്കേതത്തിലേക്ക് ഇപ്പോൾ വാഹനങ്ങൾ കയറ്റി വിടില്ല. വാഹനം ഗേറ്റിനു പുറത്ത് റോഡിൽ നിർത്തി വാടകയ്ക്കു കിട്ടുന്ന െസെക്കിളിലോ നടന്നോ ഫോറസ്റ്റ് വാഹനങ്ങളിലോ മാത്രമേ തടാകത്തിനടുത്തെത്താനാവൂ. അതൊരു അനുഭവം കൂടിയാണ്. 

കാഴ്ച കണ്ട് ബോട്ട് യാത്ര

 തേക്കടി തടാകത്തിലൂടെ മുല്ലപ്പെരിയാർ ഡാം ഭാഗത്തേക്കു നീങ്ങുന്ന ബോട്ട് വളരെ ശ്രദ്ധയോടെ മുന്നോട്ട് പോകുകയാണ്.  ഇതുവഴി ബോട്ടോടിക്കാൻ വരൾച്ചാകാലത്ത് ഏറെ ശ്രദ്ധ വേണം. 1895 കാലഘട്ടത്തിൽ മുല്ലപ്പെരിയാർ ഡാം പണിതപ്പോൾ വെള്ളത്തിനടിയിലായ മരങ്ങളിൽ ഈടുള്ളവയൊക്കെ ഇപ്പോഴും കുറ്റികളായി  നിൽക്കുന്നുണ്ട്. ചിലതൊക്കെ പുറമെ കാണാനും കഴിയും. മരക്കുറ്റികൾക്കു മുകളിൽ ദേശാടനപ്പക്ഷികളുടെ െവെവിധ്യം കാണാം. വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫിയിൽ ഇവിടത്തെ പക്ഷികൾ സ്ഥിരം കഥാപാത്രങ്ങളാകുന്നതോർത്തു, അതു കണ്ടപ്പോൾ. തടാകക്കരയിൽ   മ്ലാവുകളും പന്നിക്കൂട്ടങ്ങളും തിരനോട്ടം നടത്തി അങ്ങിങ്ങായുണ്ട്. കുറച്ചു മാറി ഒരു കാട്ടുപോത്തിനെ കണ്ടു. 

thrissur-thekkady

ലേക് പാലസ് ലാൻഡിങ്ങിൽ ബോട്ടടുത്തു. വെള്ളം കുറവായതിനാൽ  ഏറെ ഉയരത്തിൽ മലമുകളിലായി പാലസ് കാണാം  പടവുകൾ കുറെ കയറി പാലസിലേക്ക്.  മറ്റൊരു സ്വർഗത്തിലെത്തിയ പോലെ ആണ് ആ അനുഭവം. മൃഗങ്ങളെ തടയാനുള്ള ഗേറ്റും വേലിയും കിടങ്ങും മനോഹരമായ പുൽത്തകിടിയും കൃത്രിമ കല്ലുകൾ പാകിയ നടപ്പാതയും നല്ലൊരു തുളസിത്തറയും കടന്നാണ്  കരിങ്കല്ലിൽത്തീർത്ത കൊട്ടാരത്തിന്റെ സിറ്റ് ഒൗട്ടിലെത്തിയത്. മനോഹരമായ പുഞ്ചിരിയും ഉടയാത്ത വെളുത്ത ഷർട്ടും ടൈയുമണിഞ്ഞ് സജി ഞങ്ങളെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു.   അടുത്ത രണ്ടു ദിനം ഇവിടത്തെ ആതിഥേയനും ഹൗസ് കീപ്പറും ഗൈഡും വിശ്വസ്തനുമെല്ലാം  മൂവാറ്റുപുഴക്കാരൻ സജിയാണ്. സർക്കാർ സ്ഥാപനങ്ങളിൽ ഇത്ര ആത്മാർഥതയുള്ള ജീവനക്കാരുണ്ടാകുമോ? മാനേജർ മുതൽ ഗാർഡനർ വരെയുള്ളവരെ കണ്ടതോടെ സംശയം മാറിക്കിട്ടി. കൊട്ടാരത്തിലെ പരിചാരകരെ പോലെ ആണ് അവർ ആ സ്ഥാപനം  നോക്കി നടത്തുന്നത്

ഉള്ളു തണുപ്പിക്കാൻ  െപെനാപ്പിൾ ജ്യൂസുമായാണ്  സ്വാഗതം പറഞ്ഞു പോയ സജി തിരികെ വന്നത്. പിന്നെ ഉച്ചയൂണിന് മെനു എടുത്തു. പന്നിയും കോഴിയും പോത്തും മുതൽ കൊട്ടാരത്തൊടിയിൽ വളരുന്ന പച്ചക്കറിയും ചക്കയുമൊക്കെ വിഭവങ്ങളിൽ നിറഞ്ഞു.  ഇവിടത്തെ പത്തോളം ജീവനക്കാരുടെ അധ്വാനത്തിൽ വിഷരഹിത പച്ചക്കറിത്തോട്ടം തന്നെ ഇവിടെ ഉണ്ട്. 

കരിങ്കല്ലിൽ തീർത്ത പ്രൗഢി

പുറത്തേക്കു നോക്കി വരാന്തയിലിരുന്നു ജ്യൂസ് കാലിയാക്കിയ ശേഷം ചെക്കിൻ നടത്തുന്നതിനു മുൻപ് മുഴുവനായി ഒന്നു നടന്നു കണ്ടു. കരിങ്കല്ലിൽ തീർത്ത പ്രൗഢഗംഭീര നിർമിതി തന്നെ. ആറു മുറികളാണിപ്പോഴുള്ളത്.  മുറികൾക്ക് ചുറ്റോടു ചുറ്റുള്ള വരാന്തയാണ് െെഹ‌െെലറ്റ്. എല്ലാ മുറികൾക്കും നല്ല വലുപ്പമുള്ള വരാന്തകൾ. മൂന്നു മുറികൾ വീതം രണ്ടു വശങ്ങളിലായി കാണാം. നടുക്ക് സ്വീകരണമുറിയും ഡൈനിങ് റൂമും. കണ്ണാടി പ്രതിഫലനം പോലെയാണ് ഓരോ വശത്തെയും മൂന്നു മുറികളും രൂപകൽപന ചെയ്തിരിക്കുന്നത്. രണ്ടു വശങ്ങളിലുള്ള മുറികൾക്ക് കുറച്ചു വലിയ വരാന്തകളാണ്.

ഈ കൊട്ടാരത്തിന്റെ നിർമാണം 1927 ലാണ് ആരംഭിച്ചത്. എതിർകരയിലെ ദ്വീപിലാണ് പണി തുടങ്ങിയതെങ്കിലും വാസ്തു പ്രകാരം ചില ദോഷങ്ങൾ കണ്ടതുകൊണ്ട് നിർമാണം ഇപ്പോഴത്തെ സ്ഥലത്തേക്കു മാറ്റി. വനത്താൽ ചുറ്റപ്പെട്ട ഉപദ്വീപാണ് ഈ സ്ഥലം. മൂന്നു വശവും തടാകവും പിന്നിൽ ഘോരവനവും.

ചെക്ക് ഇൻ ചെയ്തത് രണ്ടു വ്യത്യസ്ത ഡബിൾ കട്ടിലുകളും മുകളിൽ തട്ടിയുമൊക്കെയുള്ള മുറിയിൽ. ഏതോ തറവാട്ടിൽ അന്തി ഉറങ്ങാൻ എത്തിയ പോലെ തോന്നി.  എല്ലാ ഫർണിച്ചറിനും ക്ലാസിക് ലുക്ക്.  എ സി ഇല്ല  പക്ഷേ,  ചൂടുകാലത്തും  മുറികളിൽ തണുപ്പാണ്. മൂന്നു നിരയായി േമൽക്കൂര. ഒാട്, തൊട്ടു താഴെ ചെമ്പു കൊണ്ടൊരു വലയം പിന്നെ തടി സീലിങ്.  തണുപ്പു നിലനിർത്താനും ആരോഗ്യം മെച്ചപ്പെടുത്താനും രാജ കൊട്ടാരങ്ങളിൽചെമ്പു പാളികൾ ഒാടിനും തടിത്തട്ടിനും ഇടയ്ക്ക് പാകിയിരുന്ന രീതി തന്നെ ഇവിടെയും. ഇന്റീരിയർ ഒക്കെ  പുരാതനമെങ്കിലും  ആധുനിക ടൊയ്‌‌ലറ്റും മിനി ഫ്രിഡ്ജുമൊക്കയുള്ള സ്വീറ്റ് റൂം പോലെയാണ് നിർമാണ െശെലി. പഴയ കൊട്ടാരം മോഡേൺ ആക്കിയത് പോലെ രാജ്യാന്തരനിലവാരത്തിൽ തന്നെ വൃത്തിയും വെടിപ്പും. ഏതു സ്റ്റാർ ഹോട്ടലിനോടും കിടപിടിക്കുന്ന സൗകര്യങ്ങളും പരിചാരകരും.

കാട്ടിലെ വാസം 

വൈദ്യുതി ഇല്ലാത്ത സ്ഥലത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന മൂന്നു ശബ്ദരഹിത ജനറേറ്ററുകളിൽ നിന്നാണ് ഊർജമെത്തുന്നത്.  വൈദ്യുതിയില്ലേ എന്ന് അതിശയിച്ചപ്പോഴാണ് സജി പറഞ്ഞത്,  15 കൊല്ലം മുൻപ് നാല് ആനകൾ വൈദ്യുതിക്കമ്പിയിൽത്തട്ടി ചരിഞ്ഞതോടെ വനം വകുപ്പ് കറന്റ് ലൈൻ മുറിച്ചതാണെന്ന്. ഇപ്പോഴും വനം വകുപ്പിന്റെ കയ്യിലുള്ള ഈ ലേക് പാലസ് കെടിഡിസി പാട്ടത്തിനെടുത്തു നടത്തുകയാണ്. വനത്തിനുള്ളിലായതിനാൽ കർശന നിയമങ്ങളാണ്. കാട്ടിലെത്തുന്നതും താമസവും ഒക്കെ നല്ലത്, പക്ഷേ, മൃഗങ്ങൾക്കു യാതൊരുവിധ ശല്യവും പാടില്ല. പ്ലാസ്റ്റിക് എറിയാൻ പാടില്ല. അവരുടെ മേഖലയിൽ നമ്മൾ താമസിക്കയാണ്, മറിച്ചല്ല എന്നു മനസ്സിലാക്കണം. വർഷങ്ങൾക്കു മുൻപ് ഒരു കരിങ്കുരങ്ങ് ചത്തുകിടന്നത് വലിയ അന്വേഷണമായെന്നും  സജി കൂട്ടിച്ചേർത്തു. പോസ്റ്റ്മോർട്ടവും അന്വേഷണങ്ങളും കടലാസ് പണികളുമൊക്കെ കുറച്ചൊന്നും പോരാ. എന്നാൽ വനത്തിൽ ആദിവാസികൾക്കു മാത്രം മീൻ പിടിക്കാനും തേനെടുക്കാനും അനുവാദമുണ്ട്. എന്നാൽ വേട്ടയാടൽ അനുവദിക്കില്ല. അവരുടെ മന്നാക്കുടിയെന്ന ഗ്രാമം ഇതിനടുത്തുതന്നെ. 

അകത്തെ കാഴ്ചകൾ കഴിഞ്ഞില്ല. സ്വീകരണമുറിയിലും ഊണുമുറിയിലും  നിറയെ മനോഹരമായ ചിത്രങ്ങൾ കാണാം. മിക്കതും ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ നേരിട്ടെടുത്തതാണെന്നത് കൗതുകമായിരുന്നു. പാലസിന്റെ നിർമാണകാലത്ത് കഷ്ടപ്പെട്ട് കല്ലും മരവുമൊക്ക വള്ളത്തിലും കൈവണ്ടിയിലും കാളവണ്ടിയിലുമൊക്കെ എത്തിക്കുന്നതും മറ്റും ചിത്രീകരിച്ചിരിക്കുന്നു. അത്രയും കഷ്ടപ്പാടിൽ പണിത രാജമുദ്രയോടു കൂടിയ ഇടത്താണല്ലോ നിൽക്കുന്നതെന്നോർത്ത് അഭിമാനം തോന്നി. റീജന്റ് റാണി, സർ സിപി, പേരറിയാത്ത കരയധികാരി, പ്രഥമ വൈൽഡ് ലൈഫ് വാർഡൻ റോബിൻസൻ സായിപ്പ് എന്നിവരുടേതാണ് ചുവരിലെ ഏറ്റവും അപൂർവവും ശ്രദ്ധേയവുമായ ഫോട്ടോ. മുട്ടു വരെയുള്ള കാക്കി ഷോട്സും ബുഷ് ഷർട്ടും ധരിച്ച് വടിയും പിടിച്ച് ട്രെക്കിങ് നടത്തുകയാണ് റാണിയടക്കം എല്ലാവരും. രണ്ടു ഷോകേസുകളിൽ വച്ചിട്ടുള്ളതൊക്കെ ലക്ഷങ്ങൾ മതിക്കുന്ന ക്രിസ്റ്റലുകളും ചെെനയുമൊക്കെ. ഇംഗ്ലണ്ട് നിർമിത പഴയ വാട്ടർ പ്യൂരിഫയറും റേഡിയോയും ക്ളോക്കുമൊക്കെ പഴയകാലത്തെ ശാസ്ത്രസാങ്കേതികതകളിലേക്കുള്ള തിരിഞ്ഞു നോട്ടമാകുന്നു.  രാജീവ് ഗാന്ധി സന്ദർശനത്തിനെത്തിയപ്പോൾ രാജാവിന് സമ്മാനമായി നൽകിയ ബൈനോക്കുലേഴ്സും മറ്റു ചില വിശിഷ്ട സാമഗ്രികളുമൊക്കെ അക്കൂട്ടത്തിലുണ്ട്.

പോത്തിറച്ചിയും നല്ല നാടൻ ചോറും  

ചെറുതായൊന്നു വിശ്രമിച്ച് എഴുന്നേറ്റപ്പോൾ  വിഭവസമൃദ്ധമായ ഊണ്  തീൻമേശയിൽ നിറഞ്ഞു. കണ്ടപ്പോഴേ വായിൽ വെള്ളമൂറി. പോത്തുകറി, പോർക്കു കറി, കോഴി മലബാറി മസാല, ചോറ്, ചപ്പാത്തി, അവിയൽ, മീൻകറി, പരിപ്പ്, സാമ്പാർ, കപ്പ, ഇടിച്ചക്ക തോരൻ ഇങ്ങനെ നീളുന്നു വായിൽ വെള്ളമൂറുന്ന വിഭവങ്ങൾ. ഒരോന്നും എന്താണെന്നു വിശദീകരിച്ച് വിളമ്പിത്തരാൻ  പുഞ്ചിരിയോടെ സജി. പറഞ്ഞത് നാടൻ ശൈലി  ആയതുകൊണ്ടാണ് ഇതെല്ലാമെന്ന് സജി.   കെടിഡിസി ഷെഫുകളുടെ കൈപ്പുണ്യം അറിഞ്ഞാസ്വദിച്ചു കഴിച്ചു. വിദേശികൾ വന്നാലും സാധാരണ ഇതേ മെനു ഇഷ്ടപ്പെടുന്നുവെന്നും സജി പറഞ്ഞു. പുറത്ത് കിട്ടുന്ന നാടനൊക്കെ എന്ത്! എന്നു തോന്നിപ്പോയി കഴിച്ചപ്പോൾ. ഉത്തരേന്ത്യക്കാർക്ക് ചിലപ്പോൾ  നോർത്ത് ഇന്ത്യനോ ചൈനീസോ വേണമെന്നു നിർബന്ധമാണെന്നും സജി വിശദീകരിച്ചു.

അൽപം വിശ്രമത്തിന് ശേഷം വരാന്തയിലിരിക്കുമ്പോൾ    തടാകക്കരയിൽ മൃഗങ്ങൾ കൂട്ടമായി എത്തിത്തുടങ്ങി. കാട്ടുപന്നി, കാട്ടുപോത്ത്, മ്ലാവിന്റെ കൂട്ടങ്ങൾ... എണ്ണത്തിൽ കുറച്ചൊന്നുമല്ല ഇവയൊന്നും.  ബൈനോക്കുലേഴ്സ് ഉണ്ടെങ്കിൽ കാഴ്ചകൾ അത്യുഗ്രൻ. ആനകളെ കണ്ടില്ലല്ലോ എന്നു കരുതിയപ്പോൾ ഒരു ആനക്കൂട്ടം വെള്ളം കുടിക്കാനെത്തി. അതൊരു വല്ലാത്ത അനുഭവമായി. 

കാടിനെ തൊട്ടറിഞ്ഞ്...

ടൈഗർ റിസർവോയർ ആണ് പെരിയാർ വന്യമൃഗകേന്ദ്രം. എന്നാൽ കഴിഞ്ഞ ഏഴുകൊല്ലത്തിനിടെ ഒരിക്കൽ പോലും സജി കടുവയെ കണ്ടിട്ടില്ല, പക്ഷേ, പാദമുദ്രകൾ കണ്ടു. ഒരു ലെബനീസ് സഞ്ചാരിക്ക് പക്ഷേ, കണ്ടത് കടുവയെയാണെന്നറിയാതെ  കടുവയെ കണ്ടറിയാൻ കഴിഞ്ഞു, മുന്നു കൊല്ലം മുൻപ്. വയറു ശരിയല്ലാത്തിനാൽ രാത്രി അദ്ദേഹത്തിന് ഉറക്കം കുറവായിരുന്നു. സിറ്റ്‌ഒൗട്ടിൽ വെറുതെയിരിക്കവേ മരക്കൂട്ടത്തിനിടെ ചെറിയൊരനക്കം കേട്ടു നോക്കുമ്പോൾ ആ മൃഗം പെട്ടെന്ന് കാട്ടിലേക്ക് ഒാടി മറഞ്ഞു. കടുവയാണെന്ന് അയാൾക്കു തോന്നിയില്ല. രാവിലെ ബെഡ് കോഫിയും ബിസ്കറ്റുമായി പതിവുപോലെ സജിയെത്തിയപ്പോൾ ആണ് സഞ്ചാരി ഇക്കാര്യം സജിയോട് പറയുന്നത്. പറഞ്ഞ സ്ഥലത്ത് പോയി നോക്കിയപ്പോൾ കടുവയുടെ പാദമുദ്രകൾ. പിന്നീട് ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പഗ് മാർക്കുകൾ കടുവയുടേതു തന്നെയെന്ന്  ഉറപ്പിക്കുകയായിരുന്നു. 

കടുവയും മാനും മ്ലാവുമൊക്കെ വിഹരിക്കുന്നിടമാണ് ലേക്പാലസിന്റെ മുറ്റവും തൊടിയും.  സമയം ഉണ്ടെന്നു മാത്രം. രാത്രി ഏറെ വൈകി അതിഥികളെല്ലാം ഉറക്കം പിടിക്കുമ്പോൾ  മ്ലാവുകളുടെ ഒരു വിലസലുണ്ട് മുറ്റത്ത്.   തീറ്റയ്ക്കായുള്ള പ്രയാണത്തിൽ അവ പലപ്പോഴും ചെടിച്ചട്ടികൾ തട്ടിമറിക്കും, ചെടികൾ തിന്നു കളയും. ചുറ്റും കിടങ്ങും പുറമെ വേലിയുമുണ്ടെങ്കിലും ഇവയ്ക്കൊരു കൂസലുമില്ല. വനത്തിൽ സഞ്ചരിക്കവെ ഭാഗ്യമുള്ള ചില സഞ്ചാരികൾ പുലിയെ കണ്ടതായും  റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ആനകളും കിടങ്ങു ചാടിക്കടക്കാൻ മിടുക്കർ തന്നെയെന്നു സജി പറഞ്ഞപ്പോൾ ഉള്ളിൽ ചെറിയ ഒരു സാഹസികത അനുഭവപ്പെട്ടു. ചക്ക സീസൺ എത്തിയാൽ കിടങ്ങും കടന്നെത്തി തൊടിയിൽ നിന്നു നേരിട്ടാണ് ആനകളുടെ ചക്ക തീറ്റ. പാക്കേജിന്റെ ഭാഗമായ ഗൈഡഡ് ട്രെക്കിങ്ങിനിടെയും തടാകത്തിലെ സഞ്ചാരത്തിനിടയിലുമൊക്കെയാണ് ഈ സൗഭാഗ്യങ്ങൾ. വന്യമൃഗങ്ങൾ ചുറ്റും ധാരാളമെങ്കിലും ആരെയും അവ ഇന്നുവരെ ഉപദ്രവിച്ചതായി അറിവില്ല.  ജീവനക്കാർ പറയും പ്രകാരം മാത്രമേ പെരുമാറാവൂ. കാട്ടിലേക്കു തനിയെ ഒരു കാരണവശാലും പോകരുത്.

മയിലമ്മയും കണ്ണൻ പൂച്ചയും

 ഒരു മയിലും  അധികം കാഴ്ചയില്ലാത്ത  ഒരു പൂച്ചയും ഉണ്ടവിെട. ഏതോ ആദിവാസിക്കുടിയിൽ നിന്നു വന്നതാണ്  കണ്ണൻപൂച്ച. ഞാനിട്ട പേരാണ്. പൂച്ച ആളു രസികനാണ്. പുലിയെയും കടുവയെയും ഓർത്തെങ്ങാനും രാത്രി വരാന്തയിൽ ഇരിക്കുമ്പോഴായിരിക്കും അടുത്ത മരത്തിൽ നിന്നു പൂച്ചയുടെ ചാട്ടം. കടുവയാണെന്നോർത്തു പേടിക്കരുത്. മയിൽ  സദാസമയം കൊട്ടാരത്തിലെ രാജ്ഞിയെ പോലെ ഉലാത്തും മുറ്റത്തെല്ലാം. ഇവയുള്ളതിനാൽ  ഇഴജന്തുക്കളുടെ ശല്യം തീരെയില്ല. അത് കൊണ്ട് തന്നെ  ലേക് പാലസിന്റെ കാവലാളുകളാണ് ഇവരെന്നു പറയാം. 

കാടിന്റെ തണുപ്പാസ്വദിച്ച് വരാന്തയിൽ കുറയേറെ നേരം ഇരുന്നു.  കാട്ടിലേക്കു കാതോർത്താൽ വേറെങ്ങും കേൾക്കാനാവാത്ത ഒട്ടേറെ ശബ്ദ‌െെവവിധ്യങ്ങൾ ആസ്വദിക്കാം.  കിളികളുടെ ചിലപ്പ്, ചീവീടിന്റെ നിർത്താക്കരച്ചിൽ, കുറുക്കന്റെ ഓരിയിടൽ... തികച്ചും വ്യത്യസ്തമായൊരു അനുഭവം. ഏറെ വൈകിയാണ് ‘പള്ളിയുറക്ക’ത്തിന് എത്തിയത്. അങ്ങനെ പറഞ്ഞാലും അർഥവത്താണ് ഒരുകാലത്ത് മഹാരാജാവും കുടുംബവും കിടന്ന കട്ടിലിലേക്കാണ് കിടപ്പ്. 

പൂർണരൂപം വായിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA