വിദേശ ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രമായ കോവളം ഇന്നും രാജ്യാന്തര തലത്തിൽ പ്രശസ്തമാണ്. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു നിന്ന് 16 കി.മീ. അകലെയാണ് ഈ സ്വപ്‌നതീരം. ബീച്ച് അംബ്രല്ലകളും സൺബാത്തും കടലിൽ നീന്തലും വിനോദസഞ്ചാരികളെ തൃപ്തരാക്കുന്നു. പാറക്കെട്ടുകൾ നിറഞ്ഞ തീരത്ത് സായാഹ്നങ്ങളും പ്രഭാതങ്ങളും ആസ്വദിക്കാനായി വിദേശീയരടക്കം സ്വദേശീയരും എത്തുന്നുണ്ട്. പാറകൾ നിറഞ്ഞതീരമായതിനാൽ തിരമാലകൾക്ക് ശക്തി കുറവാണ്. ധൈര്യത്തോടെ ഇറങ്ങി നീന്താം. അപകടം സംഭവിക്കാതിരിക്കാൻ മുഴുവൻ സമയം സന്നദ്ധരായി ലൈഫ് ഗാർഡുകൾ തീരത്തുണ്ട്.
അറബിക്കടലിന്റെ ഒാരം ചേര്‍ന്നുകിടക്കുന്ന സ്വപ്നസുന്ദരിയാണ് കോവളം ബീച്ച്. ഒരു രാത്രി ഇവിടെ താമസിച്ച് കോവളത്തിന്റെ ഭംഗിനുകരാം. മസാജ് പാർലറുകളുടെ പേരിലും ഷോപ്പിങ് കേന്ദ്രങ്ങളാലും കോവളം പ്രശസ്തമാണ്. ടൂറിസം സീസൺ അലകളുയർത്തി കോവളത്തേക്ക് വിദേശ സഞ്ചാരികളുടെ വരവു തുടങ്ങി. ആദ്യ സംഘത്തിൽ ഇന്ത്യയിൽ പഠനത്തിനെത്തിയ വിവിധ രാജ്യങ്ങളിലെ വിദ്യാർഥികളും. ഈ മാസം ആദ്യത്തോടെ സജീവമാകേണ്ട സീസൺ തുടക്കത്തിൽ മന്ദതയിലായിരുന്നുവെങ്കിലും ഏതാനും ദിവസങ്ങളായി തിരക്കുണ്ട്.
ബ്രസീൽ, ജർമനി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥി സംഘം ഇന്ത്യയിൽ വിവിധ സംസഥാനങ്ങളിൽ വിദ്യാർഥികളാണ്. ഇതാദ്യമായാണ് കോവളത്തെത്തുന്നത്. മനോഹര തീരമെന്നു വാഴ്ത്തിയാണിവർ മടങ്ങിയത്.