ADVERTISEMENT
houseboat-trip5

ആരെയും ബുദ്ധിമുട്ടിക്കാതെ, ആരും ശല്യം ചെയ്യാനില്ലാതെ, പാട്ടു പാടാൻ പറ്റിയ സ്ഥലമാണു വഞ്ചിവീട്. ഇന്നു രാവിലെ മേളം തുടങ്ങി, നാളെ ഉച്ചയ്ക്ക് കരയിൽ കാലു കുത്തിയാൽ മതി. കാഴ്ചക്കുളിരുമായി കായൽ, ഇരുട്ടും വരെ ജലസവാരി, വിഭവ സമൃദ്ധ ഭക്ഷണം; കൂടെ വരാൻ നാലഞ്ചു കൂട്ടുകാരുണ്ടെങ്കിൽ ഇതുപോലൊരു സുഖയാത്ര വേറെയില്ല.

houseboat-trip3

പുന്നമട ഫിനിഷിങ് പോയിന്റും പള്ളാത്തുരുത്തി കടവുമാണ് ആലപ്പുഴയിൽ വഞ്ചി വീടുകളുടെ പ്രധാന താവളങ്ങൾ. ഒറ്റ മുറി നോൺ എസി മുതൽ നൂറാൾക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാളോടു കൂടിയ ബോട്ട് ഉൾപ്പെടെ ആയിരത്തിലേറെ ജലസൗധങ്ങൾ ഇവിടെ നങ്കൂരമിട്ടിരിക്കുന്നു. ആഡംബ രങ്ങളിലെ ഏറ്റക്കുറച്ചിൽ ഒഴിവാക്കിയാൽ എല്ലാറ്റിനും ഒരേ റൂട്ട്, ഒരേ മെനു. ഹൗസ് ബോട്ടുകളിൽ ഒരേ രീതിയിലുള്ള ഭക്ഷണം വിളമ്പുന്നതിന്റെ കാരണം അന്വേഷിച്ചാൽ ‘‘ആലപ്പുഴയിലെ മീൻ കറിയുടെ രുചി വേറെങ്ങും കിട്ടത്തില്ലെടാ ഉവ്വേ’’ എന്നാണ് മറുപടി. പൊള്ളിച്ച കരിമീനും ഉലർത്തിയ കോഴിയിറച്ചിയും ഉൾപ്പെടെ വഞ്ചിവീട്ടിലെ വിരുന്നൂട്ടിന്റെ വിശേഷങ്ങളാണ് ഇത്തവണ ‘ഫൂഡ് ജേണി’.

അടുക്കും ചിട്ടയുമുള്ള കിടപ്പുമുറി പോലെ ആകര്‍ഷകമായി അലങ്കരിച്ചാണ് വഞ്ചിവീട്ടിൽ ഭക്ഷണം വിളമ്പുന്നത്. അതിഥിക ളുടെ ആവശ്യപ്രകാരം വിഭവങ്ങളുടെ പട്ടിക മാറും. ഭക്ഷണ ക്കാര്യത്തിൽ ഡിമാൻഡ് ഇല്ലാത്തവർക്ക് മീൻ കറിയോടെ സാധാരണ ഊണ്. അത്താഴത്തിന് സ്പെഷൽ കോഴിക്കറി. രാവിലെ അപ്പം–മുട്ടക്കറി. യാത്ര ആരംഭിക്കുന്ന സമയത്ത് സ്വീകരണ പാനീയമായി നൽകുന്ന ജ്യൂസും നാലുമണിച്ചാ യയും പഴംപൊരിയുമാണ് ‘സാധാ പാക്കേജി’ന്റെ മെനു. കരിമീൻ, കൊഞ്ച്, താറാവ്, കരിക്ക് തുടങ്ങിയവ വേണമെന്നു ള്ളവർ ബുക്കിങ് സമയത്ത് ആവശ്യപ്പെടണം. സാധനങ്ങൾ അന്നന്നു വാങ്ങി ബോട്ടിനുള്ളിലെ അടുക്കളയിലാണ് പാചകം.

കരിമീന്‍ ഫ്രൈ

houseboat-trip7

പള്ളാത്തുരുത്തിയിൽ നിന്നു യാത്ര പുറപ്പെട്ട ബാംബൂ ഗ്രീൻ വഞ്ചിവീടിന്റെ അമരത്തു സജി. നാക്കില വിരിച്ച് ഭക്ഷണം വിളമ്പിയത് അരുൺ. പ്രീമിയം വിഭാഗത്തിലുള്ള ബോട്ടിന്റെ കുശിനിപ്പുരയിൽ ജോസും തോമസും പങ്കായം പതിഞ്ഞ ജലപാതയെ തഴുകി എൻജിൻ ചലിപ്പിക്കുന്നത് ഷിജു. സഹാ യത്തിനു സുരേഷ്.

നീർക്കാക്കകൾ ചിറകുണക്കാനിരുന്ന കുറ്റിക്കാടിനരികിലൂടെ ബോട്ട് നീങ്ങി. വെള്ളപ്പൊക്കത്തിൽ മുങ്ങിയ കുട്ടനാട്ടിലെ നെൽപാടങ്ങളാണ് പുറംകാഴ്ച. ഫ്രീക്ക് പയ്യന്മാരുടെ ‘കുറ്റി ച്ചൂൽ സ്റ്റൈൽ’ തലമുടി പോലെ നെൽച്ചെടികൾ കരിഞ്ഞുണങ്ങി നിൽക്കുന്നു. ഞാറു നടാനിറങ്ങിയ പണിക്കാരിപ്പെണ്ണുങ്ങളെ ദൂരെ കാണാം. എതിരെ വന്ന ബോട്ടിന്റെ മട്ടുപ്പാവിലിരുന്നു ചെറുപ്പക്കാർ അങ്ങോട്ടു നോട്ടമെറിഞ്ഞു. ‘‘ആറ്റിനക്കരെയക്കരെ ആരാണോ’’ അതിലൊരുത്തന്റെ മൃദുലഹൃദയം കായലിന്റെ വിരിമാറിൽ പിടഞ്ഞു വീണു.‘‘പൂത്തുനിക്കണ പൂമര മോ എന്നെ കാത്തു നിക്കണ പൈങ്കിളിയോ’’ കൂടെയുള്ളവർ ഏറ്റു പിടിച്ചു. 

houseboat-trip4

‘‘കുട്ടനാട്ടിൽ ജനിച്ചവർ ഇവിടം വിട്ടു പോകില്ല.’’ പാട്ടുമായി ബോട്ട് നീങ്ങിക്കഴിഞ്ഞപ്പോൾ ജോസേട്ടൻ നാടിന്റെ കഥയിലേക്കു കടന്നു. ‘‘തീയിൽ കുരുത്തതു വെയിലത്തു വാടി ല്ലെന്നാണു ചൊല്ല്. അങ്ങനെയെങ്കിൽ ‘വെള്ളത്തിനു നടുവിൽ ജനിച്ചവർ വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോകില്ല!’ മേല്‍ക്കൂര യോളം വെള്ളം കയറിയിട്ടും ആരെങ്കിലും ഇവിടം വിട്ടു പോയോ?’’–ചട്ടുകത്തിൽ നിന്ന് ഒരു തുള്ളി ഇറച്ചിച്ചാറ് കയ്യിലേക്കൊഴിച്ച് അദ്ദേഹം സ്വാദുനോക്കി. അതിനു ശേഷം സ്റ്റൗ വിൽ തീനാളം കൂട്ടി. തിളച്ച മസാലയിലേക്ക് ഇറച്ചിക്കഷണ ങ്ങൾ മുക്കിത്താഴ്ത്തി. ടർക്കിയിൽ കൈ തുടച്ച് വെളുക്കെ ചിരിച്ചു. ടിപ്പിക്കൽ കുട്ടനാടൻ പുഞ്ചിരി.

പശു പ്രസവിച്ചതും കുളിക്കാനിറങ്ങിയ പെണ്ണിന്റെ മാല പോയ തുമൊക്കെ ഇവിടുത്തെ അടുക്കളയിൽ വലിയ ചർച്ചയാണ്. ഇച്ചിരി കുശുമ്പു പറഞ്ഞാൽ കറിക്കും സ്വാദ് കൂടുമെന്നാണ ത്രേ നാട്ടു വിശ്വാസം. അതിഥികളുടെ ബോറടി മാറ്റാൻ കെട്ടു വള്ളത്തിലെ ജോലിക്കാർ കഥകളേറെ കാത്തു സൂക്ഷിക്കുന്നുണ്ട്. ‘‘ചിലർക്കു പാട്ടു കേൾക്കണം. മറ്റു ചിലർക്കു പാചകത്തിലാണു കമ്പം. അതിഥികളുടെ സന്തോഷമാണു ഞങ്ങൾക്കു വലുത് ഒരിക്കൽ ബോട്ടിൽ കയറിയവർ വീണ്ടും വരണം.’’ മേശപ്പുറത്ത് വാഴയില വിരിച്ച് സജി നയം വ്യക്തമാക്കി.

ബോട്ടിൽ കയറിയാൽ ഉടൻ സ്വീകരണ പാനീയം നൽകും. വിദേശികൾക്കു കരിക്കാണ് ഇഷ്ടം. മലയാളികൾ വില നോക്കിയാണ് ഭക്ഷണം തീരുമാനിക്കുക. കരിമീൻ, താറാവിറ ച്ചി, ആവോലി എന്നിവയാണു നമ്മുടെ നാട്ടുകാർക്കു പ്രിയം. 

കപ്പയും താറാവു കറിയും

houseboat-trip

‘‘കുട്ടനാട്ടിലെ കരിമീന് സ്വാദു കൂടും. ആവോലിക്ക് നെയ്യിന്റെ രുചിയാണ്.’’ മീൻ കഷണം ഇലയിൽ നിരത്തിക്കൊണ്ട് അരുൺ പറഞ്ഞു. പൊടിയായി അരിഞ്ഞെടുത്ത കപ്പ മഞ്ഞളിട്ടു വേവിച്ച് വെള്ളം വാർത്ത് കടുകു പൊട്ടിച്ചു പാത്രത്തിൽ വിളമ്പി. മുളകു ചാറിന്റെ നിറം കലർന്ന മീൻകറി കപ്പയുടെ മുകളിലേക്ക് ഒഴിച്ചപ്പോൾ കൊതിയുടെ സൈറൺ മുഴങ്ങി. ഏതൊക്കെ പുതുവിഭവങ്ങൾ അവതരിപ്പിച്ചാലും ആലപ്പുഴ യുടെ തനതു പാചകത്തിൽ കരപ്രമാണി കപ്പയും മീൻകറിയു മാണ്. ഷാപ്പു കറിയിൽ ഏഴരപ്പൊരുത്തമുള്ള വിഭവം വേറെയില്ലെന്നാണ് ജോസേട്ടന്റെ അഭിപ്രായം. 

ചോറും കറിയും തയാർ. തോരനും മെഴുക്കുവരട്ടിയും അച്ചാറും പപ്പടവും അവിയലുമാണ് സൈഡ് ഡിഷ്. ചുട്ടെടുത്ത കരിമീനും പൊള്ളിച്ച ആവോലിയും മീൻകറിയുമാണു സ്പെഷൽ. എല്ലാം നിരത്തി വച്ചപ്പോൾ വഞ്ചി വീടിന്റെ സ്വീകരണ മുറി ഭക്ഷ്യമേളയുടെ പ്രദർശനശാലയായി.

houseboat-trip1

രുചികരമായ കുട്ടനാടൻ വിഭവങ്ങളാണ് വഞ്ചിവീട് സവാരി ശരിക്കും ആസ്വാദ്യമാക്കുന്നത്. സ്വാദിഷ്ടമായ ഭക്ഷണം കഴിച്ച് പുന്നമടക്കായലിന്റെയും വേമ്പനാട്ടു കായലിന്റെയും തീരക്കാഴ്ചയിൽ മുഴുകി വഞ്ചിവീടിന്റെ മട്ടുപ്പാവിൽ ഇരുന്നാൽ മുടക്കിയ പണം വസൂൽ.

കിടപ്പു മുറി മാത്രമല്ല, സ്വീകരണ മുറിയും കോൺഫറൻസ് ഹാളും എയർ കണ്ടീഷൻ ചെയ്ത ഹൗസ് ബോട്ടുമുണ്ട്. പണ്ടു കാലത്ത് ആലപ്പുഴയിൽ നിന്നു കൊച്ചിയിലേക്ക് അരി കടത്തി യ കെട്ടു വള്ളത്തിന് ഇത്രത്തോളം രൂപമാറ്റം സംഭവിക്കുമെന്ന് അന്നാരും കരുതിയില്ല. നൂറടി നീളവും ഇരുപതടി വീതിയു മുള്ള പുത്തൻ വഞ്ചിവീടുകൾ ഒഴുകുന്ന കൊട്ടാരങ്ങളാണ്. ആഞ്ഞിലി മരത്തിൽ നിർമിച്ച വള്ളവും മുളയും ചകിരിയും ഉപയോഗിച്ചു നിർമിച്ച മേൽക്കൂരയുമാണ് ബെയ്സ് മോഡൽ. ഒരു കോടിയിലേറെയാണ് ആഡംബര ബോട്ടുകള്‍ക്കു നിർമാ ണ ചെലവ്. സ്റ്റാർ ഹോട്ടൽ റൂമുകളുടെ മാതൃകയിലാണ് ഇന്റീരിയർ ഡിസൈൻ. മേക്കോവർ ഇപ്പോഴും തുടരുന്നുണ്ടെ ങ്കിലും വഞ്ചി വീടുകളിലെ വിഭവങ്ങളുടെ പട്ടികയിൽ മാറ്റം വന്നിട്ടില്ല. കായലിൽ കരിമീനും പാടത്തു കപ്പയും വിളയുന്നിട ത്തോളം കാലം അതു മാറാനും സാധ്യതയില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com