ADVERTISEMENT

മണ്ണിലും കാറ്റിലും മൊഹബ്ബത്തിന്റെ താളം പിടിക്കുന്ന നഗരമാണ് കോഴിക്കോട്. ഒരിക്കൽ പോയവർക്ക് പിന്നെയും പിന്നെയും പറയാനും ഓർക്കാനും പോകാനും തോന്നുന്ന സ്ഥലം. അതിനുമാത്രം എന്തിരിക്കുന്നു എന്നു തോന്നുന്നവർക്ക് പോയിത്തന്നെ ആ സംശയം തീർക്കേണ്ടി വരും. ഭക്ഷണത്തിന്റെയും കടലിന്റെയും സ്നേഹത്തിന്റെയും, അതിരുകളില്ലാത്ത ലോകത്തേക്കാണു കാലു കുത്തിയിരിക്കുന്നതെന്നു തോന്നും അവിടെപ്പോയാൽ. കോഴിക്കോട്ടു പോയാൽ എന്തൊക്കെ കാണാനുണ്ട്? എല്ലാത്തിനും ഒരു ഓർഡറൊക്കെ വേണമല്ലോ!

മാനാഞ്ചിറ - മിഠായിത്തെരുവ് 

Kozhikode-trip4

നല്ല ഭക്ഷണം ആസ്വദിക്കാനുള്ള മനസ്സുമായി വേണം കോഴിക്കോട്ടു പോകേണ്ടത്. കോഴിക്കോട്ട് എന്താ ഉള്ളത് എന്നു ചോദിച്ചാൽ ഒരു തനി കോഴിക്കോട്ടുകാരൻ ആദ്യം പറയുന്നത് മിഠായിത്തെരുവ് എന്നു തന്നെയാകും. ചരിത്രവും കലയും സംസ്കാരവും ഇഴപിരിഞ്ഞു നിൽക്കുന്ന കോഴിക്കോടിന്റെ തനത് സാംസ്‌കാരിക ഇടമാണ് മിഠായിത്തെരുവ്. നഗര മധ്യത്തിൽ തന്നെയാണ് തെരുവ്. എന്നും വൈകുന്നേരം ഇവിടെ ആളുകളെത്തുകയും സമയം ചെലവിടുകയും ചെയ്യുന്നു. തെരുവും എസ്.കെ. പൊറ്റെക്കാട്ടിന്റെ പ്രതിമയോട് ചേർന്നുള്ള സാംസ്‌കാരിക ഇടവും ഇവിടെയുള്ളവരുടെ പ്രിയപ്പെട്ട സ്ഥലങ്ങളാണ്. ഈയടുത്ത് തെരുവിൽ ടൈൽ വിരിച്ചിട്ടുണ്ട്. തെരുവിന്റെ ഉള്ളിലേക്കു നടന്നാൽ (പ്രത്യേകിച്ച് ഞായറാഴ്ചകളിൽ) അമ്മയും അച്ഛനും ഒഴികെ എന്തും ലഭിക്കുമെന്നൊരു ചൊല്ലുണ്ട്. സംഭവം സത്യമാണ്. വിദേശങ്ങളിൽ മാത്രം ലഭിക്കുന്ന വസ്തുക്കൾ വരെ ഇവിടെ ചില കടകളിൽ ലഭിക്കും. നല്ല രുചിയുള്ള ചിപ്സും കോഴിക്കോടിന്റെ വിവിധ രുചികളിലെ ഹൽവയും കിട്ടും. 

തെരുവിനോട് ചെന്നുള്ള മാനാഞ്ചിറ സ്‌ക്വയർ വൈകുന്നേരങ്ങളിൽ ചെന്നിരിക്കാൻ പറ്റിയ മനോഹരമായ ഇടങ്ങളിലൊന്നാണ്. വൈകിട്ട് പാർക്കിലെ മുളങ്കൂട്ടങ്ങളുടെ ചുവട്ടിൽ സംസാരിച്ചിരിക്കുന്ന സുഹൃത്തുക്കളെയും പ്രണയകഥകളിലെ കഥാപാത്രങ്ങളെയും കാണാം. സ്ക്വയറിന്റെ പുറത്തു വിൽക്കാൻ വച്ചിരിക്കുന്ന ഉപ്പിലിട്ട നെല്ലിക്കയും കടിച്ചു നീറ്റിക്കൊണ്ട് അകത്തേക്കു കയറുമ്പോൾ മുന്നിൽ മാനാഞ്ചിറ കുളം. നഗരത്തിൽ പലയിടത്തേക്കും ജലം ലഭിക്കുന്നത് ഈ കുളത്തിൽ നിന്നാണ്. തുടർന്ന് വിശാലമായ പുൽമൈതാനവും പാർക്കുമാണ്. കുട്ടികൾക്കും ഈ ഇടം ഏറെ ഇഷ്ടപ്പെടും.

കാപ്പാട് ബീച്ച്

kozhikode.jpg.image.784.410

പണ്ട് വാസ്കോഡഗാമ വന്നു കപ്പലിറങ്ങിയ അതേ കാപ്പാട് തന്നെ. കാപ്പാട് ബീച്ച്, ബേപ്പൂർ ബീച്ച്, കോഴിക്കോട് ബീച്ച് എന്നിങ്ങനെ ബീച്ചുകൾ നിരവധിയുണ്ട് കോഴിക്കോട്ട്.  ഓരോന്നിനും ഓരോ ചരിത്രവും പറയാനുണ്ടാകും. എങ്കിലും പൊതുവേ കോഴിക്കോട് നഗരത്തിനടുത്തു സ്ഥിതി ചെയ്യുന്ന ബീച്ചിലേക്കു തന്നെയാണ് ജനപ്രവാഹം കൂടുതൽ. സാംസ്കാരിക പരിപാടികൾ സ്ഥിരം അരങ്ങേറുന്ന ഇടം കൂടിയാണ് ഈ ബീച്ച്. കടലിൽ കാലു നനയ്ക്കാൻ ഇറങ്ങണമെന്നുള്ളവർക്ക് അതുമാകാം. അല്ലെങ്കിൽ ടൈലിട്ട് കെട്ടിയ കരയിലിരുന്നു കല്ലുമ്മേക്കായയും കൊറിച്ച് കടൽ കാണാം. 

കോഴിക്കോട് ബീച്ചിനടുത്ത് തന്നെയാണ് പ്രശസ്തമായ ആലിബാബയുടെ കടയിലെ പൊരിച്ച ഐസ്ക്രീം ലഭിക്കുക. നല്ല തണുത്ത ഐസ്ക്രീം എണ്ണയിലിട്ട് വറുത്ത് പൊരിച്ച് കിട്ടുന്നതാണ് സംഭവം. അതിനു മുകളിൽ ചോക്കലേറ്റു കൊണ്ട് പൂക്കൾ വരച്ചു മനോഹരമാക്കും. ഈ രുചിക്കു പുറമെയാണ് ബീച്ചിലെ തട്ടുകടയുടെ സ്വന്തം ഐസ് അച്ചാർ. പലതരം ഫ്ലേവറുകൾ കൂട്ടി ഐസ് ഇട്ട്, പഴങ്ങളും ചേർത്ത് ലഭിക്കുന്ന ഒരു രുചികരമായ കൂട്ടാണ് ഐസ് അച്ചാർ. കോഴിക്കോട്ടു ചെല്ലുമ്പോൾ ഇതു കഴിക്കാൻ പലരും പ്രത്യേകം ഓർമിക്കുന്നു. 

സർഗ്ഗാലയ

കോഴിക്കോട് ക്രാഫ്റ്റ് വില്ലേജ് നഗരത്തിലല്ല, നഗരത്തിൽ നിന്നു നാൽപത് കിലോമീറ്റർ അകലെയുള്ള ഇരിങ്ങൽ എന്ന ഗ്രാമത്തിലാണ്; സർഗ്ഗാലയ. കേരളത്തിന്റെ തനത് കലാ രൂപങ്ങളുടെ വിൽപനയും പ്രദര്‍ശനവുമാണ് ഇവിടെ. ശിൽപങ്ങൾ, ചിത്രങ്ങൾ, വസ്ത്രങ്ങൾ തുടങ്ങി കലാമൂല്യം നിറഞ്ഞ നിരവധി വസ്തുക്കളാണ് ഇവിടെ ഒരുക്കുന്നത്. മുള കൊണ്ടുള്ള വസ്തുക്കൾ, ഹാൻഡ്‌ലൂം വസ്ത്രങ്ങൾ, ആഭരണങ്ങൾ, ചിരട്ട കൊണ്ടുള്ള വസ്തുക്കൾ, ബാഗുകൾ, തുടങ്ങി നിരവധി കൗതുകവസ്തുക്കളിവിടെയുണ്ട്. ചിത്രകാരന്മാരും ശിൽപികളും കരകൗശലവിദഗ്ധരും ഇവിടെയിരുന്നാണ് അവ തയാറാക്കുന്നത്. അതുതന്നെയാണ് ഈ ഇടത്തിന്റെ പ്രാധാന്യവും. നിരവധി സഞ്ചാരികൾ ഇവിടെയെത്തുന്നുണ്ട്.

നക്ഷത്രക്കൂടാരം

ഒഴിവു ദിവസങ്ങളിൽ കുട്ടികൾ ഏറ്റവും കൂടുതൽ കോഴിക്കോട്ടു വരാൻ ആഗ്രഹിക്കുന്നത് പ്ലാനിറ്റോറിയം കാണാനാണ്. ശാസ്ത്രവുമായി ബന്ധപ്പെട്ട നിരവധി പ്രദർശനങ്ങൾ, പ്ലാനിറ്റോറിയം, കുട്ടികൾക്കുള്ള പാർക്ക് എന്നിവയടങ്ങിയ വിശാലമായ സ്ഥലമാണിത്. കോഴിക്കോട് പുതിയ സ്റ്റാൻഡിനു സമീപമാണിത്. ശാസ്ത്ര വിഷയങ്ങളിൽ താൽപര്യമുള്ളവരും വെറുതെ കാഴ്ച കാണുവാൻ വരുന്നവരുമടക്കം നിരവധി പേരാണ് നിത്യവും പ്ലാനിറ്റോറിയം സന്ദർശിക്കുന്നത്. 

വലുതും ചെറുതുമായ നിരവധി ഡെസ്റ്റിനേഷനുകൾ കോഴിക്കോടിന്റെ പരിസരങ്ങളിലുണ്ട്. പെരുവണ്ണാമൂഴി ഡാം, തുഷാരഗിരി വെള്ളച്ചാട്ടം, കടലുണ്ടി പക്ഷിസങ്കേതം, തളി ക്ഷേത്രം, ബീച്ചിൽ തന്നെയുള്ള ഗുജറാത്തി സ്ട്രീറ്റ് എന്നിവ അവയിൽ ചിലതാണ്. ചരിത്രവും മൊഹബത്തും തേടി വരുന്നവരെ ഈ നഗരം അതിന്റെ സ്പന്ദനങ്ങളുമായി തന്നിലേക്കു ചേർത്തുകൊണ്ടിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com