ADVERTISEMENT

മലപ്പുറത്തു നേരം പോക്കിനു വഴിയില്ലെന്നു പരാതി പറഞ്ഞ സുഹൃത്തിനുവേണ്ടി തയാറാക്കിയ കുറിപ്പ്. ഈ വേനലവധിക്ക് യാത്ര ചെയ്യാൻ പദ്ധതിയിടുന്നവർക്കെല്ലാം ഇതു ഗുണം ചെയ്യും. ടൗണിനപ്പുറത്തുള്ള മലപ്പുറം രസകരമായ കാഴ്ചകളുടെ ലോകമാണ്. ഷൊർണൂരിൽ നിന്നു നിലമ്പൂരിലേക്കുള്ള പാസഞ്ചർ ട്രെയിനിൽ ഒരു ട്രിപ്പാണ് ഉദ്ദേശിച്ചത്. ഈ യാത്രയിൽ കാണാനുള്ളത് എന്തെല്ലാമാണെന്നു പറഞ്ഞാൽ ട്രിപ്പിനു ഹരം കൂടും. ഷൊർണൂരിൽ നിന്നു നിലമ്പൂരിലേക്ക് സർവീസ് നടത്തുന്ന രാജ്യറാണി എക്സ്പ്രസ് ട്രെയിൻ സഞ്ചരിക്കുന്നത് തേക്കിൻ തോട്ടത്തിനു നടുവിലൂടെയുള്ള പാളത്തിലൂടെയാണ്. നിലമ്പൂർ റയിൽവെ സ്‌റ്റേഷനടുത്ത് താമസ സൗകര്യങ്ങൾ നിരവധി.

ആദ്യം കനോലി പ്ലോട്ടിലേക്കു പോകാം. ചാലിയാറിനു കുറുകെ കെട്ടിയിട്ടുള്ള തൂക്കുപാലമാണ് ഇവിടത്തെ കാഴ്ച. തേക്ക് മ്യൂസിയത്തിന്റെ കുളിരാണ് നിലമ്പൂരിന്റെ ആകർഷണം. ഇവിടെത്തന്നെയുള്ള ബയോ റിസോഴ്സ് പാർക്ക് ചിത്രശലഭങ്ങളുടെ മേടാണ്. നിലമ്പൂരിൽ നിന്നു 18 കിലോമീറ്റർ യാത്ര ചെയ്താൽ നെടുങ്കയത്ത് എ ത്താം. മഴക്കാടുകൾക്കു പ്രശസ്തമാണ് നെടുങ്കയം. ഇവിടെ നിന്ന് ഏറെ അകലെയല്ല ആഡ്യൻപാറ വെള്ളച്ചാട്ടം.

വേനൽക്കാലത്ത് നീരൊഴുക്കു കുറയുമെങ്കിലും ആഢ്യൻപാറയുടെ ഭംഗി കുറയുന്നില്ല.  പ്രധാനപ്പെട്ടതും സമീപകാലത്ത് പ്രശസ്തിയാർജിച്ചതുമായ കേരളക്കുണ്ടാണ് നിലമ്പൂരിനു സമീപത്തെ പുത്തൻ വിനോദസഞ്ചാര കേന്ദ്രം. കരുവാരക്കുണ്ടിൽ നിന്ന് ആറു കിലോമീറ്റർ അകലെയാണ് പ്രകൃതിയൊരുക്കിയ ഈ മനോഹരമായ വിരുന്ന്. 50 കിലോമീറ്റർ യാത്രയിൽ 50 ദിവസങ്ങളുടെ അനുഭവം നൽകുന്നു ഷൊർണൂർ – നിലമ്പൂർ ട്രെയിൻ യാത്ര. ട്രെയിൻ സമയം (ഷൊർണൂരിൽ നിന്ന് പുറപ്പെടുന്ന സമയം) : 9.20(രാവിലെ), 3.05, 5.10 (ഉച്ചയ്ക്കു ശേഷം) റയിൽവെ സ്‌റ്റേഷൻ, ഷൊർണൂർ : 04662222913.

കൊടികുത്തിമലയിലേക്ക് ക്ഷണം

മലപ്പുറത്തിന്റെ ഊട്ടിയെന്നാണ് പെരിന്തൽമണ്ണയ്ക്കടുത്തുള്ള കൊടികുത്തിമല അറിയപ്പെടുന്നത്. പച്ചവിരിച്ച കുന്നിൻ ചെരിവുകളും നിബിഢ വനവുമാണ് കൊടികുത്തി മലയുടെ ഭംഗി. ട്രക്കിങ്ങിൽ താത്പര്യമുള്ളവർക്കുള്ള ട്രിപ്പാണ് കൊടികുത്തിമല യാത്ര. കാരണം സമുദ്രനിരപ്പിൽ നിന്ന് 522 അടി ഉയരം നടന്നു കയറൽ അത്ര എളുമപ്പമല്ല. താഴേക്കോടിനും വെട്ടത്തൂരിനും ഇടയിലാണ് അമ്മിണിക്കാട് മലനിരയിൽപ്പെട്ട ഈ മനോഹരമായ മലനിര. നിത്യം പൂത്തു നിൽക്കുന്ന പലവിധം കാട്ടുപുഷ്പങ്ങളും വെള്ളച്ചാട്ടവും ആത്മഹത്യ മുനമ്പുമാണ് കൊടികുത്തി മലയിലേക്കുള്ള നടപ്പാതയിലെ കാഴ്ചകൾ. മലയുടെ മുകളിൽ നിന്ന് താഴ്‌വര പൂർണമായും കാണാൻ ഒരു വാച്ച് ടവറുണ്ട്.

കാട്ടിലും മേട്ടിലുമായി മലപ്പുറത്തിന്റെ സൗന്ദര്യം അവസാനിക്കുന്നുവെന്നു വിധിയെഴുതുന്നവർക്കു പൊന്നാനിയിലേക്കു സ്വാഗതം. പടിഞ്ഞാറേക്കര ബീച്ചിന്റെ ഭംഗി നേരിൽ കണ്ട് ആസ്വദിച്ചാൽ മലബാറിന്റെ കടൽത്തീരങ്ങളെക്കുറിച്ചുള്ള ചിത്രം വിശാലമാകും. പുഴകൾ അറബിക്കടലിൽ ലയിക്കുന്നതിന്റെ ഭംഗിയാണ് പടിഞ്ഞാറേക്കരയുടെ ആകർഷണമെന്നാണ് സഞ്ചാരികളുടെ പക്ഷം. ഷോപ്പിങ്, അപൂർവയിനം ദേശാടനപ്പക്ഷികൾ എന്നിവയാണ് ബീച്ചിലെത്തുന്നവർക്കു ലഭിക്കുന്ന കാഴ്ചയുടെ മറ്റ് അവസരങ്ങൾ.

മലപ്പുറം കെഎസ്ആർടിസി ബസ് സ്റ്റാന്റിനു സമീപത്തുള്ള കോട്ടക്കുന്നും അവിടത്തെ ഫാന്റസി കാഴ്ചകളും മറന്നതുകൊണ്ടല്ല നിലമ്പൂരിനെയും കൊടികുത്തി മലയെയും ഉൾപ്പെടുത്തി ഈ പട്ടിക ഒതുക്കിയത്. എല്ലാവരും പോയ വഴിക്ക് വീണ്ടും പോകുന്നതിനെക്കാൾ നല്ലത് വേറിട്ട വഴികളിലൂടെ പുതുകാഴ്ചകൾ തേടിയുള്ള യാത്രയല്ലേ. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മലപ്പുറം : 0483 2731504. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com