ചാലിയാറിന്റെ സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യാം ഈ വഞ്ചിവീട്ടിലൂടെ
Mail This Article
മലബാറിന്റെ ചരിത്രവും സംസ്കാരവുമായി ഇഴചേർന്നൊഴുകുകയാണ് ചാലിയാർ. കറുത്ത സ്വർണമായ കുരുമുളക് തേടി പറങ്കികളും ഡച്ചുകാരും തേടിയെത്തിയ മലബാറിൽ അടുത്തകാലംവരെ ഉൾനാടൻ ജലഗതാഗതത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ അധികം ഉപയോഗിച്ചിരുന്നില്ല. ചാലിയാറിന്റെ മനോഹാരിത നുകർന്നുകൊണ്ടൊരു യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ് 'ക്വീൻ ഓഫ് ചാലിയാർ' എന്ന വഞ്ചിവീട്.
കണ്ടൽക്കാടുകൾ നിറഞ്ഞ ചാലിയാറിന്റെ തുരുത്തുകൾ ജൈവവൈവിധ്യത്തിന്റെ ഉറവിടങ്ങളാണ്. നിരവധി പക്ഷികൾ, അപൂർവ മൽസ്യങ്ങൾ എന്നിവയെല്ലാം ഇവിടെ കാണാനാകും. കൂടാതെ, നൂറ്റാണ്ടുകൾ പഴക്കമുള്ള ഓട്, ഇഷ്ടിക നിർമാണ ഫാക്ടറികൾ ചാലിയാറിന്റെ തീരത്ത് ഗതകാല പ്രൗഢിയുടെ സ്മാരകങ്ങളായി നിലകൊള്ളുന്നു. കേരളത്തിന്റെ തച്ചുശാസ്ത്രമികവ് ലോകമെങ്ങും എത്തിക്കുന്ന ഉരു രൂപം കൊള്ളുന്ന ബേപ്പൂരും ചാലിയാറിന്റെ തീരത്താണ്. പകലും വൈകുന്നേരവും ചാലിയാറിന്റെ കാഴ്ചകളിൽ പ്രകൃതി ഒരുക്കുന്ന ഭാവഭേദങ്ങൾ ആസ്വദിച്ചു കൊണ്ടൊരു യാത്രയാണ് ക്വീൻ ഓഫ് ചാലിയാർ പ്രദാനം ചെയ്യുന്നത്.
വഞ്ചിവീടിന്റെ ഇടനാഴിയിലെ ചുവരും മേൽക്കൂരയും അലങ്കരിക്കുന്നത് സുഗന്ധവ്യഞ്ജനങ്ങൾ തേടി മലബാറിലെത്തിയ വിദേശികളുടെ കപ്പൽയാത്രയും സംഭവങ്ങളും അടയാളപ്പെടുത്തുന്ന ചിത്രമാണ്. നടനും എഴുത്തുകാരനുമായ ജോയ് മാത്യുവിന്റെ സഹോദരൻ ജോൺ മാത്യുവാണ് ഈ പെയിന്റിങ് വരച്ചത്.
സൗകര്യങ്ങൾ
ദമ്പതികൾക്ക് താമസിക്കാനായി ഒരു ബാത് അറ്റാച്ഡ് കിടപ്പുമുറി, 4 പേർക്ക് കിടന്നുറങ്ങാൻ പാകത്തിൽ സോഫ കം ബെഡ് സൗകര്യമുള്ള ഫുള്ളി എയർ കണ്ടീഷൻഡ് ഹാൾ, രുചികരമായ വിഭവങ്ങൾ ഒരുങ്ങുന്ന അടുക്കള, വ്യൂ പോയിന്റ് എന്നിവയാണ് വഞ്ചിവീട്ടിൽ ഒരുക്കിയിരിക്കുന്നത്.വഞ്ചിവീട് യാത്രയ്ക്ക് അനുബന്ധമായി കയാക്കിങ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ചാലിയാറിന്റെ നടുക്കുള്ള ഒരു ചെറുദ്വീപിൽ എമു പക്ഷിയെ വളർത്തുന്ന ഫാം സന്ദർശിക്കാനുള്ള അവസരവും യാത്രക്കാർക്കുണ്ട്.
ജൂലൈ മാസം പകുതിയോടെ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുന്ന വഞ്ചിവീടിന്റെ അനുഭവം തേടി ഇപ്പോൾത്തന്നെ യാത്രക്കാരുടെ തിരക്ക് തുടങ്ങിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്- 7994828613