ADVERTISEMENT

 

 

 വിളമ്പുന്ന വിഭവങ്ങളിൽ രുചിക്കൂട്ടുകൾക്കൊപ്പം സ്നേഹത്തിന്റെ ഒരു കണിക കൂടി ചേർക്കുമ്പോൾ അതിനു സ്വാദ് ഇരട്ടിക്കുമെന്നാണ് വിശ്വാസം. വിശ്വാസം മാത്രമല്ല അതാണ് സത്യവും. ചില രുചികൾ, അത് വിളമ്പി വെച്ച് കഴിയുമ്പോഴേ അതിന്റെ സ്വാദറിയാൻ ചിലർ വണ്ടിപിടിച്ചും വരും. വിഭവങ്ങളിൽ പുതുരുചിക്കൂട്ടുകൾ എഴുതിചേർക്കുന്ന ഈ രുചിപ്പുരയുടെ പേര് എഴുത്താണിക്കട എന്നാണ്. നമ്മുടെ നാട് സ്വാതന്ത്ര്യം നേടിയ കാലഘട്ടത്തിൽ സ്ഥാപിതമായ ഈ കട, ചൈനീസും കോണ്ടിനെന്റലും അറേബ്യൻ വിഭവങ്ങളുമൊക്കെ നാട് കാണാൻ വന്നിട്ടും നാടൻ വിഭവങ്ങൾ കൊണ്ട് പിടിച്ചു നിൽക്കുന്നുണ്ടെങ്കിൽ അത് ആ രുചി മാഹാത്മ്യം കൊണ്ട് മാത്രമാണ്. 

കൊല്ലം-കൊട്ടാരക്കര റൂട്ടിൽ കേരളപുരത്താണ് ഈ എഴുത്താണിക്കട സ്ഥിതി ചെയ്യുന്നത്. 1948 ൽ ഒരു ചായക്കടയായിട്ടായിരുന്നു തുടക്കം. ഇന്നും വ്യത്യാസമൊന്നുമില്ല. ഇന്നും എഴുത്താണിക്കട ഒരു നാടൻ ചായക്കട തന്നെയാണ്. പഴയ ചായക്കടകളിൽ  മാത്രം ലഭ്യമായിരുന്ന ഗൃഹാതുരമായ ഓർമകൾ ഉണർത്തുന്ന വെട്ടുകേക്കാണ് ഇവിടുത്തെ സൂപ്പർസ്റ്റാർ. വെട്ടുകേക്കു  മാത്രമല്ല ഇവിടുത്തെ  മട്ടൺ കറിയും കിടിലനാണ്. ഇടിയപ്പത്തിനും പൊറോട്ടക്കുമൊപ്പമാണ് ഇവിടെ മട്ടൺ കറി വിളമ്പുന്നത്. മിക്ക വിഭവങ്ങൾക്കൊപ്പവും ഒരു പപ്പടവും നല്കുന്നു എന്നത് എഴുത്താണിക്കടയുടെ മാത്രം പ്രത്യേകതയാണ്.

വെട്ടുകേക്കും കട്ടൻ ചായയും കുടിച്ചു കൊണ്ടാണ് എഴുത്താണിക്കടയിലേക്കുള്ള വരവ് എല്ലാവരും ആഘോഷിക്കാറ്. ദിവസേന അയ്യായിരത്തോളം വെട്ടുകേക്കാണ് എഴുത്താണിക്കടയിലെ ചില്ലലമാരയിൽ നിന്നും ആളുകളുടെ ആമാശയത്തിലേക്കെത്തുന്നത്. താറാവിന്റെ മുട്ടയും ഏലക്കാപൊടിയും പഞ്ചസാരയും മൈദയും സോഡാപൊടിയും മാത്രമാണ് വെട്ടുകേക്കിന്റെ ചേരുവകൾ. ഇത്രയും ചേരുവകൾ നന്നായി കുഴച്ച്, കൂട്ടി യോജിപ്പിച്ച് നീളത്തിൽ, അല്പം കനത്തിൽ പരത്തി മുറിച്ചെടുത്തതിന് ശേഷം, മുറിച്ചെടുത്ത കഷ്ണത്തിൽ ചെറിയൊരു വെട്ടു നൽകിയാണ് തിളയ്ക്കുന്ന എണ്ണയിലേക്കിടുന്നത്. എണ്ണയിൽ വീണു കഴിയുമ്പോൾ, വെട്ടു നൽകിയ ഭാഗത്തുനിന്നും ഇരുകഷ്ണങ്ങളായി ഇത് വിടർന്നു വികസിച്ചു വരുന്ന കാഴ്ച മനോഹരമാണ്. നല്ല മഴയുള്ള ദിവസങ്ങളിൽ ചായക്കടയുടെ ബെഞ്ചിലിരുന്നു കട്ടൻ ചായക്കൊപ്പം ചൂടുള്ള വെട്ടുകേക്കും കൂടി കഴിക്കുന്ന സുഖം..ഹാ! എത്ര മനോഹരം.

മട്ടൺ കൊണ്ട് പല വിഭവങ്ങളും ഉണ്ടാക്കാറുണ്ട് മിക്കവാറും എല്ലാ ഹോട്ടലുകാരും. എന്നാൽ എഴുത്താണിക്കടയിൽ മട്ടൺ കൊണ്ട് ഒറ്റ വിഭവമേയുള്ളു. അത് മട്ടൺ കറി ആണ് . നല്ലതുപോലെ കുറുകിയ  മട്ടൺ ചാറിൽ മുക്കി പൊറോട്ടയും ഇടിയപ്പവുമൊക്കെ കഴിക്കുമ്പോൾ  വല്ലാത്തൊരു നിർവൃതിയാണ്. മട്ടൺ കറി തയ്യാറാക്കുന്നതിനുമുണ്ട്  ഈ രുചിപ്പുരക്ക് ചില പ്രത്യേകതകൾ. വലിയ ഉരുളിയിൽ എണ്ണയൊഴിച്ച്, ചൂടാകുമ്പോൾ സവാളയും പച്ചമുളകും ഇട്ടു അടച്ചു വെച്ചതിനുശേഷം അല്പസമയം കഴിഞ്ഞു വെളുത്തുള്ളിയും ഇഞ്ചിയും അരച്ചതും മഞ്ഞൾപ്പൊടിയും ചേർത്തതിനുശേഷം കഴുകി വെച്ചിരിക്കുന്ന മട്ടനും ചേർത്ത് ഇളക്കിവെള്ളമൊഴിച്ചു അടച്ചുവെയ്ക്കുക.

മട്ടൺ വെന്തു പരുവമായി വരുമ്പോൾ അതിലേക്കു ഉപ്പും മല്ലിപൊടിയും പെരുംജീരകവും ഗരംമസാലപൊടിയും ചേർക്കുക. വേറൊരു പാത്രത്തിൽ എണ്ണ  ചൂടാക്കി അതിലേക്കു കറിവേപ്പിലയും വെളുത്തുള്ളി അരച്ചതും ചേർത്ത് മൂത്തതിന്  ശേഷം മുളകുപൊടി കൂടിയിട്ട്  മൂപ്പിച്ച്  മട്ടൺ കറിയിലേക്കു ചേർക്കുക. പൊറോട്ടയുടെ ഒപ്പം ഇതിന്റെ രുചി കെങ്കേമമെന്നാണ്   എഴുത്താണിപ്പുരയിലെത്തുന്നവർ സാക്ഷ്യപ്പെടുത്തുന്നത്.

പുറംകാഴ്ച്ചയിൽ ചെറിയ കടയെന്നു തോന്നിപ്പിക്കുമെങ്കിലും ''കോട്ടയം അയ്യപ്പാസുപോലെ അകം വിശാലമാണ് ബ്രോ''  എന്ന ഒരു ന്യൂജൻ പയ്യന്റെ കമെന്റ് കേട്ടുകൊണ്ടാണ്  കടയിലേക്ക്  കാലെടുത്തുവെച്ചത്. ആ പയ്യന്റെ വാക്കുകൾ  അക്ഷരംപ്രതി ശരിയാണ്. വിശാലവും വൃത്തിയുമുള്ള ഉൾവശവും  എത്രപേർക്ക് വേണമെങ്കിലും കയറിയിരുന്നു കഴിക്കാനുള്ള സൗകര്യങ്ങളും ഈ രുചിപ്പുരയുടെ സവിശേഷതകളാണ്. കാലത്തു 8 മണിക്ക് പ്രവർത്തനം ആരംഭിക്കുന്ന കട രാത്രി 10.30ക്കാണ് അടയ്ക്കുക. കടത്തുടങ്ങിയത് മീരാസാഹിബ്ബും സഹോദരങ്ങളും  കൂടിയാണെങ്കിലും ഇന്നിതിന്റെ നടത്തിപ്പുകാരൻ മീരാസാഹിബ്ബിന്റെ മകനാണ്. ഇടിയപ്പവും പൊറോട്ടയും മാത്രമല്ല  ദോശയും മുട്ടക്കറിയും പോലുള്ള വിഭവങ്ങളും ഇവിടെ വിളമ്പുന്നുണ്ട്. 

കാലം മാറിയെങ്കിലും വർഷങ്ങൾ ഒരുപാട്  കഴിഞ്ഞുവെങ്കിലും ഇന്നും എഴുത്താണിക്കടയിലെ വിഭവങ്ങളുടെ രുചിക്ക് ഒട്ടും കോട്ടം തട്ടിയിട്ടില്ല. പാരമ്പര്യമായി പകർന്നു കിട്ടിയതിനെ ഇന്നും കൈപുണ്യമെന്ന ചേരുവ ചേർത്ത് വിളമ്പിക്കൊണ്ടിരിക്കുന്നു എഴുപത്തിയഞ്ചിന്റെ നിറവിലും ഇരുപതുകാരെ വരെ ആരാധകരാക്കിമാറ്റി കൊണ്ട്  എഴുത്താണിക്കടയെന്ന രുചിയുടെ മെഗാസ്റ്റാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com