ADVERTISEMENT

നിബിഡ വനത്തിലൂടൊരു കാൽനടയാത്ര, ചുറ്റിനും കണ്ണുപൊത്തിക്കളിക്കുന്ന കോടമഞ്ഞ്. കണ്ണൂരിലെ പൈതൽമല സഞ്ചാരികളെ സ്വാഗതം ചെയ്യുന്നതിങ്ങനെയാണ്.

കർണാടക അതിർത്തിയിൽ പശ്ചിമഘട്ടത്തിൽ സമുദ്ര നിരപ്പിൽനിന്ന് 4500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന പൈതൽമല സമ്മാനിക്കുന്നത് മനോഹരദൃശ്യങ്ങൾക്കു പുറമേ ഉഗ്രൻ ട്രെക്കിങ് അനുഭവവുമാണ്. അകലെനിന്നെത്തുന്ന കാർമേഘങ്ങൾ നോക്കിനിൽക്കവെ മഴത്തുള്ളികളായി മാറുന്നത് അനുഭവിക്കണമെങ്കിൽ മഴക്കാലത്തു തന്നെ പൈതൽമലയിലെത്തണം.

 

കാടിനെ അറി‍ഞ്ഞ്

കണ്ണൂരിൽ നിന്ന് 58 കിലോമീറ്ററുണ്ട് പൈതൽമലയിലേക്ക്. ബസിൽ തളിപ്പറമ്പിൽ നിന്നു കുടിയാന്മല വഴി പോകാം. പൊട്ടൻപ്ലാവ് വഞ്ചിയംകവല വരെ ബസുണ്ട്. 

അവിടെനിന്നു 2 കിലോമീറ്റർ നടന്നോ സ്വകാര്യവാഹനത്തിലോ പ്രവേശന കവാടത്തിലെത്താം. ടിക്കറ്റെടുത്തു പ്രവേശിക്കുന്നത് കാടിനുള്ളിലേക്കാണ്. നിബിഡവനത്തിലൂടെ 2 കിലോമീറ്റർ നടക്കണം. കിളികളുടെ ശബ്ദം കേട്ട് കല്ലുപാകിയ വഴികളിലൂടെ നടക്കാം. പലയിടത്തും വഴി പകുത്തുകൊണ്ട് തണുത്ത അരുവികൾ കടന്നുപോകുന്നു.  

ജാലകം തുറന്ന് കോടമഞ്ഞ്

വനയാത്ര 2 കിലോമീറ്റർ പിന്നിടുമ്പോൾ വൃക്ഷങ്ങൾ സൃഷ്ടിക്കുന്ന വലിയൊരു കവാടത്തിൽ കൂടി വെളിച്ചം അരിച്ചെത്തും. അതുവരെ കണ്ട കാഴ്ചകളല്ല പിന്നീട്.

കോടമഞ്ഞു മാറുമ്പോൾ മനോഹരമായ പുൽമേടുകളുള്ള മലനിരകൾ തെളിഞ്ഞുവരും. മഴക്കാലത്ത് 5 അടിയോളം ഉയരത്തിൽ പുല്ലുകൾ വളർന്നു നില്പുണ്ടാകും. അവിടെ നിന്ന് ഇടത്തേക്കും വലത്തേക്കും വഴികളുണ്ട്. ട്രെക്കിങ്ങിൽ താൽപര്യമുള്ളവർക്ക് വലത്തേക്ക് 5 കിലോമീറ്റർ കൂടി നടന്ന് പൈതൽ മലയുടെ ഉയരം കൂടിയ പോയിന്റിൽ എത്താം. അവിടെയാണ് ഗോത്രരാജാവ് വൈതൽക്കോൻ താമസിച്ചിരുന്നു എന്നു കരുതുന്ന ഇടം. മലമുകളിൽ അന്നത്തെ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ കാണാം. 

 

മുകളിലേക്കു കയറാതെ ഇടത്തേക്ക് നടക്കുന്നവർ പുൽമേടുകൾ കടന്ന് വാച്ച് ടവറിലെത്തും. ഒരിക്കലും വറ്റാത്ത ഒരു ജലാശയം വാച്ച് ടവറിനോടു ചേർന്നുണ്ട്. വാച്ച് ടവറിൽ യാത്ര അവസാനിപ്പിക്കരുത്. കുറച്ചുകൂടി താഴേക്ക് ഇറങ്ങിയാൽ മലയുടെ അഗ്രഭാഗത്തെത്തും. അവിടെനിന്നു നോക്കിയാൽ കണ്ണൂർ ജില്ലയുടെ പകുതിയും വളപട്ടണം പുഴയും കൂർഗ് വനമേഖലയും ഒറ്റനോട്ടത്തിൽ കണ്ണിൽപെടും. കോടമഞ്ഞു വന്നാൽ ഈ കാഴ്ചകളൊക്കെ മറയും. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് പ്രവേശനം. ടിക്കറ്റിനു 30 രൂപ. ലഘുഭക്ഷണവും വെള്ളവും കയ്യിൽ കരുതണം. പ്ലാസ്റ്റിക് അനുവദനീയമല്ല. കാപ്പിമല വഴി മഞ്ഞപ്പുല്ലിൽ നിന്നും പൈതൽമലയിലേക്ക് പ്രവേശിക്കാം. എന്നാൽ കൂടുതൽ ദൂരം നടക്കേണ്ടി വരും. പൈതൽമലയ്ക്കു സമീപം റിസോർട്ടുകൾ ഉണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com