ADVERTISEMENT

ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അതാണ് അഗസ്ത്യാർകൂടം. സപ്തർഷികളിലൊരാളായ അഗസ്ത്യമുനി തപസ്സനുഷ്ഠിച്ച മലനിരകളാണ് അഗസ്ത്യാർകൂടമെന്നും ചിരഞ്ജീവിയായ അഗസ്ത്യൻ അവിടെയെവിടെയോ ഇപ്പോഴും തപസ്സ് ചെയ്യുന്നുണ്ടെന്നും ഇവിടുത്തെ ചില ഗോത്രവർഗക്കാർ  വിശ്വസിക്കുന്നു. നിത്യഹരിതവനങ്ങളും ഇലപൊഴിയും കാടുകളും ഈറ്റക്കൂട്ടങ്ങളും പുൽമേടുകളും പാറക്കെട്ടുകളും കാട്ടരുവികളും വെള്ളച്ചാട്ടങ്ങളും പിന്നിട്ട് അതിരുമലയും പൊങ്കാലപ്പാറയും കടന്ന് വന്യമൃഗങ്ങൾ വിഹരിക്കുന്ന കൊടുംവനത്തിനുള്ളിലൂടെ 27 കിലോമീറ്റർ കാൽനടയായി വേണം അഗസ്ത്യന്റെ ഗിരിമകുടത്തിലെത്താൻ. അഗസ്ത്യമലയുടെ പവിത്രതയും പ്രകൃതിസൗന്ദര്യവും വനസമ്പത്തും പരിപാലിക്കുക എന്ന ഉദ്ദേശ്യത്തോടെ ഇവിടെ സന്ദർശകനിയന്ത്രണമുണ്ട്. വർഷത്തിൽ ഒരു മാസം മാത്രമേ സന്ദർശകർക്ക് പ്രവേശനമുള്ളൂ. അതും ദിവസം പരമാവധി 100 പേർ മാത്രം.

കേരളത്തിലെ ഏറ്റവും കഠിനമായ ട്രെക്കിങ് വഴികളാണിവിടം. ആന, പുലി, കടുവ, കരടി, കാട്ടുപോത്ത് തുടങ്ങി എൺപതിലധികം വന്യമൃഗങ്ങളുടെയും പലയിനം വിഷപ്പാമ്പുകളുടെയും താവളം. അതുകൊണ്ടുതന്നെ മലകയറ്റം കഠിനവും അതിസാഹസികവുമാണ്. എത്ര മുൻകരുതലെടുത്താലും ചോരയൂറ്റുന്ന കുളയട്ടകൾ ധാരാളമുണ്ടിവിടെ. പക്ഷേ ആ മലകൾ കയറി പ്രകൃതിയോടലിഞ്ഞു ചേരാൻ ഇതൊന്നും തടസ്സമാവില്ല. അഗസ്ത്യാർകൂടം കണ്ട് തിരിച്ചെത്താൻ ആ കൊടുംകാട്ടിലൂടെ മൂന്ന് ദിവസം കൊണ്ട് 54 കിലോമീറ്റർ കാൽനടയാത്ര വേണം.

സമുദ്രനിരപ്പിൽനിന്ന് ഏകദേശം 6200 അടി ഉയരത്തിലാണ് അഗസ്ത്യാർകൂടം.  നീലഗിരി മലനിരകളെ അനുസ്മരിപ്പിക്കുന്ന തരത്തിൽ 12 വർഷത്തിലൊരിക്കൽ ഇവിടെയും നീലക്കുറിഞ്ഞി പൂക്കാറുണ്ട്. അത്യപൂർവങ്ങളായ നിരവധി ഔഷധസസ്യങ്ങളാൽ സമൃദ്ധമാണിവിടം. രണ്ടായിരത്തിലധികം ഔഷധച്ചെടികൾ ഗവേഷകർ ഇവിടെനിന്നു കണ്ടെത്തിയിട്ടുണ്ട്. അതിലിരട്ടിയിലേറെ ഇനിയും ഉണ്ടാവും. മൃതസഞ്ജീവനി പോലും ഈ മലനിരകളിലെവിടെയോ മറഞ്ഞിരിപ്പുണ്ടെന്ന് പറയപ്പെടുന്നു. അഗസ്ത്യമലയുടെ താഴ്‌വരയിൽ മാത്രം വളരുന്ന പേരറിയാത്ത, എണ്ണിയാലൊടുങ്ങാത്ത ഔഷധസസ്യങ്ങളുടെ വേരും ഇലയും കായുമൊക്കെ ആവാഹിച്ചു കൊണ്ടാണ് ഇവിടുത്തെ കാട്ടരുവികൾ ഒഴുകുന്നത്. ആ വെള്ളം അൽപം കുടിക്കുന്നതുപോലും വല്ലാത്തൊരു എനർജിയാണ് ശരീരത്തിനു നൽകുന്നത്.

തിരുവനന്തപുരം ജില്ലയിലെ ബോണക്കാട് ഫോറസ്റ്റ് ഷെൽട്ടറിൽ നിന്നാണ് യാത്ര ആരംഭിക്കേണ്ടത്. അവിടെനിന്ന് ഉച്ചഭക്ഷണവും മറ്റും പാഴ്സൽ കിട്ടും. അതെല്ലാം വാങ്ങി ബാഗിലാക്കി രാവിലെ ഏഴോടെ ഞങ്ങൾ യാത്ര ആരംഭിച്ചു. അരുവികളും വെള്ളച്ചാട്ടങ്ങളും കടന്ന് കരമനയാറിന്റെ ഉദ്ഭവസ്ഥാനത്തെത്തി. പ്രഭവസ്ഥാനത്ത് എത്ര പവിത്രയായാണ് കരമനയാർ ഒഴുകുന്നത്, എന്നാൽ ഒഴുകിയൊഴുകി അവൾ നമ്മുടെ തലസ്ഥാനത്തെത്തുമ്പോൾ മനുഷ്യരുടെ കൂട്ടമാനഭംഗത്തിനിരയാകുന്നുവെന്നു മാത്രം. കരമനയാർ മാത്രമല്ല നെയ്യാർ, വാമനപുരംനദി, അച്ചൻകോവിലാർ, കല്ലടയാർ, തമിഴ്നാട്ടിലെ താമ്രപർണി തുടങ്ങിയവയുടെ ഉദ്ഭവസ്ഥാനം അഗസ്ത്യാർകൂട മലനിരകളിലാണ്. തണുത്തുറഞ്ഞ മേഘപാളികൾ മഴയായ് പെയ്ത് മലനിരകളിലൂടെ ഒഴുകി അരുവിയായും നദിയായും പരിണമിക്കുന്ന കാഴ്ച നമുക്കിവിടെ നേരിൽ കാണാൻ കഴിയും.

കരമനയാർ കഴിഞ്ഞാലെത്തുന്നത് അട്ടയാറിലാണ്. കുളയട്ടകൾ നിറഞ്ഞ പ്രദേശമായതിനാലാണ് അട്ടയാർ എന്ന പേര്. എത്ര സൂക്ഷിച്ചു നടന്നാലും ഇവിടെയെത്തുമ്പോൾ അട്ടകടി എല്‍ക്കും. പിന്നെ ലാത്തിമൊട്ട, വാഴപ്പൈത്തിയാർ, ഏഴുമടക്കൻമല, എന്നിവ കടന്ന് മുട്ടിടിച്ചാൺമലയിലെത്തും. അതൊരു വൻകയറ്റമാണ്. മല കയറാൻ കാൽ മുന്നോട്ടു വയ്ക്കുമ്പോൾ കാൽമുട്ട് നമ്മുടെ നെഞ്ചത്തു തട്ടും. അത്രയ്ക്ക് കുത്തനെയുള്ള കയറ്റമാണ്. അതുകൊണ്ടാണിതിന് മുട്ടിടിച്ചാൺമല എന്നു പേരു വന്നത്. പലയിനം ഔഷധസസ്യങ്ങളാണിവിടെ നിറയെ. അവയെ തഴുകി വരുന്ന കാറ്റിന് ഒരു പ്രത്യേക സുഗന്ധമാണ്.

അതുകൊണ്ടുതന്നെ കിലോമീറ്ററുകൾ താണ്ടിയിട്ടും അൽപം പോലും ക്ഷീണമില്ല. കാട്ടരുവികളിലെ വെള്ളവും കൂവയിലയിൽ പൊതിഞ്ഞ ചോറും കാട്ടുവഴികളിലിരുന്നു കഴിച്ചിട്ട് ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.  ക്ഷീണം തോന്നുമ്പോൾ പ്രകൃതി നമുക്കായി ഒരുക്കിത്തന്ന, മരത്തിന്റെ വൻപൊത്തുകളുടെ രൂപത്തിലുള്ള പല തരം ഇടത്താവളങ്ങളുണ്ട്, അവിടെ വിശ്രമിക്കാം. അങ്ങനെയൊരു വിശ്രമ നേരത്താണ്, നേരത്തേ യാത്ര തുടങ്ങിയ രണ്ടു പേർ അതിലേ ഓടിവന്നത്.  ന്നപാടെ അവർ പറഞ്ഞു: താഴെ കരടിക്കാഷ്ഠം കാണുന്നുണ്ട്  ഈ പരിസരത്തെവിടെയോ കരടികളുണ്ട്. അതുകൊണ്ട് അധികനേരം ഇവിടെയിരിക്കണ്ട. അതു കേട്ടതോടെ ഞങ്ങളും അവിടെ നിന്നിറങ്ങി വേഗം യാത്ര തുടർന്നു.

വഴിയിലൊരിടത്തൊരു ഗുഹ കണ്ടു, അതിനു മുന്നിൽ ആരോ കത്തിച്ചു വെച്ച ചന്ദനത്തിരികൾ പുകയുന്നുണ്ട്. ഇത് കരടിയുടെ ഗുഹയാണെന്നും യാത്രയ്ക്കിടയിൽ കരടിയുടെ ആക്രമണമുണ്ടാകാതിരിക്കാൻ ആദരവോടെ തിരി കത്തിക്കണമെന്നുമാണ് ഇവിടുത്തെ ആദിവാസികളുടെ വിശ്വാസം. വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയിലേക്ക് അവരുടെ അനുവാദമില്ലാതെ കടന്നുകയറുമ്പോൾ വിശ്വാസത്തിന്റെ പേരിലാണെങ്കിലും അവയോടൊക്കെ അൽപം ബഹുമാനം സൂക്ഷിക്കുന്നതു നല്ലതു തന്നെയാണ്. അവിടെ യുക്തിചിന്തകൾക്കു പ്രസക്തിയില്ല.

agasthyarkoodam1-gif

സമയം 5 മണി കഴിഞ്ഞിരിക്കുന്നു. 6 മണിക്ക് മുമ്പേ അതിരുമലയിലെ ക്യാംപിൽ എത്തണം. സന്ധ്യയായാൽ ആനയും കടുവയും ഇറങ്ങുന്ന വഴിയാണ്.  അതിരുമല ലക്ഷ്യമാക്കി ജാഗ്രതയോടെ യാത്ര തുടർന്നു. അവിടവിടെയായി ചില വൻവൃക്ഷങ്ങൾക്കു ചുവട്ടിൽ ആദിദൈവങ്ങളുടെ തറകളും കാണാം. പല രൂപങ്ങളിൽ ദൈവാകാരം പൂണ്ട കരിങ്കല്ലുകൾ.

അങ്ങനെ  21 കിലോമീറ്റർ താണ്ടി, അതിരുമലയിൽ സഞ്ചാരികൾക്കായി വനംവകുപ്പ് ഒരുക്കിയിരിക്കുന്ന താത്കാലിക ഷെഡിലെത്തി. ശരീരം വിശ്രമം ആവശ്യപ്പെട്ടു തുടങ്ങി. ആ രാത്രി അവിടെ തങ്ങി. അങ്ങകലെ എവിടെയോ കാട്ടാനയുടെ ചിന്നംവിളി.  നേരംപുലർന്നാൽ യാത്ര തുടരണം. പിറ്റേ ദിവസം ഉച്ചയോടു കൂടിയേ അഗസ്ത്യാർകൂടത്തിൽ എത്തുകയുള്ളൂ. റെയിഞ്ചില്ലാത്തതിനാൽ മൊബൈൽ ശബ്ദമുണ്ടാക്കാതെ ബാഗിൽത്തന്നെ കിടപ്പുണ്ട്. ഈ മൂന്നു ദിവസവും പുറംലോകവുമായി യാതൊരു ബന്ധവും മൊബൈൽ ഫോണിന് ഉണ്ടായിരിക്കില്ല. ഭക്ഷണത്തിനായി ഇവിടെ ക്യാന്റീനുണ്ട്. കഞ്ഞിയും പയറുമാണ് രാത്രിഭക്ഷണം. രാവിലെ പൂരിയും കറിയും കിട്ടും. ബാത്ത്റൂം സൗകര്യവുമുണ്ട്. കുളിക്കാൻ കാട്ടരുവികളും ധാരാളം. രാത്രിയിൽ ക്യാംപിൽ നിന്ന് പുറത്തിറങ്ങുകയാണെങ്കിൽ ഏറെ സൂക്ഷിക്കണമെന്ന് ഗൈഡ് മുന്നറിയിപ്പ് നൽകിയിരുന്നു. ഒരിക്കൽ രാത്രിയിൽ കിടങ്ങുചാടി ഒരു പുലി ക്യാംപിനുള്ളിൽ കയറിയത്രേ. അത്താഴത്തിനു ശേഷം 10 മണിയോടെ ഞങ്ങൾ കിടന്നു.

ഇന്നാണ് അഗസ്ത്യാർകൂടം കീഴടക്കേണ്ടത് എന്ന ചിന്തയോടെയാണ് രാവിലെ ഉറക്കമുണർന്നത്. 7 മണിക്ക് തന്നെ യാത്ര തുടങ്ങണം. സഹിക്കാവുന്നതിലും അപ്പുറമാണ് തണുപ്പ്. എങ്കിലും അതിരാവിലെതന്നെ കാട്ടരുവിയിൽ മുങ്ങിക്കുളിച്ച് ഭക്ഷണവും പൊതിഞ്ഞുവാങ്ങി യാത്ര തുടങ്ങി. ഇനിയുള്ള ആറ് കിലോമീറ്റർ അതികഠിനമാണ്. വീണുകിടക്കുന്ന വൻവൃക്ഷങ്ങൾക്കും വഴുക്കലുള്ള ഉരുളൻ പാറകൾക്കും മുകളിലൂടെയാണ് യാത്ര. അങ്ങകലെ അഗസ്ത്യാർകൂട മലനിരകൾ അവ്യക്തമായി കാണാം.

ഇനി വലിയൊരു ഈറ്റക്കാട് താണ്ടണം. ഇവിടെ വലിയൊരു അപകടമേഖലയാണ്. കഴിഞ്ഞ വർഷം ഒരു സഞ്ചാരിയെ കാട്ടുപോത്ത് കുത്തിക്കൊന്നത് ഇവിടെ വെച്ചാണ്. ഈറ്റക്കൂട്ടം കാറ്റിൽ അനങ്ങുമ്പോൾ ആനയോ കാട്ടുപോത്തോ ആണെന്നുതോന്നി പലപ്പോഴും ഭയന്നു. ഇവിടെ കാട്ടുപോത്തുകളുടെ കാൽപ്പാടുകൾ ധാരാളം കാണാം. അധികം സാഹസങ്ങൾക്കു മുതിർന്ന് പോത്തുകൾക്കു കളിപ്പാട്ടമാവാൻ നിൽക്കാതെ വേഗം യാത്ര തുടർന്നു. ഈറ്റക്കൂട്ടങ്ങളും ആനത്താരകളും കടന്ന് കാടിന്റെ തണുപ്പിൽനിന്ന് മലകളുടെ കൂട്ടത്തിലേക്കെത്തി. എവിടെ നോക്കിയാലും എങ്ങും മലനിരകൾ. അവയെ തഴുകുന്ന കോടമഞ്ഞ്. അവയ്ക്ക് നടുവിൽ തലയുയർത്തി അങ്ങകലെയായി അഗസ്ത്യാർകൂടം.

വൻമരങ്ങൾ പലതും നിലംപൊത്തി പാതയ്ക്ക് തടസ്സമുണ്ടാക്കിയിരിക്കുന്നു അതിനു മുകളിലൂടെ കയറിയിറങ്ങിയും ചാടിക്കടന്നുമായിരുന്നു പിന്നീടുള്ള യാത്ര. ഇനിയെത്തുന്നത് പൊങ്കാലപ്പാറയിലാണ്. വന്യമൃഗങ്ങളെല്ലാം വെള്ളം കുടിക്കാൻ വരുന്ന സ്ഥലം. പൊങ്കാലപ്പാറ കഴിഞ്ഞാൽ വെള്ളം കിട്ടുക ബുദ്ധിമുട്ടാണ്. അതുകൊണ്ട് ആവശ്യത്തിന് വെള്ളം ശേഖരിച്ച് വീണ്ടും മുന്നോട്ടു നടന്നു. കയറിൽ തൂങ്ങിയും പാറയിൽ അള്ളിപ്പിടിച്ചും പാറകൾക്കു മുകളിലൂടെ ചാടിക്കടന്നും ഇരുന്നുമൊക്കെ അതിസാഹസികമായി വേണം ഇനി മുന്നോട്ടുള്ള യാത്ര. അവിടെയൊരു മരത്തിനു മുകളിൽ ഒരു വെള്ളിമൂങ്ങ ഇരിപ്പുണ്ട്, അനങ്ങാതിരുന്നു ഞങ്ങളെത്തന്നെ രൂക്ഷമായി നോക്കുകയാണത്. മുന്നോട്ടുള്ള വഴിയിൽ പലയിടത്തും കാട്ടാനയും കരടിയും കാട്ടുപോത്തുകളുമൊക്കെ നമ്മുടെ തൊട്ടുമുന്നിലൂടെ കടന്നുപോയ എല്ലാവിധ ലക്ഷണങ്ങളും കാണാം.

കരടിയും ആനയും കൂട്ടമായേ നടക്കാറുള്ളൂ.  ഒറ്റതിരിഞ്ഞു നടക്കുന്നവയാണ് അക്രമണകാരികൾ. നമുക്ക് മുന്നിലൂടെ നടന്നുപോയ ഒരു സംഘം ഒരിടത്ത് കൂട്ടമായി നിൽക്കുന്നതു കണ്ടു. അവരുടെ സമീപത്തേക്കു ചെന്നപ്പോഴാണ് അവർ പുലിയുടെ കാൽപ്പാടുകൾ കണ്ട് ഭയന്നു നിൽക്കുകയാണെന്ന് മനസ്സിലായത്. അത് ഞങ്ങളിലും അൽപം ഭയമുണ്ടാക്കിയെങ്കിലും പിന്മാറാൻ തയാറാവാതെ പ്രകൃതിസൗന്ദര്യത്തിൽ ലയിച്ച് ജാഗ്രതയോടെ യാത്ര തുടർന്നു. ഓരോ കാടിനു പിന്നിലും മൃഗങ്ങൾ മറഞ്ഞു നിൽപ്പുണ്ടാവും പ്രത്യക്ഷത്തിൽ ചിലപ്പോൾ ഒന്നിനെയും കാണുന്നുണ്ടാവില്ല,  നമ്മൾ പോലുമറിയാതെ നമ്മളെ പല മൃഗങ്ങളും കാണുന്നുണ്ട്. ഓരോ ചലനവും അവരറിയുന്നുണ്ട്. അതുകൊണ്ട് അതീവ ജാഗ്രതയോടെയാവണം ഓരോ കാൽവയ്പും.

ഇനിയും മൂന്നു മലകൾ കടന്നുവേണം മുകളിലെത്താൻ. ഞങ്ങൾ വീണ്ടും മുന്നോട്ടു നടന്നു. കുത്തനെയുള്ള മലഞ്ചെരിവുകൾ കയറാൻ പലയിടത്തും താഴേക്ക് കയറുകൾ ഇട്ടിട്ടുണ്ട്. ചിലയിടത്ത് നല്ല വഴുക്കലുണ്ട്, ഓരോ ചുവടും സൂക്ഷിച്ചു വച്ചില്ലെങ്കിൽ ഈർപ്പത്തിലും പായലിലും തെന്നി നൂറുകണക്കിനടി താഴേക്ക് പതിക്കും. പലരും മുകളിലേക്ക് കയറാൻ ഭയപ്പെട്ട് താഴെത്തന്നെയിരിപ്പുണ്ട്. മറ്റു ചിലർ ക്ഷീണം കാരണം ഇനി മുന്നോട്ടില്ല എന്ന മട്ടിൽ ഇരിപ്പുണ്ട്. അൽപനേരത്തെ വിശ്രമത്തിനു ശേഷം ആദ്യത്തെ മല കടന്ന് ഞങ്ങൾ മുകളിലെത്തി. പിന്നെയവിടെ കണ്ടത് പുതിയൊരു വനസഞ്ചയമാണ്. അതിശക്തമായി കാറ്റു വീശുന്നതിനാൽ ഈ പ്രദേശത്ത് വൃക്ഷങ്ങൾ വലുപ്പം വെയ്ക്കില്ല. ആറടിയിൽ കൂടുതൽ ഇവിടുള്ള ഒരു മരവും വളരില്ല. ബോൺസായിവനം എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. നാട്ടിലും കാട്ടിലുമുള്ള എല്ലാ വൃക്ഷങ്ങളുടെയും ബോൺസായിരൂപം നമുക്കിവിടെ കാണാം.

ഇനിയും രണ്ടു മലകൾ കൂടി കടന്നാലേ അഗസ്ത്യാർകൂടത്തിലെത്തൂ. എവിടെ നിന്നൊക്കെയോ വീശിയടിക്കുന്ന കാറ്റിന് ഔഷധങ്ങളുടെ സുഗന്ധമാണ്. ഔഷധസസ്യങ്ങളിൽ തഴുകിവരുന്ന കാറ്റിലലിഞ്ഞു നിൽക്കുമ്പോൾ ഒരു ഉന്മാദാവസ്ഥയിൽ എത്തുന്നതു പോലൊക്കെ തോന്നും. ഭൂമിയിൽ ഇത്രയും ശുദ്ധവായു കിട്ടുന്നൊരിടം വേറെയുണ്ടാകുമോയെന്ന് ഇവിടെയെത്തുന്ന ഏതൊരാളും ചിന്തിച്ചു പോകും.

അടുത്ത മല കയറുന്നതിനിടയിൽ എപ്പോഴോ കൈമുട്ട് പാറയിലുരസി മുറിവ് പറ്റിയിരുന്നു. പക്ഷേ അതൊന്നും ഉന്മത്തമായ മനസ്സിനെ കീഴടക്കിയില്ല. മുകളിലെത്തിയാൽ കാണുന്നത് അപൂർവയിനം സസ്യങ്ങളും പൂക്കളും, ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത പലതരം പക്ഷികൾ. അങ്ങനെ വാക്കുകൾ കൊണ്ടു വർണ്ണിക്കാനാവാത്ത കാഴ്ചകൾ പലതും കണ്ടു. നട്ടുച്ച നേരമായിട്ടു പോലും ഇരുട്ട് വീണതുപോലെ ഭയപ്പെടുത്തുന്ന അന്തരീക്ഷം. ചുറ്റുപാടും ചീവീടുകളുടെ ശബ്ദം. മഴയോ വെയിലോ ഭൂമിയിലേക്ക് പതിക്കാത്ത വിധം ഇടതൂർന്നു നിൽക്കുന്ന കൂറ്റൻ മരങ്ങൾ. ഒരു ആനയെപ്പോലും മറയ്ക്കാൻ കഴിയുന്ന വണ്ണത്തിലുള്ള വൻമരങ്ങൾ തിങ്ങിനിറഞ്ഞു നിൽക്കുന്നതു കാരണം നട്ടുച്ച നേരത്തും അതിനുള്ളിൽ കൂരിരുട്ട്. കാടിന്റെ വശ്യതയും ഭീകരതയും ഒരുപോലെ അനുഭവിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.

ഇനിയൊരു കയറ്റം കൂടി കയറിയാൽ അഗസ്ത്യാർകൂടത്തിന്റെ നെറുകയിലെത്താം. പലപ്പോഴും ശക്തമായ കാറ്റും കടുത്ത മഞ്ഞുമാകും യാത്രികരെ സ്വീകരിക്കുക. ഇത്രയുമാകുമ്പോൾത്തന്നെ അഗസ്ത്യന്റെ ഗിരിശൃംഗങ്ങൾ കാണാനുള്ള മോഹം ചിലരെങ്കിലും ഉപേക്ഷിക്കും. മുകളിലേക്ക് പിടിച്ചു കയറാൻ കയറുകൾ ഇട്ടിട്ടുണ്ട്. ചിലയിടങ്ങളിൽ നല്ല വഴുക്കലുണ്ട്. ഒരു നിമിഷം കണ്ണടച്ചു നിന്ന് ഒരു ദീർഘനിശ്വാസമെടുത്ത് ഉള്ളിലെ അവശേഷിക്കുന്ന ഭയത്തെ മുഴുവൻ കളഞ്ഞ് ഞാൻ കയറിൽ പിടിച്ച് മുകളിലേക്കു കയറി.  മഴമേഘങ്ങളെ തൊട്ടുരുമ്മി ഞങ്ങൾ അഗസ്ത്യാർകൂടത്തിന്റെ നെറുകയിലെത്തി. 

മഞ്ഞുകണങ്ങൾ തലമുടിയിലും ശരീരത്തിലും പറ്റിപ്പിടിച്ചിരിപ്പുണ്ട്.  ലക്ഷ്യം കണ്ട പർവതാരോഹകന്റെ മനസ്സായിരുന്നു എനിക്കപ്പോൾ. അതിനു മുകളിൽ നിൽക്കുമ്പോൾ കാണുന്ന കാഴ്ചകൾ പലതും വാക്കുകൾ കൊണ്ടു പറയാൻ കഴിയുന്നവയല്ല. സൂര്യകിരണങ്ങൾ അഗസ്ത്യനെ പേടിച്ച് വഴിമാറി നടക്കുന്നതു കൊണ്ടാണോ നട്ടുച്ചനേരത്തും മലമുകളിൽ കൊടുംതണുപ്പ്.

ജീവിതത്തിലൊരിക്കലും കൈ കൊണ്ട് മഴമേഘങ്ങളെ തൊടാനാവുമെന്ന് ഞാൻ കരുതിയിരുന്നില്ല. ഇത് യാഥാർത്ഥ്യമാണോയെന്ന് വിശ്വസിക്കാനാവാതെ പലവട്ടം ഞാൻ കണ്ണുചിമ്മി നോക്കി. ഇതിലെല്ലാം അദ്ഭുതമായി മലമുകളിൽ അഗസ്ത്യമുനിയുടെ ഒരു പൂർണകായപ്രതിമ. പിന്നെയൊരു പച്ചത്തുരുത്ത്, അതിനെല്ലാമുപരി ഇത്രയും ശക്തമായ കാറ്റിലും മേഘപാളികൾക്കുമിടയിൽ യാതൊരു തടസ്സവുമില്ലാതെ അവിടെയൊരു കൽവിളക്ക് കത്തുന്നു. അഗസ്ത്യമുനി തപസ്സ് ചെയ്തിരുന്നുവെന്നു വിശ്വസിക്കുന്ന സ്ഥലത്തു മാത്രം അതിർത്തി പിടിച്ചതു പോലെ കാറ്റ് വീശുന്നില്ല.

അവിടുന്നു ഒരു ചുവട് പുറത്തേക്ക് നിന്നാൽ അതിശക്തമായ കാറ്റ്. അങ്ങനെ, വിശ്വസിക്കാനാവാത്ത പലതരം മായക്കാഴ്ചകൾ നിറഞ്ഞ ഒരു സ്വപ്നലോകം തന്നെയാണിവിടം. അങ്ങകലെയായി പഞ്ചപാണ്ഡവന്മാരെന്നു വിശേഷിപ്പിക്കുന്ന തരത്തിൽ അഞ്ച് മലനിരകൾ ഒരേ ഉയരത്തിൽ കാണുന്നു. തെളിഞ്ഞ അന്തരീക്ഷമാണെങ്കിൽ ഹിമാലയസാനുക്കൾ പോലും ഇവിടെ നിന്നാൽ ദൃശ്യമാകുമത്രേ. ഇവിടെ നിൽക്കുന്ന ഓരോ നിമിഷവും ലഭിക്കുന്ന അനുഭൂതി, അത് അഗസ്ത്യന്റെ അനുഗ്രഹമോ പ്രകൃതിയുടെ അനുഗ്രഹമോ, രണ്ടിലേതായാലും അഗസ്ത്യാർകൂടത്തിലെ അനുഭവം കേവലം വാക്കുകൾ കൊണ്ട് പറഞ്ഞു ഫലിപ്പിക്കാനാവില്ല.. ആ സുന്ദരമായ അനുഭൂതി ലഭിക്കാതെ പോകുന്നത് ഒരു മനുഷ്യന്റെ ഏറ്റവും വലിയ നഷ്ടം തന്നെയാണ്.

അഗസ്ത്യാർകൂടത്തിന്റെ നെറുകയിൽനിന്ന് ഉച്ചത്തിൽ ശബ്ദമുണ്ടാക്കരുതെന്ന് ഗൈഡ് മുന്നറിയിപ്പു തന്നു. ശബ്ദമുണ്ടാക്കിയാൽ മേഘപാളികളിൽ നമ്മുടെ ശബ്ദവീചികൾ പതിക്കുമ്പോൾ മഴയുണ്ടാകുമെന്ന് അവർ പറയുന്നു. ഉച്ചത്തിൽ അനാവശ്യ ശബ്ദമുണ്ടാക്കിയാൽ പ്രകൃതി കോപിക്കുമെന്നും ആ നിമിഷം തന്നെ അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റം നമുക്ക് നേരിട്ട് അനുഭവിച്ചറിയാം. ഇതിനു മുമ്പ് വന്ന അനുസരണയില്ലാത്ത ചിലർ ഗൈഡിന്റെ വാക്കുകൾ വകവയ്ക്കാതെ വലിയ രീതിയിൽ ശബ്ദമുണ്ടാക്കി. അതേത്തുടർന്ന് പ്രകൃതിയിലുണ്ടാക്കിയ മാറ്റം ശരിക്കും ഭയപ്പെടുത്തിയെന്ന് അവർ പറയുന്നു. അന്ന് മലമുകളിൽനിന്ന് തിരിച്ചിറങ്ങാൻ നന്നേ ബുദ്ധിമുട്ടിയത്രേ.

മനുഷ്യന്റെ കടന്നുകയറ്റം പ്രകൃതിയിലുണ്ടാക്കുന്ന ചില മാറ്റങ്ങൾ എത്രത്തോളം അപകടകരമാണെന്ന് ഗൈഡിന്റെ വാക്കുകളിൽനിന്ന് മനസ്സിലായി. ഞങ്ങളെന്തായാലും ആ പ്രകൃതിശക്തിയെ പരീക്ഷിക്കാൻ തയ്യാറായില്ല. ഇരുട്ടു വീഴുന്നതിനു മുമ്പു തന്നെ ഈ വന്ന വഴികളൊക്കെ താണ്ടി തിരിച്ച് ക്യാംപിലെത്തേണ്ടതുണ്ട്. കൊണ്ടുവന്ന ഭക്ഷണം കഴിച്ചിട്ട് ഉച്ചയ്ക്ക് 3 മണിയോടെ ഞങ്ങൾ മലയിറങ്ങി. വളരെ സാഹസികം തന്നെയായിരുന്നു മലയിറക്കവും.  മഴമേഘങ്ങൾ നമുക്കു ചുറ്റും നിൽക്കുന്നതിനാൽ പരസ്പരം കാണുക തന്നെ അസാധ്യം. വന്ന വഴികളായ ബോൺസായിവനവും പൊങ്കാലപ്പാറയും ഈറ്റക്കാടുകളുമൊക്കെ താണ്ടി 6 മണിയോടെ ഞങ്ങൾ വീണ്ടും അതിരുമലയിലെ ക്യാംപിലെത്തി. രാത്രിവിശ്രമത്തിനു ശേഷം പിറ്റേന്ന് അതിരാവിലെ തന്നെ ഞങ്ങൾ തിരികെ പുറപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com