കായൽക്കാഴ്ചകളുടെ ദൃശ്യവിരുന്നൊരുക്കി കൊല്ലം – ആലപ്പുഴ ബോട്ട് സർവീസ്
Mail This Article
യാത്രക്കാർക്കു കായൽക്കാഴ്ചകളുടെ ദൃശ്യവിരുന്നൊരുക്കുന്ന കൊല്ലം – ആലപ്പുഴ ബോട്ട് സർവീസ് ജനപ്രിയമാകുന്നു. ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ 3 കായലുകളെ ബന്ധിപ്പിച്ച് ദിവസവും രാവിലെ 10.30നു കൊല്ലത്തു നിന്നും ആലപ്പുഴയിൽ നിന്നും യാത്ര ആരംഭിക്കുന്ന രീതിയിലാണ് സർവീസ്. 8 മണിക്കൂ൪ ദൈ൪ഘ്യമള്ള ഉല്ലാസയാത്ര സ്വദേശികളും വിദേശികളുമായ എല്ലാ വിനോദസഞ്ചാര യാത്രികർക്കും ഹൃദ്യമായ അനുഭവമാണു സമ്മാനിക്കുന്നത്. 400 രൂപയാണു ടിക്കറ്റ് നിരക്ക്.
അഷ്ടമുടി, കായംകുളം, വേമ്പനാട് കായലുകളിലൂടെ സഞ്ചരിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനും കഴിയുന്നതാണ് ഈ യാത്ര. കൊല്ലം ബോട്ട് ജെട്ടിയിൽ നിന്ന് ആരംഭിക്കുന്ന യാത്ര കാവനാട്, പള്ളിക്കോടി, ചവറ, കോവിൽ തോട്ടം, ആലുംകടവ്, തറയിൽ കടവ്, വഴി അമൃതപുരിയിൽ എത്തിച്ചേരും. തുടർന്നു കായംകുളം, ആയിരംതെങ്ങ് വഴി തൃക്കുന്നപ്പുഴ വില്ലേജ് ജെട്ടിയിൽ എത്തും.
പിന്നീട് പല്ലനയാറ്റിലെ കുമാരകോടി, ചെമ്പകശ്ശേരി കവലയ്ക്കൽ വില്ലേജ് ജെട്ടി, വേമ്പനാട്ട് കായൽ വഴി സായ് പരിശീലന കേന്ദ്രം, നെഹ്റുട്രോഫി വള്ളംകളി നടക്കുന്ന പുന്നമടക്കായൽ എന്നിവ കണ്ടു മംഗലശേരി ജെട്ടി വഴി ആലപ്പുഴയിൽ വൈകിട്ട് 6.30നു യാത്ര അവസാനിക്കും.
കുട്ടനാട്ടിലെ കൃഷിസ്ഥലങ്ങൾ, പുഴയുടെ ഇരുവശങ്ങളിലുമായി വിനോദ സഞ്ചാരികൾക്കു താമസിക്കാവുന്ന ചെറിയ വീടുകൾ, പുഴയുടെ തീരത്തുള്ള കരുമാടിക്കുട്ടന്റെയും അതിനോടു ചേ൪ന്നുള്ള ബുദ്ധന്റെയും പ്രതിമകൾ എന്നിവ യാത്രയിലെ അവിസ്മരണീയമായ കാഴ്ചകളാണ്. 9400050387.
കൊല്ലത്തു നിന്നുള്ള ടിക്കറ്റ് നിരക്കുകൾ
കൊല്ലം – ചവറ (70 രൂപ), അമൃതപുരി (140), ആയിരംതെങ്ങ് (200), തൃക്കുന്നപ്പുഴ (270), തോട്ടപ്പള്ളി (350), ആലപ്പുഴ (400).