ADVERTISEMENT

തിരുവനന്തപുരം കാഴ്ചകളുടെ പറുദീസയാണ്. ബീച്ചുകളും കൊട്ടാരങ്ങളും ക്ഷേത്രങ്ങളും മലകളും കായലും എന്ന് വേണ്ട, അപൂർവ കഥകളുള്ള നിരവധി ചരിത്ര സ്മാരകങ്ങളും തിരുവനന്തപുരത്തു ഉണ്ട്. അങ്ങനെയുള്ള അനന്തപുരിയിലേക്ക് യാത്രക്ക് ഇറങ്ങുമ്പോൾ എവിടെയൊക്കെ പോകണം എന്നൊരു കൺഫ്യൂഷൻ എല്ലാവർക്കും ഉണ്ടാകാറുണ്ട്.

എന്ത് കൺഫ്യൂഷൻ ഉണ്ടായാലും തിരുവനന്തപുരത്ത് കുട്ടികളെയും കൊണ്ട് പോകാവുന്ന ചില സ്ഥലങ്ങൾ പരിചയപ്പെടുത്തുകയാണ് ഇവിടെ. സ്ഥിരം കുറച്ചു സ്ഥലങ്ങൾ ഒഴിവാക്കി തന്നെയാണ് ഈ കുറിപ്പ്. ഇതിൽ ഏതെങ്കിലും ഒക്കെ സ്ഥലത്തോടൊപ്പം കോവളം, ശംഖുമുഖം, വേളി, വിഴിഞ്ഞം, പൊൻമുടി, നെയ്യാർ എന്നിവ പോലുള്ള ഉല്ലാസയിടങ്ങൾ തിരഞ്ഞെടുക്കാം.

സുനിൽസ്‌ വാക്സ് മ്യൂസിയം

ഇന്ത്യയിലെ ഏക വാക്സ് സ്കൾപ്ചറുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിലെ കിഴക്കേക്കോട്ടയിൽ അനന്തവിലാസം അനക്സിൽ സ്ഥിതിചെയ്യുന്ന മെഴുക് മ്യൂസിയമാണ് സുനിൽസ്‌ വാക്സ് മ്യൂസിയം. സുനിൽ കണ്ടല്ലൂരിന്റെ കലാവിരുന്ന് കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കി അതിശയമായിരിക്കും. ഇരുനൂറിലധികം മെഴുകു പ്രതിമകൾ നിർമിച്ച സുനിലിനു മഹാരാഷ്ട്രയിലെ ലോനവാലയിൽ സ്വന്തമായി മ്യൂസിയമുണ്ട്. അമ്പതോളം മെഴുകു പ്രതിമകളാണ് ഇപ്പോൾ വാക്സ് മ്യൂസിയത്തിലുള്ളത്. വി.എസ്.അച്യുതാനന്ദൻ, ശ്രീനാരായണഗുരു, രജനീകാന്ത്, വിരാട് കോഹ്‌ലി, ശ്രീശ്രീ രവിശങ്കർ, സച്ചിൻ തെൻഡുൽക്കർ, മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, നരേന്ദ്രമോഡി, രാജാരവിവർമ, മോഹൻലാൽ, രാജീവ്ഗാന്ധി, ഇന്ദിരാഗാന്ധി, സൽമാൻ ഖാൻ, കരീന കപൂർ, ബാഹുബലി, ദുബായ് വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്–ബിൻ‍ അൽ മഖ്തോമിന്റെ പൂർണകായ മെഴുകു പ്രതിമ എന്നിങ്ങനെ നിരവധി വ്യക്തികളുടെ ജീവനുള്ളതെന്ന് തോന്നിക്കുന്ന പ്രതിമകളാണ് മ്യൂസിയത്തിന്റെ മുഖ്യ സവിശേഷത.

Sunils-Wax-Museum
സുനിൽസ്‌ വാക്സ് മ്യൂസിയത്തിലെ ചില കാഴ്ചകൾ

ലോകത്ത് തന്നെ അപൂർവം രാജ്യങ്ങളിൽ മാത്രമുള്ള വാക്സ് മ്യൂസിയങ്ങളിൽ തിളങ്ങുന്ന ഒന്നായി മാറികൊണ്ടിരിക്കുകയാണ് സുനിൽസ്‌ വാക്സ് മ്യൂസിയവും. വാക്സ് പ്രതിമകൾ കാണുന്നതിനൊപ്പം അവയ്ക്ക് ഒപ്പം ചിത്രങ്ങളെടുക്കാനും കഴിയും.

മാജിക് പ്ലാനറ്റ്

 

magic-planet-trivandrum
മാജിക് പ്ലാനെറ്റ്

മജീഷ്യൻ മുതുകാട് ഗോപിനാഥിന്റെ മാന്ത്രിക കൊട്ടാരമാണ് മാജിക് പ്ലാനറ്റ്. കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വിഡിയോ പാർക്കിലാണ് മാജിക് പ്ലാനറ്റ് സ്ഥിതി ചെയ്യുന്നത്. മുതിർന്നവരെ പോലും വിസ്മയിപ്പിക്കുന്ന ഈ മാന്ത്രിക കൊട്ടാരം കുട്ടികൾക്ക് മറക്കാന്ഡ കഴിയാത്തൊരു അനുഭവമായിരിക്കും. മാജിക്കിന്റെ ചരിത്രം പഠിക്കാൻ സഹായിക്കുന്ന ഹിസ്റ്ററി മ്യൂസിയം.

തെരുവു ജാല വിദ്യ കോർണർ, ജാലവിദ്യ തിയറ്റർ, സയൻസ് കോർണർ, ഭൂഗർഭ തുരങ്കം, ഓഡിറ്റോറിയം, ഷാഡോ പ്ലേ, ചിൽഡ്രൻസ് പാർക്ക്, മാജിക് ഷോർട് ഫിലിം എന്നിങ്ങനെ നിരവധി അദ്ഭുതങ്ങൾ കുട്ടികളെ കാത്ത് മാജിക് പ്ലാനറ്റിലുണ്ട്. ഒരു പകൽ മുഴുവൻ ചെലവഴിക്കാനുള്ളതിനാൽ ഭക്ഷണം സഹിതം എല്ലാ സൗകര്യങ്ങളും പ്ലാനറ്റിനകത്ത് തന്നെ ഒരുക്കിയിട്ടുണ്ട്. സന്ദർശന സമയം രാവിലെ 10 മണിമുതൽ വൈകിട്ട് 5 വരെയാണ്.

മ്യൂസിയം, സൂ

തിരുവനന്തപുരം നഗരത്തിലെ സ്വച്ഛസുന്ദരയിടമെന്ന് എല്ലാവരും മ്യൂസിയത്തെ പുകഴ്ത്താറുണ്ട്. നഗരത്തിലെ തിരക്കുകൾക്കിടെ സമാധാനത്തോടെ പോയിരിക്കാൻ കഴിയുന്നയിടം. നേപ്പിയർ മ്യൂസിയത്തിന്റെ ചുറ്റുമുള്ള മരത്തണലും പുൽമേടകളും എല്ലാവർക്കും വിശ്രമയിടം ഒരുക്കുന്നു, ആശ്വാസം പകരുന്നു.

ബ്രിട്ടീഷ് ഗവർണറായിരുന്ന നേപ്പിയറുടെ പേരിൽ അറിയപ്പെടുന്ന മ്യൂസിയം 1885 ലാണ് നിർമിച്ചത്. റോബർട്ട് ക്രിസോം എന്ന വാസ്തുവിദ്യാ വിദഗ്ധന്റെ രൂപ കൽപ്പനയാണ് മ്യൂസിയത്തിന്റെ സവിശേഷത. പുരാതന ആഭരണങ്ങൾ, മുഗൾ, ത‍ഞ്ചാവൂർ വംശങ്ങളുടെ ചിത്രങ്ങൾ, ആനക്കൊമ്പിലും ലോഹത്തിലും നിർമിച്ച കരകൗശല വസ്തുക്കൾ തുടങ്ങിയവയൊക്കെയാണ് മ്യൂസിയത്തിലുള്ളത്. 

മ്യൂസിയത്തിന്റെ സമീപത്ത് തന്നെയാണ് മൃഗശാലയും. ഒരിക്കലെങ്കിലും കുട്ടികളെയും കൊണ്ട് പോയിരിക്കേണ്ടയിടം. കടുവ, സിംഹം, കരിങ്കുരങ്ങ്, കാണ്ടാമൃഗം, സീബ്ര, കാട്ടു പോത്ത് തുടങ്ങിയ വന്യ ജീവികളെ പാർപ്പിച്ചിട്ടുള്ള മൃഗശാലയിൽ അവധിക്കാലത്ത് തിരക്കേറെയാണ്. 55 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മൃഗശാല ചുറ്റി കാണാൻ ഏറെ നടക്കേണ്ടതുണ്ട് എന്നതിനാൽ ചെറിയ സൈറ്റ് സീയിങ് വാഹനങ്ങൾ ലഭ്യമാണ്. നേരത്തെ ബുക്കുചെയ്താൽ വാഹനത്തിനായി അധികം കാത്തുനിൽക്കേണ്ടി വരില്ല. ലോകത്ത് മറ്റേതു മൃഗശാലയോടും കിടപിടിക്കാൻ തക്ക ഭംഗിയുള്ള തലസ്ഥാനത്തെ മൃഗശാല കുട്ടികൾക്ക് പുത്തൻ അനുഭനവമാകും.

കുതിരമാളിക

പത്മനാഭ സ്വാമി ക്ഷേത്രത്തിനടുത്ത് പദ്മതീർഥക്കുളത്തിന് എതിർവശത്തായി രണ്ടു നിലയുള്ള കൊട്ടാരം നിർമിച്ച സ്വാതി തിരുനാൾ മഹാരാജാവ് അതിനു പുത്തൻ മാളികയെന്നു പേരിട്ടു. മരത്തിൽ കടഞ്ഞെടുത്ത 122 കുതിരകൾ മേൽക്കൂര താങ്ങുന്ന കൊട്ടാരം കുതിരമാളികയെന്നാണ് അറിയപ്പെടുന്നത്. കുതിര മാളിക ഇപ്പോൾ ചരിത്ര മ്യൂസിയമാണ്. നവരാത്രി സംഗീതോത്സവം അരങ്ങേറുന്ന സ്ഥലമാണു കുതിരമാളികയുടെ മുറ്റം.

കൊട്ടാരത്തിനുള്ളിൽ വിസ്മയിപ്പിക്കുന്ന പെയിന്റിങ്ങുകൾ ഉണ്ട്. കൊട്ടാരത്തിലെ അമൂല്യമായ ആഡംബരം സിംഹാസനങ്ങളും പഴമയേറുന്ന കൊട്ടാര കാഴ്ചകളും കുട്ടികൾക്ക് കൗതുകമേകും. കൊട്ടാരത്തിനു മുന്നിൽ നിന്നു നോക്കിയാൽ വലതുഭാഗത്ത് ആദ്യത്തെ മണ്ഡപം. അതിന്റെ ഒന്നാം നില കടന്നാൽ ആഭരണങ്ങൾ സൂക്ഷിക്കുന്ന പേടകത്തിന്റെ രൂപത്തിൽ മേൽക്കൂരയുള്ള രണ്ടാം മണ്ഡപത്തിലെത്തുന്നു. അഷ്ടകോൺ മാതൃകയിലാണു നിർമിതി.  മറ്റൊരു ഇടനാഴി താണ്ടിയാൽ മൂന്നാമത്തെ ഗോപുരത്തിലെത്താം.

സ്വാതി തിരുനാളിന്റെ ധ്യാനമണ്ഡപമാണിത്. ഇവിടെയിരുന്നാണ് സ്വാതി തിരുനാൾ രാജാവ് കൃതികൾ രചിച്ചത്. ഈ ചെറിയ മുറിയിൽ നിന്നാൽ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ മുഖമണ്ഡപം തെളിഞ്ഞു കാണാം. മൂന്നാമത്തെ ഗോപുരത്തിനു താഴെയാണ് ഒറ്റത്തടയിൽ കൊത്തിയെടുത്ത കഴുക്കോലും മേൽക്കൂരയും. മരത്തിൽ നിർമിച്ച മോതിരം ഇവിടെയാണ്. കുതിര മാളികയുടെ മുറ്റത്തു നിന്നു തെക്കോട്ടുള്ള വഴി ചെന്നെത്തുന്നത് കൃഷ്ണപുരം കൊട്ടാരത്തിനു മുന്നിലാണ്. കളരിയുടെ മുന്നിൽ നിന്ന് അൽപ്പം മുന്നോട്ടു നടന്ന് ഇട ത്തോട്ടുള്ള വഴിയിലൂടെ നടന്നാൽ രംഗവിലാസം പാലസിനു മുന്നിലെത്താം. രാജാക്കന്മാരുടെ ഔദ്യോഗിക വസതികളാണ് കൃഷ്ണപുരവും രംഗവിലാസവും. ഇവിടെയാണ് ചിത്രാലയം ആർട് ഗാലറി.

പ്രിയദർശിനി പ്ലാനിറ്റോറിയം

priyadarshini-planitorium

GM-11 സ്റ്റാർ ഫീൽഡ് പ്രജക്ടറിലൂടെ കാണാൻ സാധ്യമായ പ്രപഞ്ച കാഴ്ചകൾ കാണിക്കുകയാണ് പ്രിയദർശിനി പ്ലാനിറ്റോറിയത്തിൽ. കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ സ്ഥിതി ചെയ്യുന്ന പ്ലാനിറ്റോറിയമാണിത്. ഭൂമിയുടെ ഏത് ഭാഗത്തെയും നക്ഷത്രങ്ങൾ നിറഞ്ഞ രാത്രി കാഴ്ച ലൈവായി ഇവിടെ കാണിക്കുന്നു. സ്പെയ്സിലെ കൗതുകകരമായ കാഴ്ചകൾ. 3ഡി സിനിമാ പ്രദർശന കേന്ദ്രം ത്രില്ലേറിയം ശാസ്ത്ര സാങ്കേതിക മ്യൂസിയം ശാസ്ത്ര പാർക്ക് ലേസർ പ്രദർശന കേന്ദ്രവും ഇതിന്റെ കൂടെ പ്രവർത്തിക്കുന്നു. മണിക്കൂറുകൾ കൊണ്ട് 

ഇവിടുത്തെ പ്രദർശന സമയങ്ങളിങ്ങനെയാണ്

1030 hrs (മലയാളം), 1200 hrs (ഇംഗ്ലീഷ്), 1500 hrs (മലയാളം), 1700 hrs (മലയാളം)

3D ഷോ - 1115 hrs മണിയ്ക്കാണ്.

ജൈവവൈവിധ്യ മ്യൂസിയം

Bio-Divorsity

ജൈവവൈവിധ്യത്തെ ആധുനിക സാങ്കേതികവിദ്യയുമായി ചേർത്ത് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന ജൈവ വൈവിധ്യ മ്യൂസിയം തിരുവനന്തപുരത്ത് വള്ളക്കടവിലാണ് സ്ഥിതി ചെയ്യുന്നത്. പ്രക‍ൃതിയെ കുറിച്ച് അറിയേണ്ടതെല്ലാം ഇവിടുണ്ടെന്ന് ഒറ്റവാക്കിൽ പറയാം.

ഗാലറികൾ, ടച്ച് സ്‌ക്രീൻ കിയോസ്കുകൾ,  ജൈവവൈവിധ്യത്തിന്റെ ത്രിഡി തിയറ്റര്‍, ഭൗമശാസ്ത്ര വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കായി വിശദീകരിക്കുന്ന തരത്തില്‍ നാസയുടെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്തിട്ടുള്ളതാണ് സയന്‍സ് ഓണ്‍ സ്ഫിയര്‍, കേരളത്തിലാദ്യമായിട്ടാണ് ഇത്തരമൊരു സംരംഭം. കേരളത്തിന്റെ തനതു നെല്ലിനങ്ങള്‍, സമുദ്രജീവികള്‍, സമുദ്രവൈവിധ്യം എന്നിവയെക്കുറിച്ച് വിശദീകരിക്കുന്ന വിജ്ഞാനപ്രദവുമായ പാനലുകള്‍ മ്യൂസിയത്തിന്റെ ആകര്‍ഷണമാണ്. ജൈവജാതിയിനങ്ങളുടെ വിഡിയോ പ്രദര്‍ശനവും ഉൾപ്പെടുത്തിയാണ് ജൈവവൈവിധ്യ മ്യൂസിയത്തിന്റെ നിർമാണം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com