ആരെയും മോഹിപ്പിക്കുന്ന പൈതൃക ട്രെയിൻ കാണാൻ തൽക്കാലം ഊട്ടിയിൽ പോകേണ്ട
Mail This Article
കൊല്ലങ്കോട് ∙ ആരെയും മോഹിപ്പിക്കുന്ന പൈതൃക ട്രെയിൻ കാണാൻ തൽക്കാലം ഊട്ടിയോളം പോകണമെന്നില്ല. കൊല്ലങ്കോട് എസ്ആർടി ഗോഡൗണിൽ ഊട്ടിയിലെ പൈതൃക ട്രെയിനിനെ പുനരാവിഷ്കരിച്ചതു സിനിമാ ചിത്രീകരണത്തിനായാണ്. ക്രിസ്റ്റി കൈതമറ്റത്തിന്റെ നിർമിച്ച്, ഷെയ്ൻ നിഗം നായകനാവുന്ന ചിത്രത്തിനു വേണ്ടി കലാ സംവിധായകൻ നിനേഷ് താനൂരാണു പൈതൃക ട്രെയിൻ പുനരാവിഷ്കരിച്ചത്.
ജീവൻ ജോജോ സംവിധാനം ചെയ്യുന്ന ഉല്ലാസം എന്ന ചിത്രത്തിനു വേണ്ടി ഒരുക്കിയതാണിത്. ചെലവു ചുരുക്കലായിരുന്നു ലക്ഷ്യം. 12 ദിവസം കൊണ്ട് 7 ലക്ഷത്തോളം രൂപ ചെലവിട്ടായിരുന്നു നിർമാണം. ട്രെയിനിന്റെ 3 ഭാഗവും തുറക്കാനും അകത്തു നിന്നും പുറത്തു നിന്നും ചിത്രീകരിക്കാനും കഴിയും വിധമാണു രൂപകൽപന. യഥാർഥ പൈതൃക ട്രെയിനിൽ 3 ദിവസം ചിത്രീകരണം നടത്തിയ ശേഷം അകത്തെ ചിത്രീകരണത്തിനാണു തീവണ്ടിയുടെ സെറ്റിട്ടതെന്ന് എക്സി.പ്രൊഡ്യൂസർ ഷാഫി ചെമ്മാട് പറഞ്ഞു.
സിനിമയ്ക്കായി നിർമിച്ച സെറ്റ് ഉപേക്ഷിക്കുകയോ പൊളിച്ചു മാറ്റുകയോ ആണു പതിവെങ്കിലും 6 മാസത്തേക്കു ഗോഡൗൺ വാടകയ്ക്ക് എടുത്ത ഉല്ലാസം ടീം അതു പരസ്യ, സിനിമാ ആവശ്യങ്ങൾക്കു വാടകയ്ക്കു നൽകുകയാണു ലക്ഷ്യം. ലൊക്കേഷൻ മാനേജർ സജേഷ് കൊല്ലങ്കോടാണ് ട്രെയിൻ നിർമിക്കാൻ എസ്ആർടി ഗോഡൗൺ കണ്ടെത്തിയത്.