ADVERTISEMENT

ഒാണക്കാലമാവുമ്പോൾ എല്ലായിടത്തും പായസമുണ്ടാവും. എന്നാൽ, വർഷം മുഴുവൻ ‘വീട്ടിലുണ്ടാക്കുന്ന പായസം’ ലഭിക്കുന്ന ഒരേയൊരു കടയേ ഉള്ളൂ. അതു തിരുവനന്തപുരത്താണ്. ഇന്ത്യൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ പാചകക്കാരൻ രാമചന്ദ്ര അയ്യർ തയാറാക്കുന്ന നവരസ പായസം...

പത്തു വർഷം മുൻപ് ഒരു സായാഹ്നം. തിരുവനന്തപുരം മസ്കറ്റ് ഹോട്ടൽ. രാഷ്ട്രപതി പ്രതിഭാ പാട്ടീൽ അതിഥിയായി എത്തി. എങ്ങും കർശന സുരക്ഷ. ജോലിക്കാരെ പോലും പരിശോധിച്ച ശേഷമാണ് അകത്തേക്കു കടത്തി വിട്ടത്. പതിവു പോലെ ഞാൻ ഡ്യൂട്ടിയിൽ കയറി. രാഷ്ട്രപതി ആവശ്യപ്പെടുന്നതെന്തും ഉടൻ എത്തിക്കണമെന്നാണ് ഉത്തരവ്. ഞാനുൾപ്പെടെ ഷെഫുമാരെല്ലാം ടെൻഷനോടെ വിളി കാത്തുനിന്നു. ഏകദേശം ആറു മണിക്ക് ഗവർണറുടെ ഫോൺ. ‘‘രാഷ്ട്രപതിക്ക് പായസം കുടിക്കാൻ ആഗ്രഹമുണ്ട്. പഞ്ചസാരയിടാതെ ഉണ്ടാക്കണം.’’ പഞ്ചസാരയില്ലാതെ പായസം; എന്റെ നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞു. ഉണ്ടാക്കാമെന്നു പറയുകയല്ലാതെ വേറെ വഴിയില്ല.

ഹരിപ്പാടുള്ള ഒരു പരിചയക്കാരനെ വിളിച്ചു. കുറച്ച് പച്ച നെല്ല്  എത്തിച്ചു തരണമെന്നു പറഞ്ഞു. വേറൊരു സുഹൃത്തിനോടു ചോദിച്ച് തലേദിവസം പ്രസവിച്ച പശുവിന്റെ പാൽ വാങ്ങി. പച്ചനെല്ലിന്റെ തവിടിനും പെറ്റ പശുവിന്റെ പാലിനും സ്വതവേ മധുരമുണ്ട്. രണ്ടും ചേർത്ത് പായസം തയാറാക്കി. രാഷ്ട്രപതിക്കു കഴിക്കാനുള്ള ഭക്ഷണം ഡോക്ടർമാർ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കാറുണ്ട്. പായസത്തിൽ കെമിക്കൽ ചേർത്തിട്ടുണ്ടെന്ന് അവർക്കു സംശയം. ചേരുവ പറഞ്ഞു ബോധ്യപ്പെടുത്തിയ ശേഷം രാഷ്ട്രപതി പായസം കുടിച്ചു. ‘‘ബാബാ, എന്റെ കൂടെ ഡൽഹിയിലേക്ക് വരൂ’’ പ്രതിഭാ പാട്ടിൽ ക്ഷണിച്ചു. സാക്ഷാൽ അനന്തപദ്മനാഭനെ തൊഴുത് ഞാൻ സമ്മതം മൂളി.

ramachandra-iyer--3-gif

കഥകളിയിലെ നവരസങ്ങൾ പായസത്തിൽ പകർത്തിയ രാമചന്ദ്ര അയ്യരാണ് കഥ പറയുന്നത്. രാഷ്ട്രപതിയുടെ പാചകക്കാരനാകുന്നതിനു മുൻപ് കെടിഡിസി ഹോട്ടലിൽ ചീഫ് കുക്ക് ആയിരുന്നു അയ്യർ. ഒൻപതു തരം പായസം ഒരുമിച്ചു കുറുക്കി ‘നവരസ പായസം’ ഉണ്ടാക്കിയപ്പോഴാണ് ഷെഫുമാരുടെ നിരയിൽ അയ്യർ ഒന്നാമനായത്. ജോലിയിൽ നിന്നു വിരമിച്ച ശേഷം പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ തെക്കേ നടയിൽ ‘ശ്രീ മൂകാംബിക നവരസം പായസക്കട’ ആരംഭിച്ചു. വർഷം മുഴുവൻ ‘വീട്ടിലുണ്ടാക്കുന്ന പായസം’ ലഭിക്കുന്ന ഒരേയൊരു കടയാണ് അയ്യരുടേത്.

ജഗതി ശ്രീകുമാറിന്റെ പ്രസംഗം കേട്ടാണ് അയ്യർ നവരസങ്ങളെ കുറിച്ച് ആലോചിച്ചത്. ഭയാനകം, ശൃംഗാരം, ലാസ്യം തുടങ്ങിയ ഭാവങ്ങൾ ജഗതി അഭിനയിച്ചു കാണിച്ചപ്പോൾ സദ്യ കഴിക്കുന്ന ആളുകളുടെ മുഖം അയ്യർ ഓർത്തു. സ്വയം പാകപ്പെടുത്തിയ പായസത്തിന്റെ ബാക്കി കഥ അയ്യർ പറയട്ടെ.

‘‘പൈനാപ്പിളിനു പുളിയാണ്. ഇളം വാഴയ്ക്കയും പുളിക്കും. മാമ്പഴത്തിനു മധുരം. ചക്കയ്ക്ക് ചെറുമധുരം. ഇവയിൽ ശർക്കര ചേർത്ത് വെവ്വേറെ പായസം വയ്ക്കാറുണ്ട് – ഏത്തപ്പഴം പ്രഥമൻ, ചക്ക പ്രഥമൻ, മാമ്പഴം പ്രഥമൻ, പൈനാപ്പിൾ പ്രഥമൻ. അരി, കടല, ചെറുപയർ, ഗോതമ്പ് എന്നിവയാണ് മറ്റു പായസങ്ങൾ. ഈന്തപ്പഴവും വേറെ ചില പഴങ്ങളും ചേർത്ത് മിക്സഡ് പായസവും ഉണ്ടാക്കാറുണ്ട്. ഈ ഒൻപതു പായസങ്ങൾ കൂട്ടിക്കലർത്തിയൊരു പരീക്ഷണം നടത്തി. തേനും കരിമ്പിന്റെ നീരും ഒഴിച്ചാണ് കുറുക്കിയത്. പായസം കുടിച്ചവർ അഭിനന്ദിച്ചു. ചേരുവ തിരക്കിയവരോട് ‘നവരസ പായസം’ എന്നു പേരു പറ‍ഞ്ഞു.’’

അനന്തപുരി പാൽപായസം

ഉത്രം തിരുനാൾ മാർത്താണ്ഡവർമ ‘പാചക കുലപതി’യെന്നു കൽപിച്ചു നൽകിയ അംഗീകാരപത്രം അയ്യർ വീടിന്റെ പൂമുഖത്തു തൂക്കിയിട്ടുണ്ട്. ഏഴാം വയസ്സിൽ തിരുവനന്തപുരത്ത്  എത്തിയ അയ്യരുടെ കണക്കിൽ ‘വലിയ സമ്പാദ്യം’. അമ്മാവന്റെ സഹായിയായി പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ പാചകപ്പുരയിൽ കയറി. 1971ൽ കെടിഡിസിയിൽ കുക്ക്. 2008ൽ രാഷ്ട്രപതിയുടെ പാചകക്കാരനായി ഡൽഹിയിൽ... ഇന്നലെകൾ അയ്യർ ഓർത്തെടുത്തു.

ഹരിപ്പാട് വെങ്കടാചലം എന്റെ വല്യച്ഛനാണ്. ചിത്തിര തിരുനാൾ മഹാരാജാവിന്റെ ഭരണകാലത്ത് പദ്മനാഭസ്വാമി ക്ഷേത്രത്തിൽ പാചകക്കാരനായിരുന്നു. മുറജപത്തിന് പരിപ്പ് പ്രഥമൻ ഉണ്ടാക്കി വീരശൃംഖലയും പട്ടും സമ്മാനം നേടിയ ആളാണ് അമ്മാവൻ. എന്റെ ജ്യേഷ്ഠൻ സീതാരാമനും പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദാസ്യ പ്രവർത്തിയായിരുന്നു. സഹായിയായി ഞാൻ കൂടെ കൂടി. അന്ന് പ്രമാണിമാരുടെ നാടായിരുന്നു തിരുവനന്തപുരം. അവരുടെ വീടുകളിൽ  ഉത്സവം പോലെയാണ് വിവാഹം നടത്തിയിരുന്നത്. പത്തും ഇരുപതും കൂട്ടം പായസം തയാറാക്കും. ചേരുവയും പാചക രീതികളും ഞാൻ അവിടെ നിന്നു കണ്ടു പഠിച്ചു. 1971ൽ അസിസ്റ്റന്റ് കുക്കായി കെടിഡിസിയിൽ ജോലി കിട്ടി.

ramachandra-iyer-1-gif

സായാഹ്ന ഭക്ഷണം തുടങ്ങി

സദ്യയിലും പായസങ്ങളിലും ഞാൻ നടത്തിയ പരീക്ഷണങ്ങൾ അതിഥികൾക്ക് ഇഷ്ടപ്പെട്ടു. മലയാളികൾക്കു ‘സായ്ഹ്ന ഭക്ഷണം’ ശീലിപ്പിച്ചത് ഞങ്ങളാണ്. പതുക്കെപ്പതുക്കെ എല്ലാ ഹോട്ടലുകാരും സായാഹ്ന ഭക്ഷണം ഉണ്ടാക്കി തുടങ്ങി. എംജിആർ, ജയലളിത, ജയൻ, ശ്രീവിദ്യ, സോമൻ, മധു തുടങ്ങി ഒട്ടേറെ സിനിമാ താരങ്ങൾക്കു ഭക്ഷണം ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. ഇവരിൽ പലരും തിരുവനന്തപുരത്തു വരുമ്പോൾ എന്നെ വിളിച്ച് സ്പെഷൽ പായസം വേണമെന്നു പറയുമായിരുന്നു. നല്ല വാക്കുകൾ ഒരിക്കലും മറക്കില്ല.

ഗുരുവായൂരിൽ കെടിഡിസി മംഗല്യ ഹോട്ടൽ തുറന്നപ്പോൾ അവിടേക്ക് സ്ഥലം മാറി. വടക്കൻ ജില്ലകളിൽ ചേരുവകൾക്കു മാറ്റമുണ്ട്. തിരുവനന്തപുരത്തു സദ്യയുടെ പ്രൗഢിയാണ് ബോളി. കടലമാവും മൈദയും കുഴച്ച് കുങ്കുമപ്പൂ ചേർത്തുണ്ടാക്കുന്ന വിഭവമാണ് ബോളി. തിരുവനന്തപുരത്തുകാർക്ക് സദ്യ സമ്പൂർണമാകണമെങ്കിൽ ബോളിയിൽ പായസം വിളമ്പി കഴിക്കണം.

 

പൂർണരൂപം വായിക്കാം

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com