സാരിയുടുത്ത് ട്രെക്കിങ്ങിന് പോയ നടി
Mail This Article
അഭിനേത്രിയായും മോഡലായുമൊക്കെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് ജിലു ജോസഫ്. ആളൊരു സഞ്ചാരപ്രിയ കൂടിയാണ്. യാത്രകളെ ഒത്തിരി ഇഷ്ടപ്പെടുന്ന ജിലുവിന് കൂടുതലും ട്രെക്കിങ്ങിനോടാണ് താല്‍പര്യം. കാടും മലയും കയറി പ്രകൃതിയുടെ മടിത്തട്ടില്‍ ചെറിയൊരു ടെന്റടിച്ച് കഴിയാനുമൊക്കെ ഒത്തിരിയിടഷ്ടമാണ് ജിലുവിന്. നടത്തുന്ന യാത്രകളില്‍ അധികവും ഇത്തരത്തിലുള്ളതും. കൂടുതലും കേരളത്തിനകത്തുതന്നെ യാത്ര നടത്താനാണ് താല്‍പര്യമെന്നും ജിലു പറയുന്നു. ഈയടുത്ത് വയനാടന്‍ മലനിരകളിലേക്ക് ജിലുവൊരു കിടുക്കന്‍ ട്രിപ്പുപോയി. ആ വിശേഷങ്ങള്‍ അറിയാം.
സാരിയുടുത്ത് മലകയറിയ യുവതി
സാധാരണ എല്ലാവരും യാത്രയ്ക്ക് ഏറ്റവും സിമ്പിളായി വസ്ത്രം ധരിച്ചാണ് പോകാറ്. പ്രത്യേകിച്ച് ട്രെക്കിങ് പോലെയുള്ള ബുദ്ധിമുട്ടേറിയ യാത്രകൾക്ക്. എന്നാല്‍ ജിലുവിന് സാരിവിട്ടൊരു കളിയില്ല. യാത്രകളെ എത്രമാത്രം പ്രണയിക്കുന്നുവോ അതുപോലെ തന്നെ ഏറ്റവും പ്രിയപ്പെട്ടതാണ് താരത്തിന് സാരിയും. ഏത് യാത്രയ്ക്ക് പുറപ്പെട്ടാലും ഉപയോഗിച്ചാലും ഇല്ലെങ്കിലും ഒരു സാരി എപ്പോഴും ജിലു തന്റെ ബാഗില്‍ എടുത്തുവയ്ക്കും. അത് ചിലപ്പോള്‍ ഉപയോഗിക്കില്ലായിരിക്കും. എല്ലാവരും ചോദിക്കും എന്തിനാണ് ഇങ്ങനെ അധികഭാരം എടുക്കുന്നതെന്ന്. എനിക്ക് അതൊരു ഭാരമല്ലെന്നാണ് ജിലുവിന്റെ മറുപടി. മാത്രമല്ല സാരിയിലാണ് ഏറ്റവും കംഫര്‍ട്ടബിള്‍ എന്നും ജിലുപറയുന്നു.
ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ താല്‍പര്യമുള്ള ജിലുവിന്റെ ഭൂരിഭാഗം ട്രിപ്പുകളും സോളോട്രിപ്പുകളാണ്. വയനാട്ടിലേക്കുള്ള യാത്രയും ഏതാണ്ട് ഒറ്റയ്ക്ക് തന്നെയായിരുന്നു. സുഹൃത്തുക്കളുടെ ക്ഷണപ്രകാരമായിരുന്നു അങ്ങോട്ടേക്കുള്ള യാത്ര. പിന്നീട് ആ യാത്രയില്‍ അവരും പങ്കാളികളായി. അമ്പലവയല്‍, മേപ്പാടി, തൊള്ളായിരം കണ്ടി എന്നിവിടങ്ങളില്‍ നടത്തിയ യാത്രയില്‍ അമ്പലവയലില്‍ ഒരു മലയ്ക്ക് മുകളില്‍ സാരിയുടുത്ത് തലയെടുപ്പോടെ നില്‍ക്കുന്ന ജിലുവിനെ കാണാം. തന്റെ ഫെയ്‌സ്ബുക്ക് പേജിലൊക്കെ താരം ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്. കാണുമ്പോള്‍ ബുദ്ധിമുട്ടേറിയതെന്നു തോന്നുമെങ്കിലും സാരിയുടുത്ത് കയറാന്‍ ഒരു പ്രശ്‌നവുമുണ്ടായില്ലെന്നാണ് ജിലുവിന്റെ അഭിപ്രായം.
വയനാടന്‍ യാത്രകളില്‍ മിക്കവരും വിട്ടുപോകുന്നിരടമാണ് തൊള്ളായിരം കണ്ടി. എന്നാല്‍ ഈ സ്ഥലത്തിന്റെ മാന്ത്രികത പറഞ്ഞറിയിക്കാനാവില്ല. ഇടതൂര്‍ന്ന കാടുകളാല്‍ സമൃദ്ധമായ ഇവിടേക്കുള്ള യാത്രയ്ക്കിടയില്‍ വെള്ളച്ചാട്ടങ്ങളും കാട്ടരുവികളുമെല്ലാം കാണാം. ഒരു സ്വകാര്യ ഭൂമിയാണിതെങ്കിലും വയനാടിന്റെ ഹരിതഭംഗിക്ക് മാറ്റ്കൂട്ടുന്നയിടം എന്നുതന്നെ തൊള്ളായിരം കണ്ടിയെ വിശേഷിപ്പിക്കാം.
മറക്കാനാവില്ല ഡെറാഡൂൺ യാത്ര
തന്റെ സ്വദേശം കുമളിയായതിനാലാകാം ഈ പ്രകൃതിസ്‌നേഹവും മലകയറ്റവുമൊക്കെ എപ്പോഴും ഒപ്പമുള്ളതെന്ന് ജിലു. നേരത്തേ പറഞ്ഞതുപോലെ സോളോട്രിപ്പാണ് ഭൂരിഭാഗവും നടത്തുന്നതെങ്കിലും ഡെറാഡൂണിലേക്ക് നടത്തിയ ഗ്രൂപ്പ് യാത്ര മറക്കാനാവില്ല. ആദ്യമായിട്ടാണ് ഞാന്‍ 8പേരടങ്ങുന്ന ഒരു സംഘത്തിനൊപ്പം യാത്ര പോകുന്നത്. കൂട്ടുകൂടിപോകാത്തതിനാല്‍ എങ്ങനെ ഇടപെടണം എന്നൊക്കെ ഭയങ്കര സംശയമായിരുന്നു എനിക്കാദ്യം. എന്നാല്‍ ട്രെക്കിങ് ആരംഭിച്ചതും എന്റെ സംശയങ്ങളെല്ലാം മലമുകളിലേക്ക് പറപറന്നു. ശരിക്കും എഞ്ചോയ് ചെയ്‌തൊരു ട്രിപ്പായിരുന്നു അത്.
എല്ലാവരുമായി പെട്ടെന്ന് തന്നെ അടുത്തു. അതിന് സഹായിച്ചത് ക്യാമ്പിംഗായിരുന്നു. ഹര്‍കി ദുന്‍ എന്ന പ്രശസ്തമായ ട്രെക്കിങ് സ്‌പോട്ടിലേയ്ക്കുള്ള വഴിയാണ് ഞങ്ങള്‍ തെരഞ്ഞെടുത്തത്. ക്യാമ്പ് ചെയ്യാന്‍ നല്ലൊരു സ്ഥലം ലഭിച്ചപ്പോള്‍ അവിടെ ടെന്റടിച്ചു. മഴക്കാലത്ത് ട്രെക്കിങ് നടത്താന്‍ ഒരു പ്രത്യേക രസമാണ്. ജിലുവിന്റെ വാക്കുകളിൽ യാത്രയോടുള്ള ആവേശവും പ്രണയവും നിറയുന്നു.
ഇനിയും ഒരുപാട് കാടുകളും മേടുകളും താണ്ടാന്‍ ഒരുമടിയുമില്ലെന്ന് പറഞ്ഞ ജിലുവിന് ഒരാഗ്രഹമേയുള്ളൂ. പറ്റുന്നിടത്തോളം കാലം യാത്രകള്‍ നടത്തുക. പ്രത്യേകിച്ചൊരു ഇഷ്ടസ്ഥമൊന്നുമില്ല, സ്ഥലങ്ങളേക്കാള്‍ എനിക്കിഷ്ടടം അതിനായുള്ള യാത്രകളാണ് എന്നുപറഞ്ഞുനിര്‍ത്തിയ ജിലു തന്റെ അടുത്ത ട്രെക്കിങ്ങിന്‌റഎ പണിപ്പുരയിലേയ്ക്ക് പ്രവേശിച്ചുകഴിഞ്ഞു.