ADVERTISEMENT

 

പണ്ടൊക്കെ ഒഴിവുദിവസം കിട്ടിയാൽ കുട്ടികളെയും കൂട്ടിക്കൊണ്ടു തറവാട്ടിൽ പോകുന്ന ഒരു ശീലമുണ്ടായിരുന്നു മലയാളികൾക്ക്. നല്ല ഭക്ഷണവും കുറെയേറെ വർത്തമാനങ്ങളുമായി എല്ലാവരും ഒത്തുചേരുന്ന കുറച്ചു ദിവസങ്ങൾ. കാലം മാറിയപ്പോൾ അവധിക്കു തറവാട്ടിൽ പോകുന്നതിനു പകരം ഹോളിഡേ ഡെസ്റ്റിനേഷൻസ് തേടിയിറങ്ങുകയാണ് മലയാളികൾ. തിരക്കുകളിൽനിന്നു മാറി നിൽക്കാൻ ഒരിടം എന്നുമാത്രമേ പലപ്പോഴും ഹോളിഡേ ഡെസ്റ്റിനേഷൻസ് കൊണ്ട് ഉദ്ദേശിക്കാറുള്ളൂ. അങ്ങനെ പോയൊന്നു ശാന്തമായിരിക്കാൻ ഒരു തറവാടു തന്നെ കിട്ടിയാലോ! ആ സാധ്യതയിലേക്കു സഞ്ചാരികളെ ക്ഷണിക്കുകയാണ് കുമരകത്തെ തറവാട് ഹെറിറ്റേജ് ഹോം. 

ഇതൊരു തറവാടു വീട്

ഏകദേശം 150 വർഷം പഴക്കമുള്ള വീടാണ് ഹെറിറ്റേജ് ഹോം ആയി പരിഷ്ക്കരിച്ചിരിക്കുന്നത്. കുമരകത്തിന്റെ ജീവനാഡിയായ കനാലുകളും കായൽ രുചികളും അനുഭവിച്ചറിയാൻ ‘തറവാട്’ അവസരമൊരുക്കുന്നു. ചെറിയൊരു തോടിനു കുറുകെയുള്ള പാലം കടന്നു വേണം തറവാടിന്റെ ഹരിതാഭമായ കോമ്പൗണ്ടിലെത്താൻ. മാവും മറ്റു മരങ്ങളും തണൽ വിരിക്കുന്ന മുറ്റത്ത് എത്തുമ്പോഴേ മനസ്സ് ശാന്തമാകും. ഇൻസ്റ്റാ ഫ്രീക്കന്മാരുടെ ഭാഷയിൽ പറഞ്ഞാൽ 'പീസ് മോഡ് ഓൺ'! ഒന്നരനൂറ്റാണ്ടിന്റെ ഓർമകളുമായാണ് ഈ മുത്തശ്ശിവീട് സഞ്ചാരികളെ കാത്തിരിക്കുന്നത്. ഓർമകളെ പുതിയ കാലത്തിലേക്ക് ബന്ധിപ്പിക്കുന്നതു പോലെ മുറ്റത്തുതന്നെ അതിമനോഹരമായ നീന്തൽക്കുളം സജ്ജീകരിച്ചിരിക്കുന്നു. കുളത്തിന് എതിർവശത്തെ പടിപ്പുര വാതിൽ തുറന്നാൽ ചെറുവള്ളങ്ങളും കെട്ടുവള്ളങ്ങളും ഒഴുകി നടക്കുന്ന കനാൽ കാണാം. വേമ്പനാട്ടു കായലിലേക്ക് കുമരകംവാസികളെ ബന്ധിപ്പിക്കുന്ന ജലപാതയാണ് ഈ കനാലുകൾ. ഇവിടെ നിന്നാൽ, ചെറുവല എറിഞ്ഞും ചൂണ്ടയിട്ടും മീൻ പിടിക്കുന്ന പ്രദേശവാസികളെ കാണാം. കനാൽപരപ്പിൽനിന്ന് കായലിലേക്ക് അവരുടെ ജീവിതവും അങ്ങനെ ഒഴുകുകയാണ്.

THARAVADU-01-gif

മുറ്റത്തൊരു നീന്തൽക്കുളം

തറവാട് ഹെറിറ്റേജ് ഹോമിലെത്തുന്ന ഏതു സഞ്ചാരിയുടെയും മനം കവരും മുറ്റത്തെ വിശാലമായ നീന്തൽക്കുളം. ഏകദേശം ആറു മാസം മുൻപാണ് തറവാടിന്റെ നടുമുറ്റത്ത് ആധുനിക സൗകര്യങ്ങളുള്ള നീന്തൽക്കുളം ഒരുക്കിയത്. കുട്ടികൾക്കായി ചെറുനീന്തൽക്കുളവും അടുത്തുണ്ട്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് നിർമിതി. അതിനാൽ, ടെൻഷൻ ഫ്രീയായി നീന്തിത്തുടിക്കാം.

ഇനിയൊരു ഫ്ലാഷ് ബാക്ക്

THARAVADU5-gif

മാളിയേക്കൽ കുടുംബാംഗമായ എം.സി. ചാണ്ടി 1870 ൽ പണികഴിപ്പിച്ചതാണ് ഈ തറവാട്. അദ്ദേഹത്തിന് അന്നു പ്രായം വെറും 16. മക്കളും ചെറുമക്കളും ആയതോടെ പിന്നീട് ചെറിയ കൂട്ടിച്ചേർക്കലുകൾ വരുത്തി. എം.സി. ചാണ്ടിയുടെ ചെറുമകൻ ജോസഫ് ജോണിന്റെ ഉടമസ്ഥതയിലാണ് പ്രൗഢഗംഭീരമായ ഈ തറവാട് ഇപ്പോൾ. ഹെറിറ്റേജ് ഹോം എന്ന ആശയം അന്വർഥമാക്കുന്ന പരമ്പരാഗത ഗൃഹം തന്നെയാണിത്. മറ്റു ഹെറിറ്റേജ് ഹോമുകളിൽനിന്ന് തറവാടിനെ വ്യത്യസ്തമാക്കുന്നതും ഈ പാരമ്പര്യമാണ്. മൂന്നു ഭാഗങ്ങളായാണ് വീടു നിർമിച്ചിരിക്കുന്നത്. ഇരുനിലയുള്ള പ്രധാന കെട്ടിടത്തിന് ഇരുവശങ്ങളിലുമായി ഒറ്റനില നിർമിതികൾ. അതിപുരാതന സിറിയൻ ക്രിസ്ത്യാനികളുടെ കുടുംബവീടിന്റെ പ്രൗഢിയും പഴമയും വിളിച്ചോതുന്ന വാസ്തുശിൽപമികവ് ഈ നിർമിതിയിൽ കാണാം. സഞ്ചാരികൾക്കായി സ്വന്തം തറവാടിന്റെ വാതിലുകൾ തുറന്നിട്ടപ്പോൾ ജോസഫ് ജോൺ ആദ്യം ചെയ്തത് പഴമയ്ക്കു കോട്ടം വരുത്താതെ ആധുനിക സൗകര്യങ്ങൾ കൂട്ടിച്ചേർക്കുകയായിരുന്നു. പഴയ കുടുംബചിത്രങ്ങളും തറവാടു വീടിന്റെ രേഖാചിത്രങ്ങളും സഞ്ചാരികൾക്കായി ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. അക്കാലത്തെ ജീവിതസാഹചര്യങ്ങളും രീതികളും വെളിവാക്കുന്നതാണ് ഈ ചിത്രങ്ങൾ. 

കുമരകത്തിന്റെ രുചി അറിയാം

THARAVADU-3-gif

നല്ല കായൽ മീനിന്റെ രുചിയാണ് കുമരകത്തിന്. അതിനൊപ്പം നിൽക്കും താറാവ് മപ്പാസ്. ചൂടു കപ്പയ്ക്കൊപ്പം മുളകിട്ട മീൻകറിയും പാലപ്പത്തിനൊപ്പം താറാവ് മപ്പാസുമായാൽ പിന്നെ മറ്റു രുചികളൊന്നും അതിന് അടുത്തെത്തില്ല. സഞ്ചാരികൾക്കായി കുമരകത്തെ തനതു രീതിയിൽ തന്നെയാണ് തറവാട് ഹെറിറ്റേജ് ഹോമിലെ പാചകം. നാടൻ വിഭവങ്ങൾക്കൊപ്പം തറവാട് ഹെറിറ്റേജ് ഹോമിന്റെ സ്പെഷൽ വിഭവങ്ങളും അതിഥികൾക്കായി ഒരുക്കിയിട്ടുണ്ട്. അതിലൊന്നാണ് പോർക്ക്–ബീഫ് റോസ്റ്റ്. നല്ല നാടൻ മസാലയിൽ വേവിച്ചെടുക്കുന്ന പോർക്കും ബീഫും റോസ്റ്റാക്കിയെടുക്കുന്നതാണ് സംഭവം. ചോറിനും ചപ്പാത്തിക്കുമൊപ്പം കിടു കോമ്പിനേഷനാണ് പോർക്ക്–ബീഫ് റോസ്റ്റ്. വിഭവങ്ങൾ ആസ്വദിച്ചു കഴിക്കാൻ വിശാലമായ ഭക്ഷണശാലയും ഇവിടെയുണ്ട്. 

വിശ്രമിക്കാൻ വിശാലമായ മുറികൾ

THARAVADU6-gif

മരത്തിന്റെ തട്ട് ഇട്ട പഴയ തറവാടു വീടുകളെ ഓർമിപ്പിക്കുന്നതാണ് ഇവിടുത്തെ എല്ലാ മുറികളും. മട്ടുപ്പാവും വിശാലമായ വരാന്തകളും ബാൽക്കണിയുമൊക്കെയുള്ള മുറികൾ സ്വകാര്യതയും സ്വാസ്ഥ്യവും പകരും. എല്ലാ ആധുനിക സൗകര്യങ്ങളും മുറിയിൽ ഒരുക്കിയിരിക്കുന്നു. മരക്കസേരകളും മരം കൊണ്ടുള്ള ഇന്റീരിയറും സഞ്ചാരികൾക്ക് തീർച്ചയായും കേരളത്തിന്റെ ഹെറിറ്റേജ് അനുഭവം സമ്മാനിക്കും. ഇത്തരം പതിമൂന്ന് എസി മുറികളാണ് ഇവിടെയുള്ളത്. കുടുംബസമേതം എത്തുന്ന സഞ്ചാരികളെ ഉൾക്കൊള്ളാൻ കഴിയുന്ന വിശാലമായ മുറികളാണിവ. 

കായലിലൂടെ കെട്ടുവള്ളയാത്ര

THARAVADU-02-gif

കായൽഭംഗി ആസ്വദിക്കുന്നത് വള്ളത്തിലിരുന്നു തന്നെ വേണം. തറവാട് ഹെറിറ്റേജ് ഹോമിലെത്തുന്നവർക്ക് കുമരകത്തിന്റെ കായൽക്കാഴ്ചകൾ ആസ്വദിക്കാനുള്ള സൗകര്യവും ഒരുക്കുന്നു. സഞ്ചാരികളുടെ താല്പര്യം അനുസരിച്ച് ബോട്ടുകളോ ചെറുവള്ളങ്ങളോ വലിയ കെട്ടുവള്ളമോ തിരഞ്ഞെടുക്കാം. തറവാടിന്റെ തൊട്ടടുത്തുള്ള കനാലിൽനിന്നു തന്നെ കെട്ടുവള്ളത്തിൽ കയറാം. കുമരകത്തെ ചെറുദ്വീപുകളെ ബന്ധിപ്പിക്കുന്ന ഈ കനാലുകൾ ചെന്നു ചേരുന്നത് വേമ്പനാട്ടുകായലിലാണ്. കനാലിൽനിന്ന് കായലിലേക്കു കെട്ടുവള്ളം കയറുമ്പോൾ ഒരു ഉലച്ചിലുണ്ട്. കായൽപ്പരപ്പിലെ ഭ്രാന്തൻ കാറ്റിന്റെ സ്നേഹപ്പിടുത്തം സമ്മാനിക്കുന്ന ഉലച്ചിൽ! ഇനിയങ്ങോട്ട് നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന കായൽക്കാഴ്ചകൾ മാത്രം. ചെറുതുരുത്തിലെ തെങ്ങുകളും പക്ഷിജീവിതങ്ങളും ആസ്വദിച്ച് ഇരിക്കുമ്പോൾ നേരം പോകുന്നത് അറിയില്ല. പടിഞ്ഞാറ് ചുവപ്പ് പടരുമ്പോഴാകും നേരമിത്ര കഴിഞ്ഞല്ലോ എന്ന് ഓർമ വരുന്നത് തന്നെ.

ഒത്തുകൂടലിന്റെ രാത്രികൾ

വർത്തമാനങ്ങളും കളിതമാശകളുമായി രാത്രിയിൽ ഒത്തുചേർന്നിരിക്കാനും തറവാട് ഹെറിറ്റേജ് ഹോം സൗകര്യമൊരുക്കുന്നു. പൂൾ സൈഡിൽ ബാർബിക്യൂ പാർട്ടി നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഒത്തുചേരലുകൾക്ക് രസം പകരാൻ ക്യാംപ് ഫയർ നടത്തുകയും ചെയ്യാം. പകലുകൾ പോലെ രാത്രികളും ഇവിടെ സജീവമാണ്. ഏതു നേരത്തും അതിഥികളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു ചെയ്യാൻ മികച്ച സ്റ്റാഫും തറവാട് ഹെറിറ്റേജ് ഹോമിനുണ്ട്.  ഹെറിറ്റേജ് ഹോമിനെ സഞ്ചാരികളുടെ സ്വന്തം വീട് ആക്കുന്നതും ഈ അതിഥി സൽക്കാരമാണ്. വീണ്ടും വന്നുചേരാൻ കൊതിക്കും വിധം മനസ്സുനിറയ്ക്കുന്നതാണ് ഇവിടത്തെ അതിഥി സൽക്കാരം. ഇവിടെയെത്തുന്ന അതിഥികളും അതു ശരിവയ്ക്കും. സ്വന്തം തറവാട്ടിലേക്ക് എത്തുന്ന ഹൃദ്യമായ അനുഭവമാണ് സഞ്ചാരികൾക്ക് ഈ മുത്തശ്ശി വീട് കാത്തുവയ്ക്കുന്നത്. അതുകൊണ്ടാണ് ഈ ‘തറവാട്’ സഞ്ചാരികളുടെ സ്നേഹവീടായി മാറുന്നതും!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com