ADVERTISEMENT

മൂന്നാറിന്റെ ഹൃദയത്തിലുള്ള ഇടമാണ് ആനമുടിച്ചോല മെത്താപ്പ്. മഞ്ഞുകടലിനു മുകളിൽ ഒരു മരവീട്. അമൂല്യമായ ചോലക്കാടിന്റെ അതിർത്തി. പിന്നെ കൂട്ടിന് ഒരു കൽവീടും. മൂന്നാറിൽ ഇങ്ങനെയാരു സ്ഥലത്തു നിങ്ങൾ താമസിച്ചിട്ടുണ്ടാകില്ല. പൂജവയ്പ്പിന്റെ അവധി വരുന്നു. കണ്ടുമടുത്ത സ്ഥലങ്ങൾക്ക് അവധി നൽകി  ആരും അധികം ചെല്ലാത്ത ഇടത്തു വേണം ഈ ദിനങ്ങൾ ചെലവിടാൻ എന്നു കരുതുന്നവർ ഏറെയാണ്. അത്തരത്തിൽ കേരളത്തിന്റെ മാത്രം, അല്ലെങ്കിൽ മൂന്നാറിന്റെമാത്രം സ്ഥലങ്ങളിലൊന്നിലേക്കാണ് നാം പോകുന്നത്. ആനമുടിച്ചോല. ആ പേരു കേൾക്കുമ്പോഴേ കുളിര് മനസ്സിലേക്കെത്തുന്നില്ലേ? 

Anamudi-shola-gif

മൂന്നാർ കഴിഞ്ഞ് ടോപ്സ്റ്റേഷൻ റോഡിൽ മുന്നോട്ടു പോകുക. ഇക്കോപോയിന്റും മാട്ടുപ്പെട്ടി ഡാമും ആനകൾ ഇറങ്ങുന്ന പുൽമടും കണ്ട്  കുണ്ടള ഡാമിന്റെ മനോഹരദൃശ്യങ്ങൾ ആസ്വദിച്ച് ശിക്കാര എന്ന ചെറു വള്ളത്തിൽ കയറിക്കറങ്ങിനടന്ന്അൽപസമയം ചെലവിടാം. ഇനി എട്ടുകിലോമീറ്റർ കാട്ടുവഴിയാണ്. ആനമുടിച്ചോലയിലേക്കു മാത്രമുള്ള വഴി. പേടിക്കേണ്ട കാർ പോകും. റോഡ് അൽപം മോശമാണെന്നേയുള്ളൂ. ഇടതുവശത്ത് മല. വലതുവശത്ത് അടിവാരത്തിലെ തേയിലത്തോട്ടങ്ങൾ.  ഉച്ചകഴിഞ്ഞ് സന്ധ്യയാകുന്നതിനു മുൻപ് ആനമുടിച്ചോയിൽ എത്തണം. എന്നാലേ ആ പ്രദേശത്തിന്റെ ഭംഗി ആസ്വദിക്കാൻ പറ്റൂ. മുൻപ് മൂന്നാറിൽനിന്നു കാന്തല്ലൂരിലേക്കെത്താൻ ഈ വഴി പോയാൽ മതിയായിരുന്നു. പക്ഷേ, ഇപ്പോൾ ആനമുടിച്ചോലയുടെ ചെക്ക്പോസ്റ്റു വരെ മാത്രം പോകാൻ അനുമതിയുള്ളൂ. 

ആനമുടിച്ചോല കേരളത്തിലെ ചോലദേശീയോദ്യാനങ്ങളിൽ ഒന്നാണ്. മഞ്ഞുകടലിനു മുകളിൽ രാപ്പാർക്കാനൊരിടം. ആനമുടിച്ചോലയിലെ താമസത്തെ ഇങ്ങനെയേ വിശേഷിപ്പിക്കാനാകൂ. അറിയാത്ത മൂന്നാറിന്റെ ഏറ്റവും ഭംഗിയാർന്ന   ഭാഗമാണ് ആനമുടിച്ചോല. കാന്തല്ലൂരിനും കുണ്ടള ഡാമിനും ഇടയിലാണ് കേരളത്തിലെ അഞ്ചു ദേശീയോദ്യാനങ്ങളിൽ ഒന്നായ അമൂല്യമായ  ചോലക്കാട്. കാടിനോടു തൊട്ടുചേർന്ന് രണ്ടു വീടുകൾ വനംവകുപ്പ് സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. മെത്താപ്പ് എന്ന മരവീട്. പിന്നെ സ്റ്റോൺ ഹൗസ്. ഒരു ചെറുകുന്നിൻമുകളിലാണ് ഈ രണ്ടു വീടുകളും. അതുകൊണ്ടുതന്നെ പ്രഭാതത്തിൽ ആനമുടിച്ചോലയ്ക്കു മേൽ പരന്നു കിടക്കുന്ന മഞ്ഞിന്റെ ‘കടൽ’ വീടുകൾക്കു താഴെയായി കാണാം. ആനമുടിച്ചോലയിലെ രാത്രി താമസം അവിസ്മരണീയമാക്കുന്നത് ആ പ്രകൃതി തന്നെയാണ്. 

Anamudi-shola3-gif

ചെക്ക്പോസ്റ്റിൽനിന്ന് വീടിന്റെ താക്കോൽ വാങ്ങിയശേഷം വണ്ടി അവിടെത്തന്നെ പാർക്ക് ചെയ്ത്  വലത്തോട്ട് ഒരു ചെറുകുന്നിലേക്കു നടന്നു  കയറാം. ഒരു കുന്നിന്റെ മണ്ടയിലാണ് വീടുകൾ. പോകുന്ന വഴിയ്ക്കുള്ള  വാച്ച്ടവറിൽകയറിനോക്കിയാൽ താഴേക്കു പരന്നു കിടക്കുന്ന മരമേലാപ്പുകളുടെ പരവതാനി കാണാം. അതാണ് ആനമുടിച്ചോല കാട്. ഇടതൂർന്ന കാട്. പകൽപോലും സൂര്യൻ എത്തിനോക്കാത്ത ആ കാട്ടിലൂടെയായിരുന്നു മുൻപ് ആദിവാസകളും മറയൂരിനടുത്ത കീഴാന്തൂരിലെ നിവാസികളും മൂന്നാറിലേക്കു വന്നിരുന്നത്. വർഷങ്ങൾക്കുമുൻപു വരെ ഗതാഗതം ഉണ്ടായിരുന്ന ആ വഴിയിൽ ഇപ്പോൾ വാഹനങ്ങൾക്ക് അനുമതിയില്ല. ട്രെക്കിങ്ങും പറ്റില്ല. 

മെത്താപ്പ് മരവീട്ടിലായിരുന്നു ഞങ്ങളുടെ താമസം.  രാത്രി നല്ല മഞ്ഞും കാറ്റും. നല്ല അടച്ചുറപ്പുള്ള വീടുകളിൽ സൗരോർജവെളിച്ചമുണ്ട്. അറ്റാച്ച്ഡ് ബാത്ത്റൂം, ഒരു മുറി, പിന്നെ ചെറിയൊരു പൂമുഖം ഇത്രയുമാണ് സൗകര്യങ്ങൾ. രണ്ടു വീടുകളും തമ്മിൽ ചെറിയ ദൂരമുണ്ട്.  മെത്താപ്പിലെ താമസമാണു കൂടുതൽ രസകരം. തൊട്ടുമുന്നിൽ താഴ്‌വാരങ്ങളും മലനിരകളുമാണ്. ശബ്ദകോലാഹലങ്ങളില്ലാതെ, മഞ്ഞുകൊണ്ട്,  കാടിന്റെ ശബ്ദം കേട്ട് രാവുറങ്ങാൻ ആനമുടിച്ചോല പോലെ ഇത്രയും രസകരമായൊരിടം വേറെയില്ല. അമൂല്യമായൊരു കാടിന്റെ അരികത്തു താമസിക്കാം. അൽപം സാഹസികത ഇഷ്ടമുള്ളവർക്കും പരിപൂർണ സ്വകാര്യതയോടെപ്രകൃതിയാസ്വദിച്ചു താമസിക്കണമെന്നുള്ളവർക്കും ആനമുടിച്ചോല അവിസ്മരണീയമായ അനുഭവമാകും നൽകുക. 

Anamudi-shola4-gif

അതിരാവിലെ എണീറ്റ് നോക്കുമ്പോൾ മഞ്ഞുകടൽ പരക്കാൻ തുടങ്ങിയിരിക്കുന്നു. ക്യാമറയും എടുത്ത് ഓടി വാച്ച്ടവറിൽ കയറി. അങ്ങുദൂരെ കാണുന്ന മലനിരകളുടെ തുമ്പുവരെ മഞ്ഞ് പരന്നു കിടക്കുന്നു. അവിസ്മരണീയമായ ആ ദൃശ്യംമനസ്സിലും ക്യാമറയിലും പകർത്തിയശേഷം ലഘുമായ പ്രഭാതഭക്ഷണം കഴിച്ച് തിരിച്ചിറക്കം.  

Anamudi-shola1-gif

വഴി– മൂന്നാർ–കുണ്ടള ഡാം– ആനമുടിച്ചോല 

പാക്കേജ്– ഒരു വീട്ടിൽ രണ്ടു മുതിർന്നവർക്ക് രണ്ടായിരം രൂപ. അഞ്ചുവയസ്സിനു മേൽ പ്രായമുള്ള കുട്ടികൾക്ക് അഞ്ഞൂറു രൂപ വീതം. 

സമയം– 3.00 മണിക്ക് ചെക്ക് ഇൻ. രാവിലെ പത്തിന് ചെക്കൗട്ട് 

ബുക്കിങ്ങിന് – www.munnarwildlife.com 

ആഹാരം– പാക്കേജിൽ ഉൾപ്പെടില്ല. മൂന്നാറിൽനിന്നു പാചകത്തിനായുള്ള സാധനങ്ങൾ വാങ്ങിച്ചെന്നാൽ വച്ചുതരാൻ ആളുണ്ട്. 

അടുത്തുള്ള പട്ടണം– മൂന്നാർ  

അടുത്തുള്ള ജനവാസകേന്ദ്രം– കുണ്ടള 

ശ്രദ്ധിക്കുക– മദ്യപാനം അരുത്. ആഹാരാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും അശ്രദ്ധമായി വലിച്ചെറിയരുത്. കാട്ടുപോത്തുകൾ അടക്കമുള്ള വന്യജീവികളെ ഇവിടെ കാണാം. അവയെ ശല്യപ്പെടുത്തരുത്. 

അത്യാവശ്യ മരുന്നുകൾ കരുതുക, ഫോണിനു റേഞ്ച് വളരെ കുറവായിരിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com