ADVERTISEMENT

നിലയില്ലാക്കയത്തിന്റെ ഒത്ത നടുവിൽ ചെന്ന് ജലപ്പരപ്പിൽ വട്ടം കറങ്ങാം. ആദ്യത്തെ അമ്പരപ്പ് രണ്ടാമത്തെ കറക്കത്തിൽ ആവേശത്തിനു വഴിമാറും. 360 ഡിഗ്രിയിൽ കാടും പുഴയും കാണാം, വിഡിയോ പകർത്താം...  കോന്നി വനമേഖലയിലെ തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി നൽകുന്നതു വേറിട്ട അനുഭവം. കേരളത്തിന്റെ ഹൊഗനെക്കൽ എന്ന് അടവിയെ വിളിക്കാം. തമിഴ്‌നാട്ടിലെ ഹൊഗനെക്കൽ വെള്ളച്ചാട്ടത്തിലെ പ്രശസ്തമായ കുട്ടവഞ്ചി സവാരി കേരളത്തിലേക്ക് ആദ്യം പറിച്ചുനട്ട സ്ഥലമാണ് ഇത്.

മീൻമുട്ടി വെള്ളച്ചാട്ടം കടന്നെത്തുന്ന മണ്ണീറത്തോട്, പമ്പയുടെ കൈവഴിയായ കല്ലാറ്റിൽ ചേരുന്നിടത്താണ് സവാരി കേന്ദ്രം. 2 കിലോമീറ്റർ മാത്രം അകലെയാണ് വെള്ളച്ചാട്ടം. അതുകൊണ്ടു തന്നെ അടവിയിലെത്തുന്നവർക്കും ഹൊഗനെക്കലിലേതിനു സമാനമായി വെള്ളച്ചാട്ടവും കുട്ടവഞ്ചിയും ആസ്വദിക്കാം. ഒപ്പം കോന്നി ഇക്കോ ടൂറിസം സെന്ററിലെ ആനസവാരികൂടി ഉൾപ്പെടുത്തിയാൽ യാത്ര സവാരി ഗിരി ഗിരി... ആകും. 

യാത്ര ഇങ്ങനെ

കോന്നി ആനക്കൂട്ടിൽ നിന്നു തുടങ്ങാം. പത്തനംതിട്ടയിൽ നിന്ന് 10 കിലോമീറ്ററാണ് ദൂരം. കോന്നി ടൗണിൽ നിന്ന് അരക്കിലോമീറ്റർ മാറി കൈപ്പട്ടൂർ റോഡിലാണ് ഇക്കോ ടൂറിസം സെന്റർ. വാരിക്കുഴിയിൽ വീഴ്ത്തി പിടിക്കുന്ന കാട്ടാനകളെ മെരുക്കി നാട്ടാനയാക്കിയിരുന്ന ആനക്കൂട് നിങ്ങളെ സ്വാഗതം ചെയ്യും. 

1942ലാണ് കൂട് സ്ഥാപിച്ചത്. ആനപിടിത്തം നിർത്തലാക്കിയ 1977 വരെ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ നാട്ടിൽ വഴിതെറ്റിയെത്തുന്ന ആനകൾക്കാണ് കൂട്ടിൽ പരിശീലനം. രണ്ടു വയസ്സുള്ള പിഞ്ചുവാണ് പ്രധാന ആകർഷണം. 76 വയസ്സുള്ള മണിയൻ വരെ വിവിധ പ്രായത്തിലുള്ള ആനകളുമുണ്ട്. 

ആനക്കുളി കാണാനും ആനയൂട്ട് നടത്താനും അവസരമുണ്ട്. ആന മ്യൂസിയവും. ആനപ്പുറത്തു കയറിയുള്ള സവാരിയാണ് വിദേശികളെയടക്കം ഇങ്ങോട്ടെത്തിക്കുന്നത്. കൊടുംകാട്ടിലൂടെ ഒരു പകൽ മുഴുവൻ നീളുന്ന ജീപ്പ് സഫാരിയും ഉണ്ടായിരുന്നെങ്കിലും താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. 

ഫോൺ: 0468 2247645.

അടവിയിലേക്ക്

കോന്നിയിൽ നിന്ന് 13 കിലോമീറ്റർ അകലെയാണ് കുട്ടവഞ്ചി സവാരി. തണ്ണിത്തോട് റൂട്ടിൽ ചെന്ന് മുണ്ടോംമൂഴി ജംക്‌ഷനിൽ നിന്ന് മണ്ണീറ റൂട്ടിലേക്കു തിരിഞ്ഞ് 300 മീറ്റർ. അടവി ഇക്കോ ടൂറിസം സെന്ററിലെത്താം. ബസിൽ വരുന്നവർ മുണ്ടോംമൂഴി കവലയിൽ ഇറങ്ങി നടന്നാൽ മതി. അരമണിക്കൂർ നീളുന്ന ഹ്രസ്വദൂര സവാരിയും ഒരു മണിക്കൂർ നീളുന്ന ദീർഘദൂര സവാരിയുമാണ് കുട്ടവഞ്ചി കേന്ദ്രത്തിലുള്ളത്. 4 മുതിർന്നവർക്കും 5 വയസ്സിനു താഴെയുള്ള ഒരു കുട്ടിക്കുമാണ് ഒരു കുട്ടവഞ്ചിയിൽ കയറാനാവുക. വഞ്ചി തുഴയാൻ ആളുണ്ടാവും. ലൈഫ് ജാക്കറ്റ് ധരിപ്പിച്ചേ കയറാനനുവദിക്കൂ. കല്ലാറ്റിലൂടെയാണ് സവാരി. പുഴയിലേക്ക് ചാഞ്ഞു നിൽക്കുന്ന മരക്കൊമ്പുകളും വേരുകളും തൊട്ടും കണ്ടും യാത്ര. ഇതിനിടയിലാണ് ജലമധ്യത്തിൽ വട്ടം കറങ്ങുന്നത്. തെറിച്ചുപോകുമെന്ന് പേടിക്കേണ്ട. ഒരു തവണ കറങ്ങിയാൽ വീണ്ടും കറക്കാൻ വഞ്ചിക്കാരനോട് ആവശ്യപ്പെടാത്തവർ ചുരുങ്ങും. ഇടയ്ക്ക് വഞ്ചി തുഴയാനും അവസരം ലഭിച്ചേക്കാം.

ഹ്രസ്വദൂര സവാരി യാത്ര തുടങ്ങിയിടത്തുതന്നെയാണ് അവസാനിക്കുന്നത്. ദീർഘദൂര സവാരി 2 കിലോമീറ്റർ താഴെ പേരുവാലിയിൽ. ഇവിടെ നിന്ന് അടവിയിലേക്ക് റോഡ് മാർഗമാണ് തിരിച്ചെത്തേണ്ടത്. ഉച്ചഭക്ഷണത്തിനുള്ള സൗകര്യം ഇവിടെയുണ്ട്. രാത്രി തങ്ങണം എന്ന് താൽപര്യമുള്ളവർക്ക് കാട്ടിനുള്ളിലെ ഏറുമാടത്തിൽ താമസിക്കുന്ന പ്രതീതി കിട്ടുന്ന മുളവീട് സൗകര്യവും ഇവിടെ പേരുവാലിയിലുണ്ട്. 

ഫോൺ: കുട്ടവഞ്ചി സവാരി – 8547600610.

മണ്ണീറ വെള്ളച്ചാട്ടം

അടവിയിൽനിന്ന് മണ്ണീറ റൂട്ടിൽ മുന്നോട്ടു പോയാൽ മീൻമുട്ടി വെള്ളച്ചാട്ടത്തിലെത്താം. സുരക്ഷിതമായി കുളിക്കാനുള്ള സൗകര്യമാണ് ഇവിടത്തെ ആകർഷണം. സ്ത്രീകൾക്കും കുട്ടികൾക്കും ഒക്കെ ഇറങ്ങാം. പലഭാഗങ്ങളിലൂടെ വെള്ളം ചാടുന്നതിനാൽ കൂടുതൽ പേർക്ക് ഒരേസമയം കുളിക്കാം. 

പ്രഖ്യാപിത ടൂറിസം കേന്ദ്രമായി വളർന്നിട്ടില്ലാത്തതിനാൽ നിലവിൽ നിയന്ത്രണങ്ങളൊന്നുമില്ല. കല്ലിൽ വഴുതി വീഴാതിരിക്കാൻ ശ്രദ്ധിക്കണമെന്നു മാത്രം.

കോന്നിയിൽ എത്താൻ

പുനലൂർ - മൂവാറ്റുപുഴ റോഡിലാണ് കോന്നി ടൗൺ. തിരുവനന്തപുരത്തു നിന്നുള്ളവർക്ക് പുനലൂർ വഴിയും വടക്കു നിന്നുള്ളവർക്ക് മൂവാറ്റുപുഴ വഴിയും എത്താം.

ട്രെയിനിലെത്തുന്നവർക്ക് ചെങ്ങന്നൂരിലോ തിരുവല്ലയിലോ ഇറങ്ങി പത്തനംതിട്ട വഴി കോന്നിയിലെത്താം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com