ADVERTISEMENT

യാത്രകളും കാഴ്ചകളും നല്‍കുന്ന ആനന്ദം വാക്കുകൾക്ക് അതീതമാണ്. ഒഴിവുകിട്ടുന്ന സമയങ്ങളെല്ലാം യാത്രാപ്രേമികള്‍ക്ക് ആഘോഷത്തിന്റെ നാളുകളാണ്. സഞ്ചാരികളെ കാത്ത് കേരളത്തിൽ അറിയപ്പെടുന്നതും അല്ലാത്തതുമായ അനവധി ഇടങ്ങളുണ്ട്. പറഞ്ഞുകേട്ട കാഴ്ചകളിലൂടെയുള്ള യാത്ര സമ്മാനിക്കുന്ന അദ്ഭുതങ്ങള്‍ നിരവധിയാണ്. പ്രകൃതിയുടെ ആഴങ്ങളിലേക്കുള്ള യാത്രയും കാഴ്ചയും ഒരിക്കലും മനസ്സിനെ നിരാശപ്പെടുത്തില്ല. അത്തരം സുന്ദരകാഴ്ചകളാണ് മൂന്നാറിലും ഇടുക്കിയുമൊക്കെയുള്ളത്. പ്രകൃതിയുടെ സൗന്ദര്യത്തിന് ഇത്ര വശ്യതയുണ്ടോ എന്നു തോന്നും ഇവിടെ. ഇടുക്കി, തേക്കടി, മൂന്നാർ, വാഗമൺ... പ്രകൃതിദൃശ്യങ്ങൾകൊണ്ടും കാലാവസ്‌ഥകൊണ്ടും അനുഗ്രഹിക്കപ്പെട്ടതാണ് ഇടുക്കിയുടെ സൗന്ദര്യം. 

സംവിധായകനും നടനുമായ ദിലീഷ് പോത്തൻ ആദ്യമായി സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന  മലയാളചലച്ചിത്രം ഇടുക്കിയുെട വശ്യതയിൽ ചിത്രീകരിച്ചതാണ്. മഴയുെടയും മഞ്ഞിന്റെയും നിറസാന്നിദ്ധ്യം അറിയിക്കുന്ന ഇൗ ചിത്രം കാണുന്നവർ ഒരിക്കലെങ്കിലും ഇടുക്കിയുടെ മടിത്തട്ടിലെ കാഴ്ചകൾ ആസ്വദിക്കണമെന്ന് ആഗ്രഹിക്കും. ചിത്രത്തിൽ മുഴുനീളം ഇടുക്കിയുടെ സൗരഭ്യം നിറഞ്ഞ കാഴ്ചകളാണ്. മിക്ക സിനിമകളിലും ഇടം നേടിയിട്ടുള്ള  ഇടുക്കിയുെട ഹൃദയത്തിലൂടെ ഒരു യാത്ര.

idukki-trip-gif

ഇവളാണ് മിടുമിടുക്കി

വിളയും വെളിച്ചവും കുടിനീരും മൃദുകാഴ്ചകളും ചൊരിയുന്ന ജീവനാഡി, സുന്ദരിയാണിവൾ. പച്ചപ്പിനു നിറച്ചാർത്തേകിയ മലമടക്കുകളും മുല്ലമൊട്ടുകൾ പോലെ നീർച്ചാർത്തു കുടഞ്ഞിട്ടു ചിരിക്കുന്ന വെള്ളച്ചാട്ടങ്ങളും നിറഞ്ഞ സുന്ദരഭൂമി കാണാൻ ആരാണ് കൊതിക്കാത്തത്. പരന്നുകിടക്കുന്ന പുൽമേടുകളും കരിമ്പാറക്കൂട്ടങ്ങളും മറികടന്ന് നേരെ യാത്ര തിരിച്ചത് കൂട്ടാറിന്റെ മനോഹാരിതയിലേക്കായിരുന്നു. കിഴക്കൻ മലയുെട സൗന്ദര്യം ആവോളം ആസ്വദിച്ച യാത്ര. മഴനീർത്തുള്ളികൾ പതിച്ച തേയിലക്കൊളുന്തുകളും മഴമേഘം മൂടിയ മലയോരവും മനോഹരം. തണുത്തുമരവിച്ച കാലാവസ്ഥയിൽ ചൂടുചായ ഊതിക്കുടിച്ചപ്പോൾ തണുപ്പിന്റെ ലഹരി ചൂടിൽ ലയിച്ചു. കൂട്ടാറിൽ എത്തിയപ്പോഴേക്കും ഭൂമി ഇരുണ്ടു തുടങ്ങി. കാതടപ്പിക്കുന്ന ചീവിടിന്റെ ശബ്ദം വല്ലാതെ അലോസരമായി തോന്നി. എങ്കിലും പ്രകൃതിയുടെ വിരിമാറിലൂടെയുള്ള യാത്ര നന്നായി ആസ്വദിച്ചു. ഞങ്ങളുടെ വരവും കാത്ത് കൂട്ടാറിൽ കാത്തിരിക്കുന്ന ബന്ധുവീട്ടിലേക്ക് ഒൻപതുമണിയോടെ എത്തി. പുറത്തേക്കിറങ്ങാൻ പറ്റാത്ത തണുപ്പ്. പല്ലുകൾ കൂട്ടിയിടിക്കുന്ന കുളിര്. വിരുന്നു സൽക്കാരവും കഴിഞ്ഞ് നേരേ കരിമ്പടം പുതച്ച് ഉറക്കത്തിലാഴ്ന്നു.

idukki-trip1-gif

പാറക്കെട്ടുകളിൽനിന്നു വീഴുന്ന വെള്ളച്ചാട്ടത്തിന്റെ  ശബ്ദം കേട്ടാണ് ഉണർന്നത്. കണ്ണുകൾ പതിയെ തുറന്നു. കാർമേഘം മൂടിയിരിക്കുന്നു. കനത്ത മഴപെയ്യും, തീർച്ച. കാഴ്ചകളുടെ മായാലോകത്തേക്കു യാത്ര തിരിക്കാൻ രാവിലെ തന്നെ റെഡിയായി. കൂട്ടാർസിറ്റിയിൽനിന്നു തിരിച്ചു. ഇടുക്കിയിൽ ടൗണിനു പകരം സിറ്റിയാണ്. ചെറിയ ഗ്രാമപ്രദേശമാണെങ്കിലും സ്ഥലപ്പേരോടുകൂടി സിറ്റിയെന്ന പ്രയോഗം പുതുതായി കേൾക്കുന്നവര്‍ക്കു കൗതുകമാകും.

ഇടുക്കിയിലെ ബംഗ്ലദേശ്

പോത്തിൻകണ്ടം-. പാറക്കടവ്-. കുഴിക്കണ്ടം-പൂന്തോപ്പിൽപടി വഴി  ബംഗ്ലദേശ് റോഡിലെത്തി. ഇടുക്കിയിൽ ബംഗ്ലദേശോ? കൗതുകം തോന്നി. ബംഗാളിയുെട വാസസ്ഥലമല്ല കേട്ടോ. മലയാളികളുടെ ഏരിയ തന്നെയാണ്. കുറച്ച് ആളുകൾ മാത്രം താമസിക്കുന്ന ചെറിയൊരു ഗ്രാമമാണ് ബംഗ്ലദേശ്. പേരിനു പിന്നിലെ കഥയൊന്നും സമീപവാസികൾക്കുപോലും നിശ്ചയമില്ല. അവിടുന്നു നേരെ ഞങ്ങൾ കാറ്റാടിപ്പാടത്തെത്തി.

കൊടുങ്കാറ്റിന്റെ ശക്തി

idukki-trip2-gif

കാറ്റാടിപ്പാടം കേട്ടതിലും വലിയ അദ്ഭുതമായിരുന്നു. പച്ചവിരിച്ച താഴ്‍‍വാരങ്ങളിൽ അങ്ങിങ്ങായി നിലകൊള്ളുന്ന കൂറ്റൻ കാറ്റാടിയന്ത്രങ്ങൾ. അധികം ആരും കടന്നുചെല്ലാത്ത ഇടം. കാണേണ്ട കാഴ്ച തന്നെയാണിവിടം. മറ്റൊരു പ്രത്യേകത കാറ്റിന്റെ ശക്തിയാണ്. കാതടപ്പിക്കുന്ന കാറ്റിന്റെ ശബ്ദം. കൊടുങ്കാറ്റ് എന്നുതന്നെ പറയാം. കാറ്റിന്റെ ശക്തിയിൽ വാഹനം വരെ പറന്നുപോകുന്നമെന്നു തോന്നി. കാറ്റിൽ പറന്ന് അടിവാരത്തു വീഴുമോ എന്നായിരുന്നു പേടി. രസവും അതിശയവും ഉണര്‍ത്തുന്ന കാറ്റാടിപ്പാടം കണ്ടു കൊതിതീരില്ല. അദ്ഭുതം നിറഞ്ഞ കാഴ്ചകൾക്കു സാക്ഷിയാകുമ്പോൾ അറിയാതെ പറഞ്ഞു പോകും പ്രകൃതി അപ്സരസ്സ് തന്നെയാണെന്ന്. . ഇടുക്കിയുടെ സുന്ദരകാഴ്ചകളുടെ ലഹരിയിൽ നിന്നും തിരിച്ച് കാറിലേക്ക് കയറി. കണ്ടകാഴ്ചകളുടെ ഒാർമയുമായി നാട്ടിലേക്ക് മടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com