ADVERTISEMENT

കണ്ണെത്താ ദൂരത്തോളം വിടർന്നു നിൽക്കുന്ന ആമ്പലുകൾ. നല്ല പിങ്ക് നിറത്തിലെ ആ പുഷ്പ സാഗരം കാണണമെങ്കിൽ മലരിക്കൽ വരെയൊന്ന് പോയാൽ മതി. ഏക്കര്‍ കണക്കിന് പാടങ്ങളിലായി സുന്ദരകാഴ്ചകളൊരുക്കി ആമ്പൽ പൂക്കൾ പടര്‍ന്നു കിടക്കുന്നത് കാണാൻ തന്നെ ഗംഭിരമാണ്.ആരുടേയും മനസ് നിറയ്ക്കുന്ന ഈ കാഴ്ച്ച കോട്ടയം ജില്ലയിലെ കുമരകത്തിനടുത്തുള്ള  മലരിക്കലെന്ന ഒരു കൊച്ചു ഗ്രാമത്തിലാണ്. പ്രകൃതി ആവോളം സൗന്ദര്യം വാരി വിതറിയിരിക്കുന്ന മലരിക്കൽ എന്ന നാട് ഇന്ന് സഞ്ചാരികൾക്കിടയിൽ ഹിറ്റായിരിക്കുന്നത് ഈ ആമ്പൽപ്പാടങ്ങളുടെ ക്രെഡിറ്റിൽ ആണെന്ന് പറയാം.

malaricakal2-gif
ചിത്രങ്ങൾ : കെവിൻ

അതിരാവിലെയാണ് ഈ വിസ്മയക്കാഴ്ച്ച കാണാൻ ഉത്തമം. വെയിലുറച്ചാൽ ആമ്പലുകൾ വാടിപ്പോകും. അതിനാൽ പോകുമ്പോൾ 8 മണിയ്ക്ക് മുമ്പായി പോകണം. കൃഷി ഇറക്കുന്ന പാടമായതിനാൽ അധികം ആഴമില്ലാത്തയിടമാണ്. ആമ്പൽ വസന്തം കാണാനെത്തുന്നവർക്ക് സധൈര്യം പാടത്തിറങ്ങാം. ആമ്പലുകൾക്കിടയിലൂടെ അവയുടെ സൗന്ദര്യം ശരിക്കും ആസ്വദിക്കാൻ ഒരു വഞ്ചി യാത്രയും ആകാം. സഞ്ചാരികൾക്കായി ഇവിടെയുള്ള വള്ളക്കാർ തന്നെ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 100 രൂപയ്ക്ക് ഒരു സൂപ്പർ സവാരി നടത്താം.

പാടങ്ങളിൽ കൃഷി ആരംഭിക്കുന്നതോടെ ഈ ആമ്പലുകൾ ഇല്ലാതാകും. എന്നു കരുതി മലരിക്കലിലെ കാഴ്ച്ചകൾ അവസാനിക്കില്ല. ഏറ്റവും നന്നായി സൂര്യോദയവും അസ്തമയവും കാണാൻ മികച്ചൊരിടമാണ് മലരിക്കൽ സൺ സെറ്റ് പോയിന്റ്. കുമരകത്തിന്റെ  തനത് ഗ്രാമീണ ഭംഗിയും പ്രകൃതി ദൃശ്യങ്ങളാലും സമ്പന്നമാണീ നാട് .

malaricakal1-gif
ചിത്രങ്ങൾ : കെവിൻ

എത്തിച്ചേരാൻ

malaricakal4-gif
ചിത്രങ്ങൾ : കെവിൻ

കോട്ടയത്തുനിന്നും വൈക്കത്തുനിന്നും ഇവിടേയ്ക്ക് എത്തിച്ചേരാൻ എളുപ്പമാണ്. കാഞ്ഞിരം ജംഗ്ഷനിൽ നിന്നുമാണ് മലരിക്കലിലേക്ക് പോകേണ്ടത്. സ്വന്തം വാഹനത്തിലാണെങ്കിൽ മലരിക്കൽ വരെ പോകാം. കോട്ടയത്തുനിന്നാണെങ്കിൽ കുമരകം റൂട്ടിൽ പോയി ഇല്ലിക്കൽ പാലം കഴിഞ്ഞു ഇടത്തേക്ക് കിളിരൂർ - തിരുവാർപ്പ് റൂട്ട്. ഒരു കിലോമീറ്റർ കഴിഞ്ഞു ഇടത്തേക്ക് ബോർഡ് കാണാം. നാല് കിലോമീറ്റർ നേരെ. കുമരകം വഴിയാണെങ്കിൽ ഇല്ലിക്കൽ ജംഗ്ഷനിൽ പാലത്തിന് തൊട്ട് മുമ്പ് വലത്തേക്ക് തിരിഞ്ഞു ബാക്കി കിളിരൂർ - തിരുവാർപ്പ് റോഡിൽ കയറുക.

ഒരാഴ്ചയിൽ അധികം പൂക്കൾ ഉണ്ടാവില്ല. അവിടെ കൃഷി തുടങ്ങാൻ ഉള്ള തയ്യാറെടുപ്പിലാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com