ADVERTISEMENT

ബഹളമയമായ പട്ടണങ്ങളിൽനിന്ന് കുറച്ചുനേരത്തേക്ക് ഒളിച്ചോടാൻ ഇഷ്ടമില്ലാത്തവരുണ്ടോ…? പൊടിയും ശബ്ദവും തിരക്കും എല്ലാം സഹിച്ച് ജോലി ചെയ്യുന്നതിനിടയിൽ പാതിദിവസമെടുത്ത് മനസ്സു തണുപ്പിക്കാൻ ഒരു ചെറു യാത്ര.

കേരളം പോലെ, പാവയ്ക്കാ എന്നോ പടവലങ്ങാ എന്നോ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് വിളിക്കാവുന്ന രൂപത്തിൽ  നീണ്ടു കിടക്കുന്ന ഒരു ദ്വീപിന്റെ ഹൃദയഭാഗത്തുകൂടിയാണ് ആ റോഡ്. വൈപിൻ മുതൽ മുനമ്പം വരെ 25  കിലോമീറ്റർ ദൂരത്തിൽ സഞ്ചാരികൾക്കു വ്യത്യസ്തമായ കാഴ്ചകൾ നൽകുന്ന ഗ്രാമവഴി. ഒരു ബൈക്ക് എടുക്കൂ. ചുമ്മാതൊന്നു യാത്ര ചെയ്യൂ. ഇതൊരു പുതുമയായിരിക്കും.

bike-trip6

കടലും കായലും ഒരു ഒരു ചെറുകരകൊണ്ടു മാറിനിൽക്കുന്ന തരത്തിലുള്ള പ്രകൃതിയാണ് ഗോശ്രീ പാലം കടന്ന്  വടക്കൻ പറവൂരിലേക്കുള്ള വഴിയിലേക്കു തിരിഞ്ഞ് ഞാറയ്ക്കൽ അങ്ങാടിയിൽനിന്ന് ഇടത്തോട്ടു തിരിഞ്ഞ് ഉള്ളിലോട്ടു ചെല്ലുമ്പോൾ. ഇരുവശത്തും പാടങ്ങൾ. അതിനു നടുവിലൂടെ റോഡ്. പല പാടങ്ങളും പൊക്കാളികൃഷി നടത്തുന്നവയാണ്. അല്ലെങ്കിൽ ചെമ്മീൻ കെട്ടുകളായിരിക്കും. പൊതുവേ വിജനമാണു റോഡുകൾ. 

ചെറുമരങ്ങളുടെ തണലിൽ ഒന്നിരുന്നു വർത്തമാനം പറയാം. വിശാലമായ പാടപ്പരപ്പുകളുടെ നിശബ്ദതയ്ക്കു കാതോർത്തിരിക്കാം. ഇടയ്ക്കിടെ കുഞ്ഞോളങ്ങളുണ്ടാക്കി കടന്നു പോകുന്ന തോണിക്കാരെ കൈവീശി കാണിക്കാം. സന്ധ്യയാകുമ്പോൾ ഈ വഴികൾക്കു ഭംഗിയേറും. അരക്കിലോമീറ്റർ അപ്പുറത്ത് കടലിന്റെ ഇരമ്പം കേൾക്കാം. ഒന്നാഞ്ഞുവീശിയാൽ തിരകൾ പുലിമുട്ടുകളും കടൽഭിത്തികളും കടന്ന് ഇപ്പുറത്തുള്ള വീടുകളിലേക്കെത്തുമോ എന്നു സംശയം തോന്നാം. ഈ വഴിയിലൂടെയാണു നിങ്ങൾക്കു പോകേണ്ടത്. 

bike-trip4

വൈപ്പിനിൽനിന്ന് തുടങ്ങാം.ഭക്തിയുള്ളവർക്ക് വല്ലാർപാടം ബസിലിക്കയിൽ തൊഴുതുകൊണ്ട് യാത്രയാരംഭിക്കാം. വൈപ്പിൻ ലൈറ്റ്ഹൗസ് കാണേണ്ടതുതന്നെ. പിന്നെയും പറവൂർ വഴിയിൽ മുന്നോട്ടുപോകുക. മത്സ്യഫെഡിന്റെ ഞാറയ്ക്കൽ ഫിഷ്ഫാം ചോദിച്ചുപോകുക. നല്ല തിരക്കാകും.അവിടെ കയറണം എന്നില്ല. പക്ഷേ, ആ വഴിയിലൂടെഒന്നു വണ്ടിയോടിക്കാം.  

bike-trip

ഈ വഴിയുടെ പ്രത്യേകത എന്താണെന്നു വച്ചാൽ ഒരു പ്രത്യേക വഴിയിലൂടെ മാത്രം പോകണമെന്നില്ല എന്നതാണ്. അതായത് പ്രധാന റോഡിൽനിന്ന് എങ്ങോട്ടു വേണമെങ്കിലും തിരിഞ്ഞുപോയാലും അതിസുന്ദരമായ കാഴ്ചകളാണ്. ചിലപ്പോൾ റോഡിൽ ഉണങ്ങാനിട്ട ചെമ്മീനുകളെ നിങ്ങൾക്കു കാണാം. അമ്പെയ്തു കരിമീനെ പിടിക്കുന്ന പയ്യൻസിന്റെ മിടുക്കു കാണാം. ധ്യാനിച്ചിരിക്കുന്ന ഞാറകളെയും കൊറ്റികളെയും നോക്കി നിങ്ങൾക്കും ഒരു ചെറുധ്യാനമാകാം.

bike-trip8

എടവനക്കാട് എന്ന ചെറുഗ്രാമത്തിലൂടെയുള്ള വഴിയിൽ പലയിടത്തും മണലടിഞ്ഞിട്ടുണ്ടാകും.അവിടെ വണ്ടിനിർത്തുക. ഇടത്തുനിന്നു കടലിന്റെ ഇരമ്പം കേൾക്കാം. അവിടേക്ക് ഉത്സാഹത്തിമിർപ്പോടെ ചെന്നു കുളിക്കുക. ഓർക്കുക, നാട്ടുകാരുടെ ഉപദേശം കേൾക്കണം. അവർക്കറിയാം അപകടം എവിടെയാണു പതിയിരിക്കുന്നതെന്ന്.ആൾത്തിരക്കുകൾ ഇല്ലാത്ത കടലോരങ്ങളാണിവ എന്നതും കണക്കിലെടുക്കണം. 

bike-trip3

കുഴുപ്പിള്ളി ബീച്ച്, ചെറായി ബീച്ച് തുടങ്ങി പേരില്ലാത്ത അറബിക്കടലോരങ്ങൾ ഏറെ. സുരക്ഷിതമെന്നു തോന്നുന്നിടത്തു മാത്രം ഇറങ്ങുക. ശേഷം അതേ കടലോരവഴിയിലൂടെ മുനമ്പം ബീച്ചിലെത്തി തിരികെ വടക്കൻപറവൂരിലൂടെ എറണാകുളത്തേക്കു വരിക.വല്ലാർപാടം ഹൈവേയിലൂടെ ഹൈക്കോടതിക്കവലയിലേക്കു വരുകയാണെങ്കിൽ നല്ല റോഡും കണ്ടൽക്കാടുകളും കണ്ടാസ്വദിച്ചു പോരാം. 

bike-trip5

ശ്രദ്ധിക്കേണ്ടത്

ബീച്ചകളിൽ സൂക്ഷിച്ച് ഇറങ്ങുക. നാട്ടുകാരുടെ ഉപദേശം കേൾക്കുക.പറ്റുമെങ്കിൽ സഹായം തേടുക. ഗൂഗിൾ മാപ്സിനെക്കാൾ നാട്ടുകാരുടെ വാക്കുകൾക്ക് കാതോർക്കുക. 

bike-trip1

ഭക്ഷണം

ചെറുകടകളിൽ നിന്നു മീൻകൂട്ടിയുള്ള ഊൺ പരീക്ഷിക്കാം. ചെറായിയിൽ എല്ലാ വിഭവങ്ങളും കിട്ടുന്ന റസ്റ്ററന്റുകളുണ്ട്. വെള്ളം കയ്യിൽ കരുതണം. കൊച്ചിയിലേക്കുള്ള വഴിയിൽ വരാപ്പുഴ പാലം ഇറങ്ങുമ്പോൾ ഇടത്തുകാണുന്ന കായലോരത്തുള്ള റസ്റ്ററന്റ് മീൻവിഭവങ്ങൾക്കു പേരു കേട്ടതാണ്. 

മറ്റുകാഴ്ചകൾ

പറവൂരിലെത്തിയാൽ കോട്ടയിൽ കോവിലകം, സിനഗോഗ് എന്നിവ കാണാതെ പോരരുത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com