ADVERTISEMENT

മറയൂർ എന്നു കേൾക്കുമ്പോൾ ആദ്യം ഒാർമ വരുന്നത് ശർക്കരയുടെയും ചന്ദനക്കാടുകളുടെയും നാട് എന്നാണ്. കുളിരുള്ള കാലാവസ്ഥയും കുളിർമ നിറഞ്ഞ ഗ്രാമകാഴ്ചകളും സമ്മാനിക്കുന്ന മറയൂർ ആരെയും ആകർഷിക്കുന്ന സ്വപനഭൂമിയാണ്. പുരാതനശേഷിപ്പായ മുനിയറകളിൽ തുടങ്ങി ശർക്കര കുറുക്കിയെടുക്കുന്ന എണ്ണമറ്റ കുടിലുകളും സർക്കാർ സംരക്ഷണയിലുള്ള ചന്ദനക്കാടുകളുമൊക്കെയായി ഏതൊരു യാത്രികന്റെയും മനസ്സു നിറക്കുന്ന കാഴ്ചകളുമായാണ് മറയൂർ  സഞ്ചാരികളെ വരവേൽക്കുന്നത്.

marayur-travel

മൂന്നാറിന്റെ അയൽവാസിയാണ് മറയൂർ. മഴ അധികം പെയ്യാത്ത എന്നാൽ തണുപ്പുള്ള മലയോരം. കരിമ്പിൻപാടങ്ങളും കരിനീലമലകളും തട്ടുതട്ടായ കൃഷിയിടങ്ങളും ചന്ദനക്കാടുകളുമാണ് മറയൂരിന്റെ ആകർഷണം. സംഘം ചേർന്നുള്ള യാത്രകൾക്കു മറയൂർ ചേരും. തൊട്ടടുത്ത ചിന്നാർകാടുകളിൽ താമസിക്കാം. അല്ലെങ്കിൽ കരിമ്പിൻപൂക്കളെയറിഞ്ഞ് ഒട്ടേറെ സ്വകാര്യതാമസസൗകര്യങ്ങളുമുണ്ട്. ചരിത്രാതീതകാലത്തെ സ്മാരകങ്ങളായ മുനിയറകളെ കണ്ടുവരാം. 

marayur

മൂന്നാറിൽ നിന്നും മറയൂരിലേക്കുള്ള യാത്രയിലുടനീളം നയനമനോഹരമായ കാഴ്ചകളാണുള്ളത്.  മറയൂരിൽ നിന്നും ഏകദേശം മുപ്പത്തിരണ്ട് കിലോമീറ്റർ അകലെയാണ് കാന്തല്ലൂർ. നല്ല കാഴ്ചകൾ ആസ്വദിച്ച് യാത്ര ചെയ്യാവുന്ന മറ്റൊരു സ്ഥലമാണ് കാന്തല്ലൂർ. അവിടെ ഓറഞ്ച് തോട്ടങ്ങളുണ്ട്.  ആപ്പിൾ കായ്ക്കുന്ന പറമ്പുകളുണ്ട്. പാഷൻ ഫ്രൂട്ടും കാബേജും വെളുത്തുള്ളിയും വിളയുന്ന പാടങ്ങളുണ്ട്. 

Marayur-muniyara

കരിമ്പിൻ നീര് ഊറ്റിയെടുത്ത് ശർക്കരയുണ്ടാക്കുന്ന ഫാക്ടറികളും കാന്തല്ലൂരിന്റെ ദൃശ്യങ്ങൾക്കു മാറ്റുകൂട്ടുന്നു.മുനിയറകളാണ് ഇവിടുത്തെ മറ്റൊരു ആകർഷണം.  മനുഷ്യർ പാർത്തിരുന്ന ഗുഹകളാണ് മുനിയറകളെന്നു കരുതുന്നു. മൃതദേഹം അടക്കം ചെയ്തിരുന്ന കുഴികളാണ് ഇതെന്നും പറയപ്പെടുന്നു. അതെന്തായാലും മനുഷ്യന്റെ ആദിമ കാല ജീവിതം മുനിയറികളിൽ കണ്ടറിയാം. വനം വകുപ്പാണ് ഇതു സംരക്ഷിക്കുന്നത്. അഞ്ച് മുനിയറകൾ കേടുകൂടാതെ അവശേഷിക്കുന്നുണ്ട്. പച്ചപ്പും ചെറുവെള്ളച്ചാട്ടങ്ങളും,കൃഷിയിടങ്ങളും കണ്ടു മറയൂർ–കാന്തല്ലൂരിലേക്ക് യാത്രതിരിക്കാം.

എറണാകുളം- മൂന്നാർ - 131 km 

മൂന്നാർ – മറയൂർ- 40 km 

മറയൂർ- ചിന്നാർ- 9 km 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com