ADVERTISEMENT

യുവജനോത്സവച്ചൂടിലാണ് കാസർകോട്. നമുക്ക് ഏറെ കലാകാരൻമാരെ നൽകിയ കലോൽസവങ്ങൾ ആസ്വദിക്കാൻ ഏറെ പേർ കേരളത്തിന്റെ വടക്കൻ ജില്ലയിലേക്കു വണ്ടികയറിയിട്ടുണ്ട്. പൊതുവേ വരണ്ടിരിക്കുന്ന കാസർകോട്ടിൽഒരു ദിവസം കൊണ്ടു കണ്ടുവരാവുന്ന അതിസുന്ദരമായ ഒരിടമുണ്ട്. റാണിപുരം 

റാണിപുരം

വടക്കിന്റെ വാഗമൺ എന്നു പറയാവുന്ന അതിസുന്ദരമായ മലമുകളാണ് റാണിപുരം. കേരളത്തിന്റെയും കുടകിന്റെയും അതിർത്തി. അപ്പുറം തലക്കാവേരിയിലെ കാടുകളാണ്.  കാസർകോട് നിന്ന് 65  കിലോമീറ്റർ ദൂരം. അതിരാവിലെ കാസർകോട് നിന്നോ കാഞ്ഞങ്ങാട്ടുനിന്നോ തിരിച്ചാൽ രണ്ടുമണിക്കൂർ കൊണ്ട് റാണിപുരത്തെത്താം. അനുമതി വാങ്ങി പുൽമേടുകളിലേക്കു നടന്നു തുടങ്ങാം. ആദ്യമേ പുൽമേട് അല്ല കാണുക എന്നറിയാമല്ലോ…. പകൽപോലും ഇരുട്ടുള്ള, ജീവജാലങ്ങളാൽ അനുഗ്രഹിക്കപ്പെട്ട ചോലക്കാട്ടിലൂടെ നടന്നുവേണം പുൽമേടുകളിലേക്കെത്താൻ. പലയിടത്തും ആനപ്പിണ്ഡം കാണാം. പുൽമേട്ടിൽ ആനകൾ വിഹരിക്കുമെന്നത് ഉറപ്പല്ലേ.  

ranipuram3

ചോലക്കാട്ടിലൂടെയുള്ള നടപ്പ് നിങ്ങളിൽ ഉൻമേഷം നിറയ്ക്കും.  കുത്തനെയുള്ള കയറ്റത്തിനായി ഒരു ഒറ്റയടിപ്പാത മാത്രമേയുള്ളൂ. കുന്തിരിക്കം തുടങ്ങിയ വൻമരങ്ങളെ തഴുകി, അൽപം വിശ്രമിച്ച്, വീണ്ടും നടക്കുക. കാടുകഴിയുന്നിടം മുതൽ അരയാൾപൊക്കത്തിൽ പുല്ലുനിറഞ്ഞ മലമുകൾ എത്തും. ഇനി നിങ്ങളുടെ ആഗ്രഹമാണ് എവിടേക്കാണു പോകേണ്ടത് എന്ന്. പുൽനിറഞ്ഞ ചെരിവുകൾ ഒന്നിനോടൊന്നൊട്ടി നിൽപ്പുണ്ട്. ആ വിജനതയിലൂടെ നടക്കാം.   സാഹസികത ഇഷ്ടമാണെങ്കിൽ ഏറ്റവും മുകളിലെ പാറക്കല്ലുകൾക്കു മുകളിൽ കയറി ചുറ്റുമൊന്നു നോക്കാം. ഈ മലയ്ക്കപ്പുറം കർണാടകയാണ്.

കുടകിന്റെ ഭാഗങ്ങൾ. ചോലക്കാടുകൾ പലനിറത്തൊപ്പികളണിഞ്ഞ് മലഞ്ചെരിവുകളിൽ യുവജനോത്സവത്തിനു കൂടിയ കുട്ടികളെപ്പോലെ നിൽപ്പുണ്ട്. അതിലേക്ക് ഓടിയിറങ്ങാൻതോന്നും. പക്ഷേ, ആ സാഹസികത വേണ്ട. മുൻപൊരിക്കൽ ആ ചോലക്കാട്ടിലേക്കു കയറിയ മൂന്നുവിദ്യാർഥികളെ നാലു ദിവസം കഴിഞ്ഞാണു ബന്ധപ്പെടാൻ പറ്റിയത്. അവർ ദിക്കു തെറ്റി അലയുകയായിരുന്നു.  ചോലക്കാടുകൾ മതികെടുത്തും എന്നാണു ചൊല്ല്. മതി എന്നാൽ ബുദ്ധി. 

ranipuram2

സഹ്യപർവതത്തിന്റെ മുകളറ്റം തൊടാൻ കിട്ടുന്ന അപൂർവ അവസരമാണു റാണിപുരം നൽകുന്നത്. അതു നഷ്ടമാക്കരുത്. സമ്മാനം കിട്ടിയ നാടകം കാണാതെ പോയ വിദ്യാർഥിക്കു സമമാകും നിങ്ങളുടെ അവസ്ഥ

ശ്രദ്ധിക്കേണ്ടത് 

ranipuram1

അത്ര വികസിച്ചിട്ടില്ല വിനോദസഞ്ചാരം ഈ പ്രദേശങ്ങളിൽ. അതുകൊണ്ടുതന്നെ സുരക്ഷയുടെ കാര്യത്തിൽ കരുതൽ വേണം. മുൻപു സഞ്ചാരികൾ നടന്നുണ്ടായ വഴിയിലൂടെത്തന്നെ മുകളിലേക്കു കയറുകയാണുചിതം. മാറിപ്പോകുമ്പോൾവഴിതെറ്റാൻ സാധ്യതയുണ്ട്. 

തണുപ്പുണ്ടാകുമെങ്കിലും വെയിലേൽക്കാനുള്ള സാധ്യത ഇരട്ടിയാണ്. അതുകൊണ്ട് കുടയോ തൊപ്പിയോ കരുതുക. 

ഭക്ഷണം, വെള്ളം

െട്രക്കിങ്ങിനൊരുങ്ങുന്നവർ കയ്യിൽ ധാരാളം വെള്ളം കരുതണം. ചോക്ലേറ്റ് ബിസ്കിറ്റ് തുടങ്ങിയ ലഘുഭക്ഷണസാധനങ്ങളും ബാഗിൽ കിടന്നോട്ടെ. ഇവിടെ  ഒരു കാര്യം നിർബന്ധമായും പാലിക്കണം. കൊണ്ടുപോകുന്ന പ്ലാസ്റ്റിക് കുപ്പികളോ കവറുകളോ അവിടെയിട്ടു പോരരുത്. താഴെ എത്തിക്കുക. 

 

  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com