ADVERTISEMENT

മോസ്‌റ്റ് ഹോണ്ടഡ് പ്ലെയ്സ് ഇൻ കേരള എന്ന് ഗൂഗിളിൽ പരതി നോക്കിയാൽ കിട്ടുന്ന ഉത്തരം ബോണക്കാട് ബംഗ്ലാവ് എന്നാണ്. പലരും ഇങ്ങോട്ട് സഞ്ചരിച്ചതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും കാണാം. പ്രേതമുണ്ടെന്നോ ഇല്ലെന്നോ ആരും തീർത്തു പറയുന്നില്ല. എന്നാൽ യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഒരു പേടിയുമില്ലാതെ ഇറങ്ങി തിരിക്കാം, കാട്ടിലൂടെയും ഗ്രാമീണ വഴികളിലൂടെയും നല്ലൊരു യാത്ര തരമാകും. മടങ്ങുങ്ങുമ്പോൾ വഴി അൽപം മാറി സ‍ഞ്ചരിച്ചാൽ വാഴ്‌വാന്തോൾ വെള്ളച്ചാട്ടത്തിലേക്ക് ട്രെക്കിങ്ങും നടത്താം. യാത്രയ്ക്ക് കെഎസ്ആർടിസിയെ ആശ്രയിച്ചാൽ കാര്യമായ ചെലവും ഉണ്ടാകില്ല.

തമ്പാനൂരു നിന്ന് ബസിൽ പോകാം

തമ്പാനൂർ സ്‌റ്റാന്റിൽനിന്ന് ബോണക്കാട് ടോപിനു പോകുന്ന ബസ് കൃത്യം 5 മണിക്ക് തന്നെ സ്‌റ്റാന്റ് വിടും. പേരൂർക്കട, കരകുളം വഴി നെടുമങ്ങാട് കഴിഞ്ഞതോടെ പ്രകൃതിക്കും കാഴ്ചകൾക്കുമൊക്കെ പ്രകടമായ വ്യത്യാസം അറിയാം. സഹ്യപർവതനിരയുടെ രൂപരേഖകൾ ചക്രവാളത്തിൽ തെളിയും. അന്തരീക്ഷത്തിൽ പുലർകാല മഞ്ഞിന്റെ തണുപ്പ് പടരും. ഒന്നേകാൽ മണിക്കൂർകൊണ്ട് ബസ് വിതുരയിലെത്തും.

bonacaud-travel1

യാത്ര തുടരുമ്പോൾ ഉന്നതവിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമൊക്കെയുള്ള സ്ഥാപനം ഐസർ, വിതുര ജഴ്സി ഫാം എന്നിവ വഴിയോരക്കാഴ്ചകളാകും. (സ്വന്തം വാഹനത്തിലാണ് വരുന്നതെങ്കിൽ പ്രഭാതഭക്ഷണം കഴിക്കാനുള്ള അവസാന അവസരമാണ് ജഴ്സി ഫാം കാന്റിൻ. പിന്നെ അങ്ങോട്ട് കാര്യമായിട്ടൊന്നും കിട്ടില്ല!)

bonacaud-travel


കുറച്ചു ദൂരം കൂടി മുന്നോട്ട് സഞ്ചരിക്കുമ്പോൾ കാണിത്തടം എത്തും. ഇവിടെ വനംവകുപ്പിന്റെ ഒരു ചെക്ക്പോസ്റ്റ് ഉണ്ട്. ഇവിടെ വച്ച് ബോണക്കാട് ഭാഗത്തേക്കും വാഴ്‌വാന്തോൾ വെള്ളച്ചാട്ടത്തിലേക്കും വഴി പിരിയുന്നു. ഇടതുവശത്തേക്ക് വളവ് തിരിഞ്ഞ് കയറുന്നതാണ് ബോണക്കാട് വഴി. വലത്തേക്ക് സഞ്ചരിച്ചാൽ കാട്ടിനുള്ളിലൂടെ വെള്ളച്ചാട്ടത്തിലെത്തിച്ചേരും. വാഴ്‌വാന്തോൾ വെള്ളച്ചാട്ടത്തിലേക്ക് രാവിലെ 9 മണിക്കു ശേഷമെ പ്രവേശനമുള്ളു. സ്വന്തം വാഹനത്തിലാണ് പോകുന്നതെങ്കിൽ യാത്രക്കാരുടെ പേരുവിവരങ്ങളും യാത്രയുടെ ലക്ഷ്യവും വണ്ടി നമ്പരും മറ്റും ചെക്ക് പോസ്റ്റിൽ നൽകണം.

വനയാത്ര

ഇനിയുള്ള യാത്ര പേപ്പാറ വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായ വനത്തിലൂടെയാണ്. നല്ല ഉയരത്തിൽ വളർന്നു നിൽക്കുന്ന വൃക്ഷങ്ങളും പടർന്നു കയറിയ വള്ളികളും. പ്രഭാതത്തിന്റെ ഉൻമേഷത്തിൽ വ്യത്യസ്ത ശബ്ദങ്ങളുണ്ടാക്കുന്ന പലവിധം പക്ഷികൾ. വളഞ്ഞു പുളഞ്ഞു മുകളിലേക്കു കയറുന്ന വഴിയിൽ കാതു തുളയ്ക്കും വിധം ചീവിടുകളുടെ സംഘഗാനം ഇടതടവില്ലാതെ കേൾക്കാം. കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തിക്ക് സമീപമാണ് ബോണക്കാട് മല. പേപ്പാറ ഡാമും കഴിഞ്ഞ് അഗസ്ത്യാർ‍ കൂടത്തിലേക്ക് വളർന്നു കയറുന്നു ഈ വനം. ആന, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങൾ വഴിയിൽ ഇറങ്ങാറുണ്ട്, അതുകൊണ്ടാണ് വനംവകുപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

bonacaud-travel2

കാടിനു നടുവിലൂടെയുള്ള ആ യാത്ര ഒരനുഭവമാണ്. മുകളിലോട്ട് തല ഉയർത്തി നോക്കിയാൽ കാണാനാകാത്ത തരത്തിൽ വളർന്നു നിൽക്കുന്ന മരങ്ങൾ. കൊടിയ വേനലിലും ഇവിടത്തെ പച്ചപ്പിൽ നമ്മുടെ കണ്ണു തിളങ്ങും. തട്ടുതട്ടായി വളഞ്ഞു പുളഞ്ഞു കയറുന്ന വഴിയുടെ ഒരു സൈഡിൽ തൊട്ടു താഴത്തെ തട്ടിലെ തുഞ്ചം കാണാത്ത മരങ്ങളുടെ തലപ്പുകൾ വന്നെത്തി നോക്കുന്നു. വഴിയിലുടനീളം കാടിന്റെ ഓരം പറ്റി ഈറക്കൂട്ടങ്ങൾ വളരുന്നതു കാണാം. ഇര വിഴുങ്ങിക്കിടക്കുന്ന പെരുമ്പാമ്പുകളെപ്പോലെ പ്രായം ചെന്ന് ഉണങ്ങിയ തടിയൻ കാട്ടുപുല്ലാഞ്ഞി വള്ളികൾ മരങ്ങളെ ചുറ്റിപ്പിണഞ്ഞു കിടക്കുന്നു.


കാട് കണ്ടും അതിന്റെ വിശേഷങ്ങളറിഞ്ഞും യാത്ര തുടരവേ അങ്ങു ദൂരെ പേപ്പാറ ഡാമിന്റെ ജലാശയം കാണാം. പെട്ടന്ന് എവിടെയോ വച്ച് ഒരു വശത്തെ മരങ്ങൾ അപ്രത്യക്ഷമായി. മൂത്തു മുരടിച്ച തേയിലച്ചെടികളുടെ കുറ്റികളായി ആ വശത്ത്. ഇവിടെ ബോണക്കാട് എസ്‌റ്റേറ്റ് തുടങ്ങുകയാണ്. മറുവശത്ത് ആഗസ്ത്യമലയുടെ കൊടുമുടികൾ നല്ല വ്യക്തമായി കാണാനായി.

ബോണക്കാട് ‘സിറ്റി’

ബ്രിട്ടീഷുകാരാണ് ഇവിടെ തേയിലത്തോട്ടം തുടങ്ങിയത്. പിൽക്കാലത്ത് സ്വകാര്യ പ്ലാന്റേഷൻ കമ്പനിയുടെ കൈവശമെത്തി. അവരുട സാമ്പത്തികബാധ്യതകളെ തുടർന്ന് തേയില ഫാക്ടറി അടച്ചതോടെ എസ്‌റ്റേറ്റിന്റെ പ്രവർത്തനത്തിനും താളം തെറ്റി. നൂറുകണക്കിനു തൊഴിലാളി കുടുംബങ്ങൾ ഇന്നും ആ പഴയ നല്ല കാലം തിരികെ വരുമെന്ന് കരുതി ജീവിക്കുന്നു. വഴിയിൽ പല ഇടത്തും കന്നുകാലികൾ കൂട്ടമായി താഴേക്ക് വരുന്നതു കാണാം. ഇതാണ് പഴയ തോട്ടം തൊഴിലാളികളുടെ ഇന്നത്തെ ഉപജീവനമാർഗങ്ങളിലൊന്ന്!

ബസ് ഇതിനിടെ ബോണക്കാട് പോസ്‌റ്റ് ഓഫിസ് എന്ന ബോർഡ് തൂക്കിയ കെട്ടിടത്തിനു മുന്നിലെത്തി. അവിടെ വച്ചുതന്നെ മുൻപിലുള്ള ബോണക്കാട് എസ്‌റ്റേറ്റ് വക തേയില ഫാക്ടറിയുടെ കെട്ടിടം കാണാം. അതിനടുത്തു തന്നെ ഇപ്പോൾ ഹോമിയോ ഡിസ്പൻസറിയായി മാറിയ പഴയ എസ്‌റ്റേറ്റ് സ്‍റ്റാഫ് ക്ലബ്, അടുത്തു തന്നെ ഏതാനം തൊഴിലാളി വീടുകൾ, സ്കൂളിലേക്കും മറ്റും കയറിപോകുന്ന വഴി... ഇതാണ് ബോണക്കാട് ‘സിറ്റി’. കെഎസ്ആർടിസിയുടെ ബോണക്കാട് സർവീസും ഇവിടെ വരെത്തന്നെ. ബോണക്കാട് ടോപ് കുറച്ചുകൂടി മുകളിലേക്ക് സഞ്ചരിക്കും.

പൂട്ടി കിടക്കുന്ന ഫാക്ടറിയുടെ സമീപത്തുകൂടി വഴി കൂറച്ചുകൂടി മുന്നോട്ട് പോകുന്നുണ്ട്. പ്രതാപകാലത്ത് ദിവസവും നൂറുകണക്കിന് പെട്ടി തേയില കയറ്റി വിട്ടിരുന്ന ഫാക്ടറിയുടെ തകർന്ന ജനാലകളിലൂടെ അകത്ത് തുരുമ്പെടുക്കുന്ന യന്ത്രസാമഗ്രികൾ കാണാം. ഫാക്ടറിയെ ചുറ്റി പോകുന്ന പാത തൊട്ടപ്പുറത്ത് വെച്ച് ഒരു തോടിനു കുറുകെ കടക്കുന്നു. പാറക്കെട്ടുകളിലൂടെ ഒഴുകിഎത്തുന്ന അരുവി പാലത്തിനടിയിൽ ഒരു വെള്ളക്കെട്ടു സൃഷ്ടിച്ചശേഷം താഴേക്ക് ഒഴുക്കു തുടരുന്നു. മഴക്കാലത്ത് ഇവിടെയൊരു വെള്ളച്ചാട്ടം തന്നെ രൂപപ്പെടുമത്രേ. പാലം കേറി ഇറങ്ങി മുന്നോട്ടുപോകുന്നത് അഗസ്ത്യാർകൂടത്തിലേക്കുള്ള വഴിയാണ്. അങ്ങോട്ടേക്ക് മകരവിളക്കിനും ശിവരാത്രിക്കും ഇടയ്ക്കുള്ള സമയത്തു മാത്രമേ പ്രവേശനമുള്ളു. പാലത്തിനു സമീപത്തുകൂടി മുകളില്‍ എസ്‌റ്റേറ്റിന്റെ ലായങ്ങളിലേക്കുള്ള ചവിട്ടുപടികൾ...

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com