ഡിസംബറിന്റെ കുളിരിൽ മഴനിഴൽക്കാട്ടിലെ മരവീടുകളിൽ താമസിക്കാം
Mail This Article
ക്രിസ്മസും പുതുവർഷവുമായി ലോകം ഉത്സവത്തിമിർപ്പിലേക്കു പോവുകയാണ്. കുട്ടികളുടെ സ്കൂളുകൾ അടച്ചുതുടങ്ങുമ്പോൾ അവധിദിനയാത്രകളെപ്പറ്റി വേവലാതികൾ ഉയരും. അന്നേരം ബുക്ക് ചെയ്തു പോകാൻ പറ്റിയ സ്ഥലങ്ങളിൽ സ്ഥിരം വിനോദസഞ്ചാരകേന്ദ്രങ്ങളായ മൂന്നാറിനുംവയനാടിനും പ്രാധാന്യമുണ്ട്. എന്നാൽ മൂന്നാറിനപ്പുറം കേരളത്തിന്റെ മഴനിഴൽക്കാടായ ചിന്നാറിൽ ബഹളങ്ങളേതുമില്ലാതെ രാപ്പാർക്കാൻ മരവീടുകൾ ഒരുക്കിയിട്ടുണ്ട് വനംവകുപ്പ്. ആ വീടുകളെ അറിയാം. കുട്ടികളുമായിപ്പോലും ഒരു ചെറുകുടുംബത്തിന് താമസിക്കാനുള്ള ഭംഗിയുള്ള ആ മരവീടുകളെ അറിയാം.
എവിടെയാണു ചിന്നാർ
മൂന്നാറിന്റെ ഇരട്ടസഹോദരിയായ മറയൂർ കഴിഞ്ഞ് തമിഴ്നാട് അതിർത്തിപട്ടണമായ ഉസ് ലാം പെട്ടിയിലേക്കുള്ള വഴിയിലാണ് ഈ സുന്ദരമായ വരണ്ട കാടുള്ളത്. മഴനിഴൽക്കാടാണെന്നു പറഞ്ഞല്ലോ. അതിനാൽ മൃഗങ്ങളെ പെട്ടെന്നു കാണാം. നക്ഷത്ര ആമകളുടെയും ചാമ്പൽമലയണ്ണാന്റെയും കാടാണ് ചിന്നാർ. ഹനുമാൻ കുരങ്ങുകളെയും വളരെ അടുത്തുവച്ചു കാണാം.
വഴിയെങ്ങനെ… ?
മറയൂർ കഴിഞ്ഞാൽ പിന്നെ കാടാണ്. ഏതാണ്ട് എട്ടു കിലോമീറ്റർ കാട്ടിലൂടെത്തന്നെയാണു യാത്ര. ഒരു മലയുടെ മുകളിലൂടെയാണു ചെറിയ റോഡ് പോകുന്നത്. താഴെ പാമ്പാർ എന്ന കിഴക്കോട്ടൊഴുകുന്ന നദിയുണ്ട്. തൂവാനം വെള്ളച്ചാട്ടത്തിന്റെ മനോഹരദൃശ്യം പകർത്താം. ആലാംപെട്ടി എന്ന ഇടത്താവളത്തിൽ നിന്ന് ശിലായുഗശേഷിപ്പുകൾ കാണാൻ ട്രെക്കിങ് നടത്താം. പാറകളിൽ പുരാതനമനുഷ്യൻ വരച്ചുവച്ച ചിത്രങ്ങൾ കാണുമ്പോൾ നമ്മൾ പഴയ കാലത്തേക്കു പോകും. ചിന്നാർ വന്യജീവിസങ്കേതത്തിന്റെ അറ്റത്താണ് ചെക്ക് പോസ്റ്റ്. മൂന്നുമണിക്കു മുൻപ് ഇവിടെ റിപ്പോർട്ട് ചെയ്തുവേണം മരവീടുകളിലേക്കു ട്രെക്കിങ്ങിനു പോകാൻ. ചിന്നാർ എന്ന സുന്ദരമായ നദിയുടെ അക്കരെ തമിഴ്നാടിന്റെ ആനമല ടൈഗർ റിസർവ് ആണ്.
അവധിവീടുകൾ ഏതൊക്കെ?
ഏഴ് അവധിവീടുകളാണ് പ്രധാനമായും ചിന്നാറിലുള്ളത്. അതിൽ മരവീടുകളും മൺവീടുകളുമുണ്ട്. രണ്ടു നദികൾ ചേരുന്നിടമാണു ചിന്നാർ. ആദ്യത്തേതു ചിന്നാർ. രണ്ടാമത്തേതു നമ്മൾ വഴിയിൽ വച്ചു കാണുന്ന പാമ്പാർ. ഇവ രണ്ടു കൂടിച്ചേരുന്ന ഇടമാണു കൂട്ടാർ.
കൂട്ടാർ- പാമ്പാർ മരവീടുകൾ
രണ്ടു ലോഗ് ഹൗസുകൾ നദിയോരത്തുണ്ട്. കൂട്ടാർ ലോഗ് ഹൗസും പാമ്പാർ ലോഗ് ഹൗസും. നദിയോരത്തിന് ഏറ്റവും അടുത്തുള്ളത് പാമ്പാർ മരവീടാണ്. പാറക്കൂട്ടത്തിനു മുകളിൽ മരച്ചാർത്തുകൾക്കു കീഴെയുള്ള സുന്ദരമായ അവധിഭവനം. രണ്ടുമുതിർന്നവർക്കും രണ്ടു കുട്ടികൾക്കും അനുയോജ്യം. ഒരു പൂമുഖവും ബെഡ്റൂമും അറ്റാച്ച്ഡ് ബാത്ത്റൂമും അടങ്ങുന്നതാണു വീട്. രണ്ടുചെറു കട്ടിലുകൾ. പുതപ്പ് തുടങ്ങിയവ ലഭ്യം. സൗരോർജവിളക്കുണ്ട്. ഒരു മണിക്കൂർ നടത്തമുണ്ട് പാമ്പാർ, കൂട്ടാർ മരവീടുകളിലേക്ക്. ഒരു പക്ഷേ, ചിന്നാറിന്റെ ഏറ്റവും മനോഹരമായ മരവീട് പാമ്പാർ ആയിരിക്കും. ചിന്നാർ നദിയിലെ കുളിയും ട്രക്കിങ്ങും അവിസ്മരണീയം. ഇടയ്ക്കിടെ പാഞ്ഞുപോകുന്ന കാട്ടുപോത്തുകളും മാനുകളുംവൻമരങ്ങൾക്കു മുകളിൽ വിശ്രമിക്കുന്ന മലയണ്ണാനും കണ്ണിനു വിരുന്നുകൾ.
ഭക്ഷണം- അത്താഴവും പ്രാതലും പാക്കേജിൽ ഉൾപ്പെട്ടത്.
തൂവാനം മരവീട്
തൂവാനം വെള്ളച്ചാട്ടത്തിന്റെ തണുപ്പേറ്റ് താമസിക്കാം. നല്ല വെള്ളമുള്ളപ്പോൾ അവിടേക്കു പോകാൻ ആകില്ല. മാത്രമല്ല രണ്ടുമണിക്കൂറിനടുത്തു നടപ്പുമുണ്ട് കാട്ടിലൂടെ. പക്ഷേ, ലോകത്ത് നിങ്ങളല്ലാതെ ആരുമില്ലെന്നു തോന്നിപ്പിക്കുന്ന ഏകാന്തത അനുഭവിക്കാം. ആ കാട്ടിനു നടുവിൽ അതിമനോഹരമായ വെള്ളച്ചാട്ടത്തിനു തൊട്ടടുത്ത് ഏതോ ഹോളിവുഡ് സിനിമാലൊക്കേഷൻ പോലെയുള്ള മരവീട്ടിൽ അന്തിയുറങ്ങുക അതീവരസകരം. സാഹസികർക്കു പ്രിയപ്പെട്ടത് തൂവാനമായിരിക്കും. സുഹൃത്തുക്കളുമായി സല്ലപിച്ച് സമയം ചെലവിടാൻ തൂവാനത്തെത്താം.
വൈശ്യപ്പാറ മൺവീട്
ചിന്നാറിലെ മൺവീട്. ആറുപേർക്ക് താമസിക്കാം. രണ്ടു റൂമുകളുണ്ട്. ഉയരം കൂടുതൽ. ഏഴു കിലോമീറ്റർ ഒരുദിശയിൽ നടക്കാം. ഏറ്റവും കൂടുതൽ വിദേശികൾ എത്തുന്ന സ്ഥലമാണു വൈശ്യപ്പാറ. മൃഗങ്ങളെ കാണാനും ബേർഡ് വാച്ചിങ്ങിനുമായി എത്തുന്നവരുടെ പ്രിയസ്ഥലമാണ് വൈശ്യപ്പാറ
ചമ്പക്കാട് കുടി വഴി മുകളിലേക്കു നടക്കാം. ആദിവാസിക്കുടികൾ കാണാം.
രണ്ടുപേർക്ക് നാലായിരം.
കാരക്കാട് മച്ചാൻ
വാച്ച്ടവറിന്റെ അടുത്താണ് കാരക്കാട് മച്ചാൻ. വൈശ്യപ്പാറ കഴിഞ്ഞാൽ വിദേശികൾ ഏറ്റവും കൂടുതൽ എത്തുന്നത് കാരക്കാട് മച്ചാനിൽ താമസിക്കാനാണ്. ഏറുമാടത്തിന്റെ മറ്റൊരു പേരാണ് മച്ചാൻ. ബാത്ത്റൂം സൗകര്യം ഇല്ലായെങ്കിലും കുറച്ചുനടന്നാൽചിന്നാർ വനംവകുപ്പിന്റെ അമിനിറ്റി സെന്ററിലെ ബാത്ത്റൂം ഉപയോഗിക്കാം. മരത്തിനു മുകളിൽ രാവുറങ്ങുക രസകരമല്ലേ... ?
പെരിയകൊമ്പ് ലോഗ് ഹൗസ്
ചെറിയ വൈശ്യപ്പാറ എന്നാണ് പെരിയകൊമ്പ് ലോഗ് ഹൗസിനെ വിളിക്കുന്നത്. പെരിയകൊമ്പ് വന്യജീവിപ്രേമികൾക്ക് ഏറ്റവും അനുയോജ്യമായ ഇടമാണ്. വെള്ളക്കാട്ടുപോത്തിനെ കാണുന്ന സ്ഥലമാണ് പെരിയകൊമ്പ്. രണ്ടുമണിക്കൂർ കാട്ടിലൂടെ നടന്നാൽ ഈ മരവീട്ടിലെത്താം.
ചുരുളിപ്പെട്ടി മരവീട്
ചെക്ക്പോസ്റ്റിൽനിന്നു ഇടത്തോട്ടു നടന്ന് തമിഴ്നാടിന്റെ ആനമല കടുവാസങ്കേതത്തിന്റെ അതിർത്തിയിലാണ് ചുരുളിപ്പെട്ടി അഞ്ചുകിലോമീറ്റർ ദൂരം നടക്കണം. ഒരു ആദിവാസിക്കോവിൽ കൂടി കാണാമെന്നതു നേട്ടം.
ചിന്നാറിലെ ടിക്കറ്റ് നിരക്ക്
വൈശ്യപ്പാറയൊഴിച്ച് മറ്റെല്ലാ സൗകര്യങ്ങൾക്കും രണ്ട് ഇന്ത്യക്കാർക്കു മൂവായിരം രൂപ. വൈശ്യപ്പാറയിൽ രണ്ടുപേർക്ക് നാലായിരം.
ശ്രദ്ധിക്കേണ്ടത്
ചിന്നാറിൽ ഉച്ചയോടെ എത്തുക. കാട്ടിലൂടെ നടക്കേണ്ടതായതിനാൽ വൈകുന്നത് അപകടമാണ്. മരുന്നുകളും മറ്റു അവശ്യവസ്തുക്കളും കരുതുക.
ചിന്നാർ വനംവകുപ്പിന്റെ ഓഫീസിനു മുന്നിൽ വാഹനം പാർക്ക് ചെയ്യുക. ഡോറുകളും ഗ്ലാസുകളും ഭദ്രമായി അടയ്ക്കുക. കുരങ്ങൻമാരുടെ വിളയാട്ടമാണിവിടെ.
കുടയോ തൊപ്പിയോ എടുക്കാൻ മറക്കരുത്. തുറന്ന കാടായതിനാൽ വെയിലടിക്കും.
വനംവകുപ്പിന്റെ കീഴിലുള്ള ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റിയിലെ ഒന്നോ രണ്ടോ പ്രതിനിധികൾ സഞ്ചാരികളുടെ കൂടെ വരും. സഹായങ്ങൾ ചെയ്തുതരും.
കൂടുതൽ വിവരങ്ങൾക്കായി വിളിക്കാം- 8547603199
8547603222
ബുക്കിങ്ങിന് chinnar.org
English Summery : chinnar log houses