ചിറകെട്ടി മുരിക്കനുണ്ടാക്കിയ കര! ഇന്നും വണ്ടി കടന്നുചെല്ലാത്ത കൈനകരിയിലേക്ക് ഈ യാത്ര
Mail This Article
ഒരു കൊതുമ്പു വള്ളത്തിന്റെ പടിയിലിരുന്ന് വേമ്പനാട്ടു കായലിലേക്ക് ഹൃദയമെറിഞ്ഞു. ഓളങ്ങളെ മുറിച്ച് വള്ളം മുന്നോട്ടൊഴുകിയപ്പോൾ തുഴക്കാരന്റെ ചുണ്ടത്ത് വഞ്ചിപ്പാട്ടിന്റെ ഈണം. താറാക്കൂട്ടവും കൊയ്ത്തുകാരി പെണ്ണാളും കഥാപാത്രമായ പാട്ടു കേട്ട് തൊമ്മിച്ചായൻ അമർന്നിരുന്നു. തോളത്തു തൂക്കിയ തോർത്തുകൊണ്ടു വിയർപ്പു തുടച്ച് അദ്ദേഹം ചിത്തിര കായലിന്റെ ബണ്ട് ചൂണ്ടിക്കാട്ടി. ‘‘ ഇക്കാണുന്ന കര മുരിക്കന്റെ സ്വപ്നമായിരുന്നു.
ആരുടേയുമല്ലാതെ കിടന്ന കായലും കയവും കരയാക്കിയതു മുരിക്കനാണ്. ഇപ്പോഴത്തെ പിള്ളേർക്ക് ആ കഥയൊന്നും അറിയത്തില്ല’’ മീശയിൽ പറ്റിപ്പിടിച്ച പൊടി തട്ടിക്കളഞ്ഞ് തൊമ്മിച്ചായൻ മൂക്ക് കൂട്ടിത്തിരുമ്മി. ‘‘കുട്ടനാടിന്റെ ഉടമയാണ് മുരുക്കുംമൂട്ടിൽ ഔതച്ചൻ എന്ന മുരിക്കൻ ജോസഫ്. കായലിന്റെ നടുവിൽ വരമ്പു കെട്ടി നെല്ലു വിളയിച്ച മുരിക്കൻ ഞങ്ങൾക്കു തലതൊട്ടപ്പനാണ്.’’ വിരലുകൊണ്ടു വട്ടം വരയ്ക്കുന്ന പോലെ തൊമ്മിച്ചായൻ കുട്ടനാടിന്റെ പുരാണത്തിലേക്കു കടന്നു. രണ്ടു തവണ വെള്ളപ്പൊക്കം നീന്തിക്കടന്നയാളാണ് കക്ഷി. നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിന് യുബിസിയുടെ അമരത്തു നിന്ന് ആർപ്പു വിളിക്കുന്ന തൊമ്മിച്ചായനെ അറിയാത്ത കുട്ടനാട്ടുകാരില്ല. ‘പതിനെട്ടു കരി’കളിൽ തൊമ്മിച്ചായനു പരിചയമില്ലാത്ത കുടുംബങ്ങളുമില്ല. അതുകൊണ്ടാണ് കൈനകരി കാണാനിറങ്ങിയപ്പോൾ മൊബൈൽ ഫോൺ പോലും ഉപയോഗിക്കാത്ത തൊമ്മിച്ചായനെ തിരഞ്ഞു കണ്ടെത്തി കൂടെ കൂട്ടിയത്.
മുരിക്കനുണ്ടാക്കിയ കര
പഞ്ചായത്ത് ബോട്ട് ജെട്ടിയാണ് കൈനകരിയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന കടവ്. കൈനകരിയിലെ താമസക്കാർ ബോട്ട് ജെട്ടിക്കു സമീപത്തുള്ള പാർക്കിങ് പുരയിൽ വാഹനങ്ങൾ നിർത്തും. അവിടെ നിന്നു ബോട്ട് കയറി വീട്ടിൽ പോകും. പത്തു മിനിറ്റ് ഇടവേളയിൽ ബോട്ടുണ്ട്. ബോട്ട് ജെട്ടിയുടെ സമീപത്ത് പലചരക്കു കട, ചായക്കട, ജ്യൂസ് പാർലർ തുടങ്ങി ചെറു സ്ഥാപനങ്ങൾ. ശിക്കാര വള്ളങ്ങളും ഹൗസ് ബോട്ടും സർക്കാർ ബോട്ടുകളും കടന്നു പോകുമ്പോൾ ഇവിടെ ജനം നിറയും.
ബോട്ട് ജെട്ടിയിൽ നിന്ന് ഒരു കി.മീ. വടക്ക് ചേരിമൂലയാണ് കുട്ടമംഗലത്തുള്ളവരുടെ കടവ്. ‘‘കരുണാലയം ജെട്ടിയിൽ നിന്നു മാർത്താണ്ഡം, റാണി കായലുകൾ കടന്ന് ആർ ബ്ലോക്കിനരികിലൂടെ സഞ്ചരിച്ച് വട്ടക്കായലിനെ തൊട്ട് മടങ്ങി വരാം’’ കുട്ടമംഗലത്തു ജനിച്ച സന്ദീപ് വള്ളത്തിലിരുന്ന് റൂട്ട് മാപ്പ് വിശദീകരിച്ചു. യമഹ എൻജിൻ മുരണ്ടു. വള്ളം പുത്തൻ കായലിലേക്ക് കുതിച്ചു.
മാർത്താണ്ഡം കായലിന്റെ കൈവഴിയിൽ യാത്ര ചെയ്യുമ്പോൾ പടിഞ്ഞാറു കരയിൽ കെട്ടിടങ്ങൾ കാണാം. ബാക്കി മൂന്നു വശവും വെള്ളം. കണ്ണെത്താ ദൂരത്തു പരന്നു കിടക്കുന്ന കായലിൽ വരമ്പു കെട്ടി നെല്ലു കൊയ്ത ജോസഫ് മുരിക്കന്റെ ബുദ്ധിക്കും ധൈര്യത്തിനും മുന്നിൽ സാഷ്ടാംഗം പ്രണമിക്കാതെ തരമില്ല.
‘‘രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞാണ് കുട്ടനാടിന്റെ പിറവി. പ്രജകൾ പട്ടിണിയാകാതിരിക്കാൻ കൂടുതൽ സ്ഥലത്തു കൃഷി ചെയ്യണമെന്നു ചിത്തിര തിരുനാൾ മഹാരാജാവ് കൽപിച്ചു. രാജ്യസ്നേഹിയായ മുരിക്കൻ പണിക്കാരേയും കൂട്ടി കായലിൽ ഇറങ്ങി. തെങ്ങിന്റെ കുറ്റി നാലായി മുറിച്ച് ചെളിയിൽ അടിച്ചിറക്കി. അടിഭാഗം വീതി കൂട്ടിയും മുകൾവശം വീതി കുറച്ചും ചിറ കെട്ടി. മുള നിരത്തി അതിനു മുകളിൽ കറ്റയും കുറ്റിച്ചെടികളും വിരിച്ച് ബണ്ട് ബലപ്പെടുത്തി. ചക്രം തിരിച്ച് വെള്ളം വറ്റിച്ചു. അവിടെ കട്ടികുറഞ്ഞ ചെളി നിറച്ച് വിത്ത് വിതച്ചു. 1940ൽ ആദ്യമായി കായലിനു നടുവിൽ നെല്ല് വിളഞ്ഞു.’’ പ്രായം ചുളിവു വീഴ്ത്തിയ തൊമ്മിച്ചായന്റെ മുഖത്ത് ഓർമകളുടെ അലയിളകി. ആവേശം ചോരാത്ത അദ്ദേഹം കഥകളുടെ കെട്ടഴിച്ചു.
മുരിക്കനും നാട്ടുകാരും ചേർന്ന് കുട്ടനാട്ടിൽ വേറെയും ബണ്ടു കെട്ടി. കായൽ നികത്തി ഉണ്ടാക്കിയ പാടങ്ങൾക്ക് മാർത്താണ്ഡം, ചിത്തിര, റാണി എന്നിങ്ങനെ പേരിട്ട് രാജകുടുംബത്തിനോട് മുരിക്കൻ ആത്മാർഥത കാണിച്ചു. ചിത്തിര കായൽ 716 ഏക്കർ, മാർത്താണ്ഡം 674, റാണി കായൽ 568 ഏക്കർ. ആളുകൾ മാറി മാറി ചക്രം ചവിട്ടിയാണ് വെള്ളം വറ്റിച്ചിരുന്നത്. വർഷത്തിൽ രണ്ടു തവണ വിതയ്ക്കും. മേയ് മാസത്തിൽ വിത്തിട്ട് സെപ്റ്റംബറിൽ കൊയ്യുന്നത് വിരിപ്പൂ. നവംബറിൽ വിതച്ച് മാർച്ചിൽ കൊയ്യുന്നത് പുഞ്ച.’’ – ചിത്തിര കായലിൽ നെല്ലു വിളഞ്ഞതിന്റെ കണക്ക് തൊമ്മിച്ചൻ പറഞ്ഞു. വള്ളം അപ്പോഴേക്കും ആർ ബ്ലോക്കിനു സമീപത്തെ ക്രിസ്ത്യൻ പള്ളിയുടെ മുന്നിലെത്തി.
ചിത്തിരപള്ളി
കാവാലത്തു ജനിച്ച മുരിക്കൻ നിർമിച്ചതാണ് ചിത്തിരപ്പള്ളി. കൈനകരി ഉൾപ്പെടുന്ന കുട്ടനാട്ടിലെ ആദ്യത്തെ ആരാധനാലയം. പലപ്പോഴായി നവീകരണം നടത്തിയ പള്ളിയിൽ ഇപ്പോൾ നിത്യാരാധനയില്ല. സർക്കാർ ബോട്ടിലും ശിക്കാര വള്ളങ്ങളിലുമായി കുട്ടനാട് കാണാനെത്തുന്നവരിൽ പലർക്കും ചിത്തിരപ്പള്ളിയുടെ അണിയറക്കഥ അറിയില്ല. ആരെങ്കിലും പറയാതെ മനസ്സിലാക്കാൻ അവിടെ ബോർഡുകളൊന്നും സ്ഥാപിച്ചിട്ടുമില്ല.