20 രൂപയ്ക്ക് കുമരകത്ത് നിന്നു മുഹമ്മയ്ക്കും തിരികെയും കായലിലൂടെ യാത്ര ചെയ്യാം
Mail This Article
ഇന്ത്യയിലെ 17 'ഐക്കണിക് ടൂറിസം സൈറ്റ്സ്' പട്ടികയിൽ സ്ഥാനം പിടിച്ച വിനോദ സഞ്ചാര കേന്ദ്രമാണ് കുമരകം. വേമ്പനാട് കായല്‍തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹം. വേമ്പനാട് കായല്‍തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണ് കുമരകം. കോട്ടയത്ത് നിന്ന് 12 കിലോമീറ്റര്‍ പിന്നിട്ടാൽ കുമരകത്ത് എത്തിച്ചേരാം. സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്നതിനാല്‍ കുമരകം കേരളത്തിന്റെ നെതര്‍ലാന്‍റ്സ് എന്നും അറിയപ്പെടുന്നുണ്ട്. കുമരകത്തെ പ്രധാനാകർഷണം ഹൗസ്ബോട്ട് യാത്രയാണ്.
വേമ്പനാട് കായൽ
കേരളത്തിലെ ഏറ്റവും വലിയ കായലാണ് വേമ്പനാട് കായൽ. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ തടാകം. വടക്ക് കൊച്ചി മുതൽ തെക്ക് ആലപ്പുഴ വരെ വ്യാപിച്ച് കിടക്കുന്ന കായലിന്റെ സൗന്ദര്യമാണ് കുമരകത്തിന്റെ ഒന്നാമത്തെ ഹൈലേറ്റ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദേശാടന പക്ഷികൾ ഇവിടെ എത്തുന്നു. കായലിലെ ഹൗസ് ബോട്ട് യാത്ര ഒരിക്കലും ഒഴിവാക്കരുത്. കായലിന്റെ ഓളങ്ങളിൽ അലതല്ലിയൊഴുകുന്ന ബോട്ട് യാത്ര ആരെയും വിസ്മയിപ്പിക്കും.
കുമരകം കായൽ തീരത്തെ നാലുപങ്ക് ബോട്ട് ടെർമിനൽ, സൂര്യാസ്തമയം കാണുന്നതിന് അനുയോജ്യമായ സ്ഥലം. വെറുതേ കുമരകത്തു പോയാൽ പോരാ. ഈ കാഴ്ചകൾ കണ്ടേ മടങ്ങാവൂ. വേമ്പനാട്ടു കായൽ യാത്ര: വഞ്ചിവീട്, മോട്ടർ ബോട്ട്, ശിക്കാര വള്ളം, ചെറു വള്ളങ്ങൾ എന്നിവയുണ്ട്. കായൽ യാത്രയ്ക്കിടെ തണ്ണീർമുക്കം ബണ്ട്, പാതിരാമണൽ ദ്വീപ്, ആർ ബ്ലോക്ക് എന്നിവിടങ്ങളിൽ പോകാം. കുറഞ്ഞ ചെലവിൽ കായൽ യാത്ര നടത്താൻ ജലഗതാഗത വകുപ്പിന്റെ ബോട്ട് ആശ്രയിക്കാം. കുമരകത്ത് നിന്നു മുഹമ്മയ്ക്കും തിരികെയും കായലിനു നടുവിലൂടെ യാത്ര ചെയ്യുന്നതിന് ഒരാൾക്ക് 20 രൂപയാണു ബോട്ട് കൂലി.
കവണാറ്റിൻകര പക്ഷി സങ്കേതം: സ്വദേശികൾക്ക് ഒരാൾക്ക് 50 രൂപയും വിദേശിക്ക് 150 രൂപയുമാണ് നിരക്ക്. രാവിലെ 6 മുതൽ 9 വരെയും വൈകിട്ട് 4–6 വരെയാണു പക്ഷികളെ കാണാൻ സൗകര്യം. കവണാറ്റിൻകര ആമ്പൽ വസന്തം: കവണാറ്റിൻകരയിൽ നിന്ന് ഉത്തരവാദിത്ത ടൂറിസം മിഷൻ വക ബോട്ട് സർവീസുണ്ട്. രാവിലെ 6 മുതൽ 9 വരെയാണ് ആമ്പൽപ്പൂവ് വിടർന്നു നിൽക്കുന്നത്. വയൽക്കാഴ്ച: പച്ചപ്പണിഞ്ഞു പോലെ നൂറുകണക്കിന് ഏക്കർ പാടശേഖരം. കായലോരത്തിനു ചേർന്നു തന്നെ പാടശേഖരങ്ങൾ ഉണ്ട്.