ADVERTISEMENT

"താമരശ്ശേരി ചൊരം..."

ആ ഡയലോഗ് കേള്‍ക്കാത്തവരായി ഈ മലയാളക്കരയില്‍ ആരെങ്കിലുമുണ്ടോ? 'വെള്ളാനകളുടെ നാട്' എന്ന സിനിമയിലൂടെ കുതിരവട്ടം പപ്പുവിന്‍റെ നാവിലൂടെ മാലോകരുടെ മനസിലേക്കുള്ള വഴി വെട്ടിക്കയറിയ ആ ചുരത്തിന് പറയാന്‍ ഒരു കൊടുംചതിയുടെ കഥയുണ്ട്, ഇന്നും ആ വഴിയിലൂടെ യാത്ര ചെയ്യുന്ന പലര്‍ക്കും അത്ര പരിചിതമല്ലാത്ത ഒരു കഥ.

കരിന്തണ്ടന്‍റെ കഥ

1750-1799 കാലഘട്ടത്തിലാണ് ഈ കഥ നടന്നതായി പറയപ്പെടുന്നത്. ഗുണമേന്മയേറിയ സുഗന്ധവ്യഞ്ജനങ്ങളുടെ പറുദീസയായ വയനാട് എന്നും ബ്രിട്ടീഷുകാരെ മോഹിപ്പിച്ചിരുന്നു. എന്നാല്‍, കോഴിക്കോട് നിന്നും വയനാട്ടിലേക്ക് എത്തിച്ചേരുക അത്ര എളുപ്പമായിരുന്നില്ല. മൈസൂരിലേക്ക് പോകാനുള്ള എളുപ്പവഴിയും ഇതോടെ തെളിയും എന്നതിനാല്‍ ശ്രീരംഗപട്ടണത്തെ ടിപ്പുവിന്റെ സാമ്രാജ്യം കീഴടക്കാന്‍ എളുപ്പമാകും എന്നും അവര്‍ കണക്കുകൂട്ടി. പലവഴിയും പരീക്ഷിച്ചെങ്കിലും എല്ലാം പരാജയത്തില്‍ അവസാനിക്കുകയാണ് ഉണ്ടായത്. എങ്ങനെ ഈ പ്രശ്നം പരിഹരിക്കാം എന്ന് നോക്കി നടക്കുന്ന ബ്രിട്ടീഷുകാരുടെ മുന്നിലേക്ക് ഒരു ആദിവാസി യുവാവെത്തി. 

WAYANAD--Changala_maram

കരിന്തണ്ടന്‍ എന്നായിരുന്നു അയാളുടെ പേര്

വയനാടന്‍ അടിവാരത്തുള്ള ചിപ്പിലിത്തോട് ഭാഗത്ത് പണിയ ആദിവാസി വിഭാഗത്തിന്‍റെ തലവനായിരുന്നു കരിന്തണ്ടന്‍. കാടിനെ കൈവെള്ളയിലെ രേഖ പോലെ അറിയാവുന്ന കരുത്തനായ യുവാവ്.

അങ്ങനെ, കരിന്തണ്ടന്‍റെ സഹായത്തോടെ അടിവാരത്തു നിന്നും ലക്കിടിയിലേക്കുള്ള വഴി അവര്‍ കണ്ടെത്തി. എന്നാല്‍ മറ്റൊരപകടം അവിടെ കരിന്തണ്ടനെ കാത്തിരിപ്പുണ്ടായിരുന്നു. വെറുമൊരു ആദിവാസിയുടെ സഹായത്തോടെയാണ് തങ്ങള്‍ ഈ ചരിത്രവിജയം നേടിയതെന്ന് മാലോകരറിഞ്ഞാല്‍ എന്തു കരുതുമെന്നായിരുന്നു കുടിലന്മാരായ ബ്രിട്ടീഷുകാരുടെ ചിന്ത. കരിന്തണ്ട ഈ വഴി മറ്റുള്ളവര്‍ക്ക് കൂടി കാണിച്ചു കൊടുത്താലോ എന്നും അവര്‍ ചിന്തിച്ചു. അങ്ങനെയാണ് കരിന്തണ്ടനെ കൊല്ലാന്‍ അവര്‍ തീരുമാനിക്കുന്നത്.

ചതിയിലൂടെ കരിന്തണ്ടനെ അവര്‍ കൊന്നു കളഞ്ഞു

എന്നാല്‍ മരണപ്പെട്ട യുവാവിന്‍റെ ആത്മാവ് അവിടം വിട്ടു പോയില്ല. ഭയാനകമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് കരിന്തണ്ടന്‍റെ പ്രേതം അവിടെയെങ്ങും അലഞ്ഞു നടന്നു. ഒടുവില്‍ എവിടെ നിന്നോ ഒരു മന്ത്രവാദിയെ കൊണ്ടുവന്ന് ആ ആത്മാവിനെ ലക്കിടിയിലെ തന്നെ ഒരു മരത്തില്‍ ചങ്ങലയില്‍ ബന്ധിച്ചു. ആ മരം പിന്നീട് 'ചങ്ങലമരം' എന്ന പേരില്‍ അറിയപ്പെട്ടു.

ഇന്ന് ചുരം കയറുന്നവര്‍ കരിന്തണ്ടനെ വണങ്ങാതെ ഈ വഴി പോകാറില്ല. ഇങ്ങനെ ചെയ്‌താല്‍ മുന്നോട്ടുള്ള യാത്ര സുരക്ഷിതമായിരിക്കും എന്നാണ് പറയപ്പെടുന്നത്.

ചങ്ങലമരം കാണാന്‍ 

വയനാട് ജില്ലയിലെ ലക്കിടിയിൽ ആണ് ചങ്ങലമരം ഉള്ളത്. കൽ‌പറ്റയിൽ നിന്നും 16 കിലോമീറ്ററും സുൽത്താൻ ബത്തേരിയിൽ നിന്ന് 41 കിലോമീറ്ററും മാനന്തവാടിയിൽ നിന്ന് 51 കിലോമീറ്ററുമാണ് ഈ ചങ്ങലമരത്തിലേക്കുള്ള ദൂരം.

വയനാട്ടില്‍ ചങ്ങലമരം കാണാന്‍ എത്തുന്നവര്‍ക്ക് സന്ദര്‍ശിക്കാന്‍ ബാണാസുര സാഗര്‍, കുറുവ ദ്വീപ്‌, എടക്കല്‍ ഗുഹ, ചെമ്പ്ര പീക്ക് എന്നിങ്ങനെ ഒട്ടനവധി സ്ഥലങ്ങള്‍ വേറെയുമുണ്ട്. കണ്ടാലും കണ്ടാലും മതിവരാത്ത കാടിന്‍റെ സൗന്ദര്യം ആവോളം നുകര്‍ന്ന് തിരിച്ചു പോകാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com