ADVERTISEMENT

അഗസ്ത്യ മല നിരകളുടെ ചുവട്ടില്‍ ശാന്തയായി മയങ്ങുന്ന സുന്ദരിയാണ് ബോണക്കാട്. അവിടെ കാട്ടിനുള്ളില്‍ ഒരേ സമയം ഭീതിദവും ത്രസിപ്പിക്കുന്നതുമായ കഥകള്‍ ഉറങ്ങുന്ന നിഗൂഢമായ ബംഗ്ലാവ്. പലപ്പോഴും സഞ്ചാരികള്‍ കേട്ടറിഞ്ഞ് ഇവിടെ എത്താറുണ്ടെങ്കിലും പ്രകൃതി സുന്ദരമായ ഈ പ്രദേശത്തെക്കുറിച്ച് അധികമാളുകള്‍ക്ക് അറിയില്ല എന്നതാണ് സത്യം. തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലും ഉള്ളവര്‍ക്ക് വണ്‍ ഡേ ട്രിപ്പ് പോകാന്‍ പറ്റിയ ഏറ്റവും മികച്ച ഒരു സ്ഥലമാണ് ഇത്.

തിരുവനന്തപുരത്ത് നിന്ന് 40 കിലോമീറ്റർ അകലെയാണ് ബോണക്കാട്. തേവിയോട് ജംഗ്ഷനെത്തുമ്പോള്‍ പൊൻമുടി റോഡിൽ നിന്ന് മാറ്റിപ്പിടിച്ച് പോവാം. പൊൻമുടി മെയിൻ റോഡിൽ നിന്ന് 13 കിലോമീറ്റർ ദൂരമുണ്ട്. അഗസ്ത്യ പർവതനിരകളുടെ മനോഹരമായ കാഴ്ചകൾ കണ്ടുകൊണ്ട്‌, ഇടുങ്ങിയ റോഡിലൂടെയുള്ള യാത്ര. വിതുരയില്‍ നിന്നാവട്ടെ, പതിനഞ്ചു കിലോമീറ്റര്‍ വരും. നെടുമങ്ങാട്ട് നിന്നും രണ്ടു മണിക്കൂര്‍ ഇടവിട്ട്‌ സ്റ്റേറ്റ് ബസുകളും ഇവിടേക്ക് ഓടുന്നുണ്ട്.

മുകളിലേക്കുള്ള വഴിയില്‍ കാഴ്ചകള്‍ കാണാനായി ഒരു വാച്ച് ടവര്‍ ഉണ്ട്. മൂടല്‍മഞ്ഞില്ലാത്ത ദിവസങ്ങളില്‍ ഇവിടെ നിന്നും നോക്കിയാല്‍ പേപ്പാറ ഡാമും പച്ച പിടിച്ച മലനിരകളും ബോണക്കാട് എസ്റ്റേറ്റ്‌ ഫാക്ടറിയും കെട്ടിടങ്ങളുമെല്ലാം കാണാം. ബോണക്കാട് ചെക്ക് പോസ്റ്റ് കഴിഞ്ഞ് 12 കിലോമീറ്ററോളം കാട്ടിലൂടെ യാത്ര ചെയ്ത് വേണം ബംഗ്ലാവില്‍ എത്താന്‍. ബംഗ്ലാവ് തുടങ്ങുന്നിടത്ത് കാട് വഴി മാറുന്നു. ബംഗ്ലാവിനടുത്ത് നില്‍ക്കുന്ന ഭീമന്‍ ക്രിസ്മസ്‌ ട്രീ ദൂരെ നിന്നേ കാണാം. ബംഗ്ലാവിന്‍റെ സ്ഥാനം മനസിലാക്കാനുള്ള അടയാളമാണ് ഈ മരം. കൂടാതെ തൊട്ടരികിലായി ഒരു ദേവദാരുവും കാറ്റാടി മരവുമുണ്ട്. 

ഒന്നര നൂറ്റാണ്ടു മുന്‍പേ എത്തിയ വെള്ളക്കാര്‍ ഈ പ്രദേശത്ത് തേയിലക്കൃഷി തുടങ്ങി.  2500 ഏക്കര്‍ സ്ഥലത്ത് കാടു വെട്ടിത്തെളിച്ച് അവര്‍ തേയിലച്ചെടികള്‍ നട്ടു. നാട്ടുകാരായിരുന്നു തൊഴിലാളികള്‍. അവര്‍ക്ക് താമസിക്കാനായി ലായങ്ങള്‍ പണിതു. വെള്ളക്കാരനായ എസ്റ്റേറ്റ് മാനേജര്‍ക്ക് കുടുംബസമേതം  താമസിക്കാനായി 1951ല്‍ പണിതതാണ് ഇവിടുത്തെ ബംഗ്ലാവ്.

പിന്നീട് തൊഴിലാളി സമരത്തെ തുടര്‍ന്ന് തോട്ടവും തേയിലഫാക്ടറിയും പില്‍ക്കാലത്ത് പൂട്ടി. അതോടെ എസ്റ്റേറ്റും ലായങ്ങളുമെല്ലാം ഉപയോഗശൂന്യമായി നശിച്ചു തുടങ്ങി. ഇന്ന് സാമൂഹിക വിരുദ്ധരുടെ കൈപ്പണികള്‍ നിറഞ്ഞ വെറും ഒരു അസ്ഥികൂടം മാത്രമാണ് ഈ ബംഗ്ലാവ്. പുളിച്ച തെറികളും കേട്ടാല്‍ അറയ്ക്കുന്ന തരം പ്രയോഗങ്ങളും കൊണ്ട് സമൃദ്ധമാണ് ബംഗ്ളാവിന്‍റെ ചുവരുകള്‍.

ആധുനിക രീതിയില്‍ നിര്‍മ്മിച്ച ഒരു കെട്ടിടമാണ് ഈ ബംഗ്ലാവ്. വിശാലമായ നാല് മുറികള്‍. കുളിമുറികളിലാവട്ടെ, ബാത്ത്ടബ്ബ് അടക്കമുള്ള സൗകര്യമുണ്ട്. കിടപ്പുമുറിയിലും സ്വീകരണമുറിയിലും പാശ്ചാത്യ രീതി അനുസരിച്ച് തീ കായാനുള്ള നെരിപ്പോട് കാണാം. തറയാകട്ടെ, മൊസൈക്ക് പാകിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. 

ബംഗ്ലാവിനുള്ളിലെ പെണ്‍കുട്ടിയുടെ പ്രേതം 

വിജനമായതും ഉപേക്ഷിക്കപ്പെട്ടതുമായ മറ്റേതു സ്ഥലവുമെന്ന പോലെ ബോണക്കാട്ടെ ഈ നിഗൂഢ ബംഗ്ളാവിനെക്കുറിച്ചും ഭീതിയുണര്‍ത്തുന്ന പല കഥകളും പ്രചരിക്കുന്നുണ്ട്. അതിലൊന്നാണ് ഈ പ്രേതകഥ.വെള്ളക്കാരനായ എസ്റ്റേറ്റ് മാനേജരും കുടുംബവുമായിരുന്നു 25 GB എന്ന് പേരുള്ള ഈ ബംഗ്ലാവില്‍ താമസിച്ചിരുന്നത്. താമസം മാറ്റി അധികകാലം കഴിഞ്ഞില്ല, അദ്ദേഹത്തിന്‍റെ 13കാരിയായ മകള്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. ഇതോടെ ഇന്ത്യ മടുത്ത സായിപ്പ് ലണ്ടനിലേക്ക് മടങ്ങി. 

എന്നാല്‍ പിന്നീട് അവിടെ താമസിച്ച പലരും ജനാലക്കല്‍ ഒരു കൊച്ചു പെണ്‍കുട്ടിയെ കണ്ടുവെന്നാണ് കഥ. അവളുടെ പൊട്ടിച്ചിരികളും അട്ടഹാസങ്ങളും കേട്ടു എന്നും പലരും പറയുന്നു. ഇപ്പോഴും ആ പെണ്‍കുട്ടിയുടെ ആത്മാവ് ശാന്തി കിട്ടാതെ അവിടെ അലയുന്നു എന്നാണു കഥ. വിറകു പെറുക്കാനായി ഇവിടെ എത്തിയ ഒരു നാടന്‍ പെണ്‍കുട്ടിക്ക് പ്രേതബാധ ഉണ്ടായതായി മറ്റൊരു കഥയും പ്രചരിക്കുന്നുണ്ട്. എഴുതാനും വായിക്കാനും അറിയാതിരുന്ന ആ പെണ്‍കുട്ടി, ബംഗ്ലാവില്‍ പോയി വന്നതിനു ശേഷം പെട്ടെന്ന് സ്ഫുടമായി ഇംഗ്ലീഷ് സംസാരിക്കാന്‍ തുടങ്ങിയത്രേ. എന്നാല്‍ അതിനു ശേഷം കുറച്ചു കാലമേ ആ പെണ്‍കുട്ടി ജീവിച്ചുള്ളു.

കെട്ടുകഥയോ അതോ സത്യമോ?

അനേകം കഥകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും അവയൊന്നും സത്യമല്ല എന്നാണ് നാട്ടുകാര്‍ അടക്കമുള്ള ഭൂരിപക്ഷം പേരുടെയും അഭിപ്രായം. ബംഗ്ലാവ് കാണുമ്പോള്‍ തന്നെ അറിയാം, സാമൂഹിക വിരുദ്ധര്‍ ഇവിടെ എത്രത്തോളം അഴിഞ്ഞാടുന്നു എന്ന കാര്യം. മറ്റുള്ളവരുടെ ശ്രദ്ധ തിരിക്കാന്‍ വേണ്ടി ഇവര്‍ പറഞ്ഞു പരത്തുന്ന കെട്ടുകഥകള്‍ മാത്രമാണ് എന്ന് പറയുന്നവരാണ് അധികവും. 

എന്തൊക്കെയായിരുന്നാലും ഈ കഥകള്‍ക്കു പിന്നിലെ സത്യമെന്താണ് എന്ന് ആര്‍ക്കുമറിയില്ല. കൊറോണക്കാലത്തിനു തൊട്ടു മുന്‍പേ വരെ സ്ഥിരമായി സഞ്ചാരികള്‍ എത്തിയിരുന്ന ഇടമാണ് ഇത്. വേണ്ടത്ര ശ്രദ്ധ ലഭിച്ചിട്ടില്ല എങ്കിലും ഒരിക്കല്‍ വന്നു കഴിഞ്ഞാല്‍ വീണ്ടും വരാന്‍ തോന്നുന്നതും ഭാവിയില്‍ മികച്ച ഒരു ടൂറിസ്റ്റ് സ്പോട്ടാവാന്‍ സാധ്യതയുള്ളതുമായ, കേരളത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്ന്.  

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com