സ്റ്റീഫനും പ്രിയദർശിനിയും കണ്ടുമുട്ടിയ ആ തകർന്ന പള്ളി; പുതുക്കിപ്പണിത് ആന്റണി പെരുമ്പാവൂർ
Mail This Article
ലൂസിഫർ സിനിമയിൽ സ്റ്റീഫൻ നെടുമ്പള്ളിയും (മോഹൻലാൽ) പ്രിയദർശിനി രാമദാസും (മഞ്ജു വാര്യർ) കണ്ടുമുട്ടുന്ന രംഗം ചിത്രീകരിച്ച പൊളിഞ്ഞു കിടക്കുന്ന ദേവാലയം തേടിയെത്തുന്നവർ ഇപ്പോൾ ഒന്ന് അമ്പരക്കും. ലൂസിഫറിന്റെ വൻ വിജയത്തിനു പിന്നാലെ ചീന്തലാറ്റിൽ പള്ളി മനോഹരമായി പുനർനിർമിച്ചു. വർഷങ്ങളായി ആരാധന മുടങ്ങിക്കിടന്ന പള്ളിയിൽ ഇപ്പോൾ വീണ്ടും ആരാധന ആരംഭിച്ചു. ദേവാലയം പുതുക്കിപ്പണിതതിന്റെ പിന്നിൽ മറ്റാരുമല്ല, സിനിമയുടെ നിർമാതാവ് ആന്റണി പെരുമ്പാവൂർ തന്നെയാണ്.
തകർന്നു കിടക്കുന്ന ദേവാലയത്തിനുള്ളിൽ നിന്നു പ്രിയദർശിനി ഇറങ്ങി വരുമ്പോൾ സെമിത്തേരിയിലെ കല്ലറയിൽ സ്റ്റീഫൻ കാത്തിരിക്കുന്നതാണു ചിത്രത്തിലെ രംഗം. ഈ രംഗം ചിത്രീകരിക്കാൻ ഉചിതമായ ദേവാലയ പരിസരം തേടി രാജ്യത്ത് ഉടനീളം സഞ്ചരിച്ച ശേഷമാണ് പൃഥ്വിരാജും സംഘവും ചീന്തലാറിൽ എത്തിയത്. ഒറ്റനോട്ടത്തിൽ തന്നെ ഇത്രയും അനുയോജ്യമായ മറ്റൊരു പള്ളിയും ദീർഘനാളത്തെ അന്വേഷണത്തിനു ഇടയിൽ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന പറഞ്ഞ പൃഥിരാജ് ഉടൻ ഷൂട്ടിങ് ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു.
തേയില വ്യവസായത്തിനെത്തിയ ബ്രിട്ടിഷുകാർ സ്ഥാപിച്ച ദേവാലയത്തിൽ സിഎസ്ഐ, മാർത്തോമ്മാ, യാക്കോബായ സഭകൾ യൂണിയൻ ചർച്ച് എന്ന നിലയിൽ ആരാധന നടത്തി വരികയായിരുന്നു. കാലപ്പഴക്കത്തെത്തുടർന്നു തുടർന്ന് നശിച്ച ദേവാലയത്തിന്റെ പുനർ നിർമാണം വെല്ലുവിളിയായി നിൽക്കുന്നതിനിടെയാണു സിനിമാ സംഘം എത്തിയത്. ദേവാലയം പുതുക്കി പണിയാൻ കഴിയാത്ത സാഹചര്യം ഇടവക ഭാരവാഹികൾ പങ്കുവച്ചതോടെ നിർമാതാവ് ആന്റണി പെരുമ്പാവൂർ ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നു . ദേവാലയവും സമീപത്തെ സെമിത്തേരിയും സന്ദർശിക്കാൻ സഞ്ചാരികൾ എത്തുന്നുണ്ട്.
English Summary : Antony Perumbavoor renovates church shot in Lucifer