ADVERTISEMENT

നെയ്ത്ത് തറികളുടെ താളം അലയടിക്കുന്ന കൊച്ചു പട്ടണമാണ് ബാലരാമപുരം.സ്വര്‍ണ്ണക്കരയും ചന്ദനനിറവുമായി മലയാളികളുടെ എക്കാലത്തെയും ഗൃഹാതുരതയായ കേരള സാരികളുടെ സ്വന്തം പട്ടണമായാണ് ബാലരാമപുരം അറിയപ്പെടുന്നത്. തിരുവനന്തപുരം നഗരത്തിനു 15 കിലോമീറ്റര്‍ തെക്കുകിഴക്കായാണ്‌ ഇവിടം നിലകൊള്ളുന്നത്. മനോഹരമായ കേരള സാരികളും മുണ്ടുകളും കടകളില്‍ കിട്ടുന്നതിനേക്കാള്‍ കുറഞ്ഞ ചെലവിൽ വാങ്ങാം എന്നതാണ് ഇവിടുത്തെ ആകർഷണം. പുടവയും കവണിയും (സെറ്റുമുണ്ട്) സാരി, വേഷ്ടി, നേര്യത് എന്നിവയാണ് ബാലരാമപുരം കൈത്തറിയുടെ പ്രധാന ഇനങ്ങള്‍. കസവിന്റെ അളവ്, ഗുണം, ഡിസൈനുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് വില.

മഹാരാജാവായിരുന്ന ബലരാമവർമയാണ് 1798 നും 1810 നും ഇടയിൽ ഇവിടെ പരമ്പരാഗത നെയ്ത്ത് പരിചയപ്പെടുത്തുന്നത്. ഇതിനായി ‘ശാലിയർ’ എന്നറിയപ്പെടുന്ന നെയ്ത്തുകാരെ തമിഴ്‌നാട്ടിൽനിന്ന് കൊണ്ടുവന്ന് പട്ടണത്തിലെ നാല് പ്രധാന തെരുവുകളിൽ പാർപ്പിക്കുകയായിരുന്നു. സിംഗിൾ സ്ട്രീറ്റ്, ഡബിൾ സ്ട്രീറ്റ്, വിനായഗർ സ്ട്രീറ്റ്, ന്യൂ സ്ട്രീറ്റ് എന്നിങ്ങനെയാണ് ആ സ്ഥലങ്ങള്‍. കേരള സാരികള്‍ നെയ്തെടുക്കുന്നത് നേരിട്ട് കാണണമെന്നുണ്ടെങ്കില്‍ ഇവയിലൂടെ ഒന്ന് നടന്നാല്‍ മതി.

കൊറോണ കാരണം സഞ്ചാരികളുടെ വരവ് നിലച്ചതോടെ ബാലരാമപുരം നെയ്ത്ത്ശാലയുടെ അവസ്ഥയും പരിതാപകരമാണ്. ഓണത്തിന് മുന്‍പ് എത്തുന്ന സന്ദർശകരിൽ മിക്കവരും ബാലരാമപുരം നെയ്ത്തുശാലകൾ കാണാതെ മടങ്ങാറില്ലായിരുന്നു. തുണിത്തരങ്ങളും വാങ്ങുക പതിവാണ്. എന്നാൽ ഇപ്പോഴത്തെ സ്ഥിതിയിൽ നെയ്ത്തുപുരകളിലെ കുഴിത്തറികളിൽ സങ്കടകണ്ണീർ. ഓണമെത്തും മുമ്പു തന്നെ നൂറുകണക്കിന് തുണി വ്യാപാര കേന്ദ്രങ്ങളിൽ നിന്ന് മഞ്ഞക്കോടിക്ക് നിറയെ ഓർഡർ ലഭിക്കുന്നതാണ് പതിവ്. എന്നാൽ ഇത്തവണ പേരിനു മാത്രമാണ് ആവശ്യക്കാർ. ഒരെണ്ണം പോലും വിറ്റുപോകാത്ത നെയ്ത്തുപുരകളുമുണ്ട്. നാൽപത് വർഷമായി മഞ്ഞമുണ്ട് നെയ്യുന്ന ബാലരാമപുരം നെല്ലിവിള ലക്ഷംവീട് കോളനി കെ.പി. നിവാസിൽ പുഷ്പ(54) ത്തിന് ഇത് ആദ്യാനുഭവം.

85 വർഷമായി പരമ്പരാഗതമായി മഞ്ഞക്കോടി നെയ്യുന്ന കുടുംബത്തിലെ അംഗമായ ബാലരാമപുരം സ്വദേശി രാജശേഖരനും ഇതുതന്നെയാണ് പറയാനുള്ളത്. അരനൂറ്റാണ്ടായി കുഴിത്തറികളിൽ മഞ്ഞമുണ്ട് നെയ്യുന്ന താന്നിമൂട് കോഴോട് വടക്കത്തല വീട്ടിൽ പ്രഭാവതിക്ക് 70 വയസിനിടെ ഇതാദ്യമായാണ് നെയ്ത മഞ്ഞമുണ്ടുകൾക്ക് ആവശ്യക്കാരില്ലാത്ത അവസ്ഥ. പാരമ്പര്യ നെയ്ത്തുകാരായ സ്ത്രീകളാണ് മഞ്ഞ മുണ്ട് നിർമിക്കുന്നവരിൽ  അധികവും.  പ്രത്യേകം തയ്യാറാക്കിയ വെള്ള കഴിനൂൽ മഞ്ഞനിറവും പശയും ചേർത്ത് ഉണക്കിയെടുത്താണ് മഞ്ഞപ്പുടവയുടെ ഊടും പാവുമായി ഉപയോഗിക്കുന്നത്.

തിരുവോണ നാളിൽ കുഞ്ഞുങ്ങളെ ഉടുപ്പിക്കുന്നതിനും വിളക്കിൻ തുമ്പിൽ കെട്ടുന്നതിനും മൺമറഞ്ഞുപോയവരുടെ ഛായാചിത്രങ്ങളിൽ അണിയിക്കുന്നതിനുമൊക്കെയാണ് ഇത് ഉപയോഗിച്ചുപോരുന്നത്. ഓണം അടുക്കുന്നതോടെ തുണിക്കടകളിൽ മാത്രമല്ല തെരുവോരങ്ങളിലും ഇത് സുലഭമായി ലഭിക്കുമെന്നതിനാൽ ആവശ്യക്കാർ ഏറെയെയിരുന്നു. ഓണക്കോടിയെടുക്കുമ്പോൾ മഞ്ഞക്കോടി കൂടി എടുക്കുകയാണ് പലരുടെയും പതിവ്.പുത്തൻ മഞ്ഞമുണ്ട് നേരിട്ട് വാങ്ങാമെന്നതിനാൽ ബാലരാമപുരത്തിന്റെ തെരുവോരങ്ങളിലും നെയ്ത്തുപുരകളിലും ഇതിന് ആവശ്യക്കാർ ഏറെയായിരുന്നു.

English Summary: balaramapuram handloom village weaving traditional clothes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com