ADVERTISEMENT

അദ്ഭുതങ്ങളുടെ കലവറയാണ് അനന്തപുരിയിലെ പത്മനാഭസ്വാമി ക്ഷേത്രം. വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന പത്മനാഭസ്വാമി ക്ഷേത്രം തിരുവനന്തപുരത്തെ ചരിത്രപ്രസിദ്ധമായ മഹാവിഷ്ണുക്ഷേത്രവും ടൂറിസ്റ്റുകൾ ധാരാളമായെത്തുന്ന ആരാധനാലയവുമാണ്.

കോവിഡ് ഭീതി കാരണം ഭക്തർക്ക് പ്രവേശനം നിരോധിച്ചിരിക്കുന്ന ശ്രീ പത്മനാഭ ക്ഷേത്രത്തിൽ ബുധനാഴ്ച മുതൽ ഭക്തർക്ക് ദർശനം അനുവദിക്കും. കർശന കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ദർശനം അനുവദിക്കാൻ ഭരണസമിതി യോഗത്തിൽ തീരുമാനമായി. രാവിലെ 8 മുതൽ 11 വരെയും വൈകിട്ട് 5 മുതൽ ദീപാരാധന സമയം വരെയും മാത്രമേ ഭക്തരെ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കൂ. ഒരു സമയം 35 പേരിൽ കൂടുതൽ പേരെ ക്ഷേത്രത്തിനുള്ളിലേക്ക് കടത്തിവിടില്ല.

പരമാവധി 10 മിനിറ്റ് മാത്രമായിരിക്കും ദർശനം. ഇത്തരത്തിൽ ഒരു ദിവസം 665 പേർക്കു ദർശന സൗകര്യം ലഭിക്കും. വടക്കേ നട വഴിയായിരിക്കും പ്രവേശനം. അഗ്രശാല ഗണപതി ക്ഷേത്രം, കൊടിമരം, തെക്കേടം, വടക്കേടം, തിരുവമ്പാടി, ശാസ്താം കോവിൽ എന്നിവിടങ്ങളിലെ ദർശനത്തിനു ശേഷം പടിഞ്ഞാറേ നട വഴി പുറത്തിറക്കും. ഒറ്റക്കൽ മണ്ഡപത്തിലും തിരുവമ്പാടി ചുറ്റമ്പലത്തിനകത്തും പ്രവേശനമുണ്ടാകില്ല. പ്രവേശന പാസിനായി വടക്കേ നടയിൽ സ്പോട്ട് റജിസ്ട്രേഷനും  ഓൺലൈൻ റജിസ്ട്രേഷനും ഏർപ്പാടാക്കിയിട്ടുണ്ടെന്ന് എക്സിക്യൂട്ടീവ് ഓഫിസർ വി. രതീശൻ അറിയിച്ചു.

അമൂല്യ നിധിയുടെ അദ്ഭുത കലവറ

അനന്തശായിയായി  മഹാവിഷ്ണുവാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠ. പതിനെട്ടടി നീളം വരുന്ന വിഗ്രഹം. തമിഴ്നാട്ടിലുള്ള പല ക്ഷേത്രങ്ങളോടും കിടപിടിയ്ക്കുന്ന ശിൽപചാരുതയാണ് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മുഖ്യാകർഷണം. തമിഴ് ശൈലിയിൽ നിർമ്മിച്ച ഏഴുനിലകളോടുകൂടിയ കിഴക്കേഗോപുരം ക്ഷേത്രത്തിന്റെ മാത്രമല്ല തിരുവനന്തപുരം നഗരത്തിന്റെതന്നെ ഒരു മുഖമുദ്രയാണ്.ക്ഷേത്രഗോപുരത്തിൽ കരിങ്കല്ലിൽ തീർത്ത ശില്പങ്ങളും ക്ഷേത്രത്തിന്റെ മാറ്റുകൂട്ടുന്നു. ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകൾ ഇവിടുത്തെ ശീവേലിപ്പുരയും ഒറ്റക്കൽമണ്ഡപവുമാണ്. ശീവേലിപ്പുരയിൽ 365 കരിങ്കൽത്തൂണുകളുണ്ട്. ഓരോ തൂണും ഒറ്റക്കൽകൊണ്ടുണ്ടാക്കിയതാണ്. 4000 ആശാരിമാരും 6000 തൊഴിലാളികളും 100 ആനകളും ചേർന്ന് ആറുമാസം കൊണ്ടാണ് പണി പൂർത്തിയാക്കിയതെന്നത് വിസ്മയിപ്പിക്കുന്ന ചരിത്രമാണ്.

ഈജിപ്തിലെ ഫറവോമാരുടെ ശവകുടീരങ്ങളായ പിരമിഡുകളിലും മാന്ത്രിക കഥകളിലുമൊക്കെ കുന്നുകൂടിക്കിടക്കുന്ന സ്വര്‍ണ നാണയങ്ങളുടേയും രത്‌നശേഖരത്തിന്റെയും കഥകള്‍ ഒരുപാട് കേട്ടിട്ടുണ്ടാകും. കേട്ട പഴംങ്കഥകളുടെ യാഥാർത്ഥ്യമാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം.ക്ഷേത്രത്തിനുള്ളിലെ ആറ് നിലവറകളിലായി ആയിരക്കണക്കിന് കോടി വിലവരുന്ന അമൂല്യനിധിശേഖരമുണ്ട്. രാജാക്കന്മാരുടെ കാലത്ത് കാണിക്കയായും മറ്റും സമര്‍പ്പിക്കപ്പെട്ട സ്വര്‍ണവും രത്‌നവുമൊക്കെയാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറ് നിലവറകളില്‍ സൂക്ഷിച്ചിരിക്കുന്നത്.

English Summary:  Sree Padmanabha Temple can be opened from 26 August

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com