ADVERTISEMENT

നിലമ്പൂരിന്റെ മുഖമുദ്രയാണു തേക്ക്. ലോകമെങ്ങും നിലമ്പൂർ തേക്കിന്റെ പ്രശസ്തി പടർന്നിട്ടുണ്ട്. റോൾസ് റോയ്സ് കാറിൽ വരെ അകം നിർമിക്കാൻ ഇവിടെനിന്നു മരം കൊണ്ടുപോയിട്ടുണ്ട്. ഈ പെരുമ വെറുതെയല്ല. ലോകത്തിലെ ആദ്യത്തെ തേക്ക് തോട്ടം നിലമ്പൂരിലാണ്. കനോളിസ് പ്ലോട്ട് എന്നു വിഖ്യാതമായ തേക്കുതോട്ടത്തിലേക്ക് ചാലിയാറിനു കുറുകെയുള്ള തൂക്കുപാലം കടന്നു ചെല്ലാമായിരുന്നു. എന്നാൽ നിലമ്പൂരിനെ നനച്ചുവളർത്തിയ ചാലിയാർ കഴിഞ്ഞ രണ്ടു വെള്ളപ്പൊക്കത്തിൽ കലിതുള്ളിയപ്പോൾ തൂക്കുപാലം തകർന്നുപോയി. കുറവൻപുഴയുടെയും ചാലിയാറിന്റെയും സംഗമസ്ഥാനത്തു സ്ഥിതിചെയ്യുന്ന കനോളീസ് പ്ലോട്ടിലേക്കുള്ള സഞ്ചാരം നിലച്ചു.  ഇപ്പോഴിതാ വീണ്ടും കനോളീസ് പ്ലോട്ട് ടൂറിസം മാപ്പിലേക്കു തിരികെ വന്നിരിക്കുന്നു.

കനോളീസ് പ്ലോട്ടിലേക്ക് ജീപ്പ് സഫാരി ഒരുക്കിയിരിക്കുകയാണ് നിലമ്പൂർ നോർത്ത് വനംവകുപ്പ്. ഡിഎഫ് ഒ മാർട്ടിൻ ലോവൽ നേതൃത്വം വഹിച്ച് ഫോറസ്റ്റ് ഡവലപ്മെന്റ് ഏജൻസി നടപ്പാക്കുന്ന പദ്ധതിയാണ് ജീപ്പ് സഫാരി.

nilambur-travel

നല്ലൊരു അനുഭവമാണ് ഈ സഫാരി. മുൻപ് തോണിയിലേറിയായിരുന്നു കനോളീസ് പ്ലോട്ടിലേക്ക് എത്തിയിരുന്നത്. പിന്നീട് കേരളത്തിലെ ഏറ്റവും വലിയ തൂക്കുപാലം വന്നു. അതിസുന്ദരമായ പാലത്തിൽ നിന്നാൽ രൗദ്രഭാവത്തിലൊഴുകുന്ന ചാലിയാറും സൗമ്യമായൊഴുകുന്ന കുറവൻപുഴയും ചേരുന്നതു മുകളിൽനിന്നുകാണാമായിരുന്നു. അതുകഴിഞ്ഞായിരുന്നു തേക്കുതോട്ടത്തിന്റെ കാഴ്ച. ജീപ്പ്സഫാരിയിൽ ആദ്യം കാണുക തേക്കുതോട്ടമാണ് പിന്നെയാണു പുഴകളുടെ സംഗമക്കാഴ്ച.

കനോളി ഇക്കോ ടൂറിസം സെന്ററിൽനിന്നു ടിക്കറ്റ് എടുത്ത് ജീപ്പിൽ കയറാം. ഒരു വശത്തേക്ക് പതിനാറു കിലോമീറ്റർ ദൂരമുണ്ട്.  നിലമ്പൂർഅകമ്പാടം റോഡിലേക്കു തിരിഞ്ഞ് ഗ്രാമഭംഗി കണ്ടു യാത്ര. എരഞ്ഞിമങ്ങാടുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് പോകുമ്പോൾ എസ്റ്റേറ്റുകളും ചെറുഗ്രാമങ്ങളും.  കാടതിർത്തിയുടെഅടയാളമായ ജണ്ട എന്ന കൽക്കെട്ടിനപ്പുറം ജീപ്പ് കടക്കുമ്പോൾ മുതൽ ശ്രദ്ധ വേണം. ആനക്കൂട്ടത്തിന്റെ സഞ്ചാരപാതയാണിത്. രണ്ടരകിലോമീറ്റർ ദൂരം ഇനി കാട്ടുവഴിയാണ്.  എടവണ്ണറേഞ്ചിലെ അകമ്പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ എളഞ്ചീരി റിസർവ് വനത്തിലൂടെയാണ് ഈ പാത.  ജീപ്പുപോയതിന്റെ പാടുകൾ മാത്രമുള്ളതിനെയാണു പാത എന്നു പറയുന്നത്.   വള്ളിത്തലപ്പുകൾ ജീപ്പിന്റെ പടുതയെ തലോടി കടന്നുപോകും. ചെറിയ കയറ്റിറക്കങ്ങളേ ഉള്ളൂ. എങ്ങും പച്ചപ്പു മാത്രം കാണുന്ന വഴിയെത്തുന്നതോ മതിൽകെട്ടി തിരിച്ച കനോളീസ് പ്ലോട്ടിലെ തേക്കുതോട്ടത്തിന്റെ പിന്നിലേക്ക്.

മാനംതൊടാൻ മത്സരിച്ചുയർന്നു നിൽക്കുന്ന തേക്കുമരങ്ങൾക്കിടയിലേക്കു നടന്നു കയറുമ്പോൾ  മുൻപ്സന്ദർശിച്ചവർക്ക് എന്തോ തിരിച്ചുകിട്ടിയതു പോലെയൊരു സന്തോഷമുണ്ടാകുക സ്വാഭാവികം. കാരണം പട്ടണത്തിരക്കിൽനിന്നു മാറിയിരിക്കണമെന്നു തോന്നുമ്പോൾ  പഴമയുടെ ആ തണലാണ്അവരുടെ മുന്നിൽ ആദ്യമെത്തിയിരുന്നത്.

nilambur-cannoli-plot

ലോകത്തിലെ ആദ്യത്തെ മനുഷ്യനിർമിത തേക്കുതോട്ടമാണ് കനോളീസ് പ്ലോട്ടിലേത്. 1943ൽ സ്ഥിരസംരക്ഷിത പ്രദേശമായി കനോളീസ് പ്ലോട്ടിനെ പ്രഖ്യാപിച്ചു. 174 കൊല്ലം പഴക്കമുള്ള തോട്ടത്തിൽ 115 തേക്കുകളാണുള്ളത്. മനുഷ്യനിർമിത തോട്ടത്തിലെ ഏറ്റവും വലിയ തേക്ക് ഇവിടെയാണുള്ളത്. പിന്നെ ചീനി, ഇരുൾ തുടങ്ങിയ മരങ്ങളും മത്സരിച്ചു വളരുന്നുണ്ട്.

1943 ൽ സ്ഥാപിച്ച, ഇന്നും അതേപടി നിലനിർത്തിയട്ടുള്ള  തേക്കുഫലകത്തിൽ തോട്ടത്തിന്റെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. 1500 ഏക്കർ വിസ്തൃതിയുള്ള തോട്ടം മലബാർ കളക്ടർ ആയിരുന്ന എച്ച്.വി കനോളിയുടെ നിർദേശപ്രകാരം ചാത്തുമേനോൻ നട്ടുപിടിപ്പിച്ചതാണ്. ഇതിൽഅഞ്ചര ഏക്കർ ആണ് മതിൽക്കെട്ടിനുള്ളിൽ. ആസൂത്രിത വനംപരിപാലനത്തിന്റെ ഇന്ത്യയിലെ ആദ്യമാതൃകയായി ഈ തോട്ടത്തെ വിശേഷിപ്പിക്കുന്നു.

nilambur-travel4

വൻമരങ്ങൾക്കിടയിലൂടെ പച്ചപ്പിനെ ആവോളം ഉള്ളിലേക്കാവാഹിച്ച്  ഇതെല്ലാം ചുറ്റിനടന്നു കണ്ട് താഴേക്കിറങ്ങുമ്പോൾ തകർന്ന തൂക്കുപാലത്തിനടുത്തേക്കെത്താം. മണൽക്കൂനയ്ക്കിടയിൽഅടിത്തറയിളകിക്കിടക്കുന്ന പാലം വിഷമമുണ്ടാക്കുന്ന കാഴ്ചയാണ്. 

കനോളി പ്ലോട്ടിന്റെ പഴയ സ്ഥിതിയും ജീപ്പ് യാത്രയും വിഡിയോയിൽ കാണാം

ഒരു മണിക്കൂർ ഇവിടെ ചെലവിടാം. ശേഷം  ജീപ്പിനടുത്തേക്ക്.  ഇക്കോടൂറിസംസെന്ററിൽ തിരികെയിറക്കും. ഒരാൾക്ക് ഇരുനൂറുരൂപയാണ് നിരക്ക്.   കനോളി ഇക്കോടൂറിസം സെന്ററിൽനിന്നാണ് ടിക്കറ്റ് ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം- 04931 220232, (Nilambur North DFO office)

English Summary: Nilambur Cannoli Jeep Safari

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com