ബാണാസുര കാണാൻ സഞ്ചാരികളുടെ തിരക്ക്
Mail This Article
ബാണാസുര ഡാം ടൂറിസം കേന്ദ്രം തുറന്നപ്പോൾ സന്ദർശനത്തിന് ആവേശത്തോടെ സഞ്ചാരികളെത്തി. മറ്റു ജില്ലകളിൽ നിന്നുള്ളവരാണു പ്രധാനമായും സന്ദർശകർ. അയൽ സംസ്ഥാനത്തു നിന്നടക്കം ചിലർ എത്തിയിരുന്നു. കുട്ടികളുൾപ്പെടെ 165 പേരാണ് ആദ്യ ദിവസം ഡാമിലെത്തിയത്. ടിക്കറ്റ് കൗണ്ടറിൽ നിന്ന് ഡാമിനു മുകളിലേക്കുള്ള വാൻ 39 ട്രിപ്പും സ്പീഡ് ബോട്ട് 9 സർവീസും നടത്തി.
ആകെ 16,050 രൂപയായിരുന്നു ഇന്നലത്തെ കലക്‌ഷൻ. ഡിടിപിസി കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിക്കാത്തതിനാൽ ഇവിടെ വരും ദിവസങ്ങളിൽ സന്ദർശകരുടെ എണ്ണം വൻ തോതിൽ വർധിക്കാനിടയുണ്ട്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ടൂറിസം കേന്ദ്രത്തിന്റെ പ്രവർത്തനം നടക്കുന്നത്. ഇന്നലെ പൊലീസ് പരിശോധന നടത്തുകയും സ്ഥിരം ഡ്യൂട്ടിക്ക് ആളെ ചുമതലപ്പെടുത്തുകയും ചെയ്തു. നിലവിൽ ഡാം സന്ദർശനവും ബോട്ട് സർവീസും മാത്രമാണ് ആരംഭിച്ചത്.
സിപ്‌ലൈൻ, ഹൊറർ തിയറ്റർ അടക്കമുള്ളവ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ഡാം പരിസരത്തെ കച്ചവട സ്ഥാപനങ്ങളെല്ലാം തുറക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്. 7 മാസത്തോളമായി അടച്ചിട്ടതിനാൽ കച്ചവട സ്ഥാപനങ്ങളും വിൽപന വസ്തുക്കളും ഒട്ടു മിക്കതും നശിച്ചു. പുതിയതു സംഘടിപ്പിക്കുന്ന തിരക്കിലാണ് കച്ചവടക്കാർ. ഡാം ടൂറിസം കേന്ദ്രം പ്രവർത്തനം ആരംഭിച്ചതോടെ റിസോർട്ട് മേഖലയിലുള്ളവരും പുത്തനുണർവ് പ്രതീക്ഷിക്കുകയാണ്.