മീൻചാട്ടം കാണാം, മീൻരുചി നുണയാം
Mail This Article
വൈപ്പിൻ∙ എട്ടു മാസത്തെ ഇടവേളയ്ക്കു ശേഷം മത്സ്യഫെഡിന്റെ ജലവിനോദ സഞ്ചാരകേന്ദ്രങ്ങൾ തുറക്കുന്നു. ഞാറയ്ക്കലിലും മാലിപ്പുറത്തുമുള്ള അക്വാടൂറിസം സെന്ററുകളിൽ നാളെ മുതൽ സന്ദർശകർക്കു പ്രവേശിക്കാം.
പുതിയ പാക്കേജുകൾ
അറ്റകുറ്റപ്പണികളും പെയിന്റിങ്ങും പൂർത്തിയായി. പുതിയ പാക്കേജുകളും തയാർ. ഒരാൾക്ക് 350 രൂപ മുതൽ 400 രൂപ വരെയുള്ള കോംബിനേഷൻ പാക്കേജുകളും മുളംകുടിൽ, വഞ്ചിതുരുത്തിലെ ഏറുമാടം തുടങ്ങിയ പ്രത്യേക പാക്കേജുകളും സന്ദർശകരെ കാത്തിരിക്കുന്നു. സായാഹ്ന സന്ദർശകർക്കായും പ്രത്യേക പാക്കേജ് ഉണ്ട്. ഞാറയ്ക്കൽ-മാലിപ്പുറം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള 'ദ്വയം' പാക്കേജും ലഭ്യം.
മീൻരുചി
അക്വാടൂറിസം സെന്ററുകളിൽ ഭക്ഷണശാല നടത്തുന്ന സൗപർണിക, വന്ദനം എന്നീ വനിതാ സ്വയംസഹായസംഘങ്ങളിലെ അംഗങ്ങൾ ഫാമിൽ നിന്ന് അന്നന്നു പിടിക്കുന്ന മത്സ്യം കൊണ്ടുണ്ടാക്കിയ കറികളോടെയുള്ള ഉച്ചയൂണാണ് ഒരുക്കുന്നത്. കക്ക, ഞണ്ട്, ചെമ്മീൻ തുടങ്ങിയ പ്രത്യേകവിഭവങ്ങളും ലഭിക്കും. നേരത്തെ ഓർഡർ നൽകിയാൽ മാംസവിഭവങ്ങളും കിട്ടും..
മീൻചാട്ടം
ജലപ്പരപ്പിൽ നിന്ന് ഉയർന്നുചാടുന്ന പൂമീനുകളെ തൊട്ടുത്തുകാണൽ, കട്ടവഞ്ചി-സോളർബോട്ട് യാത്ര, വാട്ടർസൈക്കിൾ, കയാക്കിങ്, കണ്ടൽപാർക്കിലൂടെയുള്ള പെഡൽ ബോട്ട് യാത്ര, റോവിങ് ബോട്ട് എന്നിവ ആസ്വദിക്കാനുള്ള സൗകര്യത്തിനു പുറമേ ചൂണ്ടയിട്ടു ലഭിക്കുന്ന മീനുകൾ ആവശ്യാനുസരണം പാചകം ചെയ്തുകിട്ടാനും വില നൽകി വീട്ടിൽ കൊണ്ടുപോകാനും അവസരമുണ്ട്. കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചായിരിക്കും സന്ദർശകരെ അനുവദിക്കുക. ബുക്കിങ്ങും ആവശ്യം. ഫോൺ: 94970 31280.
English Summary: Matsyafed Malipuram and NjarackalFish Farm-Aqua Tourism