സഞ്ചാരികൾക്ക് കാഴ്ചവിരുന്ന് ഒരുക്കി കാട്ടാനകളുടെ നീരാട്ട്
Mail This Article
കൊറോണയുടെ പിടിയിൽ നിന്നും ടൂറിസം മേഖല തിരിച്ചുവരവിന്റെ പാതയിലാണ്. സഞ്ചാരികൾക്കായി മിക്ക ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളും തുറന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിൽ മൂന്നാറിൽ സന്ദർശകരുടെ തിരക്കായിരുന്നു. മാട്ടുപ്പെട്ടിയിൽ ബോട്ടിങ്ങിനും സാമാന്യം തിരക്കനുഭവപ്പെട്ടിരുന്നു.
മാട്ടുപ്പെട്ടിയിൽ ബോട്ടിങ് ആസ്വദിക്കാൻ എത്തിയ സഞ്ചാരികൾക്ക് കാഴ്ചവിരുന്ന് ഒരുക്കി കാട്ടാനകളുടെ നീരാട്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ആണ് 2 കുട്ടികൾ ഉൾപ്പെടെ 7 ആനകൾ അടങ്ങിയ സംഘം ജലാശയത്തിൽ കുളിക്കാൻ ഇറങ്ങിയത്. തീരത്ത് തമ്പടിച്ച് കുറുമ്പു കാട്ടിയും കുളിച്ചും 3 മണിക്കൂർ ചെലവിട്ട ശേഷമാണ് ഇവ കാടു കയറിയത്.
ബോട്ടിങ്ങിന് എത്തിയവർക്ക് ഇവയെ അടുത്തു കാണാനും ചിത്രങ്ങൾ പകർത്താനും കഴിഞ്ഞു. 8 മാസമായി ബോട്ടിങ് ഇല്ലാതിരുന്നതിനാൽ നിശ്ശബ്ദവും ശാന്തവുമായിരുന്ന ജലാശയത്തിൽ ആനകൾ കൂട്ടമായി എത്തുന്നത് പതിവായിരുന്നു. ബോട്ടിങ് പുനരാരംഭിച്ചെങ്കിലും ഇവയുടെ സാന്നിധ്യം ഇപ്പോഴുമുണ്ട്.