ADVERTISEMENT

പ്രകൃതിസൗന്ദര്യത്തിനു നടുവിൽ കുറച്ചു നിമിഷങ്ങൾ ചെലവഴിക്കാൻ ഏഴാറ്റുമുഖത്തെ പ്രകൃതിഗ്രാമത്തിലേക്കു സഞ്ചാരികൾ എത്തിത്തുടങ്ങി. കാടിന്റെ നിശബ്ദതയും പുഴയുടെ ഭംഗിയും ആഗ്രഹിക്കുന്നവരാണ് ഇവിടെയെത്തുന്നത്. പാർക്കിന്റെ ഒരു വശത്തു കൂടി പുഴയിലേക്ക് ഇറങ്ങാം. തൂക്കുപാലത്തിനു മുകളിൽ നിന്നാൽ പുഴയുടെ സൗന്ദര്യം ആസ്വദിക്കാം.

റൈഡുകൾ

ഊഞ്ഞാൽ ഉൾപ്പെടെ കുട്ടികൾക്ക് കളിക്കാനുള്ള റൈഡുകളും ഭക്ഷണശാലയുമുണ്ട്. പ്രകൃതിഗ്രാമത്തിൽ നിന്ന് ഏഴാറ്റുമുഖത്ത് എത്തുമ്പോൾ‍ ചാലക്കുടിപ്പുഴ ഏഴായി പിരിയുന്നതും മനോഹരമായ കാഴ്ചയാണ്. വേനൽക്കാലം കടുത്താൽ പുഴ പാറയിടുക്കിൽ തട്ടി ചിതറിയൊഴുകും. പുഴയിൽ ഇപ്പോൾ വെള്ളം കൂടുതലുണ്ട്. വെള്ളം കുറഞ്ഞാൽ പുഴയിൽ അങ്ങിങ്ങായി ചെറുതടാകങ്ങൾ രൂപപ്പെടും.

വികസനം

രണ്ടാംഘട്ട വികസനത്തിനു 98 ലക്ഷം രൂപ അനുവദിച്ചു. കഫ്റ്റീരിയ പുനരുദ്ധാരണം, ഇൻഫർമേഷൻ സെന്റർ സ്ഥാപിക്കൽ, മാലിന്യ സംസ്കരണ സംവിധാനം സ്ഥാപിക്കൽ, ടൈൽ വിരിക്കൽ കവാടത്തിൽ റാംപ് സ്ഥാപിക്കൽ, കുട്ടികളുടെ കളി സ്ഥലത്തിനു സംരക്ഷണഭിത്തി കെട്ടലും ടൈൽ വിരിക്കലും, ശുചിമുറി ബ്ലോക് നിർമാണം, സിസിടിവി ക്യാമറ സ്ഥാപിക്കൽ തുടങ്ങിയവ നടക്കും.

 

ടൂറിസം സർക്കീട്ട്

അതിരപ്പിള്ളി നേച്ചർ സർക്യൂട്ട്, കാലടി–കോടനാട് ഹെറിറ്റേജ് സർക്യൂട്ട് പദ്ധതികൾക്ക് അനുമതി ലഭിച്ചാൽ അതിരപ്പിള്ളി മുതൽ കാലടി വരെയുള്ള ഭാഗങ്ങളിൽ ടൂറിസം രംഗത്തു വൻകുതിച്ചു ചാട്ടമുണ്ടാകും. പദ്ധതികൾ കേന്ദ്രം ടൂറിസം മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.

അതിരപ്പിള്ളി തുറന്നിട്ടില്ല

അതിരപ്പിള്ളി, തുമ്പൂർമുഴി ടൂറിസം കേന്ദ്രങ്ങൾ കൂടി തുറന്നാലേ പ്രകൃതിഗ്രാമത്തിൽ കൂടുതൽ സഞ്ചാരികൾ എത്തുകയുള്ളൂ. തൂക്കുപാലം വന്നതോടെ ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തിൽ എത്തുന്ന സഞ്ചാരികൾക്ക് തുമ്പൂർമുഴി പൂന്തോട്ടം കൂടി കാണാനുള്ള അവസരമുണ്ട്.

എങ്ങനെ എത്താം

എറണാകുളം, കോട്ടയം ജില്ലകളിൽ നിന്നു വരുന്നവർ അങ്കമാലി ജംക്‌ഷൻ കഴിഞ്ഞു തൃശൂർ റൂട്ടിലേക്കു സഞ്ചരിച്ചു കരയാംപറമ്പ് ജംക്‌ഷനിൽ വലത്തോട്ടു തിരിഞ്ഞു മൂക്കന്നൂർ–ഏഴാറ്റുമുഖം റോഡിൽ കയറണം. 15 കിലോമീറ്റർ ദൂരമുണ്ട്.

English summary: Ezhattumugham Nature Village

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com