കൊടുംതണുപ്പ്; മഞ്ഞിൽ പൊതിഞ്ഞ് മറയൂരും കാന്തല്ലൂരും
Mail This Article
പുതുവർഷത്തെ ആഘോഷമാക്കി മറ്റുവാനായി മിക്കവരും യാത്രകൾ പോവുക പതിവാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ കൊറോണ കാരണം വിദൂരസ്ഥലങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കി മിക്കവരും ഏറ്റവും അടുത്തുള്ള ഡെസ്റ്റിനേഷനാണ് തെരഞ്ഞെടുക്കുന്നത്. ചെലവ് കുറവും എളുപ്പം പോയിവരാവുന്നതുമായ ഇടുക്കി യാത്രാപ്രേമികളുടെ ഇഷ്ടയിടമാണ്. ക്രിസ്മസ് ദിനത്തിലും ഇടുക്കിയില്‍ സഞ്ചാരികളുടെ തിരക്കായിരുന്നു.
കാലാവസ്ഥ കൊണ്ടും കാഴ്ചകള്‍ കൊണ്ടും സഞ്ചാരികളെ മാടിവിളിക്കുകയാണ് മഞ്ഞിൽ മൂടിയ മറയൂരും, കാന്തല്ലൂരും. കഴിഞ്ഞ ദിവസങ്ങളിൽ മറയൂർ, കാന്തല്ലൂർ മേഖല മഞ്ഞുമൂടിയ നിലയിലായിരുന്നു. വാഹനങ്ങൾ പകൽ സമയങ്ങളിൽ പോലും ലൈറ്റുകൾ തെളിച്ചാണ് ഓടിയത്. പ്രദേശത്ത് പകൽ രാത്രി എന്നില്ലാതെ കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്. പകൽസമയത്ത് 15 ഡിഗ്രി സെൽഷ്യസ് മുതൽ 20 ഡിഗ്രി സെൽഷ്യസ് വരെയും രാത്രി കാന്തല്ലൂരിൽ രണ്ട് ഡിഗ്രി സെൽഷ്യസ് വരെയും മറയൂരിൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെയുമാണു താപനില. ശൈത്യകാലത്തെ ഏറ്റവുമധികം തണുപ്പാണ് ഈവർഷം അനുഭവപ്പെടുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ശൈത്യക്കാലം ആസ്വദിക്കുവാൻ നിരവധിപേരാണ് ഇക്കുറി മറയൂര്‍–കാന്തല്ലൂര്‍ സൗന്ദര്യത്തിലേക്ക് എത്തിയത്.
വിനോദസഞ്ചാരികൾ ശ്രദ്ധിക്കണം
മറയൂർ, കാന്തല്ലൂർ പ്രദേശത്തെത്തുന്ന സഞ്ചാരികൾ ശ്രദ്ധയോടെ വാഹനം ഓടിക്കണം.ലൈറ്റുകൾ തെളിയിച്ച വേഗം കുറച്ചു വാഹനം ഓടിച്ചില്ലെങ്കിൽ അപകട സാധ്യത ഏറെയാണ്.
English Summary: Marayoor and Kanthalloor covered with snow in extreme cold