ADVERTISEMENT

രാഹുൽഗാന്ധി എന്നെങ്കിലും മറയൂരിലെത്തുകയാണെങ്കിൽ മലമുകളിലെ ആ ‘ഇന്ദിരാഗാന്ധിയെ’ നാട്ടുകാർ ചൂണ്ടിക്കാണിച്ചു കൊടുക്കുമായിരിക്കും. ചരിത്രാതീത കാലത്തെ സ്മാരകങ്ങളായ മുനിയറകളും നീലമലമടക്കുകളിൽ വളരുന്ന ചോലക്കാട് രൂപം നൽകുന്ന ‘ഇന്ദിരാഗാന്ധി’യും അദ്ദേഹത്തെ കാലത്തിനു പിന്നിലേക്കു കൊണ്ടുപോകുമായിരിക്കും. മുരുകൻ കോവിൽ മലമുകളിലെ മുനിയറകൾക്ക് അടുത്ത് നിന്നു നോക്കുമ്പോഴാണ് കൂടുതൽ വ്യക്തമായി അങ്ങുദൂരെ വശം തിരിഞ്ഞുള്ള ‘ഇന്ദിരാഗാന്ധി മല’ ദർശിക്കാനാകുക. മലയിലെ ആ സ്ത്രീരൂപത്തിൽ ഏതോ മിടുക്കർ നമ്മുടെ മുൻപ്രധാനമന്ത്രിയെ കണ്ടെത്തി പേരിട്ടു. രാഷ്ട്രീയച്ചൂടിൽനിന്നു മറയൂരിന്റെ കുളിരു തേടിയിറങ്ങുമ്പോൾ തീർച്ചയായും പോകേണ്ട ഇടമാണ് മുരുകൻ കോവിൽ.

കൗതുകമായി ഇന്ദിരാഗാന്ധി മല

marayoor-trip7

കരിമ്പിന്റെ മാധുര്യമുള്ള നാടാണു മറയൂർ എന്നറിയാമല്ലോ. മലകൾക്കു നടുവിലെ ആ ഗ്രാമത്തിലെ കൗതുകക്കാഴ്ചയാണ് ഇന്ദിരാഗാന്ധി മല. ഒരു ചോലക്കാട് മലയുടെ മുകളിൽ സ്ത്രീരൂപത്തിൽ വളരുന്നുണ്ട്. മറയൂരിലെ ഏതോ മിടുക്കർ അതിൽ ഇന്ദിരാഗാന്ധിയുടെ രൂപം കണ്ടെത്തി. വലത്തോട്ടു തിരിഞ്ഞുനിൽക്കുന്ന രീതിയിൽ ഒരു സ്ത്രീരൂപം, സൂക്ഷിച്ചുനോക്കിയാൽ നിങ്ങൾക്കും കാണാം.  ഒന്നുകൂടി ശ്രമിച്ചാൽ അതിലൊരു ഇന്ധിരാഗാന്ധിയെക്കൂടി കണ്ടെത്താം. ഈ ഇന്ദിരാഗാന്ധിയെ ഏറ്റവും വ്യക്തമായി കാണണമെങ്കിൽ ഒരു സ്ഥലത്തെത്തണം. അവിടെ മറ്റു ചില അപൂർവ കാഴ്ചകൾ കൂടിയുണ്ട്.

മറയൂരിലും തിരഞ്ഞെടുപ്പു ചൂടാണെങ്കിലും സഞ്ചാരികൾക്ക് ഗ്രാമക്കാഴ്ച ഒരു കുളിർമയാണ്. ചന്ദനക്കാടുകൾക്കിടയിലൂടെ ഡ്രൈവ് ചെയ്ത് കരിമ്പുപൂക്കുന്ന ഗ്രാമത്തിലെത്തുമ്പോൾത്തന്നെ മനസ്സു കുളിർക്കും. ചെറുവഴികളിലൂടെ വണ്ടിയോടിക്കാൻ ബഹുരസമാണ്. കിഴക്കോട്ടൊഴുകുന്ന പാമ്പാറിലേക്കു ചേരുന്ന ചെറിയ അരുവികളുടെ ശബ്ദം കേട്ട്, പുകയൂതിവിട്ടു പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന  കരിമ്പുശാലകളെ കണ്ട് ചെറുയാത്ര.  മറയൂരിൽ മുനിയറകൾ പ്രസിദ്ധമാണ്. ആനക്കോട്ടുപാറയിലെ മുനിയറകൾ കാണാനാണ് സഞ്ചാരികൾ ഏറെയെത്തുന്നത്. എന്നാൽ അതിലും മനോഹരമായ ഇടമുണ്ട് മുനിയറകളെ കണ്ടറിയാൻ. അതാണു മുരുകൻ കോവിൽ.

marayoor-trip2

മറയൂരിലെ ചെറിയൊരു ഡ്രൈവ് മതി മുരുകൻകോവിൽ കുന്നിന്റെ അടിവാരത്തിൽ എത്താൻ. മറയൂർ-കോവിൽക്കടവിലേക്കുള്ള മറയൂർ സ്കൂളിനു തൊട്ടുമുൻപ് ഇടത്തോട്ടാണ് മുരുകൻ കോവിൽ വഴി.  കുത്തനെയുള്ള കോൺക്രീറ്റ് വഴിയിലൂടെ ഒരു വാഹനത്തിനു പോകാനുള്ള വീതിയേ ഉള്ളൂ. പുൽത്തലപ്പുകൾ വാഹനത്തെ മുത്തമിട്ടുനിൽക്കുന്നുണ്ട്. കുന്നിൻമുകൾ ഒരു പീഠഭൂമിപോലെയാണ്. വാഹനം നിർത്തി നമുക്കു ആ വിശാലതയിലൂടെ നടത്താം. പാറപ്പുറം കടന്നു ചെരിവിലെത്തുമ്പോൾ മുനിയറകളെ കാണാം. 

marayoor-trip5

മുനിയറകൾ

ഒട്ടേറെ മുനിയറകളുണ്ട് ഈ കുന്നിൻമുകളിൽ. അധികൃതരുടെ കൂടുതൽ ശ്രദ്ധ ഇവിടെ പതിയേണ്ടതായിട്ടുണ്ട്. ക്രിസ്തുവർഷത്തിനും ആയിരമോ രണ്ടായിരമോ വർഷങ്ങൾക്കുമുൻപുള്ള മനുഷ്യരുടെ ജീവിതരീതിയെയും മറ്റും കുറിക്കാനാണ് നാം ശിലായുഗസംസ്കാരം എന്നുപയോഗിക്കുന്നത്. 

അക്കാലത്തെ മൃതസംസ്കാര അറകളായിരുന്നുവത്രേ മുനിയറകൾ. രണ്ടുശിലാപാളികൾ കുത്തനെയും അതിനു മേൽക്കൂരയായി മറ്റൊരു ശിലാപാളിയും ഉറച്ചിരിക്കുന്ന മട്ടിലാണ് മുനിയറകൾ.  മരണശേഷം ‘ആത്മാവിനെ’കുടിയിരുത്തിയിരുന്നത് മുനിയറകളിലായിരുന്നു എന്നു ചിലർ പറയുന്നു.  ആ ശേഷിപ്പുകൾ നശിക്കാതെ മറയൂരിലുണ്ട്. ഒരിക്കലെങ്കിലും ഈ ചരിത്രനിർമിതികളെ കാണണം. ആദിമമനുഷ്യന്റെ ജീവിതരീതിയിലെ പ്രധാന ഏടുകളിലൊന്നാണിത്.  പെട്ടെന്നു ചരിത്രത്തിനു പിന്നിലേക്കു പോകാൻ മുനിയറകൾ നമ്മളെ സഹായിക്കും.  

marayoor-trip1

മുരുകൻ കോവിലെ കാഴ്ച

മുരുകൻ കോവിലെ കാറ്റേറ്റ് കുറച്ചുനേരം നടക്കാം. കുടയോ തൊപ്പിയോ ഇല്ലെങ്കിൽ വെയിലേറ്റു തളരുമെന്നു പറയേണ്ടതില്ലല്ലോ….അങ്ങേമലയിൽ ഇന്ദിരാഗാന്ധി വലത്തോട്ടു നോക്കിനിൽപ്പുണ്ട്. കേരളത്തിലെ പ്രചരണച്ചൂട് ശമിക്കുമ്പോൾ മറയൂരിന്റെ കുളിരുതേടി എത്തുന്നവരെ നോക്കിയാകാം ആ നിൽപ്പ്. രാഹുൽഗാന്ധി എത്തുമോ ഈ മലമുകളിൽ, ഒരിക്കലെങ്കിലും-  നാട്ടുകാർ സ്നേഹപൂർവം രൂപം നൽകിയ ഇന്ദിരാഗാന്ധിയെ കാണാൻ... ഒരു നാട്ടുകാരൻ തന്റെ ആഗ്രഹം പ്രകടിപ്പിച്ചു. 

സുന്ദരവെള്ളച്ചാട്ടത്തിലേക്ക്

ഇനിയൊരു സുന്ദരവെള്ളച്ചാട്ടം കാണാൻ പോകാം. മറയൂരിൽനിന്ന് ചിന്നാറിലേക്കു പോകുംവഴി കരിമുട്ടി എന്ന ചെറിയ വെള്ളച്ചാട്ടവും അതിനോടു ചേർന്ന് ഇഡിസി സെന്ററും ഉണ്ട്. നക്ഷത്ര ആമയുടെ ആകൃതിയിലുള്ള ഷോപ്പിൽനിന്ന് ചെറുതേൻ അടക്കമുള്ള വനവിഭവങ്ങൾ വാങ്ങാം. പിന്നെ കരിമുട്ടിയ്ക്കു പിന്നിലേക്ക്, അതായത് മറയൂരിലേക്കു തിരികെ പോരുക. 

പാലത്തിനടുത്തു വാഹനം നിർത്തി ആ ചെറിയ വെള്ളച്ചാട്ടത്തിലേക്കു നടക്കാം. അതിസുന്ദരമായ ചെറിയ വെള്ളച്ചാട്ടത്തിൽ നിങ്ങൾ മാത്രമേ ഉണ്ടാകൂ. വലതുവശത്തു കാടാണ്. വൈദ്യുതവേലിയൊക്കെയുണ്ട്.    പാമ്പാറിലേക്കു ചേരാൻ കുതിച്ചുകൊണ്ടിരിക്കുന്ന ആ ചെറിയ അരുവിയിൽ ഒന്നു നനഞ്ഞാൽ ഈ യാത്ര സഫലമായി. 

marayoor-trip

മറയൂരിലെ മറ്റു കാഴ്ചകൾ

ആനക്കോട്ടപ്പാറയിലെ മുനിയറകൾ, കാന്തല്ലൂർ-കീഴാന്തൂരിലെ ശീതകാലവിളത്തോട്ടങ്ങൾ,  ശർക്കരശാലകൾ,  ചിന്നാർ വന്യജീവിസങ്കേതം(8 കിലോമീറ്റർ), തൂവാനം വെള്ളച്ചാട്ടം ട്രക്കിങ്ങ്, മൂന്നാർ കാഴ്ചകൾ, രാജമല ദേശീയോദ്യാനത്തിൽ വരയാടുകളെ കാണാൻ പോകൽ…. ഇങ്ങനെ മറയൂരിലേക്കുള്ള യാത്രയിലും മറയൂരിലും കാഴ്ചകളേറെ. 

റൂട്ട്

എറണാകുളം-കോതമംഗലം-നേര്യമംഗലം-അടിമാലി- മൂന്നാർ-മറയൂർ 165 കിലോമീറ്റർ. 

ശ്രദ്ധിക്കേണ്ടത്

കുട, തൊപ്പി എന്നിവ കരുതുക. വെയിലേൽക്കുന്നതു തടയാം. നേരം വൈകിയാൽ മുനിയറകളുള്ള കുന്നുകളിൽനിന്നു താഴേക്കിറങ്ങുക. ആഹാരപാനീയാദികൾ കരുതുക. പ്ലാസ്റ്റിക് മാലിന്യം അവിടെ എറിഞ്ഞുപോരരുത്. 

മറയൂരിലെ താമസസൗകര്യങ്ങൾക്ക് വിളിക്കാം  7907067647

English Summary: Travel to Indira Gandhi mountain, Marayoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com