ADVERTISEMENT

പുതുമ നിറഞ്ഞ കാഴ്ചകൾ സമ്മാനിക്കുന്ന സുന്ദരയിടമാണ് കുമരകം. തിരക്കുകളിൽനിന്നു മാറി  ശാന്തമായിരിക്കാൻ ഒരു തറവാടു തന്നെ കിട്ടിയാലോ! ആ സാധ്യതയിലേക്കു സഞ്ചാരികളെ ക്ഷണിക്കുകയാണ് കുമരകത്തെ തറവാട് ഹെറിറ്റേജ് ഹോം.  കുമരകത്തിന്റെ ജീവനാഡിയായ കനാലുകളും കായൽ രുചികളും അനുഭവിച്ചറിയാൻ മികച്ചയിടമാണ് തറവാട് ഹെറിറ്റേജ് ഹോം.

151 വർഷത്തെ പാരമ്പര്യം

150 വർഷം പഴക്കമുള്ള കുമരകത്തെ തറവാട് ഇന്ന് ഹെറിറ്റേജ് ഹോം ആയി പരിഷ്ക്കരിച്ചിരിക്കുകയാണ്.വേമ്പനാട്ടു കായലിന്റെ സൗന്ദര്യവും ഒട്ടും നഷ്ടമാകാത്ത കേരളത്തിന്റെ പാരമ്പര്യവും കോർത്തിണക്കിയ തറവാട് ഹെറിറ്റേജ് ഹോം ആരെയും ആകർഷിക്കും. കുടുംബസംഗമത്തിനും കോളേജുകളിലെ റീയൂണിയനുമൊക്കെയായി മിക്കവരും തറവാട് ഹെറിറ്റേജ് ഹോമിലേക്ക് എത്തിച്ചേരാറുണ്ട്. 

മുറ്റത്തെ നീന്തൽക്കുളം

തറവാട് ഹെറിറ്റേജ് ഹോമിലെത്തുന്ന ഏതു സഞ്ചാരിയുടെയും മനം കവരും മുറ്റത്തെ വിശാലമായ നീന്തൽക്കുളം. കുട്ടികൾക്കായി ചെറുനീന്തൽക്കുളവും അടുത്തുണ്ട്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് നിർമിതി. അതിനാൽ, ടെൻഷൻ ഫ്രീയായി നീന്തിത്തുടിക്കാം.

Tharavadu Heritage Home at Kumarakom
Tharavadu Heritage Home at Kumarakom

ഹെറിറ്റേജ് ഹോം

മാളിയേക്കൽ കുടുംബാംഗമായ എം.സി. ചാണ്ടി 1870 ൽ പണികഴിപ്പിച്ചതാണ് ഈ തറവാട്. അദ്ദേഹത്തിന് അന്നു പ്രായം വെറും 16. മക്കളും ചെറുമക്കളും ആയതോടെ പിന്നീട് ചെറിയ കൂട്ടിച്ചേർക്കലുകൾ വരുത്തി. എം.സി. ചാണ്ടിയുടെ ചെറുമകൻ ജോസഫ് ജോണിന്റെ ഉടമസ്ഥതയിലാണ് പ്രൗഢഗംഭീരമായ ഈ തറവാട് ഇപ്പോൾ. ഹെറിറ്റേജ് ഹോം എന്ന ആശയം അന്വർഥമാക്കുന്ന പരമ്പരാഗത ഗൃഹം തന്നെയാണിത്. മറ്റു ഹെറിറ്റേജ് ഹോമുകളിൽനിന്ന് തറവാടിനെ വ്യത്യസ്തമാക്കുന്നതും ഈ പാരമ്പര്യമാണ്. മൂന്നു ഭാഗങ്ങളായാണ് വീടു നിർമിച്ചിരിക്കുന്നത്.

ഇരുനിലയുള്ള പ്രധാന കെട്ടിടത്തിന് ഇരുവശങ്ങളിലുമായി ഒറ്റനില നിർമിതികൾ. അതിപുരാതന സിറിയൻ ക്രിസ്ത്യാനികളുടെ കുടുംബവീടിന്റെ പ്രൗഢിയും പഴമയും വിളിച്ചോതുന്ന വാസ്തുശിൽപമികവ് ഈ നിർമിതിയിൽ കാണാം. സഞ്ചാരികൾക്കായി സ്വന്തം തറവാടിന്റെ വാതിലുകൾ തുറന്നിട്ടപ്പോൾ ജോസഫ് ജോൺ ആദ്യം ചെയ്തത് പഴമയ്ക്കു കോട്ടം വരുത്താതെ ആധുനിക സൗകര്യങ്ങൾ കൂട്ടിച്ചേർക്കുകയായിരുന്നു. പഴയ കുടുംബചിത്രങ്ങളും തറവാടു വീടിന്റെ രേഖാചിത്രങ്ങളും സഞ്ചാരികൾക്കായി ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. അക്കാലത്തെ ജീവിതസാഹചര്യങ്ങളും രീതികളും വെളിവാക്കുന്നതാണ് ഈ ചിത്രങ്ങൾ. 

വിശ്രമിക്കാൻ വിശാലമായ മുറികൾ

മരത്തിന്റെ തട്ട് ഇട്ട പഴയ തറവാടു വീടുകളെ ഓർമിപ്പിക്കുന്നതാണ് ഇവിടുത്തെ എല്ലാ മുറികളും. മട്ടുപ്പാവും വിശാലമായ വരാന്തകളും ബാൽക്കണിയുമൊക്കെയുള്ള മുറികൾ സ്വകാര്യതയും സ്വാസ്ഥ്യവും പകരും. എല്ലാ ആധുനിക സൗകര്യങ്ങളും മുറിയിൽ ഒരുക്കിയിരിക്കുന്നു. മരക്കസേരകളും മരം കൊണ്ടുള്ള ഇന്റീരിയറും സഞ്ചാരികൾക്ക് തീർച്ചയായും കേരളത്തിന്റെ ഹെറിറ്റേജ് അനുഭവം സമ്മാനിക്കും. ഇത്തരം പതിമൂന്ന് എസി മുറികളാണ് ഇവിടെയുള്ളത്. കുടുംബസമേതം എത്തുന്ന സഞ്ചാരികളെ ഉൾക്കൊള്ളാൻ കഴിയുന്ന വിശാലമായ മുറികളാണിവ. 

tharavadu-heritage-home

കായലിലൂടെ കെട്ടുവള്ളയാത്ര

കായൽഭംഗി ആസ്വദിക്കുന്നത് വള്ളത്തിലിരുന്നു തന്നെ വേണം. തറവാട് ഹെറിറ്റേജ് ഹോമിലെത്തുന്നവർക്ക് കുമരകത്തിന്റെ കായൽക്കാഴ്ചകൾ ആസ്വദിക്കാനുള്ള സൗകര്യവും ഒരുക്കുന്നു. സഞ്ചാരികളുടെ താല്പര്യം അനുസരിച്ച് ബോട്ടുകളോ ചെറുവള്ളങ്ങളോ വലിയ കെട്ടുവള്ളമോ തിരഞ്ഞെടുക്കാം. തറവാടിന്റെ തൊട്ടടുത്തുള്ള കനാലിൽനിന്നു തന്നെ കെട്ടുവള്ളത്തിൽ കയറാം. കുമരകത്തെ ചെറുദ്വീപുകളെ ബന്ധിപ്പിക്കുന്ന ഈ കനാലുകൾ ചെന്നു ചേരുന്നത് വേമ്പനാട്ടുകായലിലാണ്.

tharavadu-heritage-home-2

 

കനാലിൽനിന്ന് കായലിലേക്കു കെട്ടുവള്ളം കയറുമ്പോൾ ഒരു ഉലച്ചിലുണ്ട്. കായൽപ്പരപ്പിലെ ഭ്രാന്തൻ കാറ്റിന്റെ സ്നേഹപ്പിടുത്തം സമ്മാനിക്കുന്ന ഉലച്ചിൽ! ഇനിയങ്ങോട്ട് നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന കായൽക്കാഴ്ചകൾ മാത്രം. ചെറുതുരുത്തിലെ തെങ്ങുകളും പക്ഷിജീവിതങ്ങളും ആസ്വദിച്ച് ഇരിക്കുമ്പോൾ നേരം പോകുന്നത് അറിയില്ല. പടിഞ്ഞാറ് ചുവപ്പ് പടരുമ്പോഴാകും നേരമിത്ര കഴിഞ്ഞല്ലോ എന്ന് ഓർമ വരുന്നത് തന്നെ.

ഒത്തുകൂടലിന്റെ രാത്രികൾ

വർത്തമാനങ്ങളും കളിതമാശകളുമായി രാത്രിയിൽ ഒത്തുചേർന്നിരിക്കാനും തറവാട് ഹെറിറ്റേജ് ഹോം സൗകര്യമൊരുക്കുന്നു. പൂൾ സൈഡിൽ ബാർബിക്യൂ പാർട്ടി നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഒത്തുചേരലുകൾക്ക് രസം പകരാൻ ക്യാംപ് ഫയർ നടത്തുകയും ചെയ്യാം. പകലുകൾ പോലെ രാത്രികളും ഇവിടെ സജീവമാണ്. ഏതു നേരത്തും അതിഥികളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു ചെയ്യാൻ മികച്ച സ്റ്റാഫും തറവാട് ഹെറിറ്റേജ് ഹോമിനുണ്ട്.  ഹെറിറ്റേജ് ഹോമിനെ സഞ്ചാരികളുടെ സ്വന്തം വീട് ആക്കുന്നതും ഈ അതിഥി സൽക്കാരമാണ്. വീണ്ടും വന്നുചേരാൻ കൊതിക്കും വിധം മനസ്സുനിറയ്ക്കുന്നതാണ് ഇവിടത്തെ അതിഥി സൽക്കാരം. ഇവിടെയെത്തുന്ന അതിഥികളും അതു ശരിവയ്ക്കും. സ്വന്തം തറവാട്ടിലേക്ക് എത്തുന്ന ഹൃദ്യമായ അനുഭവമാണ് സഞ്ചാരികൾക്ക് ഈ മുത്തശ്ശി വീട് കാത്തുവയ്ക്കുന്നത്. അതുകൊണ്ടാണ് ഈ ‘തറവാട്’ സഞ്ചാരികളുടെ സ്നേഹവീടായി മാറുന്നതും!

English Summary: Tharavadu Heritage Home Kumarakom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com