ADVERTISEMENT

സ്വര്‍ണവര്‍ണത്തില്‍ നെല്‍ക്കതിരുകളാട്ടി കാറ്റിനോട് കിന്നാരം പറയുന്ന പാടവരമ്പിലൂടെ നടക്കാം. ഉച്ചഭക്ഷണത്തിനുശേഷം മാവും പ്ലാവും തെങ്ങും നിറഞ്ഞു നില്‍ക്കുന്ന പറമ്പിലൂടെ ഒരു ഉച്ചനടത്തമാവാം... കുളത്തില്‍ മീന്‍ പിടിക്കാം... ഒന്നുമല്ലെങ്കില്‍ എസിയില്ലാതെ തണുത്ത മച്ചിന്‍ കീഴില്‍, പാരമ്പര്യത്തിന്‍റെയും പഴമയുടെയും ഗന്ധം നുകര്‍ന്ന് ചെറിയ മയക്കമാകാം. നഗരത്തിരക്കുകളില്‍ മുഴുകിയവര്‍ക്കും ജീവിതം കമ്പ്യൂട്ടര്‍ സ്ക്രീനിനു മുന്നിലെ കടങ്കഥയായിപ്പോയവര്‍ക്കും വിലമതിക്കാനാവാത്ത അനുഭവമാണ് പാലക്കാടൻ ഗ്രാമമായ തേങ്കുറുശ്ശിയിലെ കണ്ടാത്ത് തറവാട് പകര്‍ന്നു നല്‍കുന്നത്.

ഈ പേര് കേള്‍ക്കുമ്പോള്‍ എവിടെയോ കേട്ട് മറന്നപോലെ തോന്നുന്നുണ്ടോ? സംശയിക്കേണ്ട, നിങ്ങള്‍ക്ക് തെറ്റിയിട്ടില്ല. നടന്‍ പൃഥ്വിരാജിന്‍റെയും സുപ്രിയയുടെയും വിവാഹം നടന്നത് ഇവിടെ വച്ചായിരുന്നു. അന്ന് ഇവിടം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 

kandath-tharavad2

പാലക്കാട് ടൗണിൽ നിന്ന് ഒൻപതു കിലോമീറ്റർ അകലെയാണ് കണ്ണാടി ഗ്രാമം. കണ്ണാടിക്കടുത്തുള്ള പാത്തിക്കൽ കണ്ണാടിയിൽ നിന്ന് കുറച്ചു ദൂരമേയുള്ളൂ തേങ്കുറുശ്ശിയിലേക്ക്. റോഡിൽ നിന്നു രണ്ടുകിലോമീറ്ററോളം പരന്നു കിടന്നു കിടക്കുന്ന നെൽപ്പാടത്തിനു നടുവിലൂടെയുള്ള റോഡിലൂടെ ചെന്നാൽ കണ്ടാത്ത്‌ തറവാടിൽ എത്തും. മരങ്ങള്‍ നിറഞ്ഞു നിൽക്കുന്ന പറമ്പിനു നടുവിൽ രാജകീയ പ്രൌഡിയോടെ തലയുയർത്തി നിൽക്കുന്നു കണ്ടാത്ത്‌ തറവാട്‌. 

പത്തേക്കർ പാടശേഖരത്തിനു നടുവിൽ ഒരേക്കർ ഭൂമിയിലാണു കണ്ടാത്ത്‌ തറവാട്‌ സ്ഥിതി ചെയ്യുന്നത്‌. ഏകദേശം ഏഴായിരം സ്ക്വയർ ഫീറ്റുണ്ട്‌ ഈ എട്ടുകെട്ടിന് വിസ്തൃതി. ഏകദേശം ഇരുനൂറ്റമ്പത്‌ വർഷത്തിലധികം പഴക്കമുണ്ട്‌ ഈ എട്ടുകെട്ടിന്. 1796 ലെ ഒരു രേഖയിൽ പറയുന്നത്‌ തറവാട്ടിലെ ഒരു കാരണവരായ കുപ്പവേലന്‍റെ മുത്തശ്ശനാണ് ഇത് നിർമ്മിച്ചതെന്നാണ്. പണ്ടുമുതല്‍ക്കേ സമ്പന്നരാണ് തറവാട്ടുകാര്‍. സാമൂതിരി പാലക്കാട്ട്‌ കീഴടക്കിയ കാലത്ത്‌ തേങ്കുറുശ്ശി കണ്ണാടി ഭാഗങ്ങളിലെ കാര്യങ്ങൾ നോക്കുവാൻ ഏർപ്പെടുത്തിയിരുന്നത്‌ കണ്ടാത്തെ കാരണവരെ ആയിരുന്നത്രേ. 

kandath-tharavad1

അതിമനോഹരമായ ചിത്രപ്പണികളും കൊത്തുപണികളും തേക്കിന്‍റെ തൂണുകളുമുള്ള പുറംതളവും ആകാശത്തേക്കു കണ്‍മിഴിക്കുന്ന രണ്ട്‌ ചെറിയ നടുമുറ്റവും പൂജാമുറിയും, എയര്‍കണ്ടീഷന്‍ ചെയ്ത ഏഴോളം കിടപ്പു മുറികളും വിശാലമായ ഊട്ടുപുരയുമെല്ലാം ചേര്‍ന്ന് പ്രൌഢഗംഭീരമായ ഒരു തറവാടാണിത്. പാലക്കാടൻ വേനൽക്കാലത്തു വരെ ചൂടറിയാത്ത രീതിയിലാണ് ഇത് നിര്‍മ്മിച്ചിട്ടുള്ളത്. തറവാടിനോട്‌ ചേർന്നു മനോഹരമായ കുളവും , വല്ലിയ പത്തായപ്പുരയും ഉണ്ട്‌. അതിമനോഹരമായ പുൽത്തകിടിയുള്ള വലിയ വീട്ടുമുറ്റവും ഇവിടുത്തെ പ്രത്യേകതയാണ്.

തറവാട്ടിലെ ഇപ്പോഴത്തെ പിന്മുറക്കാരനായ കണ്ടാത്ത്‌ ഭഗവൽദാസ്‌ ആണ് ഇപ്പോള്‍ ഇവിടത്തെ കാര്യങ്ങള്‍ നോക്കുന്നത്. അമേരിക്കയില്‍ ഏറെക്കാലം താമസിച്ച ശേഷം തിരിച്ചുവന്ന ഇദ്ദേഹം, 1999-2000 കാലത്ത് തറവാട്‌ ഒരു ഹോം സ്റ്റേ ആക്കി മാറ്റി. ഹോംസ്റ്റേ എന്നാശയം ആദ്യമായി പാലക്കാട്‌ നടപ്പിലാക്കിയ ആദ്യത്തെ തറവാടാണു കണ്ടാത്ത്‌ . ഇന്ന് ടൂറിസം വകുപ്പിന്‍റെ ഡയമണ്ട്‌  ക്ലാസിൽപ്പെടുന്ന ഹോംസ്റ്റേയാണു കണ്ടാത്ത്‌ തറവാട്‌. വിദേശരാജ്യങ്ങളില്‍ നിന്നടക്കം ധാരാളം സഞ്ചാരികള്‍ ഇന്ന് ഇവിടെയെത്തുന്നു. കണ്ടാത്തിലെ അതിഥികളിലേറെയും ഫ്രാൻസ്, ജർമനി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

kandath-tharavad4

താമസക്കാര്‍ക്ക് തനിനാടന്‍ ഭക്ഷണങ്ങളാണ് ഇവിടെ വിളമ്പുന്നത്. സസ്യേതരവിഭവങ്ങളും ലഭിക്കും. യോഗ, ധ്യാനം, ആയുര്‍വേദ സുഖചികിത്സ എന്നിവയ്‌ക്കൊക്കെ സൗകര്യമുണ്ട്. വിദേശികള്‍ക്ക് കേരളീയരീതിയില്‍ വിവാഹം നടത്തിക്കൊടുത്തും തറവാട് ശ്രദ്ധ നേടി. വിവാഹപ്പന്തലൊരുക്കാൻ വീട്ടു മുറ്റം വിട്ടുകൊടുക്കുന്ന തറവാട്ടില്‍ എഴുനൂറാളുകൾക്ക് ഒന്നിച്ചിരുന്ന് ഉണ്ണാനുള്ളത്രയും വിസ്താരമുള്ള ഓപ്പൺ എയർ ഓഡിറ്റോറിയമുണ്ട്. 

kandath-tharavad3

പാലക്കാടിനെ കണ്ടറിയാൻ താത്പര്യമുള്ള സഞ്ചാരികള്‍ക്ക് ഡേ ട്രിപ്പ് നടത്താനും പറമ്പിക്കുളം വനമേഖല, കേരള കലാമണ്ഡലം, പുന്നത്തൂർ ആനക്കോട്ട, സൈലന്റ് വാലി, ടിപ്പുവിന്‍റെ കോട്ട എന്നിവ ഉൾപ്പെടുന്ന ടൂർ പാക്കേജിനുമെല്ലാം സൗകര്യം ഒരുക്കിക്കൊടുക്കുന്നുണ്ട്.  

English Summary: Kandath Tharavad Homestay,Palakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com