ADVERTISEMENT

വഴികളത്രയും വിജനമായി. പുതുമഴയ്‌ക്കൊപ്പം മുളച്ചുപൊന്തിയ നാമ്പുകള്‍ റോഡിനിരുവശവും ആര്‍ത്തുകയറിയിരിക്കുന്നു. രണ്ടാഴ്ചയോളം വീട്ടിലിരുന്നതിന്റെ മടുപ്പ് തീര്‍ക്കാനായി മഴപെയ്ത് തോര്‍ന്ന ഒരു വൈകുന്നേരം പുറത്തിറങ്ങി. വാഹനങ്ങളാല്‍ ഉപേക്ഷിക്കപ്പെട്ട റോഡ് നീണ്ടുകിടക്കുന്നു. കടകളില്‍ പലതും തുറന്നിട്ടില്ല. തുറന്നിരിക്കുന്നവയില്‍ പലതിലും ഈച്ചയാട്ടിയിരിക്കുന്ന കടക്കാർ.  മഴപെയ്തതിന്റെ തുടിപ്പ് മരങ്ങളിലും ചെടികളിലും കാണാം. കോവിഡ് ബാധിക്കാത്തതിനാല്‍ മരങ്ങളും വള്ളിത്തലപ്പുകളും ഒട്ടിച്ചേര്‍ന്ന് വളര്‍ന്നുനില്‍ക്കുന്നു. അകലംവേണ്ടത് മനുഷ്യനാണ്. 

അല്ലെങ്കില്‍ത്തന്നെ മനുഷ്യരുടെ നിയമങ്ങളൊന്നും പ്രകൃതിക്കു ബാധകമാകാറില്ല. പ്രകൃതിയുടെ നിയമങ്ങളെ മനുഷ്യനും വകവയ്ക്കാറില്ല. എന്നാല്‍ അതിന്റെ പ്രത്യാഘാതം വലിയ വിപത്തുകളാണ്. തിരക്കിട്ടു പാഞ്ഞുപോകുന്ന മഴക്കാറുകള്‍ക്കിടയിലൂടെ പടിഞ്ഞാറുനിന്നു സൂര്യന്‍ ഇടയ്ക്കിടെ ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു. സൂര്യകിരണങ്ങള്‍ ഇലത്തലപ്പുകളിലെ മഴത്തുള്ളികളെ താലോലിക്കുകയാണ്. റോഡിലെങ്ങും ആളനക്കമില്ല. വല്ലപ്പോഴും ഒറ്റയ്ക്ക് നടന്നുപോകുന്ന ആരെയെങ്കിലും കണ്ടാലായി. മുഖം മറച്ച മനുഷ്യരെ എളുപ്പം തിരിച്ചറിയാന്‍ സാധിക്കാതെയായിരിക്കുന്നു. ഒന്നു ചിരിച്ചാല്‍പോലും മാസ്‌കിനുള്ളില്‍ ആ ചിരി ശ്വാസംമുട്ടി തീരുകയും ചെയ്യും. 

2

പഴൂര്‍ അമ്പലത്തിനു സമീപത്തുനിന്ന് ഇടത്തേക്കു തിരിഞ്ഞു. ഈ വഴിക്കു പോയാലാണ് കുറുമ്പാലക്കോട്ട എത്തുക. നേരം പുലരും മുമ്പേ ആളുകള്‍ കൂട്ടമായി എത്തിയിരുന്ന മലയിലേക്ക് ഇപ്പോള്‍ പ്രവേശനമില്ല. എങ്കിലും ആ വഴിയൊന്നു പോകാമെന്നു കരുതി. മൂന്നുംകൂടിയ കവലയായ വെണ്ണിയോടും കാര്യമായി ആളില്ല. ഒന്നുരണ്ട് പച്ചക്കറിക്കടയും പലചരക്ക് കടയും തുറന്നിരിക്കുന്നു. സാധനം വാങ്ങാന്‍ വന്ന രണ്ടോ മൂന്നോ ആള്‍ക്കാര്‍ ഒഴിച്ചാല്‍ അങ്ങാടി വിജനം. മുക്കവലയുടെ നടുക്ക് ഉയര്‍ന്നു നില്‍ക്കുന്ന ഹൈമാസ്റ്റ് ലൈറ്റ് ആരെങ്കിലും വരുന്നുണ്ടോ എന്ന് ഏന്തിവലിഞ്ഞ് നോക്കുന്നതുപോലെ തോന്നി. അദൃശ്യനായ ഒരു കീടാണുവിനെ പേടിച്ച് ആളുകള്‍, എലികൾ മാളത്തിലെന്നപോലെ ഒളിച്ചിരിക്കുന്ന സങ്കടകരമായ സ്ഥിതി.

ഒന്നരക്കൊല്ലത്തോളമായി കൊറോണ വൈറസ് വിടാതെ പിന്തുടരുന്നു. ഇടയ്ക്ക് അല്‍പമൊന്നു പിന്‍വാങ്ങിയെങ്കിലും പൂര്‍വാധികം ശക്തിയോടെ തിരിച്ചുവന്ന് പലരുടേയും ജീവിതം കാര്‍ന്നു തിന്നുകയാണ്. അതിന്റെ തെളിവാണ് ഈ വിജനത. ശൂന്യമായ റോഡിലിറങ്ങിയാല്‍ ചിലപ്പോള്‍ ആലോചിച്ചുപോകും ഈ മനുഷ്യരെല്ലാം എവിടെപ്പോയി എന്ന്. കൊറോണ വൈറസ് മനുഷ്യ ശരീരത്തെ മാത്രമല്ല, സ്വാതന്ത്ര്യത്തെക്കൂടിയാണ് നിര്‍ദാക്ഷിണ്യം ആക്രമിച്ചത്. ആളുകള്‍ സ്വയം നിര്‍മിച്ച വേലിക്കുള്ളില്‍ തളയ്ക്കപ്പെട്ടിരിക്കുന്നു. കുറച്ചുനാളുകളായി മഴ ലഭിക്കുന്നതിനാലും റോഡിലൊന്നും കാര്യമായി വാഹനം ഓടാത്തതിനാലുമായിരിക്കും പുല്ലുകള്‍ റോഡിലേക്കു തലനീട്ടി കയറിയിരിക്കുന്നു.

3

വെണ്ണിയോട് പുഴയ്ക്കു കുറുകെ പാലമുണ്ട്. അടുത്ത് ചെറിയ പെട്ടിക്കടകളും. മുൻപ്, രാവിലെയും വൈകിട്ടും ഇവിടെ നിറയെ ആളുണ്ടാകുമായിരുന്നു. സമീപത്ത് വിശാലമായ പാടശേഖരമാണ്. അതിന് നടുക്കായി വലിയൊരു കട്ടക്കളവുമുണ്ട്. കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ് ഏറെയും. പണിക്കിറങ്ങുന്നതിന് മുന്‍പ് ഈ കടകളില്‍വന്ന് ചായ കുടിക്കുകയോ സിഗരറ്റ് വലിക്കുകയോ ഒക്കെ ചെയ്യും. പണി കഴിഞ്ഞ് പുഴയിലൊരു കുളിക്കു ശേഷം അവരിൽ പലരും ഇവിടെ ഒത്തുചേരാറുണ്ടായിരുന്നു. ഉള്‍ഗ്രാമമായ വെണ്ണിയോട്ടെ സൊറപറച്ചില്‍കേന്ദ്രമായിരുന്നു ഈ കടകള്‍. വലിയ വാകമരവും പേരറിയാത്ത ചില മരങ്ങളും എപ്പോഴും തണലൊരുക്കും. ഇപ്പോൾ ഇവിടം വിജനമാണ്. കടകൾക്കു പിന്നിലൂടെ പുഴ നിശ്ശബ്ദം ഒഴുകുന്നു. കടയുടെ പരിസരമെല്ലാം ചപ്പുചവറുകള്‍ നിറഞ്ഞു. കാറ്റടിച്ചു പാറിവന്ന ഇലകള്‍ ഇരിപ്പിടങ്ങളില്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്നു. വണ്ടി നിര്‍ത്തി കുറച്ചുനേരം അവിടെ ഇറങ്ങിനിന്നപ്പോള്‍ വല്ലാത്തൊരു മൂകത അനുഭവപ്പെട്ടു. അല്ലെങ്കില്‍തന്നെ പ്രകൃതിയുടെ സ്ഥായിഭാവം ശാന്തതയാണ്. മനുഷ്യരാണ് കോലാഹലങ്ങള്‍ ഇഷ്ടപ്പെടുന്നത്. റോഡുകളാണ് ശബ്ദകോലാഹലങ്ങളുടെ കേന്ദ്രം. വലിയ ഹോണുകള്‍ മുഴക്കി വാഹനങ്ങള്‍ ഇരമ്പിപ്പായും. ആ ബഹളത്തിന് അല്‍പം ശമനം വന്നിരിക്കുന്നു. അപ്പോഴും ഈ ബഹളമില്ലായ്മ സൃഷ്ടിക്കുന്ന ശൂന്യത അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നു. 

4

പാലം കടന്ന് ഇടത്തേക്കുള്ള വഴിയിലൂടെ പോയി. അതു ചെന്നവസാനിക്കുന്നത് കുറുമ്പാലക്കോട്ട മലയുടെ താഴ്‌വാരത്താണ്. വഴിക്കിരുവശവും വിശാലമായ നെല്‍പാടം. ചിലയിടങ്ങളില്‍ വലിയ ചതുപ്പാണ്. മിക്കപ്പോഴും പോത്തുകള്‍ കൂട്ടമായി ഈ ചെളിയില്‍ കിടക്കുന്നത് കാണാമായിരുന്നു. പാടത്തിന്റെ ഒരുവശത്ത് രണ്ട് ഗോള്‍ പോസ്റ്റുകള്‍ ഗതകാലസ്മരണകളെ പുല്‍കി പരസ്പരം നോക്കി നില്‍ക്കുന്നു. പടിഞ്ഞാറുനിന്നു വന്ന കാറ്റ് വാഴത്തലപ്പുകളെ പിടിച്ചുകുലുക്കി കടന്നു പോയി.

നിരവധി സഞ്ചാരികള്‍ എത്തിയിരുന്ന ഇടമാണ് കുറമ്പാലക്കോട്ട. ചില ദിവസങ്ങളില്‍ രാവിലെ കുന്നിന്‍മുകളില്‍ കയറിയാല്‍ താഴെ വെണ്‍മേഘക്കൂട്ടങ്ങള്‍ ഒഴുകുന്നത് കാണാം. ഇതു കാണാനായി വിദൂരത്തുനിന്നുപോലും ആള്‍ക്കാര്‍ പുലരുംമുന്‍പേ എത്തിയിരുന്നു. മൂന്നുനാലു വര്‍ഷം കൊണ്ടാണ് ഈ സ്ഥലം പ്രസിദ്ധമായത്. അതോടെ മലയടിവാരത്ത് കടകള്‍ വന്നു. പാര്‍ക്കിങ് ഏരിയ വന്നു. പലര്‍ക്കും ഉപജീവന മാര്‍ഗമായി. അവരൊക്കെ ഇപ്പോള്‍ എന്തുചെയ്യുന്നുവെന്നറിയില്ല. അരി വാങ്ങാനുള്ള വക കണ്ടെത്താന്‍ മറ്റെന്തെങ്കിലും മാര്‍ഗം തേടുകയല്ലാതെ അവര്‍ക്കും നിര്‍വാഹമുണ്ടാകില്ല. വലിയ മരങ്ങളില്ലാത്ത കുന്നാണ് കുറുമ്പാലക്കോട്ട. തെരുവയും മറ്റു പുല്ലുകളും ധാരാളം വളരുന്ന മല. വേനലില്‍ ഈ പുല്ലെല്ലാം കരിഞ്ഞ് പാറകള്‍ തെളിയും. 

5

ആ സമയത്ത് മലയ്ക്ക് കറുപ്പുനിറമാകും. പിന്നെ മഴക്കാലമാകുന്നതോട പുല്ലുകള്‍ വളരാന്‍ തുടങ്ങും മരങ്ങളിലെങ്ങും ഇലകള്‍ പടരും. അതോടെ മലയ്ക്ക് പച്ച നിറമാകും. ഇപ്പോള്‍ മലയിലേക്കുള്ള വഴിയത്രയും കാടുമൂടിയിരിക്കും. ആളനക്കില്ലാതായിട്ട് ഏറെ നാളായി. കുറച്ചുവര്‍ഷം മുന്‍പ് വരെ പുല്ലുചെത്താന്‍ പ്രദേശവാസികളേ മല കയറാറുണ്ടായിരുന്നുള്ളു. അന്നൊക്കെ താഴ്‌വാരത്തെ വിശാലമായ നെല്‍പാടം നോക്കി മല ശാന്തമായി ഉയര്‍ന്നുനിന്നു. പിന്നീട് സഞ്ചാരികള്‍ കൂട്ടമായി എത്തിയതോടെ മലയുടെ സ്വസ്ഥത നഷ്ടപ്പെട്ടിരിക്കാം. ഇപ്പോള്‍ കോവിഡ് വ്യാപനം മനുഷ്യരെ കൂട്ടിലടച്ചപ്പോള്‍ മല വീണ്ടും ശാന്തമായിരിക്കുന്നു. എങ്കിലും ഏറെ വൈകാതെ ഈ കാട്ടുപാതയില്‍ കാൽപെരുമാറ്റമുണ്ടായേക്കാം. സൗന്ദര്യം തേടി നടക്കുന്ന കണ്ണുകള്‍ ഇനിയും മലകയറി വരും. കോവിഡിനെതിരെ വിജയപ്രഖ്യാപനവും സ്വാതന്ത്ര്യ പ്രഖ്യാപനവുമായിരിക്കും അത്. ആ കാത്തിരിപ്പ് നല്‍കുന്നത് വലിയ പ്രതീക്ഷയാണ്.

English Summary:Travel during Covid 19 pandemic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com