ADVERTISEMENT

1802 ൽ ബ്രിട്ടീഷുകാർ പണിത ഗ്രേറ്റ് ഡ്രിഗ്നോമെട്രിക്കൽ സ്റ്റേഷൻ കാസർകോട് പൊസഡിഗുംപെയിൽ സന്ദർശകർക്ക് കാഴ്ച വിരുന്നൊരുക്കുന്നു. കേരളത്തിൽ ഏറ്റവും വടക്കേ അറ്റത്ത് കർണാടക അതിർത്തിയോടടുത്താണ് ഈ പ്രദേശം.

ഹിമാലയം ഉൾപ്പെടെ രാജ്യമൊട്ടാകെയുള്ള വിസ്തീർണം നിർണയിക്കാൻ 219  വർഷം മുൻപ് ബ്രിട്ടീഷുകാർ തുടക്കം കുറിച്ച  ത്രികോണമിതി  സർവേയുടെ ചരിത്ര അടയാളമാണ്  കാസർകോട് പൈവളിഗെ പഞ്ചായത്ത് പൊസഡിഗുംപെയിലെ ഗ്രേറ്റ് ഡ്രിഗ്നോമെട്രിക്കൽ സ്റ്റേഷൻ. കരിങ്കല്ലിൽ നിശ്ചിത അകലത്തിലും ഉയരത്തിലുമായി രേഖപ്പെടുത്തിയ സ്ഥാനങ്ങളിൽ തിയോഡൊ ലൈറ്റ്  ഉൾപ്പെടെയുള്ള സാമഗ്രികൾ സ്ഥാപിച്ച് മലകളിൽ നിന്നു മലകളിലേക്കുള്ള ദൂര കാഴ്ച അളവ് എടുത്തു നടത്തിയതായിരുന്നു ആ  സർവേ. 

Posadi-Gumpe1

വലിയ കുന്നുകളെയും പർവതങ്ങളെയും ബന്ധപ്പെടുത്തിയാണ് ആദ്യഘട്ടത്തിൽ രാജ്യത്തിന്റെ വിസ്തീർണം നിർണയിച്ചു തുടങ്ങിയത്. 70 വർഷമെടുത്തു ഈ സർവേ പൂർത്തിയാകാൻ. പൊസഡിഗുംപെയ്ക്കു വടക്ക് 30  കിലോമീറ്റർ അകലെയാണ് തൊട്ടടുത്ത മുടിപ്പ് എന്ന മല. അത് കർണാടകയിലാണ്. മുടിപ്പ് ഉൾപ്പെടെയുള്ള കുന്നുകളി‍ൽ ഇത്തരം സർവീസ് സ്റ്റേഷനുകൾ പ്രവർത്തിച്ചിട്ടുണ്ട്. 

1509 അടി ഉയരത്തിൽ

 സമുദ്ര നിരപ്പിൽ നിന്നു 1059 അടി ഉയരമുണ്ട് പൊസഡിഗുംപെയ്ക്ക്.  ബായാർ, ബാഡൂർ, കൂടാൽ മർക്കള വില്ലേജുകളിലായാണ് പൊസഡിഗുംപെ സ്ഥിതി ചെയ്യുന്നത്. പൈവളിഗെ പഞ്ചായത്തിലാണ് ഭൂരിഭാഗവും. ശേഷിച്ചത് പുത്തിഗെ പഞ്ചായത്തിലും. ഇതിൽ ബായാർ വില്ലേജിലെ പൊസഡിഗുംപെയിൽ ഏറ്റവും മുകൾ തട്ടിലെ  60 സെന്റ് സ്ഥലം ഇപ്പോഴും സർക്കാർ ഭൂമിയായി അവശേഷിക്കുന്നുണ്ട്. ഇതിലാണ് ആദ്യമായി രാജ്യത്തിന്റെ വിസ്തീർണം അളക്കാനുള്ള  സർവേ തുടങ്ങിയപ്പോൾ പ്രവർത്തിച്ച ഗ്രേറ്റ് ത്രിഗണോമെട്രിക്ക് സ്റ്റേഷന്റെ അടയാളം വിസ്മൃതമാകാതെ ശേഷിക്കുന്നത്. സമീപത്ത്  2 മീറ്റർ അകലത്തിലുള്ള ഇരട്ടക്കിണർ ഉണ്ട്. 

∙ലക്ഷ്യം ബ്രിട്ടീഷ് ഇന്ത്യയുടെ അതിർത്തി കണക്കാക്കൽ

ഇന്ത്യയിലെ ബ്രിട്ടീഷ് ,അയർലൻഡ് പ്രദേശങ്ങളുടെ അതിർത്തി നിർണയം,  ഹിമാലയം ഉൾപ്പെടെയുള്ള കൊടുമുടികളുടെ ഉയരം അളക്കൽ , രേഖാംശം, ലംബ വ്യതിചലനം നിർണയം തുടങ്ങിയവയായിരുന്നു ആദ്യ ഘട്ടത്തിലെ സർവേയിൽ ഊന്നൽ നൽകിയിരുന്നത്.

1802ൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നേതൃത്വത്തിൽ ഇൻഫൻട്രി  ഉദ്യോഗസ്ഥനായ വില്യം ലാംപ്ടൺ ആണ് ത്രികോണമിതി സർവേയ്ക്കു  തുടക്കം കുറിച്ചത്. പിന്നീട്  ജോർജ് എവറസ്റ്റിന്റെ നേതൃത്വത്തിൽ സർവേ ഓഫ് ഇന്ത്യയുടെ ഉത്തരവാദിത്തത്തിലായി സർവേ.  ആൻഡ്രു സ്കോട്ട് വോ, 1861 ശേഷം ജെയിംസ് വാക്കർ എന്നിവരുടെ നേതൃത്തിൽ നടന്ന സർവേ 1871 ൽ പൂ‍ർത്തിയാക്കി. 

∙ആരംഭിച്ചത് മദ്രാസ് ബേസ് ലൈൻ 

ഗ്രേറ്റ് തികോണമിതി സർവേ ഓഫ് ഇന്ത്യ 1802 ഏപ്രിൽ 10ന് മദ്രാസിനടുത്തുള്ള ഒരു ബേസ് ലൈനിന്റെ അളവെടുപ്പോടെയാണ്  ആരംഭിച്ചത്. ശ്രദ്ധാപൂർവം അളന്ന കുറച്ചു അടിസ്ഥാന രേഖകളും ഒരു കൂട്ടം കോണുകളും അടിസ്ഥാനമാക്കിയാണ് ത്രികോണമിതി സർവേകൾ നടത്തിയത്.  തിയോഡൊലൈറ്റുകളും 100 അടി (30 മീറ്റർ) ശ്രംഖലകളും  ഉപയോഗിച്ചു പിന്നീടുള്ള സർവേകളിൽ കൂടുതൽ കോംപാക്റ്റ് തിയോഡൊലൈറ്റുകൾ ഉപയോഗിച്ചു.

ഏറ്റവും ഉയർന്ന കൃത്യത ഉറപ്പു വരുത്തുന്നതിനു ലളിതമായ ത്രികോണമിതിയിൽ നിന്നു കണക്കാക്കിയ എല്ലാ ദൂരങ്ങളിലും പല തിരുത്തലുകളും വരുത്തി. ഭൂമിയുടെ വക്രത, വക്രതയുടെ ഗോളീയമല്ലാത്ത സ്വഭാവം, പെൻഡുലം,  പ്ലംബ് ലൈനുകൾ എന്നിവയിൽ പർവതങ്ങളുടെ ഗുരത്വാകർഷണ സ്വാധീനം, റിഫ്രാക്ഷൻ, സമുദ്ര നിരപ്പിനു മുകളിലുള്ള  ഉയരം എന്നിവ കണക്കാക്കിയായിരുന്നു അത്. 1818–1823 വില്യാം ലാംപ്ടൺ, 1823 –1843 സർ ജോർജ് എവറസ്റ്റ്, 1843–1861 ആൻഡ്രൂ സ്കോട്ട് വോ, 1861–1884  ജെയിംസ് തോമസ് വാക്കർ, 1885–1911 സിഡനി ജെറാൾഡ് ബുറാർഡ്, 1912–1921 സർ ജെറാൾഡ് പോൺസൺബി, ലെനോക്സ് –കോനിംഗാം എന്നിവർ ആയിരുന്നു ഈ കാലഘട്ടത്തിലെ സർവേ സൂപ്രണ്ടുമാർ.  

∙ തിയോഡൊ ലൈറ്റ് 

 തിരശ്‍ചീനമായും ലംബമായും കോണുകൾ അളക്കുന്നതിനുളള ഉപകരണമാണ് തിയോഡോലൈറ്റ്. ഇതോടൊപ്പം വിവിധ ദിശകളിലേക്കു തിരിക്കാൻ കഴിയുന്ന ദൂരദർശിനികളും സ്ഥാപിച്ചായിരുന്നു സർവ്വെ.   ദൂരദർശിനി 5 മുതൽ 6 അടി വരെ ഉയരത്തിൽ സ്ഥാപിച്ചു. ഇതിന്റെ ഭാരം 90 കിലോഗ്രം. പർവതങ്ങൾ, പള്ളി, ഗോപുരങ്ങൾ തുടങ്ങിയവയിൽ  ക്രോസ് വയറുകളിൽ ഘടിപ്പിച്ച മൈക്രോമീറ്റർ, മൈക്രോ സ്കോപ്പുകൾ എന്നിവയും പ്രയോജനപ്പെടുത്തി.  വിദൂര സ്റ്റേഷനുകളുടെ ഉയരം അളക്കുന്നതിന് ഉപകരണത്തിനു ലംബമായി അർധ വൃത്താകൃതിയിലായ സ്കെയിൽ ഘടിപ്പിച്ചിരുന്നു.  വലിയ സർവേ ത്രികോണങ്ങളുടെ ഗോളീയ അളവ് അളക്കാൻ കഴിഞ്ഞ ആദ്യത്തെ ഉപകരണമാണ് ഇത്. 

∙ അവിഭക്ത കേരളം 

പഴയ തിരുവിതാംകൂർ സംസ്ഥാനം, മലബാർ, പഴയ മദ്രാസ് സംസ്ഥാനത്തിലെ കാസർകോട്, പഴയ കൊച്ചി സംസ്ഥാനം എന്നിവയായിരുന്നു അവിഭക്ത കേരള സംസ്ഥാനം.  മുൻ തിരുവിതാംകൂർ സംസ്ഥാനത്തിന്റെ യഥാർഥ സർവേ 1883–1912 കാലഘട്ടത്തിലും  കൊച്ചി പ്രദേശത്ത്  1899–1909 കാലഘട്ടത്തിലും  നടത്തി. മലബാ‍ർ പ്രദേശങ്ങളിൽ 1923–28 കാലഘട്ടത്തിൽ പുനർ പ്രവർത്തനം നടത്തിയെങ്കിലും ഫീൽഡ് മെഷർമെന്റ് പുസ്തകങ്ങളിലെയും മറ്റു സർവേ രേഖകളിലെയും രേഖാ ചിത്രങ്ങൾ പുതുതായി തയ്യാറാക്കുകയോ റീസർവേ ചെയ്യേണ്ടതാണെന്നു നിർദേശിച്ചു.

∙ വാർ ആൻഡ് ലവ് ചിത്രീകരണം 

ഇന്ത്യ–പാക്ക് കാർഗിൽ യുദ്ധം പശ്ചാത്തലമാക്കി പാക്കിസ്ഥാനിലെ ജയിൽ ഉൾപ്പെടെ ഒരുക്കി വിനയൻ സംവിധാനം ചെയ്ത 2003 നവംബറിൽ ഇറങ്ങിയ വാർ ആൻറ്ലവ് സിനിമ പല രംഗങ്ങളും പൊസഡിഗുംപെയിലാണ്  ചിത്രീകരിച്ചത്. ദിലീപ്, പ്രഭു, സിദ്ദിഖ് എന്നിവർ ആണ് ഇതിൽ അഭിനയിച്ചത്. 

∙ സൂര്യോദയവും അസ്തമയവും 

 16 ഏക്കറിലേറെയായി  വ്യാപിച്ചു കിടക്കുന്നതാണ് മനോഹര വിദൂര കാഴ്ചകൾ കാണാനും ഉല്ലസിക്കാനും ഉതകുന്ന ചെറുതും വലുതുമായ കുന്നുകളോടെയുള്ള  പൊസഡിഗുംപെ പ്രദേശം. കുമ്പള അനന്തപുരം, കർണാടകയിലെ മംഗളൂരു നഗരം,അറബിക്കടൽ, ചിക്കമംഗളൂരു കുദ്രേമുഖ് മല നിരകൾ , മംഗളൂരു തുറമുഖം, അഡ്യനടുക്ക, പെർല, മംഗളൂരു സർവകലാശാല ആസ്ഥാനം തുടങ്ങിയവ ഉൾപ്പെടെയുള്ളവയുടെ  വിദൂര ദൃശ്യങ്ങൾ കാണാം പൊസഡി ഗുംപെയിൽ നിന്ന്.

കടലും മലകളും നഗരങ്ങളും കാണുന്നതിനോടൊപ്പം സൂര്യോദയവും സൂരാസ്തമയവും ഇവിടെ നിന്നുള്ള മനോഹര കാഴ്ചയാണ്. സൂര്യോദയം കാണാൻ  പുലർച്ചെ 5.30ന് സഞ്ചാരികൾ എത്തുന്നത് പതിവാണ്. മഴക്കാലത്ത് ഏഴഴകായി മഴവില്ലിന്റെ ആകാശ വിസ്മയ കാഴ്ചയും. കിണറുകളും ഗുഹകളും നീരുറവകളും തീർഥവാതിലും ഉൾപ്പെടെയുള്ളവ വേറെയും. ചിങ്ങ മാസത്തിലെ അമാവാസി നാളിൽ പൊസഡിഗുംപെയിൽ തീർഥ വാതിലിൽ  പ്രാർഥനയോടെ എത്തുന്നവരുണ്ട്. അകത്തു നിന്നു കിട്ടുന്ന വെളുത്ത ചേടിപ്പൊടി ദൈവാനുഗ്രഹമാണെന്ന സങ്കൽപമുണ്ട്. യാഗ മണ്ഡപത്തിനും മറ്റും കളം വരക്കാൻ ഉപയോഗിക്കുന്നതാണ് ഈ ചേടിപ്പൊടി. 

പൊസഡിഗുംപെ പ്രദേശം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള പദ്ധതിയിലാണ് ജില്ലാ ഭരണകൂടം. 

English Summary: Posadi Gumpe Hill station in Kasaragod

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com