ADVERTISEMENT

മഴക്കാലം തുടങ്ങിയാല്‍ വയനാടിന് പ്രത്യേക ഭംഗിയാണ്. കാടായ കാടും മേടായ മേടും പച്ചപ്പണിയും. ചാറ്റല്‍ മഴ പെയ്തിറങ്ങുന്ന നേരത്ത് വയനാട്ടിലൂടെ സഞ്ചരിച്ചാല്‍  പച്ച നിറത്തിനാണ് ഏറ്റവും കൂടുതല്‍ ഭംഗിയെന്നു തോന്നും. സസ്യ ജാലങ്ങള്‍ക്കെല്ലാം ഹരിതാഭ ജീവന്‍ നല്‍കിയതുപോലെയായിരിക്കും. റോഡരികിലെ കൊച്ചുപുല്‍നാമ്പ് മുതല്‍ കൂറ്റന്‍ മരം വരെ പച്ചയണിഞ്ഞ് നില്‍ക്കും.

pozhuthana1

വയനാട് ചുരം കയറിയാല്‍ ആദ്യമെത്തുന്ന ടൗണ്‍ വൈത്തിരിയാണ്.അവിടെ നിന്നും ഇടത്തേക്ക് തിരിയുന്ന റോഡുണ്ട്. ഈ റോഡിലൂടെ സഞ്ചരിച്ചാല്‍ പൊഴുതനയെത്താം. വയനാട്ടിലേക്ക് കുടിയേറ്റം നടന്നിരുന്ന 1950കളില്‍ പ്രധാനപ്പെട്ട റോഡായിരുന്നു ഇത്. പൊഴുതനയും തരിയോടുമെല്ലാം അന്നത്തെ പ്രധാന അങ്ങാടികളും. 

വൈത്തിരിയില്‍ നിന്നു തുടങ്ങുന്ന ഈ വഴി ഇപ്പോള്‍ ചെന്നു ചേരുന്നത് പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ ഡാം പരിസരത്താണ്. വളഞ്ഞും പുളഞ്ഞും പോകുന്ന റോഡിന് ഒരു വശം നിബിഡ വനമാണ്. കാട്ടിലൂടെ കുത്തനെയുള്ള കയറ്റവും വളവും താണ്ടി അല്‍പ്പദൂരം ചെന്നാല്‍ പിന്നെ തേയിലക്കുന്നുകളായി. 

pozhuthana2

നൂറ്റാണ്ടു മുന്‍പു തന്നെ ഇവിടെ തേയിലകൃഷി ആരംഭിച്ചിരുന്നു. ഇവിടുത്തെ ആളുകളില്‍ ഭൂരിഭാഗവും തേയിലത്തോട്ടത്തില്‍ പണിയെടുക്കുന്നവരാണ്. റോഡരികിലും കുന്നിന്‍ ചെരുവുകളിലും അങ്ങിങ്ങായി പാടികള്‍ (ലയങ്ങള്‍) കാണാം.  

പലര്‍ക്കും സ്വന്തമായി വീടും സ്ഥലവുമായതോടെ കാലപ്പഴക്കം ചെന്ന പാടികള്‍  ഉപേക്ഷിക്കപ്പെട്ടു. തേയിലത്തോട്ടത്തില്‍ പണിയെടുക്കുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. വലിയ വരുമാനമില്ലാത്തതിനാല്‍ പുരുഷന്‍മാര്‍ ഇപ്പോള്‍ ഈ പണിക്ക് പോകാറില്ല. പുതുതലമുറയിലെ ആരും തന്നെ തേയില നുള്ളാന്‍ പോകുന്നില്ല. മഞ്ഞത്തും മഴയത്തും പൊരിവെയിലത്തും തേയില നുള്ളിയാല്‍ കിട്ടുക തുച്ഛമായ വേതനമായതിനാലാണ് യുവാക്കളാരും  ഈ പണിക്ക് നില്‍ക്കാത്തത്. മഴക്കാലമായാല്‍ അട്ടകടിയും കൊള്ളേണ്ടി വരും. 

pozhuthana3

കോഴിക്കോടുനിന്നും മറ്റും എത്തുന്നവര്‍ ബാണാസുര സാഗര്‍ ഡാമിലേക്ക് പോകാന്‍ ഈ വഴിയാണ് ഉപയോഗിക്കുന്നത്. അതോടെ പൊഴുതനയും ആളുകള്‍ വണ്ടി നിര്‍ത്താന്‍ തുടങ്ങി. കോവിഡിന് മുന്‍പ് സഞ്ചാരികളെ ആകര്‍ഷിക്കാനായി സിപ് ലൈനും ചെറിയ കടകളുമെല്ലാം പ്രവര്‍ത്തിച്ചിരുന്നു. സഞ്ചാരികള്‍ വരാതായതോടെ അവയുടെ പ്രവര്‍ത്തനവും നിലച്ചു. അടുത്ത കാലത്തായി ടീ മ്യൂസിയം തുറന്നതാണ് പൊഴുതനയുടെ പ്രധാന ആകര്‍ഷണം. കോവിഡ് ഇളവുകള്‍ വന്നതോടെ മുഖം മിനുക്കി സഞ്ചാരികളെ കാത്തിരിക്കുകയാണ് മ്യൂസിയം. നൂറിലേറെ വര്‍ഷം പഴക്കമുണ്ട് മരത്തിലും ഇരുമ്പിലുമായി തീര്‍ത്ത മ്യൂസിയത്തിന്. 1911ല്‍ 3 നിലകളിലായി നിര്‍മിച്ച ഫാക്ടറിയാണ് മ്യൂസിയമാക്കി മാറ്റിയത്. 

പതിറ്റാണ്ടുകളോളം തേയില സംസ്‌കരണം നടത്തിയിരുന്ന ജില്ലയിലെ ഏറ്റവും വലിയ ഫാക്ടറികളിലൊന്നായിരുന്നു ഇത്. കാലക്രമേണ പ്രവര്‍ത്തനം നിലച്ചു. 1996ല്‍ ഒരു ഭാഗം അഗ്നിക്കിരയായതോടെ ഏറെക്കാലം അടഞ്ഞു കിടന്നു. 2018ലാണ് ടീ മ്യൂസിയമാക്കി മാറ്റിയത്. ആദ്യ 2 നിലകളില്‍ പഴയകാല തേയില സംസ്‌കരണ യന്ത്രങ്ങളുടേയും ഉപകരണങ്ങളുടേയുമെല്ലാം പ്രദര്‍ശനമാണ്. ഓരോ കാലഘട്ടത്തിലേയും വയനാടിന്റെ ചരിത്രവും രേഖപ്പെടുത്തിയിരിക്കുന്നു. ഐസ് ടീ, ഇഞ്ചി ചായ, തുടങ്ങി പത്തുതരം ചായയവും ഇവിടെ ലഭ്യമാണ്. 

pozhuthana5

മലഞ്ചെരുവുകളിലേക്ക് കയറിപ്പോകുന്ന ധാരാളം ചെറിയ റോഡുകളുണ്ട്. ഇരുവശവും തേയിലച്ചെടികളും സില്‍വര്‍ ഓക്ക് മരങ്ങളും നിറഞ്ഞുനില്‍ക്കും. തേയിലച്ചെടികള്‍ക്കിടെ അങ്ങിങ്ങായി തൊഴിലാളികള്‍ തേയില നുള്ളുന്നു. മഴ നനയാതിരിക്കാന്‍ പ്ലാസ്റ്റിക് ചൂടിയിരിക്കുന്നു. പല വര്‍ണത്തിലുള്ള പ്ലാസ്റ്റിക്കുകള്‍ തേയിലച്ചെടികള്‍ക്കിടയില്‍ ദൂരെ നിന്നു കാണുമ്പോള്‍ വലിയ പൂക്കളാണെന്നു തോന്നും. കുന്നിന്‍ ചെരിവുകള്‍ക്കിടയിലൂടെ വളഞ്ഞും പുളഞ്ഞും പുഴ ഒഴുകുന്നു. മഴക്കാലമായതിനാല്‍ വെള്ളം കലങ്ങിയിരിക്കുന്നു. മഴമാറുമ്പോള്‍ ശുദ്ധമായ തെളിവെള്ളമായിരിക്കും പുഴയിലൂടെ വരുന്നത്.  

ഉരുള്‍ പൊട്ടലുണ്ടായ കുറിച്യര്‍ മല പൊഴുതനയ്ക്ക് അടുത്താണ്. 2018ലുണ്ടായ ഉരുള്‍ പൊട്ടലില്‍ വന്‍ നാശമാണുണ്ടായത്.  പൊഴുതനയില്‍ നിന്നും വലിയ കയറ്റം കയറി വേണം കുറിച്യര്‍മല എത്താന്‍. 

കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന കുത്തനെയുള്ള കയറ്റമാണിത്. ഈ കയറ്റത്തില്‍ നിരവധി വീടുകളുമുണ്ട്.  ഇതുപോലെ നിരവധി ചെറു റോഡുകള്‍ പൊഴുതനയില്‍നിന്നും ഉള്‍ പ്രദേശങ്ങളിലേക്ക് പോകുന്നുണ്ട്. തേയിലത്തോട്ടത്തിന്റേയും കാപ്പിത്തോട്ടത്തിന്റേയും ഇടയിലൂടെ പോകുന്ന പല വഴികളും ചെന്നവസാനിക്കുന്നത് വനത്തിലാണ്. ഈയിടെയായി തേയിലത്തോട്ടങ്ങളില്‍ ആനയിറങ്ങുന്നതും പതിവാണ്. മറ്റു വന്യമൃഗങ്ങളുടെ ശല്യവും വര്‍ധിച്ചു.  

വയനാടിന്റെ കുടിയേറ്റ ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള സ്ഥലമാണ് പൊഴുതന. കുടിയേറ്റ കാലത്ത് മറ്റു നാടുകളില്‍ നിന്നും വന്ന പലരും ആദ്യം ബസിറങ്ങിയിരിക്കുക പൊഴുതനയായിരിക്കും. ബ്രിട്ടീഷുകാരുടെ കാലത്തും ഈ അങ്ങാടിക്ക് ഏറെ പ്രധാന്യമുണ്ടായിരുന്നു. വയനാടിന്റെ ചരിത്രത്തിലെ പല സംഭവങ്ങള്‍ക്കും പൊഴുതന സാക്ഷ്യം വഹിച്ചു.  അച്ചൂരും ആറാം മൈലും സേട്ടുക്കുന്നുമെല്ലാം ഉള്‍പ്പെടുന്ന പൊഴുതനയുടെ ചരിത്രം തിരക്കി പോയാല്‍ വയനാട് കുടിയേറ്റത്തിന്റെ ചരിത്രം തന്നെയായിരിക്കും ലഭിക്കുക. പിന്നീട് ആളുകള്‍ പല സ്ഥലത്തേക്ക് ചേക്കേറിയതോടെ അങ്ങാടി ക്ഷയിച്ചു. 

വിനോദ സഞ്ചാരികള്‍ പലരും വയനാടിന്റെ വിവിധ സ്ഥലങ്ങളിലേക്ക് പോകാന്‍ ഈ വഴി തിരഞ്ഞെടുത്തതോടെയാണ് അങ്ങാടി വീണ്ടും ഉണര്‍ന്നത്. വിനോദ സഞ്ചാര മേഖല ഉണരുന്നതോടെ പൊഴുതനയെത്തേടി ഇനിയും നിരവധി ആളുകളെത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. ഗ്രാമ, കാനന ഭംഗികളുടെ കൂടിച്ചേരലാണ് പൊഴുതന. കാടും കാട്ടാറും തേയിലത്തോട്ടങ്ങളും ദൃശ്യ ചാരുതയേകുന്ന ഏറെ കഥകളുറങ്ങുന്ന സ്ഥലം. 

English Summary: Pozhuthana village Tourism in Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com